മേഘങ്ങളെ ചുംബിച്ചു ചെമ്പ്രയിലേക്ക്..

യാത്രകള്‍, കേവലമൊരു ആഘോഷമോ  വിനോദമോ എന്നതിലുപരി  ഹൃദയ  സ്പര്‍ശിയായ,  വിശാലമായ    അനുഭവങ്ങളാണ് എനിക്ക് നല്‍കിയിട്ടുള്ളത്. ഹൃദയത്തില്‍ നിറയുന്ന ആ യാത്രകളോരോന്നും പ്രകൃതിയിലേക്കുള്ളതായിരുന്നു. പ്രകൃതിയുടെ ആത്മാവായ വനത്തിലേക്കുള്ളതായിരുന്നു. തനിച്ചും സുഹൃത്തുക്കളോടോപ്പവും നടത്തിയ പല യാത്രകളില്‍ നിന്നും ഞാന്‍ മനസിലാക്കിയത് അത് മാത്രമായിരുന്നു.
               
 പച്ച പുതച്ച പടിഞ്ഞാറന്‍ മലനിരകള്‍ക്കിടയില്‍, റാണിയെ പോലെ വാഴുന്ന "വയനാട്"  യാത്രകളെ സ്നേഹികുന്നവരെ ഒരിക്കലും നിരാശപ്പെടുത്തില്ല. അവിടേക്കുള്ള ഓരോ യാത്ര കഴിയുമ്പോളും ചെമ്പ്രമല എന്നില്‍ നഷ്ടബോധം ഉണര്‍ത്തി കൊണ്ട് തല ഉയര്‍ത്തി നില്‍ക്കുന്നുണ്ടാവും. നിരവധി തവണ തീരുമാനിച്ചിട്ടും നടക്കാതെ പോയ മലകയറ്റം  ഈ തവണ എന്തായാലും നടത്തണം എന്ന് തീരുമാനിച്ചു ഉറപ്പിച്ചു തന്നെ ആണ് ഞങള്‍  (ഞാനും, ഉണ്ണിയും, അനൂപും, സാഗര്‍  )  നാലംഗ സംഘം   മലകളുടെ റാണിയെ കീഴടക്കാന്‍ പുറപ്പെട്ടത്.       ശനീയാഴ്ച രാവിലെ എറണാകുളത്തു നിന്ന് പുറപെട്ട ഞങ്ങളുടെ ലക്‌ഷ്യം 2 ദിവസത്തെ വയനാടന്‍ ട്രിപ്പ്‌ ആയിരുന്നു. രാവിലെ 6.50 ന്‌ പുറപ്പെടുന്ന എറണാകുളം - കണ്ണൂര്‍ ഇന്‍റെ൪സിറ്റിയില്‍ നേരെ കോഴികൊടെക്ക്. 10 .30 ന്‌ എത്തിച്ചേര്‍ന്ന അവിടെന്നു വയനാടെക്കുള്ള ബസ്‌ ന്‌ വേണ്ടി ഒട്ടുംതന്നെ  കാത്തു നില്‍കേണ്ടി വന്നില്ല.  നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു നേരെ ട്രെയിനില്‍ കയറിയതിനാല്‍ ഉറക്കത്തിന്‍റെ ആലസ്യത്തിലായിരുന്ന  4 പേരും താമരശ്ശേരി ചുരം എത്തിയതോടെ ഉറക്കക്ഷീണം മറന്നു യാത്രയുടെ ആവേശത്തിലേക്ക് എത്തി ചേ൪ന്നിരുന്നു.


ഉച്ച വെയിലിന്‍റെ കാഠിന്യം അല്പം കൂടുതല്‍ ആയിരുന്നു എങ്കിലും ചുരത്തിലേക്ക് പ്രവേശിച്ചതോടെ കാട്ടുപച്ചയുടെ പടര്‍പ്പുകള്‍ മനസിലേക്ക് കുളിര്‍ കോരിയിട്ടു. ജീവന്‍റെ ഊര്‍ജസ്രോതസ്സുകളാണ് വനങ്ങള്‍ എന്ന് മനുഷ്യരെ ബോധ്യപ്പെടുത്താന്‍, ഒരിക്കലെങ്കിലും ഇതുപോലെയുള്ള യാത്രകള്‍ക്ക് കഴിയും. മഴകാടുകളുടെ പച്ചപ്പും കുളിരും അനുഭവിക്കാതെ ആര്‍ക്കും പ്രവേശിക്കാനാവില്ല, വയനാടിന്‍റെ ഹൃദയത്തിലേക്ക്. 2 മണിയോടെ വയനാട്ടിലെ ചുണ്ടേല്‍  എന്ന സ്ഥലത്ത് എത്തി ചേര്‍ന്നു. അവിടെ നിന്ന് ഞങ്ങളുടെ താമസ സ്ഥലമായ ചേരംപാടി" യിലേക്ക്. വയനാട്ടില്‍ നിന്നും ഏതാണ്ട് 1 മണിക്കൂര്‍ ഊട്ടി- ഗുടല്ലൂര്‍ പാതയില്‍ യാത്ര ചെയ്താല്‍ തമിഴ്നാടിന്‍റെ ഭാഗമായ  ചേരംപാടിയില്‍ എത്തി ചേരാം.


തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ന്‍റെ പച്ച നിറമുള്ള ബസില്‍ ഏതാണ്ട് എല്ലാ സീറ്റും കാലിയായിരുന്നു. ജാലകത്തിനരികിൽതന്നെ സ്ഥലം പിടിച്ചു.
റോഡിനു ഇരുവശവും തേയിലക്കാടുകള്‍ ആണ്. ദൂരെ നീലഗിരികുന്നുകളെ മേഘങ്ങള്‍ ചുംബിക്കുന്നു. തണുപ്പിന്‍റെ കട്ടി കൂടികൂടി വന്നു. ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി പാട്ടും കേട്ട് ഇരുന്നപ്പോള്‍ മറ്റൊന്നിനെ കുറിച്ചും ആലോചിക്കാന്‍ തോന്നിയില്ല, അല്ലെങ്കിലും ഈ യാത്രകള്‍ എല്ലാത്തിലും നിന്നുള്ള വിടുതല്‍ ആണ് എനിക്ക്, യാന്ത്രികമായ ജീവിതത്തില്‍, "ബാറ്റെറി ലോ" കാണിക്കുമ്പോള്‍ റീച്ചാ൪ജ് ചെയ്യാന്‍ ഈ യാത്രകള്‍ അനിവാര്യമാണ്. മഞ്ഞിന്‍റെ പൊട്ടു തൊട്ടു ഇളവെയിലില്‍ തിളങ്ങുന്ന താഴ്വരകള്‍,  കവിളില്‍ മഴത്തുള്ളിയുടെ നനുത്ത ചുംബനം. മഴത്തുള്ളികള്‍ ബസിന്‍റെ ജനാലയിലൂടെ അകത്തേക്ക് വീണു . മഴയ്ക്ക് മുഖം കൊടുത്ത് കണ്ണുകള്‍ അടച്ചിരുന്നു. പെട്ടെന്ന് എന്തോ ശബ്ദം കേട്ടാണ് ഉണർന്നത്. എതിര്‍ വശത്തെ സീറ്റിൽ ഇരിക്കുന്ന തമിഴ്സ്ത്രീ ആരെയോ ചീത്തവിളിക്കുകയാണ്‌.  ഞാന്‍  അമ്പരപ്പോടെ  എന്‍റെ  സുഹൃത്തുക്കളെ  നോക്കി.  ഈശ്വരാ ഇവന്മാരെ ആണോആവോ..തമിഴരുടെ ഇടി കൊള്ളുന്നതിനെ കുറിച്ച് ആലോചിക്കാന്‍ തോന്നിയില്ല. കൂടുതല്‍ ചിന്തിച്ചു  കാട് കയറുന്നതിനു   മുന്‍പേ, ചോര്‍ന്നൊലിക്കുന്ന ബസ്‌ കണ്ടപ്പോള്‍  കാര്യം പിടികിട്ടി. അവര്‍ കയ്യിലിരുന്ന പ്ലാസ്റ്റിക്‌ കടലാസ്സ്‌ തലയില്‍ വച്ച് ആരോടെന്നില്ലാതെ പരിഭവം പറയുകയാണ്‌. അടുത്ത സീറ്റിലിരുന്ന അനൂപിനെ വിളിച്ചു ചോദിച്ചു, നീ എന്ത് അപമര്യാദയാണ് അവരോടു കാണിച്ചത് എന്ന്. മറുപടി ചെവിയില്‍ തന്നപ്പോള്‍ ഇയര്‍ഫോണ്‍ വീണ്ടും ചെവിയിലേക്ക് തിരുകി പുറത്തേക്കു നോക്കി ഇരുന്നു,  ചോദികെണ്ടായിരുന്നു....



തമിഴ്നാടിന്‍റെ ഭാഗമായ  അവിടെ എത്തിചേര്‍ന്നപ്പോഴേക്കും സമയം ഏതാണ്ട് 4 മണിയോടടുത്തിരുന്നു. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും സംസ്കാരം ഉള്‍കൊണ്ട ഒരു ചെറിയ പട്ടണമാണ് അത്. അവിടെ നിന്നും ജീപ്പില്‍ വേണം ഞങ്ങളുടെ താമസ സ്ഥലത്തേക്ക് പോവാന്‍.  സാഗര്‍ ആണ് ഞങ്ങളുടെ ഗൈഡ്. സാഗറിന്‍റെ ഏട്ടനായ " പ്രശസ്ത സാഗര്‍" ഹരിസന്‍ മലയാളത്തിന്‍റെ  അസിസ്റ്റന്റ്റ് മാനേജര്‍ ആണ്. കക്ഷിയുടെ താമസ സ്ഥലമായ ബംഗ്ലാവില്‍ ആണ് ഞങ്ങളുടെ 2 ദിവസത്തെ താമസം. ചേരംപാടി എന്നാ സ്ഥലത്തേക്കുറിച്ച് കേട്ട് പരിചയം പോലും  ഇല്ലാത്തതിനാല്‍ വലിയ പ്രതീക്ഷകളോ കണക്കു കൂട്ടലുകളോ ഇല്ലാതെയാണ് ചെന്നത്. ജീപ്പില്‍ 2 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ താമസ സ്ഥലത്ത് എത്താം. റോഡ്‌ എന്ന പദം ഒട്ടും തന്നെ യോജികാത്ത പാതയിലൂടെയായിരുന്നു യാത്ര. ടാര്‍ കണ്ടിട്ട് നൂറ്റാണ്ടുകളായി എന്ന് വിളിച്ചു പറയുന്ന കല്ലുകള്‍ നിറഞ്ഞ വഴി. ബംഗ്ലാവിനു താഴെ ജീപ്പ് ഇറങ്ങിയ നിമിഷം പക്ഷെ ഞാന്‍ ഇതുവരെ യുള്ള യാത്രയെ കുറിച്ച് മറന്നിരുന്നു. ഓരോ ചുവടിലും സഞ്ചരിയെ വിസ്മയിപ്പികാന്‍ പ്രകൃതി എന്തെങ്കിലും കരുതി വച്ചിടുണ്ടാവും, അത് പോലെ ഒന്നായിരുന്നു അതും  .. തേയിലക്കാട് പുതച്ച കുന്നിന്‍ മുകളില്‍ പ്രകൃതിയിലേക്ക് ഉയര്‍ന്നു മേഘങ്ങളോടു കുശലം പറയുന്ന കെട്ടിടം അഥവാ സ്വര്‍ഗ്ഗം.

