സ്വര്‍ഗ്ഗത്തിലേക്ക് ഒരു എത്തിനോട്ടം.
മഞ്ഞും പൂക്കളും നിറഞ്ഞ വശ്യമായ താഴ്വരകളിലൂടെ ആലോചനകളില്ലാതെ, ലക്‌ഷ്യങ്ങള്‍ ഏതുമില്ലാതെ, എന്നിലെ സഞ്ചാരിയിലേക്ക് മാത്രമൊതുങ്ങി അലഞ്ഞു നടക്കുക എന്നത് മാത്രമായിരുന്നു കാശ്മീരിലേക്ക് തനിയെ നടത്തിയ എന്‍റെയാത്രയ്ക്ക് പ്രേരണയായത്. ജീവിതത്തില്‍ ലഭിക്കുന്ന ഇത്തരം അപൂര്‍വ്വമായ ഇടവേളകളാണ് എന്നെ നയിക്കുന്നത്.
ഡല്‍ഹിയിലെ നഗരാവശിഷ്ടങ്ങള്‍ ക്കിടയില്‍ തണുത്തു വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു "സരായ് റോഹില്ല" എന്ന കൊച്ചു റെയില്‍വേസ്റ്റേഷന്‍. രാത്രി ഒന്‍പതരയ്ക്ക് ജമ്മുവിലെക്കുള്ള തുരന്തോ ട്രെയിന്‍ കാത്തു ഇരിക്കുമ്പോള്‍ സ്റ്റേഷനിലെങ്ങും പൂത്തുലഞ്ഞു നില്‍ക്കുന്ന കാശ്മീരി സൌന്ദര്യം കണ്ടു മനസ്സ് നിറഞ്ഞു. കാഷ്മീരികള്‍ ഒരുപാടുണ്ട്. സാമ്പിള്‍ മോശമായില്ല. കാശ്മീരി സൌന്ദര്യം ആസ്വദിച്ചു ബഞ്ചില്‍ ഇരിക്കുമ്പോള്‍ അരികില്‍ നിന്നും ചോദ്യം വന്നു, കാഷ്മീരിലെക്കാണോ " ഇന്ഗ്ലിഷിലുള്ള ചോദ്യം കേട്ട് തിരിഞ്ഞു നോക്കി. വിദേശ യുവതി ആണ്, റഷ്യയിലെ മോസ്കോയില്‍ നിന്നുള്ള മരിയ. വാരണാസിയില്‍ നിന്നും വരികയാണ്, 3 കൂടുകാര്കൊപ്പം ഇന്ത്യയെ കുറിച്ച് പഠിക്കാന്‍ എത്തിയിരിക്കുകയാണ് കക്ഷി. ജോധ്പൂര്‍, ഋഷികേശ്, ഗയ, വാരണാസി......അങ്ങനെ 8 മാസമായി ഇന്ത്യയില്‍ ചുറ്റിത്തിരിഞ്ഞു നടക്കുന്ന അവള്‍, നേരത്തെ ശ്രിനഗറിലേക്ക് പുറപെട്ട കൂട്ടുകാര്‍കൊപ്പംചേരാനായി പോവുകയാണ്. നീലകണ്ണുകളും സ്വര്‍ണ്ണ തലമുടിയുമുള്ള അവള്‍ ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു. ട്രെയിന്‍ സമയം ചോദിച്ചു തുടങ്ങിയ ആ സംഭാഷണം ഞങ്ങളിലെ ഔപചാരികത നിമിഷനേരത്തില്‍ മായ്ച്ചു കളഞ്ഞത് കണ്ടു ഞാന്‍ അത്ഭുതപെട്ടു. ഏതായാലും ട്രെയിന്‍ കൃത്യസമയത്ത് എത്തിയതിനാല്‍ എന്‍റെ ഭാഷാപാണ്ഡിത്യം അത്രയും കുറച്ചു അനുഭവിക്കാനെ അവള്‍ക്കു കഴിഞ്ഞുള്ളൂ. യാത്രപറഞ്ഞു വ്യത്യസ്ത കമ്പാര്‍ട്ട് മെന്റുകളിലേക്ക് കയറി.
പുലര്‍ച്ചെ മഞ്ഞുനനഞ്ഞ താഴ്വാരങ്ങളും,മേഘങ്ങള്‍ മുട്ടിയുരുമുന്ന മലകളും കണ്ടുള്ള, സ്വപ്നത്തിലെക്കുള്ള യാത്ര, അധികം വൈകും മുന്‍പേ ജമ്മുവില്‍ എത്തിചേര്‍ന്നു. മഞ്ഞുകാറ്റ് നീന്തി കൊണ്ടിരുന്ന ജമ്മു നഗരത്തില്‍ തീവണ്ടി ഇറങ്ങുമ്പോള്‍ സമയം പുലര്‍ച്ചെ 7.30. എവിടെയും സൈനിക വാഹനങ്ങളെയും, സൈനിക ഉദ്യോഗസ്ഥരെയും കാണാം. അപ്പോള്‍ മാത്രമാണ് കാശ്മീരിന്‍റെ സംഘര്‍ഷഭരിതമായ മറ്റൊരു മുഖം ഓര്‍മ്മയുടെ ഭൂപടത്തില്‍ വേദനയോടെ തെളിയുന്നത്. ലോകത്തെ അതിരുകള്‍ തിരിച്ചു വീതിചെടുത്തിട്ടു, അവയ്ക്ക് വേണ്ടി മനുഷ്യര്‍ നടത്തുന്ന ഭ്രാന്തമായ കൊലവിളികള്‍.