തണുത്ത നിഴല്‍ വീണ പാതയിലൂടെ, തേയിലചെടികള്‍ക്കിടയിലൂടെ മുകളിലേക്ക് നടക്കുമ്പോള്‍ മനസ്സ് തുടിക്കുകയായിരുന്നു. മനോഹരവും  വിശാലവുമായ ആ കെട്ടിടത്തില്‍ സാഗറിന്‍റെ ചേട്ടനും, കമ്പനിയിലെ മറ്റൊരു ജീവനക്കാരനും, പിന്നെ അവരുടെ പാചകക്കാരനായ രംഗസ്വാമിയും മാത്രമാണ് താമസം. ഊഷ്മളമായ സ്വീകരണത്തിന്  ശേഷം ഫ്രഷ്‌ ആയി, പുറത്തേക്കു ഇറങ്ങി. മുറ്റത്തേക്ക് ഇറങ്ങിയ ഞങ്ങളെ ആ കാഴ്ച ശരിക്കും വിസ്മയിപ്പിച്ചു കളഞ്ഞു. കോടമഞ്ഞിന്‍റെ പൂമുടി കെട്ട് അഴിച്ചു  പ്രകൃതി ഞങ്ങള്‍ക്ക് സ്വീകരണം നല്‍കുന്നു. തൊട്ടു അരികില്‍   നില്‍ക്കുന്ന ആളെപോലും മറയ്ക്കുന്ന വിധത്തില്‍ കോടമഞ്ഞ്‌ ഞങ്ങളെ പൊതിഞ്ഞു. പിന്നെ വിശാലമായ ഫോട്ടോസെഷന്‍ ആയിരുന്നു. കോടമഞ്ഞിന്‍റെ പശ്ചാത്തലത്തില്‍ നിരവധി ഫോട്ടോകള്‍. ബാറ്റെരി ലോ, ഇനി വയ്യ എന്ന് പറഞ്ഞു ക്യാമറ കരഞ്ഞപ്പോഴാണ്  അതിന്‍റെ ഒരു ഗതികേടിനെ കുറിച്ച് ഓര്‍ത്തത്‌. ദൂരെ സൂര്യന്‍ എരിഞ്ഞടങ്ങുകയാണ്, ഇരുട്ടിനു കനം വച്ചതോടെ തണുപ്പിന്‍റെ കട്ടി കൂടിവന്നു. വരാന്തയില്‍ കാര്‍പെറ്റ് വിരിച്ചു എല്ലാവരും തണുപ്പിനെ കൊല്ലാനുള്ള പരിപാടികളുമായി മുന്നോട്ടു പോയി. രംഗസ്വാമി മോശമല്ലാത്ത പാചകക്കാരന്‍ ആണ്. ഊമയും ബധിരനുമായ  പുള്ളിയെ സഹായിക്കാനായി ഞാന്‍ അടുക്കളയിലേക്കു കയറി. ദുശീലങ്ങള്‍ ഇല്ല എന്ന് അറിഞ്ഞപ്പോള്‍ കക്ഷിക്ക് എന്നോട് ഭയങ്കര സ്നേഹം. അവിടെ അടുത്ത് തന്നെ  ആണ് പുള്ളിയുടെ താമസം. ഭാര്യ തേയില ഫാക്ടറിയില്‍ വര്‍ക്ക്‌ചെയ്യുന്നു, 2 മക്കള്‍ പഠിക്കുന്നു. ഇത്രയും വിവരങ്ങള്‍ പുള്ളിയില്‍ നിന്ന് ആങ്ങ്യ ഭാഷയിലൂടെ എങ്ങെനെയോ മനസിലാക്കി. കൂടുതല്‍ മനസ്സിലാക്കുനതിനു മുന്‍പേ അപ്പുറത്ത് നിന്നും വിളി വന്നു. ചിക്കന്‍ ഫ്രൈ ഉം എഗ്ഗ് ബുര്‍ജി യുമായി അവരുടെ കൂടെ കൂടി.

പത്തു മണിയോടെ അത്താഴം കഴിച്ചു ഞങ്ങള്‍  കിടക്കാന്‍ പോയി.  തലേ ദിവസത്തെ നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞു ആരും തന്നെ കാര്യമായി ഉറങ്ങിയിരുന്നില്ല എന്നതിനാലും യാത്രയുടെ ക്ഷീണം ഉള്ളതിനാലും എല്ലാവരും കരിബടത്തിനുള്ളിലേക്ക് ചുരുണ്ട് കൂടി....
എന്തോ ഉറക്കം വന്നില്ല, ഞാന്‍ തൊപ്പിയും വച്ച് മുറ്റത്തേക്കിറങ്ങി. വിശാലമായ മുറ്റം കഴിഞ്ഞാല്‍ പിന്നെ താഴേക്കു തേയില ക്കാടുകള്‍  ആണ്. ദൂരെ ചന്ദ്രന്‍ ഉദിച്ചുയര്‍ന്നിരുന്നു. താഴ്വരയില്‍ നിന്നും കാറ്റ് ഉയര്‍ന്നുവന്നു വീശി കൊണ്ടിരുന്നു. ആ കുന്നിന്‍റെ നെറുകയില്‍ , ഏകാന്തതയില്‍ , കാറ്റിന്‍റെ തലോടലില്‍ ഞാന്‍ നിന്നു.  ഇത് ശരിക്കും ഒരു നിമിത്തമാണ്, തലേന്ന് ലോകത്തിന്‍റെ മറ്റൊരു കോണില്‍ ജോലി ഭാരത്തിന്‍റെ മുള്‍മുനയില്‍ ആയിരുന്ന ഞാന്‍ ...ഇന്ന് ഇതാ ഇവിടെ പ്രകൃതിയുടെ മൃദു സ്പര്‍ശം അനുഭവിച്ചു ഇങ്ങനെ.. പെട്ടെന്നുള്ള വിളികേട്ടാണ്  തിരിഞ്ഞു നോക്കിയത്. സാഗറിന്‍റെ ഏട്ടനും സുഹൃത്തുമാണ്. രണ്ടു പേരും അവരവരുടെ ബുളെറ്റുമായി ഇറങ്ങുവാണ്. രാത്രിയിലെ ബൈക്ക് റയ്ഡിംഗ് അവരുടെ ശീലമാണ് എന്ന് കേട്ടപ്പോള്‍ രസകരമായിതോന്നി. വരുന്നോ എന്ന് ചോദിക്കും മുന്‍പ് ഞാന്‍ ബൈക്കില്‍ കയറി കഴിഞ്ഞിരുന്നു. തേയിലക്കാടുകള്‍ക്കിടയില്‍ പുഴുവിനെ പോലെ ചുരുണ്ട് കിടന്നിരുന്ന വഴിയിലൂടെ, കോടമഞ്ഞിനെ കീറി മുറിച്ചുകൊണ്ട് എന്‍ഫീല്‍ഡ് പറക്കുവായിരുന്നു. ശരിക്കും സാഹസികമായ യാത്ര അവസാനിച്ചത്‌ തേയില ഫാക്ടറിയില്‍ ആയിരുന്നു. രാത്രി ഷിഫ്റ്റില്‍ വളരെ കുറച്ചു പേരെ ജോലി ചെയ്യുനുണ്ടായിരുനുള്ളു. തേയില പറിച്ചു  ട്രേയില്‍ ഇടുന്നത് മുതല്‍ എക്സ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറാക്കുന്നത് വരെയുള്ള കാര്യങ്ങള്‍ പ്രശസ്ഥാ  സാഗര്‍ വിവരിച്ചു തന്നു.  അവിടെന്നു പിന്നെയും ബംഗ്ലാവിലേക്ക് , ബുളെറ്റുകളുടെ മത്സരത്തില്‍ സാഗറിന്‍റെ ഏട്ടന്‍ തന്നെയാണ് വിജയിച്ചതും. പതിനൊന്നരയോടെ റൂമില്‍ എത്തി  കിടന്നു. അപ്പോളേക്കും അനൂപിന്‍റെ കൂര്‍ക്കം വലി,  മുറിയുടെ ജാലകവും പിന്നിട്ടു നീലഗിരി കുന്നുകളിലേക്ക്‌  അലയടിക്കുന്നുണ്ടായിരുന്നു.
  
ദിവസം -2
രാവിലെ 3 .45 ആയിട്ടുണ്ടായിരുന്നുള്ളൂ, പെട്ടെന്ന് കണ്ണ് തുറന്ന ഞാന്‍, എന്‍റെ അടുത്ത് കിടക്കയില്‍ സാഗര്‍ എണീറ്റ് എന്നെ നോക്കി  ഇരിക്കുന്നത്  കണ്ടു ഞെട്ടി എഴുന്നേറ്റു. പരിഭ്രമത്തോടെ കാര്യം തിരക്കിയപ്പോളാണ് മനസ്സിലായത്‌,  കക്ഷിയുടെ ഉറക്കം നഷ്ടപെട്ടത് കൊണ്ട് എങ്ങനെ എന്നെ ഉണര്‍ത്താം എന്ന് ആലോചിക്കുവായിരുന്നു. കിടന്നു ഉറങ്ങാന്‍ ഉപദേശിച്ചു ഞാന്‍ കിടന്നെങ്കിലും  എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല , അല്ല അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി. അപ്പോളാണ് അടുത്ത മുറിയില്‍ നിന്നും അനൂപിന്‍റെ കൂര്‍ക്കം വലി കേട്ടത്. ഞങ്ങളുടെ മനസ്സില്‍ ലഡ്ഡു പൊട്ടി.  നേരെ അനൂപിന്‍റെയും ഉണ്ണിയുടെയും  മുറിയിലേക്ക്, അവര്‍ മാത്രം അങ്ങനെ സുഖനിദ്രയിലാണ്ട് കിടക്കുനത് കണ്ടപ്പോള്‍ സഹിച്ചില്ല. അവരെയും ഉണര്‍ത്തി. അങ്ങനെ നാലു മണിയോടെ  കട്ടന്‍ ചായയുമായി "കത്തി" തുടങ്ങി, അത് ആറു മണി വരെ നീണ്ടു. ചില്ല് ജാലകത്തില്‍ കോടമഞ്ഞിന്‍റെ ചിത്രരചന. തണുത്തുറഞ്ഞ കോടമഞ്ഞിന്‍റെ കൈകള്‍ ജാലകത്തില്‍ ഹിമകണങ്ങളായി താഴേക്കു ഊര്‍ന്നിറങ്ങി.

ക്യാമറയുമായി പുറത്തേക്കിറങ്ങി. മരകൊമ്പുകളില്‍സാന്നിധ്യമറിയിക്കുന്ന നിരവധി പക്ഷികള്‍. ഒരു പക്ഷി നിരീക്ഷകന്‍ എന്ന നിലയില്‍ എന്‍റെ അറിവ് പരിമിതമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞത് അപ്പോഴായിരുന്നു .  മരപ്രാവ്, നീലഗിരി ഫ്ലൈ ക്യാചെര്‍, തുടങ്ങി  അപൂര്‍വമായ പല  പക്ഷികളെ തിരിച്ചറിഞ്ഞു എങ്കിലും അതിനെക്കാള്‍ ഒരുപാട് കൂടുതലായിരുന്നു  എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയവ.  ബംഗ്ലാവിന് പുറകുവശത്തുള്ള കുന്നിന്‍ ചെരിവിലെക്കാണ് ഞങ്ങള്‍ പോയത്. താഴെ കാടിനു മീതെ കോടമഞ്ഞിന്‍റെ പുതപ്പ്. കാട്ടു വഴികളിലൂടെ പൂകളുടെയും ഇലകളുടെയും നീട്ടിയ നനഞ്ഞ കൈ വിരലുകളില്‍ തൊട്ടു പ്രഭാതത്തിന്‍റെ സുഗന്ധം ആവോളം നുകര്‍ന്ന് ഞങ്ങള്‍ നടന്നു. താഴെ കാട്ടിലേക്ക് നടക്കുന്നതിനിടയിലാണ്   അനൂപ്‌  കാണിച്ച  ഭാഗത്തേക്ക് നോക്കിയത്, അവിടെ ഒരു മ്ലാവ്, അപരിചിതരായ ഞങ്ങളെ കണ്ടു അന്തിച്ചു നില്‍ക്കുന്നു. ഫോട്ടോ എടുക്കാന്‍  അവസരം തരാതെ നാണക്കാരി കാട്ടില്‍ മറഞ്ഞു. കടും നിറത്തിലുള കാട്ടുപ്പൂക്കള്‍ അതിരിടുന വഴികള്‍ താണ്ടി തിരികെ ബംഗ്ലാവിലേക്ക്. രാവിലെ തന്നെ ചെമ്പ്രയിലേക്ക് പുറപെടണം. നേരത്തെ പറഞ്ഞതനുസരിച്ച് ചെമ്പ്രയുടെ ഓഫിസിലേക്കു വിളിച്ചു.   തലേന്ന് വിളിച്ചപ്പോള്‍ ആന ഇറങ്ങിയിട്ടുള്ളതിനാല്‍ ട്രെക്കിംഗ് നടത്താന്‍ പറ്റുമോ എന്ന് സംശയം പറഞ്ഞിരുന്നു. പലതവണ ശ്രമിച്ചിട്ടും ഇതുവരെ സാധിച്ചിട്ടില്ല, കഴിഞ്ഞതവണ വന്നപ്പോള്‍ കാട്ടുതീ ആയിരുന്നു വില്ലന്‍.  പ്രാര്‍ത്ഥിച്ചു കൊണ്ടാണ്  വിളിച്ചത്,  ദൈവാനുഗ്രഹത്താല്‍ ട്രെക്കിംഗ് നടത്താനുള്ള പെര്‍മിഷന്‍  കിട്ടി.  നാലുപേരും റെഡിയായി ഒന്‍പതു മണിക്ക് തന്നെ ഇറങ്ങി. അവിടെ നിന്നു മേപ്പാടിയില്‍ എത്തി. മേപ്പാടി ടൌണില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരം മാത്രമാണ് ചെമ്പ്ര വന സംരക്ഷണ സമിതിയുടെ ഒഫിസിലേക്ക്. 11 മണിയോടെ ഞങ്ങള്‍ ജീപ്പില്‍ ചെമ്പ്ര വന സംരക്ഷണ സമിതിയുടെ ഓഫീസില്‍ എത്തി. അവിടെ നിന്നു പാസ് എടുത്തിട്ട് വേണം ട്രെക്കിംഗ് നടത്താന്‍. 10 പേരടങ്ങുന്ന സംഗത്തിന് 500 രൂപയാണ് ഫീസ്‌. പത്തു പേരില്‍ കുറഞ്ഞാലും 500 രൂപ തന്നെ നല്‍കണം. ഗൈഡ്നെ അവര്‍ നല്‍കും. അതിനു പ്രത്യേകിച്ചു ഫീസ്‌ നല്‍കേണ്ടതില്ല. ഓഫീസില്‍ നിന്നും 5 കിലോമീറ്റര്‍ കൂടി ജീപ്പില്‍ സഞ്ചരിക്കാം. ജീപ്പില്‍ ഇരുന്നു തന്നെ കാണാം, ..മുന്‍പില്‍ അതാ തല ഉയര്‍ത്തി ഗാംഭീര്യത്തോടെ ചെമ്പ്ര. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ മലയാണ് ഇത്.
 2100 മീറ്റര്‍ ഉയരമുള്ള ഈ  കൊടുമുടി സാഹസികരുടെ ഇഷ്ട കേന്ദ്രം ആയതും അത് കൊണ്ട് തന്നെ.
മേഘങ്ങള്‍ക്കിടയില്‍ മുഖം മറച്ചും പുറത്തു വന്നും  കൊച്ചു കുട്ടിയെ എന്നപോലെ ചെമ്പ്ര ആരെയും രസിപ്പിക്കും.