ജമ്മുവില്‍ ഞാന്‍ കൂടുതല്‍ യാത്രകള്‍ ഒന്നും തന്നെ പ്ലാന്‍ ചെയ്തിട്ടില്ലായിരുന്നു, ശ്രിനഗര്‍ വഴി ലഡാഖ് ആണ് എന്‍റെ ലക്‌ഷ്യം. ജമ്മുവില്‍ നിന്നും ഏതാണ്ട് 300 കി.മി. ദൂരമുണ്ട് ശ്രിനഗറിലേക്ക്. ഷെയര്‍കാര്‍ ആണ് അവിടെക്കുള്ള പ്രധാന യാത്ര മാര്‍ഗ്ഗം. റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള പെട്ടികടയില്‍ നിന്നും ചായ കുടിക്കുന്നതിനിടയില്‍ നീലകണ്ണുകളില്‍ കുസൃതി നിറച്ചു മരിയ ഗുഡ് മോര്‍ണിംഗ് പറഞ്ഞു മുന്നിലെത്തി.ഞങ്ങള്‍ ഷെയര്‍കാറില്‍പോവാന്‍തീരുമാനിച്ചു.
സ്റ്റേഷന് മുന്‍പില്‍ തന്നെ വാഹനങ്ങള്‍ലഭ്യമാണ്, 700രൂപയാണ് ശ്രിനഗറിലെക്കുള്ള യാത്രാകൂലി. ഏറ്റവും മുന്‍പിലുള്ള വാഹനത്തില്‍ ഒരു സീറ്റു മാത്രമേ അവശേഷിച്ചിരുന്നുള്ളൂ എന്നതിനാല്‍ ഞങ്ങള്‍ കാത്തു നില്ക്കാന്‍ തീരുമാനിച്ചു. ആ കാത്തു നില്‍പ്പിനിടയില്‍, ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ എന്നെ സമീപിച്ചു, അവിടെ യാത്രകൂലി വളരെ കൂടുതല്‍ ആണെന്നും, ബസ്‌സ്റ്റേഷന് സമീപത്തുനിന്നും ഇതിന്‍റെ പകുതി തുകയ്ക്ക് പോവാന്‍ കഴിയും എന്നും പറഞ്ഞു. പക്ഷെ അവിടെ എത്തികണമെങ്കില്‍ കക്ഷിക്ക് 150 രൂപ നല്‍കണം. മറുപടി നല്‍കാതെ ഒഴിഞ്ഞു മാറിയ ഞാന്‍ അവിടെ ഉണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച്, ബസ്‌സ്റ്റേഷനിലേക്ക് 2 കിമി. ദൂരം മാത്രമേ ഉള്ളു എന്ന് മനസ്സിലാക്കി. പിറകെകൂടിയ ഓട്ടോ ഡ്രൈവറെ വകവയ്ക്കാതെ ഞങ്ങള്‍ പുറത്തുള്ള റോഡില്‍ നിന്നും ബസ്സ്റ്റേഷനിലെക്കുള്ള മിനിബസില്‍ കയറി. ബസിനു പുറത്തുനിന്നും ഓട്ടോഡ്രൈവര്‍ ചീത്തവിളിച്ചത് മറ്റാരെയോ ആണെന്ന ഭാവത്തില്‍ ഞങ്ങള്‍ മുഖം തിരിച്ചു. 10 രൂപ മാത്രം നല്‍കി ബസ് സ്റ്റേഷനില്‍ എത്തി ചേര്‍ന്നു. അവിടെയും നിരവധി വാഹനങ്ങള്‍ ലഭ്യമാണ്.