മനോജ്‌ എന്ന മെലിഞ്ഞു നീണ്ട പയ്യന്‍ ആയിരുന്നു ഞങ്ങളുടെ ഗൈഡ്. ഡിഗ്രി വിദ്യാര്‍ഥി ആയ അവന്‍ ശനിയും, ഞായറും, പിന്നെ അവധി ദിവസങ്ങളിലും ഗൈഡ് ആയി ജോലി ചെയ്യും. ഒരു ഗൈഡ്ന്‍റെ വിശദീകരണമോ, ഒരു വിദ്യാര്‍ഥിയുടെ സൌഹൃദ മനോഭാവമോ അവനില്‍ കണ്ടില്ല. അതിനെ കുറിച്ച് ആരും ചിന്തിച്ചുമില്ല എന്നതാവും ശരി. മുന്നില്‍ തലയുയര്‍ത്തി നില്‍കുന്ന ഭീമനെ എങ്ങനെ കീഴടക്കാം എന്നതായിരുന്നു എല്ലാവരുടെയും ചിന്ത. ജീപ്പില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ ചെക്കിംഗ് തുടങ്ങി. പ്ലാസ്റ്റിക്‌ പൂര്‍ണ്ണമായി നിരോധിച്ചിരിക്കുവാണ്‌  അവിടെ.കയ്യിലുള്ള ബാഗും കവറും എല്ലാം
തുറന്നു നോക്കി. കൈവശമുളള  പ്ലാസ്റ്റിക്‌ കുപ്പികളുടെ  എണ്ണം വരെ രേഘപെടുത്തിയിട്ടെ കടത്തി വിടൂ. കയ്യിലിരുന്ന കോളയുടെ ബോട്ടില്‍ തുറന്നു മണത്തു നോക്കി മദ്യം  അല്ല എന്ന് ഉറപ്പു വരുത്തിയിട്ടാണ് ഞങ്ങളെ വിട്ടത്. 11 .15  ആയതോടെ ഞങ്ങള്‍ അടിവാരമെത്തി, കയറ്റം തുടങ്ങി.