400രൂപയാണ് ഷെവര്‍ലെ-ടവേര വാഹനത്തില്‍ ശ്രിനഗറിലേക്കുള്ള യാത്രാകൂലിയായി ആവശ്യപെട്ടത്. മുന്‍നിരയിലെ വിന്‍ഡോസീറ്റുവേണം എന്നനിബന്ധന മാത്രമേ ഞാന്‍വച്ചുള്ളൂ. അത് അവര്‍ അംഗീകരിക്കുകയും ചെയ്തു. അങ്ങനെ ഞാനും മരിയയും ഡ്രൈവറോടൊപ്പം മുന്‍നിരയില്‍, മധ്യഭാഗത്തു പഞ്ജാബില്‍ നിന്നുള്ള 3 സൈനികര്‍, ഏറ്റവും പിന്നിലായി വെസ്റ്റ് ബംഗാളില്‍ നിന്നുള്ള 2 യുവാക്കള്‍. ദര്‍ശന്‍ സിംഗ് എന്നാ ഡ്രൈവറോടൊപ്പം ഞങ്ങള്‍ 7 പേര്‍ അടങ്ങുന്ന സംഘം, ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ ഒരുപിടി ഓര്‍മ്മകള്‍ നല്‍കിയ ഒരു യാത്ര അവിടെ തുടങ്ങുകയായിരുന്നു. ഡ്രൈവര്‍ ഒഴികെ പിറകില്‍ ഇരിക്കുന്നവരില്‍ ആര്‍ക്കും തന്നെ ഇന്ഗ്ലിഷില്‍ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്. പല ചോദ്യങ്ങളും ദര്‍ശന്‍ സിംഗ് മുഖേനെ ആണ് അവരിലേക്ക് എത്തിയത്. വിനോദസഞ്ചാരികളായി ഞാനും മരിയയും മാത്രമേ ആക്കൂട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ, മറ്റുള്ളവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി പോവുകയാണ്. മറ്റാരെയും മുന്‍പില്‍പോവാന്‍ അനുവദിക്കാതെയായിരുന്നു ദര്‍ശന്‍ സിങ്ങിന്‍റെ ഡ്രൈവിംഗ്.
400രൂപയാണ് ഷെവര്‍ലെ-ടവേര വാഹനത്തില്‍ ശ്രിനഗറിലേക്കുള്ള യാത്രാകൂലിയായി ആവശ്യപെട്ടത്. മുന്‍നിരയിലെ വിന്‍ഡോസീറ്റുവേണം എന്നനിബന്ധന മാത്രമേ ഞാന്‍വച്ചുള്ളൂ. അത് അവര്‍ അംഗീകരിക്കുകയും ചെയ്തു. അങ്ങനെ ഞാനും മരിയയും ഡ്രൈവറോടൊപ്പം മുന്‍നിരയില്‍, മധ്യഭാഗത്തു പഞ്ജാബില്‍ നിന്നുള്ള 3 സൈനികര്‍, ഏറ്റവും പിന്നിലായി വെസ്റ്റ് ബംഗാളില്‍ നിന്നുള്ള 2 യുവാക്കള്‍. ദര്‍ശന്‍ സിംഗ് എന്നാ ഡ്രൈവറോടൊപ്പം ഞങ്ങള്‍ 7 പേര്‍ അടങ്ങുന്ന സംഘം, ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ ഒരുപിടി ഓര്‍മ്മകള്‍ നല്‍കിയ ഒരു യാത്ര അവിടെ തുടങ്ങുകയായിരുന്നു. ഡ്രൈവര്‍ ഒഴികെ പിറകില്‍ ഇരിക്കുന്നവരില്‍ ആര്‍ക്കും തന്നെ ഇന്ഗ്ലിഷില്‍ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്. പല ചോദ്യങ്ങളും ദര്‍ശന്‍ സിംഗ് മുഖേനെ ആണ് അവരിലേക്ക് എത്തിയത്. വിനോദസഞ്ചാരികളായി ഞാനും മരിയയും മാത്രമേ ആക്കൂട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ, മറ്റുള്ളവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി പോവുകയാണ്. മറ്റാരെയും മുന്‍പില്‍പോവാന്‍ അനുവദിക്കാതെയായിരുന്നു ദര്‍ശന്‍ സിങ്ങിന്‍റെ ഡ്രൈവിംഗ്.
സൈനിക ആസ്ഥാനങ്ങളും, വാഹനങ്ങളും നിരവധി ഉള്ളതിനാല്‍ ജമ്മു നഗരത്തില്‍ ക്യാമറ ഉപയോഗിക്കുന്നതിനു പരിമിതികള്‍ ഉണ്ട്. നഗരത്തിന്‍റെ തിരക്കുകള്‍ പിന്നിട്ടു, ഗ്രാമത്തിന്‍റെ നിഴല്പാടുകള്‍ കാണാന്‍ തുടങ്ങിയതോടെ. പുതിയ കാഴ്ച്ചകളിലേക്കും, അനുഭവങ്ങളിലേക്കും എന്‍റെ ക്യാമറ കണ്ണുകള്‍ തുറന്നു. മേഘക്കൂട്ടങ്ങളില്‍ തലമുട്ടി നില്‍ക്കുന്ന മലകളുടെ താഴ്വരകളിലൂടെ, ഇളംവെയിലില്‍ കുളിചൊഴുകുന്ന അരുവികളും, അവയ്ക്ക് അതിരിടുന്ന പൈന്‍ മരക്കാടുകളും കാണാം. കാഴ്ചകള്‍ കണ്ടു ഇരിക്കുനതിനിടെ മരിയ എന്‍റെ തോളില്‍ ചാഞ്ഞു ഉറക്കമായി. പിറകില്‍ നിന്നും കേട്ട അടക്കി പിടിച്ചുള്ള ചിരിയും കമെന്റും അതിനെ കുറിച്ചാണ് എന്ന് ഞാന്‍ ഊഹിച്ചു. പിന്നെടെപ്പോഴോ അവളുടെ ബാഗ് എന്‍റെ മടിയില്‍ വച്ച് അതിലായി ഉറക്കം. ഇടയ്ക്ക് വഴിയരികിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ ഇറങ്ങി, റോട്ടിയും പനീറും കഴിക്കുന്നതിനിടയില്‍ മരിയ ചോദ്യമെറിഞ്ഞു. : ഷാരൂഖ് ഖാനെ ഇഷ്ടമല്ലേ , ചോദ്യം കേട്ട് ആദ്യം ഞാന്‍ അതിശയിച്ചു. കക്ഷി ഷാരൂഖ് ഖാന്‍റെ കറകളഞ്ഞ ആരാധികയാണ്. അതെ എന്ന ഭാവത്തില്‍ തലകുലുക്കി ഭക്ഷണം തുടരുന്നതിനിടയില്‍, അവസാനം കണ്ട ഷാരൂഖ് ഖാന്‍ ചിത്രമേത് എന്ന ചോദ്യം വന്നു. സത്യത്തില്‍ എനിക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല, ചിത്രങ്ങള്‍ കാണാറില്ല എന്ന് മാത്രമല്ല ഇതുവരെ അങ്ങനെ ഒരു ആരാധന തോന്നിയിട്ടുമില്ല എന്ന സത്യം ഞാന്‍ പറഞ്ഞില്ല. ആലോചിച്ച ശേഷം ഞാന്‍ പറഞ്ഞു "മൈ നെയിം ഈസ് ഖാന്‍' പറഞ്ഞു തീരും മുന്‍പേ നീലകണ്ണുകളില്‍ അതിശയം നിറച്ചു കൊണ്ട് അവള്‍ ചോദിച്ചു "അപ്പോള്‍ ഡോണ്‍-2, റാ-വണ്‍ , ഇവ കണ്ടില്ലേ? " മദാമ്മ ഗോളടിക്കുകയാണ്, കൂടുതല്‍ സമയം അവിടെ ഇരുന്നാല്‍ ശരിയാകില്ല എന്ന് തോന്നിയത് കൊണ്ട് തിടുക്കത്തില്‍ ഭക്ഷണംകഴിച്ചു ഞാന്‍ എഴുന്നേറ്റു. കാറില്‍ കയറിയിട്ടും അവള്‍ ഷാരൂഖ് ഖാനെ വിടാന്‍ തയ്യാറായില്ല, അദ്ദേഹത്തിന്‍റെ ഒരു ചിത്രത്തിന്‍റെ ചിത്രീകരണം കാണുക, ഒരുമിച്ചു ഡിന്നര്‍ കഴിക്കുക ഇതൊക്കെയാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ചിലത്. കഷ്ടം തോന്നി, നല്ല ഒരു പെണ്‍കുട്ടി, ഇന്ത്യ കണ്ടു വട്ടായിപോയി എന്നാണ് അവളെ കുറിച്ച് എനിക്ക് തോന്നിയത്.