ഗൈഡ് ഉം സാഗറും മുന്‍പില്‍ കുറച്ചു പിറകിലായി ഞാന്‍, അതിന്‍റെ പിറകിലായി അനൂപും ഉണ്ണിയും. കയറ്റത്തിന്‍റെ കാഠിന്യം കൂടുംതോറും ഈ അകലം കൂടി കൂടി വന്നു. നട്ടുച്ചയ്ക്ക്  പോലും കുളിരേകി നില്‍കുന്ന മരങ്ങള്‍, ചെങ്കുത്തായ പാറകൂട്ടങ്ങള്‍, ചിലയിടങ്ങളില്‍ അഗാധമായ കൊക്കകള്‍.., കടും നിറത്തിലുള്ള പൂക്കള്‍ അതിരിടുന്ന കാട്ടു വഴികള്‍...ഇടയ്ക്ക് ദാഹിച്ച ഞാന്‍ അപ്പോളാണ് എന്‍റെ ബാഗ്‌ സാഗറിന്‍റെ കയ്യില്‍ ആണ് എന്ന് ഓര്‍ത്തത്‌. പിന്നെ അല്‍പനേരം വിശ്രമം, ഉണ്ണിയും അനൂപും അപ്പോഴേക്കും തളര്‍ന്നിരുന്നു. വീണ്ടും കുത്തനെയുള്ള കയറ്റം.പിറകില്‍ കാഴ്ച്ചയുടെ കണിവിരുന്നൊരുക്കി വയനാടിന്‍റെ പച്ചപ്പ്‌.  ചെമ്പ്രയുടെ വന്യ  സൌന്ദര്യം അറിഞ്ഞു ഒടുവില്‍ ഹൃദയ തടാകത്തിന്‍റെ കരയില്‍. കടുത്ത വേനലില്‍ പോലും , വറ്റാത്ത പ്രണയത്തിന്‍റെ പ്രതിരൂപമായി ഈ തടാകം എന്നും ഇങ്ങനെ തന്നെ ഉണ്ടാവും. കാല്‍വിരല്‍ കൊണ്ട് പതുക്കെ ജലത്തില്‍ സ്പര്‍ശിച്ചു. ഉറഞ്ഞ മഞ്ഞിന്‍റെ കുളിര്. തടാക കരയില്‍ ഇരുന്നു ഭക്ഷണം കഴിച്ച ശേഷം ഫോട്ടോസ് എടുത്തു വീണ്ടും മുകളിലേക്ക്. പച്ച പുതച്ച ചെമ്പ്രയുടെ മുകളില്‍ പൊട്ടു പോലെ ആളുകള്‍ നീങ്ങുന്നു. തടാക കരയില്‍ നില്‍ക്കുന്ന പാറയില്‍ നിന്നാല്‍ വയനാടിന്‍റെ  ഏതാണ്ട് ഭൂരിഭാഗവും  കാണാം. ചെമ്പ്രയുടെ അഴിഞ്ഞ മുടികെട്ട് പോലെ കോടമഞ്ഞ്‌ താഴേക്ക്‌ ഒഴുകി വീണു കിടക്കുന്നു. മഞ്ഞിന്‍റെ പൊട്ടു തൊട്ടു ഇളവെയിലില്‍ തിളങ്ങുന്ന താഴ്വരകള്‍. മുകളിലേക്ക് കയറാന്‍ ഉണ്ണിയും, അനൂപും മടിച്ചു. അവര്‍ തടാകത്തിന്‍റെ അടുത്ത് കാത്തുനില്‍ക്കാം എന്നാണ്  പറഞ്ഞത്. എന്‍റെയും സാഗറിന്‍റെയും നിര്‍ബന്ധത്തിനു  വഴങ്ങാന്‍ അവര്‍ തയ്യാറായില്ല. അപ്പോഴാണ്‌ ഏതോ സ്കൂളില്‍ നിന്നും വന്ന സംഘത്തെ കണ്ടത്. മല ഇറങ്ങി വരുന്ന പെണ്‍പടയെ കണ്ടതും ക്ഷീണമൊക്കെ പമ്പ കടന്നു, അത്രയും നേരം കഷ്ടപെട്ട് മലകയറിയവര്‍, ഇനി മുകളിലേക്ക് ഇല്ല എന്ന് പറഞ്ഞവര്‍, പിന്നെ മുകളിലേക്ക് ഒരു ഓട്ടമായിരുന്നു. ചെമ്പ്ര കീഴടക്കി വന്ന പെണ്‍പടകള്‍ പക്ഷെ കുത്തനെ ഉള്ള ഇറക്കത്തില്‍ ബാലന്സ് നഷ്ടപ്പെട്ട്, കാറ്റ് വരുമ്പോള്‍ മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിന്നും മാമ്പഴം വീഴുന്നപോലെ ചറപറ " എന്ന് വീണു കൊണ്ടിരുന്നു, വീണു കിടക്കുന്നവരെ പിടിച്ചു എഴുനേല്‍പ്പിക്കാന്‍ "സന്മനസ്സുള്ള" ചെറുപ്പക്കാരുടെ മത്സരമായിരുന്നു.  എന്നാല്‍ താഴെ വീണ  അധ്യാപകനെ    നോക്കാന്‍ പോലും ആരും മെനകെട്ടില്ല.
തടാകവും പിന്നിട്ടു മുകളിലേക്ക് കയറി. തടാക കരയില്‍ നിന്ന് ഏതാണ്ട് അത്ര തന്നെ പിന്നെയും മുകളിലേക്ക് കയറിയാലേ ചെമ്പ്രയുടെ മുകളിലെത്തിപ്പെടാന്‍ കഴിയു. കുന്നിന്‍ മുകളിലെ പുല്‍മേട്ടില്‍ മലര്‍ന്നു കിടന്ന് നമ്മളെ തഴുകി പോവുന്ന കുഞ്ഞു മേഘങ്ങളോടു സല്ലപിക്കാന്‍ കൊതികാത്തവര്‍ ആരും തന്നെ ഉണ്ടാവുമെന്ന് തോന്നുന്നില്ല. കയറ്റത്തിനിടെ പാറകള്‍ക്കിടയില്‍ നിന്നും വരുന്ന ചെറിയ നീര്‍ച്ചാലുകള്‍ ധാരാളം കണ്ടിരുന്നു. 

മഞ്ഞുകട്ടയുടെ കുളിരാര്‍ന്ന ജലംമുഖത്തു പതിച്ചപ്പോള്‍ കയറ്റത്തിന്‍റെ തളര്‍ച്ച പെരുവിരലിലൂടെ താഴേക്കിറങ്ങിപോയി. ഞങ്ങളേറെ നടന്നിരുന്നു. പെട്ടെന്നാണ് അന്തരീക്ഷം മാറിയത്. ചെമ്പ്രയ്ക്ക് മീതെ പ്രകൃതി കറുത്ത കുട ചൂടി. നിമിഷനേരം കൊണ്ട് പ്രകൃതി രൂപം മാറി. നേര്‍ത്ത തുള്ളികളായി പാറിപാറി പെയ്യുന്ന മഴ നിമിഷനേരം കൊണ്ട് പാറക്കൂട്ടങ്ങളില്‍ തലതല്ലി പെയ്യുന്ന പേമാരിയായിമാറി. ഒരു മരത്തണല്‍ പോലും ഇല്ലാത്ത അവിടെ എന്ത് ചെയ്യണമെന്നു അറിയാതെ ഞങ്ങള്‍ കുഴങ്ങി. അനൂപും ഉണ്ണിയും തിരിച്ചിറങ്ങാന്‍ തീരുമാനിച്ചു. ഞാന്‍ സാഗറിനെ നോക്കി. ഞങ്ങളുടെ ആവേശം ഒട്ടും ചോര്‍ന്നിരുനില്ല. മഴയത്തു  കയറ്റം കഠിനമായിരിക്കും എന്ന ഗൈഡ്ന്‍റെ നിര്‍ദ്ദേശം പാടെ അവഗണിച്ചു ഞങ്ങള്‍ മുന്നോട്ട് പോവാന്‍ തീരുമാനിച്ചു. മുകളിലേക്ക് കയറിയ ഏതാണ്ട് എല്ലാവരും തന്നെ താഴേക്കു തിരിച്ചിറങ്ങിയിരുന്നു. സാഗറിനും ഗൈഡ്നും വളരെ പിന്നിലായിട്ടാണ് ഞാന്‍ കയറിയത്.
ക്യാമറയും, മൊബൈലും നനയാതിരിക്കാന്‍ പരമാവധി ശ്രമിച്ചു കൊണ്ട് വളരെ പതുക്കെ ആണ് ഞാന്‍ കയറിയത്.
മഴയുടെ ശക്തി  കൂടികൂടി വന്നു. കാറ്റിനൊപ്പം ശക്തിയായി പെയ്ത മഴ കോടമഞ്ഞിലേക്കു അലിഞ്ഞു ചേര്‍ന്ന് കൊണ്ടിരുന്നു. കുറെ ദൂരം പിന്നിട്ടപോള്‍ സാഗര്‍ പാറയ്ക്ക് മുകളില്‍ എനിക്ക് വേണ്ടി കാത്തു നില്‍ക്കുനുണ്ടായിരുന്നു. കണ്ണെത്താ ദൂരത്തോളം ചെമ്പ്ര നീണ്ടു കിടക്കുന്നു എങ്കിലും ഏതു പേമാരിക്കും  അണയ്ക്കാന്‍  കഴിയില്ല  ഉള്ളിലെ  ആവേശം എന്ന് മനസ്സില്‍ ഉറപ്പിച്ചു  കയറ്റം തുടര്ന്നു.
മഴ ശക്തിയോടെ, ചെവിയില്‍ സൂചി കുത്തുന്നപോലെ ആഞ്ഞടിച്ചു കൊണ്ടിരുന്നു. സാഗറിനോടും  മനോജിനോടും തുടരാന്‍  പറഞ്ഞിട്ട്  ഞാന്‍ പാറയ്ക്ക് മീതെ ഇരുന്നു. പോക്കെറ്റില്‍ കിടന്ന് നനയുന്ന ക്യാമറ എങ്ങനെ എങ്കിലും പ്ലാസ്റ്റിക്‌ കവറില്‍ ആക്കുക ആയിരുന്നു ലക്‌ഷ്യം. പക്ഷെ എന്റെ പോക്കെറ്റില്‍ നിന്നും അത് എടുക്കാന്‍ മഴ സമ്മതം നല്‍കിയില്ല. ഞാന്‍ തനിയെ കയറ്റം തുടര്ന്നു.