ഭൂപ്രകൃതി മാറാന്‍ തുടങ്ങി, മലകള്‍ വെട്ടിയുണ്ടാക്കിയ വഴികളിലൂടെയാണ് യാത്ര. ഒരേസമയം അത്ഭുതവും അമ്പരപ്പും പകരുന്ന വഴികള്‍. കീഴ്ക്കാംതൂക്കായി നില്‍ക്കുന്ന മലകള്‍ക്കും, അഗാധമായ കൊക്കയ്ക്കും ഇടയിലൂടെ മുകളിലേക്ക് വളഞ്ഞു പുളഞ്ഞു പോവുന്ന വഴി. കഷ്ടിച്ച് 4-5 മീറ്റര്‍ മാത്രം വീതിയുള്ള വഴിയില്‍ എതിര് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളോ ആട്ടിടയന്മാരുടെ സംഘങ്ങളോ യാത്ര തടസ്സപ്പെടുത്തുക പതിവാണ്. ലഡാക്കിലും സമീപ മലനിരകളിലും ആടുകളുമായി ജീവിക്കുന്ന ഇടയന്മാര്‍ അവിടെ മഞ്ഞു വീണു തുടങ്ങുന്നതോടെ ആടുകളുമായി പാലായനം ചെയ്യും. ദിവസവും കിലോമീറ്റരുകളോളം നടന്നു അവര്‍ മലയിറങ്ങും. ചെമ്മെരിയാടുകളും, കോലാടുകളും, കുതിരകളും, കഴുതകളും ആകൂട്ടത്തില്‍ ഉണ്ടാവും. ഒരു സംഘത്തില്‍ തന്നെ ഇരുന്നൂറോളം മൃഗങ്ങള്‍ വരെ കണ്ടേക്കാം. അത് പോലെയുള്ള ഇരുപത്തിലധികം സംഘങ്ങള്‍ ഞങ്ങളെ കടന്നുപോയി. താഴെ ആഗാധമായ പര്‍വ്വത ചെരിവില്‍ വെള്ളിനൂല് പോലെ തിളങ്ങുന്ന അരുവി കാണാം. എതിരെ വരുന്നവര്‍ക്ക് കടന്നു പോവാനായി വാഹനം ഒതുക്കുമ്പോള്‍ വാഹനത്തിന്‍റെ ടയറില്‍ തട്ടി കല്ലുകള്‍ താഴെ കൊക്കയിലേക് വീഴുന്നത് കണ്ടു മരിയ പരിഭ്രാന്തിയോടെ ദൈവത്തെ വിളിച്ചു കൊണ്ടിരുന്നു. ഡ്രൈവറുടെ പരിചയ സമ്പന്നത ചൂണ്ടികാണിച്ചു ഞാന്‍ അപ്പോഴൊക്കെ ആശ്വസിപ്പിച്ചു എങ്കിലും, താഴേക്കു നോക്കാന്‍ ധൈര്യപ്പെടാതെ ഞാന്‍ പലപ്പോഴും കണ്ണടച്ചിരിക്കുകയായിരുന്നു.
മരിയ കേരളത്തില്‍ വര്ക്കലയിലും, ആലപ്പുഴയിലും വന്നിട്ടുണ്ടെന്നും ചിലരുടെ തുറിച്ചു നോട്ടവും കമെന്റും മാത്രമാണ് ഒരു പ്രശ്നം എന്നും പറഞ്ഞു, ഞാന്‍ മറുപടി പറഞ്ഞില്ല, കാരണം ഡല്‍ഹിയില്‍ നിന്നും ജമ്മുവിലെക്കുള്ള തുരന്തോട്രെയിനിന്‍റെ വൃത്തിയുള്ള ബാത്ത് റൂമില്‍ ഞാന്‍ കണ്ട വൃത്തികെട്ട ഏക കമെന്റ് മലയാളത്തില്‍ ഉള്ളതായിരുന്നു. അങ്ങനെ ഉള്ളവരും ഉണ്ടാകാം, ഞാന്‍ മരിയ്ക്കു മുഖം കൊടുക്കാതെ പുറം കാഴ്ചകളിലേക്ക് തിരിഞ്ഞു. വീണ്ടും ഗ്രാമത്തിലേക്ക് പ്രവേശിച്ചപ്പോഴേക്കും വെയില്‍ ചാഞ്ഞു തുടങ്ങിയിരുന്നു. പ്രഭാതങ്ങളും സന്ധ്യകളുമാണ്, കാഴ്ചകള്‍ കൂടുതല്‍ സുന്ദരമാക്കുന്നത്. അന്തിവെയിലിന്‍റെ നിറം ഗോതമ്പ് പാടങ്ങളില്‍ വീണുകിടക്കുന്നത് കാണുന്നത് തന്നെ സുഖകരമായ ഒരനുഭൂതിയാണ്. ചിലയിടങ്ങളില്‍ കൊയ്തുകഴിഞ്ഞ കച്ചകള്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നു, അതിനു സമീപം മേയുന്ന ചെമ്മേരിയാടുകള്‍, പശ്ചാത്തലത്തില്‍ ഉരുകിയൊലിക്കാന്‍ തുടങ്ങിയ സൂര്യന്‍റെ നിറം ഏറ്റുവാങ്ങിയ മഞ്ഞു മലകള്‍ ദൂരെ കാണാം. എത്ര കണ്ടാലും മതിവരാത്ത വിസ്മയങ്ങളാണ് അവ.