ലോകത്തിന്‍റെ നെറുകയില്‍,മുട്ടിഉരുമ്മുന്ന ആകാശത്തിന്‍റെ തലോടല്‍. പെട്ടെന്നാണ് അത് സംഭവിച്ചത്, എന്‍റെ ഇരുതുടയിലെയും  പേശികള്‍ വലിഞ്ഞു മുറുകി. മസ്സില്‍ കയറിയ വേദനയാല്‍ പിടഞ്ഞ ഞാന്‍ പാറയില്‍ കിടന്നുരുണ്ടു. സാഗറും മനോജും അപ്പോഴേക്കും മുകളിലേക്ക് പൊയ് കഴിഞ്ഞിരുന്നു. വേദന കൊണ്ട് പുളഞ്ഞ ഞാന്‍ സഹായത്തിനായി  ഉറക്കെ വിളിച്ചെങ്കിലും ശബ്ദം  മഴയത്ത് അലിഞ്ഞു പോയി. മുകളില്‍ നിന്നും,  ചെറിയ കല്ലുകളോടൊപ്പം മഴവെള്ളം ശക്തിയായി താഴേക്കു ഒഴുകി എന്നെ കടന്നു പോയികൊണ്ടിരുന്നു. ഞാന്‍ പാറയില്‍ മുറുകെ പിടിച്ചു കിടന്നു, എന്നിരുന്നാലും താഴെ മനുഷ്യസ്പര്ശ മേല്ക്കാത്ത വനങ്ങളില്‍, പ്രകൃതിയുടെ നിഗൂഡതകള്‍ ഉറങ്ങുന്ന താഴ്വരകളിലേക്ക് ചെന്ന് പതിക്കുമോ എന്ന് ഒരു നിമിഷംകരുതി പോയി. നട്ടുച്ചയ്ക്ക് പോലും കണ്ണിലേക്കു  തുളച്ചു കയറുന്ന  ഇടിമിന്നല്‍,  ഒപ്പം കാതടപ്പിക്കുന  ശബ്ധ ത്തോടെ ഇടിവെട്ടും. അനങ്ങാന്‍ പോലുമാവാതെ ഞാന്‍ പാറയില്‍ തന്നെ  കിടന്നു.  ഇങ്ങനെ ആവുമോ എന്‍റെഅന്ത്യം എന്ന് പോലും ഞാന്‍ ഭയപ്പെട്ട നിമിഷങ്ങള്‍. പെട്ടെന്നാണ്  ദേവദൂതരെപോലെ, മലഇറങ്ങി വന്ന ഉത്തരേന്ത്യന്‍ ദമ്പതികള്‍ എന്നെ കണ്ടുമുട്ടിയത്‌. തുടയില്‍ കൈ അമര്‍ത്തി കിടന്ന എന്നെ കണ്ടപ്പോള്‍ തന്നെ അവര്‍ക്ക് കാര്യം മനസ്സിലായി. നല്ലവനായ ചെറുപ്പകാരന്‍ എന്‍റെ രണ്ടു കാലിലും  അമര്‍ത്തി ഉഴിഞ്ഞു. ശരിക്കും അവരോടു എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു.  മുകളിലേക്ക് പോവാനാണ് തീരുമാനം എന്ന് പറഞ്ഞപ്പോള്‍ പിന്‍മാറാന്‍ ആണ്  അവര്‍ ഉപദേശിച്ചത്. സ്നേഹപൂര്‍വ്വം അവരോടു യാത്ര പറഞ്ഞു വീണ്ടും മുകളിലേക്ക്. മുകളിലേക്ക് എത്തും തോറും കാലിലെ പേശികള്‍ വലിഞ്ഞു മുറുകുനുണ്ടായിരുന്നു. പക്ഷെ എനിക്ക് പിന്മാറാന്‍ കഴിയുമായിരുന്നില്ല. പതുക്കെ പതുക്കെ ചെമ്പ്ര  എന്‍റെ കാല്‍കീഴില്‍  ആവുകയായിരുന്നു.  നെറുകയില്‍ എത്താന്‍ മീറ്റെരുകള്‍ മാത്രം ബാക്കി നില്‍ക്കെ വീണ്ടും പേശിവലിഞ്ഞു താഴെ വീണു. കാലില്‍ അസംഘ്യം അട്ടകള്‍, പറിച്ചെറിയാന്‍ കഴിയുന്ന അവസ്ഥയില്‍ ആയിരുന്നില്ല. മനുഷ്യരക്തത്തിന്‍റെ ഗന്ധമേറ്റു, വാല്‍ കുത്തി, അവ പാഞ്ഞടുത്തു.  കാലില്‍ പറ്റിചേര്‍ന്ന്, ചീര്‍ത്തു കൊണ്ടിരുന്നു. അപ്പോഴേക്കും സാഗര്‍ തിരിച്ചെത്തിയിരുന്നു. അവിടെ വിശ്രമിച്ച ശേഷം താഴേക്ക്.  പറന്നു നടക്കുന്ന  മൂടല്‍ മഞ്ഞില്‍  ഞങ്ങളും ചെമ്പ്രയും മാത്രം.  മഴതോര്‍ന്നു  തുടങ്ങി. എന്‍റെ ക്യാമറയും ഫോണും ഉപയോഗിക്കാന്‍   കഴിയാത്ത വിധം നനഞ്ഞിരുന്നു. മഴ നനഞു കുതിര്‍ന്ന ഞങ്ങള്‍ക്ക് മേല്‍ , തോര്‍ത്താന്‍ എന്ന പോലെ ചെമ്പ്രയുടെ  നെറുകയില്‍ നിന്നും കോടമാഞ്ഞിന്‍റെ വെണ് പുതപ്പു  വന്നുവീണു.