സായഹ്നതിന്‍റെ നിഴല്‍വീണു കാഴ്ചകള്‍ മങ്ങിതുടങ്ങിയപ്പോഴേക്കും തണുപ്പ് ശക്തിയേറി തുടങ്ങി. കാഴ്ചകള്‍ കണ്ടു അത്ഭുതപെട്ട് ഇരിക്കുമ്പോളാണ് ഒരുകാശ്മീരി സുന്ദരി ഞങ്ങളുടെ വാഹനത്തിനു നേരെ കൈകാണിച്ചത്. ഇതുപോലെയുള്ള സ്വകാര്യ വാഹനങ്ങളാണ് അവിടെത്തെ പ്രധാന യാത്ര മാര്‍ഗ്ഗം. വഴിയില്‍ പലയിടത്തും ആളുകള്‍ കൈ കാണിച്ചിരുന്നു എങ്കിലും അവരെയൊന്നും ശ്രദ്ധിക്കാതെ ഈ സുന്ദരിയെ തന്നെ കയറ്റാന്‍ തോന്നിയ ഡ്രൈവര്‍ക്ക് ഞാന്‍ മനസ്സില്‍ നന്ദി പറഞ്ഞു. പിറകില്‍ ഇരിക്കുന്നവരും അത് തനെയാവും ചിന്തിച്ചിട്ടുണ്ടാവുക എന്ന് എനിക്കുറപ്പായിരുന്നു. വണ്ടി നിര്‍ത്തിയ ഉടനെ നടുവിലിരിക്കുന്ന സൈനികര്‍ ചെയ്തതുപോലെ ഞാനും കഴിയുന്നത്ര ഒതുങ്ങി സുന്ദരിക്ക് ഇടം നല്കാന്‍ ശ്രമിചെങ്കിലും ഞങ്ങളുടെ നല്ലമനസ്സ് കണ്ടത് കൊണ്ട് ഏറ്റവും പിറകിലുള്ള സീറ്റ് ആണ് സുന്ദരിക്ക് നല്‍കിയത്. അതുവരെ വളരെ അടക്കത്തില്‍ സംസാരിച്ചിരുന്ന സൈനികരുടെ പിന്നീടുള്ള യാത്ര മുഴുവനും, പിറകിലേക്ക് നോക്കി ഉച്ചത്തില്‍ പാട്ട് പാടിയും, തമാശകള്‍ പറഞ്ഞുമായിരുന്നു. ശ്രീനഗര്‍ എത്തിയപ്പോള്‍ എനിക്കും കഴുത്തിനു നല്ല വേദന തോന്നി.
ജമ്മു-കശ്മീര്‍ സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രീപൈഡ് ഫോണുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല, പോസ്റ്റ് പൈഡ് കണക്ഷന്‍ ഇല്ലെങ്കില്‍ അവിടെ നിന്നും പുതിയ കണക്ഷന്‍ എടുക്കേണ്ടി വരും. ശ്രീനഗറില്‍ എത്തിയ ശേഷം ഇമെയില്‍ വിലാസവും നമ്പറും എഴുതി നല്‍കണമെന്ന് മരിയ പറഞ്ഞിരുന്നു. വേണ്ടത്ര വെളിച്ചമില്ലാത്ത, ഇരുട്ട് കട്ടപിടിച്ചുറങ്ങുന്ന ശ്രീനഗര്‍ സ്റ്റാന്‍ഡില്‍ ഞങ്ങള്‍ എത്തുമ്പോള്‍ എട്ടു മണിയോടടുത്തിരുന്നു. വണ്ടിയില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും ഗൈഡുകളും, താമസ സൗകര്യം നല്‍കുന്ന ഏജെന്റ്മാരുടെയും വലിയൊരു കൂട്ടം തന്നെ ഞങ്ങളെ വലയം ചെയ്തു. അതെസമയത്ത് തന്നെ നിറയെ വിദ്യാര്‍ഥികളുമായി മറ്റൊരു വാഹനംകൂടി അവിടെ എത്തിയതിനാല്‍ തികച്ചും അസഹനീയമായ ചുറ്റുപാടായി തീര്‍ന്നു അവിടം. അപരിചിതമായ, അസ്വസ്ഥത ഉളവാക്കുന്ന ആ ചുറ്റുപാടില്‍ നിന്നും പുറത്തു കടക്കാന്‍ ഞങ്ങള്‍ക്ക് ഏറെ പണിപെടേണ്ടി വന്നു. തിക്കി തിരക്കി സ്റ്റാന്‍ഡിന് വെളിയില്‍ വന്നപോഴേക്കും കണ്ടെത്താന്‍ കഴിയാത്ത വിധം മരിയ ഏറെ അകലെയായി കഴിഞ്ഞിരുന്നു. ഒരുപക്ഷെ തൊട്ടടുത്ത്, കൈയെത്തും ദൂരത്തുണ്ടായിരുന്ന അവളെ തിരിച്ചറിയാന്‍ കഴിയാഞ്ഞതാവാം. ഇരുട്ട് പുറത്തെ വഴിയിലേക്കും പടര്‍ന്നിരുന്നു. കൂടുതല്‍ സമയം അവിടെ നില്ക്കാന്‍ ഞാന്‍ ഇഷ്ടപെടാതിരുന്നതിനാല്‍ താമസസൗകര്യം വാഗ്ദാനം ചെയ്തു കൊണ്ട് എന്നെ സമീപിച്ച മന്‍സൂര്‍ എന്ന കാശ്മീരി യുവാവിനോടൊപ്പം യാത്രയായി. മഞ്ഞും ഇരുട്ടും കെട്ടുപിണഞ്ഞു കിടക്കുന്ന വഴിയിലൂടെ മന്സൂരിനോടൊപ്പം നടക്കുമ്പോള്‍, മരിയയെ കുറിച്ച് ഓര്‍ത്തു, അവള്‍ സുരക്ഷിതയായി കൂട്ടുകര്കൊപ്പം എത്തികാണുമോ, ഒരുപക്ഷെ എനിക്ക് വേണ്ടി അവിടെ കാത്തു നിന്നിടുണ്ടാവുമോ എന്നിങ്ങനെ ഒരു കൂട്ടം ചോദ്യങ്ങള്‍ ഞാന്‍ അറിയാതെ എന്നില്‍ അസ്വസ്ഥത പടര്‍ത്തി.
ലോകത്തിന്‍റെ വിദൂര കോണുകളില്‍ നിന്നുള്ള രണ്ടുപേര്‍, ഒരു പകല്‍ നേരത്തെ പരിചയം മാത്രം, എന്നിട്ടും യാത്ര പറയാന്‍ കഴിയാതെ അവള്‍ കാഴ്ചപാടില്‍ നിന്നും മറഞ്ഞപ്പോള്‍ മനസ്സില്‍ ശൂന്യത നിറഞ്ഞു. വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ക്കൊപ്പം, യാത്ര പകര്‍ന്നു നല്‍കിയ ഒരു നല്ല സൌഹൃദം. മരിയ എന്ന കഥാപാത്രത്തിനു എന്‍റെ ജീവിതത്തില്‍ പരിസമാപ്തി ആയിരിക്കുന്നു. ഹേ..മിഴികളില്‍ നീലകടല്‍ ഒളിപ്പിച്ചുവച്ച, സ്വര്‍ണ്ണ തലമുടിയുമുള്ള സുന്ദരി.... തിരക്കേറിയ ഈ ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണില്‍നിന്നും എന്നെങ്കിലും ഒരിക്കല്‍നീ എന്നെകുറിച്ച് ചിന്തിച്ചാല്‍ അതാണ് വിശുദ്ധമായ മനുഷ്യ സ്നേഹം."
മഞ്ഞു നിറഞ്ഞ വഴിയിലൂടെ രണ്ടു കിലോമീറ്റര്‍ നടന്ന ശേഷമാണ് അവിടെ എത്തിയത്. ജെലം നദിയില്‍ തീര്‍ത്ത മനോഹരമായ ഹൌസ്ബോട്ട്. വളരെ വീതികുറഞ്ഞ, ചവിട്ടുമ്പോള്‍ വേദനിചിട്ടെന്നപോലെ ഉച്ചത്തില്‍ കരയുന്നതുമായ മരപാലത്തിലൂടെ വേണം ബോട്ടിലേക്ക് എത്തിച്ചേരുവാന്‍ . പൌരാണിക രൂപങ്ങള്‍ കൊത്തിയുണ്ടാകിയ, മരത്താല്‍ നിര്‍മ്മിച്ച ആറു മുറികളുള്ള ബോട്ട്. അഞ്ഞൂറ് രൂപയാണ് ഒരു ദിവസത്തേക്കുള്ള ചാര്‍ജ്. 6 മുറികള്‍ ഉണ്ടെങ്കിലും, എന്‍റെ മുറി ഒഴികെ മറ്റുള്ളവയെല്ലാം തന്നെ ശൂന്യമായിരുന്നു. മന്സൂരും കുടുംബവും ആ ബോട്ടില്‍ തന്നെയാണ് കഴിയുന്നത്. ഭാര്യയും രണ്ടു മാസം മാത്രം പ്രായമുള്ള കുട്ടിയും മാതാപിതാക്കളും അടങ്ങുന്ന കുടുംബം. അവരുടെ കൂടെ റോട്ടിയും ദാല്‍ കറിയും കഴിച്ച ശേഷം മന്സൂരിനോപ്പം പുറത്തിറങ്ങി.
വെളുത്ത് ചുവന്ന നിറവും, നീളന്‍ മൂക്കുമുള്ള മന്‍സൂര്‍ രൂപത്തിലും തനി കാഷ്മീരിയാണ്.