പിന്നെ വളരെ സൂക്ഷിച്ചുള്ള ഇറക്കമായിരുന്നു.  ഞങ്ങളെ യാത്രയയ്ക്കാന്‍ എത്തിയ കോടമഞ്ഞിലേക്കു ചാറ്റല്‍ മഴ അലിഞ്ഞു ചേര്ന്നു. പകുതിയോളം എത്തിയപോഴെക്കും അനൂപിനെയും , ഉണ്ണിയേയും കണ്ടു മുട്ടി. പിന്നെ രസകരമായ മലയിറക്കം. അനൂപ്‌ പാറയില്‍ ഇരുന്നു നിരങ്ങി ആണ് ഭൂരിഭാഗവും ഇറങ്ങിയത്‌. താഴെ എത്തിയപോഴെക്കും ജീപ്പ് ഡ്രൈവര്‍ എത്തിയിരുന്നു. പിന്നെ മേപ്പാടി ടൌണില്‍ എത്തി ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയപ്പോള്‍ ഏതാണ്ട് മൂന്നു മണി ആയിരുന്നു. അപ്പോഴേക്കും ടൌണില്‍ കോടമഞ്ഞ്‌ ഇറങ്ങിയിരുന്നു. നനഞ്ഞു വിറച്ചു നിന്ന ഞങ്ങളെ കണ്ടു ഹോട്ടെലുടമ അടുകളയിലെ ചൂടുള്ള ദോശക്കല്ല് ചൂണ്ടി കാണിച്ചിട്ട് ചൂട് കായാന്‍ പറഞ്ഞു. കേള്‍ക്കേണ്ട താമസം നാലുപേരും അടുക്കളയിലേക്കു ഓടി. കഴിച്ചതിന്‍റെ ബില്‍ വന്നപ്പോള്‍  "ഹീറ്റിംഗ്" ചാര്‍ജ് കൂടി കക്ഷി ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന സംശയം എല്ലാവര്‍ക്കുമുണ്ടായി. പിന്നെ ബസില്‍ താമസ സ്ഥലത്തേക്ക്. രാത്രി എന്തോ കഴിച്ചെന്നു വരുത്തി തീര്‍ത്ത് കിടന്നു. എല്ലാവരും ക്ഷീണിതരായിരുന്നു.
രാവിലെ 7 .15 ന് അവിടെന്ന് ത്രിശൂരേക്ക് നേരിട്ടുള്ള ബസില്‍ മടക്കം.  സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയ ഒരു യാത്രയുടെ അന്ത്യം. ജോലിഭാരത്തിന്‍റെ മുള്‍മുനകളെ കുറിച്ച് ഓര്‍ക്കാതെ, ഇന്നലകളെ കുറിച്ചോ നാളെയെ കുറിച്ചോ ഓര്‍ക്കാതെ രണ്ടു ദിന രാത്രങ്ങള്‍. ദൂരെ ചെമ്പ്രയില്‍നിനും തേടിയെത്തിയ കാറ്റ് ചോദിക്കുന്നു..ഇനി എന്നാണു ഈ വഴി....പ്രിയപെട്ടതു എന്തോ കൈമോശം വന്നിരിക്കുന്നു..ഞാന്‍ പറഞ്ഞു...ഇനിയും വരും...തീര്‍ച്ച .........

Comments

  1. dipin chettan ,its too good. next trip nte anubhavangalkai njangal wait cheyyunnu.

    ReplyDelete
  2. kollammmmmmmmmmmmm machuuuuuuuuuuuuuuuuu..............kalakki.................stebiparanjappol itrayum vicharichilla.............................

    ReplyDelete
  3. hmmm ... kollam..... onnu poi nokkanam

    ReplyDelete
  4. Dcemberile Kulirunna Nilavil Marivillinde nirangalulla swapnangalk chirakukal mulachapole.....
    Njangalkkum Pokanam Chembrayilekk.....
    Aa Vattatha Pranayathinde Hridaya Thadakathinde Madithattil Onnalinjuchernnirikkan......
    Gramathinde Nyrmalyam Ennum Ulnenjil Sookshikkunna Oru Chalakkukkarande Sabdathil Njangalumethi Ennu Chembrayile Oru Manjuthulliyodum Urakke Vilichu Parayuvan......

    ReplyDelete
  5. Dipin, its really wonderful, realistic, amazing, fabulous, tremendous, fantastic, marvelous, terrific, awesome..... ayyoo... ini words kittunnnilla...

    ReplyDelete
  6. thaankalude adutha "Yaathra Vivarana"thinaayi kaathirikkunnu.... Oru Aaradhakan.

    ReplyDelete
  7. adutha blogil kooduthal 'pictures' add cheyyumennu pratheekshikkunnu.... veendun Oru Aaradhakan.

    ReplyDelete
  8. Tangalude ella yatrakalkum ente ashamsakal... Athinteoke vivaranangal pratheekshikkunnu....

    ReplyDelete
  9. Valare nannayirikkunnu...inium kooduthal pratheeshikkunnu....

    ReplyDelete
  10. Chembra kizhadakkiyathil kooduthal samayam eduthittundakum ithu ezhuthan. Pazhke Chembrayil nee anubhavicha aanandathinte poornatha ee varikalku kodukkan ninakkai kanilla. Ennalum nee midu midukkan thanne. inuyum ezhuthikonde irikkanam, Chembrayude adivarathu poolum pokan kazhiyatha njangalkkai.

    ReplyDelete
  11. good writing...keep it up...

    ReplyDelete
  12. Deepu,
    Nice, I like your words and experience. May be, I can feel the beauty of nature through your words. Good luck

    ReplyDelete

Post a Comment

Popular posts from this blog

പ്രശാന്തതയുടെ ചിറകടികൾ...

ലളിത സുന്ദരം... സിക്കിം

കുതിരമുഖി എന്ന സുന്ദരി