രണ്ടു ബനിയനും അതിനു മുകളില്‍ രണ്ടുഷര്‍ട്ടും ധരിച്ചശേഷമാണ് ഞാന്‍ജാകെറ്റ് ധരിച്ചത്. പക്ഷെ അതൊന്നും തണുപ്പിനെ പ്രധിരോദിക്കാന്‍ പര്യാപ്തമായിരുന്നില്ല. തണുപ്പിന്‍റെ കട്ടി കൂടിയിരിക്കുന്നു, ജാക്കെറ്റിനുള്ളില്‍ കൈകള്‍ തിരുകി മഞ്ഞിലൂടെ, പാതിരാനക്ഷത്രങ്ങളുടെ വിദൂരപ്രഭ വീണുകിടക്കുന്ന നദിയുടെ കരയിലൂടെ നടക്കുമ്പോള്‍ തണുപ്പിനാല്‍ എന്‍റെ കാലുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. സംസാരിക്കുമ്പോള്‍ വായിലൂടെയും മൂക്കിലൂടെയും പുകവരുന്നു. വ്യക്തമായി സംസാരിക്കാന്‍ കഴിയാത്തവിധം താടിയെല്ലുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങിയതോടെ തിരിച്ചു നടന്നു. കരയുന്ന മരപാലത്തിലൂടെ ബോട്ടിലേക്ക് നടക്കുമ്പോള്‍ കാലുകള്‍ വിറച്ചു ഞാന്‍ നദിയിലേക്ക് വീണ്‌പോവുമോ എന്ന് പോലും ഭയന്നു.
രാവേറെ ചെന്നിട്ടും ഉറക്കം വന്നില്ല, നദിയിലെക്കുള്ള ജനല്‍ തുറന്നു, അത്ഭുതപെടുത്തുന്ന ശാന്തതയാണ് നദിക്ക്, നിശബ്ദത നിറഞ്ഞൊഴുകുന്ന നദി. അവിടവിടെയായി ചിതറി കിടക്കുന്ന ഹൌസ് ബോട്ടുകള്‍ കാണാം, അവയിലെ വൈദ്യുത വിളക്കുകള്‍ അണഞ്ഞു കഴിഞ്ഞു. ലോകം ഉറക്കത്തിലേക്കു വീണു തുടങ്ങിയിരിക്കുന്നു, ദൂരെ നദിയുടെ മറുകരയിലെവിടെയോ ഒരു നായ നീട്ടി മോങ്ങുന്നത് മാത്രംകേള്‍ക്കാം, പിന്നെ നേര്‍ത്തു നേര്‍ത്തു ആ ശബ്ദവും മഞ്ഞില്‍ അലിഞ്ഞു ചേര്‍ന്നു. ഏകാന്തമായ യാത്രകള്‍ സമ്മാനിക്കുന്ന വികാരം, അകാരണമായ ഏതോ ഒരു വേദന, അത് തന്നെയാണ് വീണ്ടും വീണ്ടും ഇതുപോലുള്ള യാത്രകള്‍ക്ക് എന്നെ പ്രേരിപ്പിക്കുനത്. തണുപ്പ് അസ്ഥി തുളച്ചു തുടങ്ങിയതോടെ ജനല്‍ അടച്ചു, പാട്ട് കേട്ട് കുറെ സമയം ഇരുന്നു, പിന്നീട് പുതപ്പിനടിയിലേക്കു ചുരുണ്ട് കൂടി. എപ്പോഴോ നിദ്രയിലേക്ക് വഴുതി വീണു.
ഓരോ പുലരിയും എന്തെങ്കിലുമൊരു അത്ഭുതം സമ്മാനിക്കാറുണ്ട്, അങ്ങനെ ഒരു അത്ഭുതത്തിലേക്കാണ് ഞാന്‍ കണ്ണുതുറന്നത്.അസാധാരണ ശബ്ദംകേട്ടു ജനല്‍തുറന്നപ്പോള്‍, നീര്‍പക്ഷികളുടെ മഹാസമ്മേളനമായിരുന്നു നദിയില്‍. ആകാശത്തില്‍ പറന്നും നദിയില്‍ മുങ്ങിമീനുകളെ പിടിച്ചും അസംഘ്യം പക്ഷികള്‍. ജലാശയത്തിലെ ആ സ്വപ്നകാഴ്ചയില്‍ എന്‍റെ പുലരി സുന്ദരമായി തീര്‍ന്നു. വെയിലിന്‍റെ നിറം ജലോപരിതലത്തില്‍ വീണു തുടങ്ങി. അനിര്‍വചനീയമായ ഒരുസുഖത്തോടെ വീണ്ടും കിടക്കയിലേക്ക് വീണു.സുഖകരമായ ആശയനത്തിനിടയിലാണ് എനിക്ക് ഒരുസന്ദര്‍ശകന്‍വന്നത്.തുറന്നിട്ട ജാലകത്തിലൂടെ ചാടികയറിയ ഒരു കുഞ്ഞു നീര്‍പക്ഷി. കുളകോഴിയോട് വിദൂര സാമ്യമുള്ള മൂര്‍ഹെന്‍ എന്ന ജലപക്ഷി. ജാലകപടിയില്‍ കയറി നിന്ന അവന്‍ ആദ്യം അകത്തേക്ക് ഉത്കണ്ഠയോടെ നോക്കി. ഞാന്‍ അനങ്ങാന്‍ കൂട്ടാക്കാതെ കിടക്കുനത് കണ്ടപ്പോള്‍ അവന്‍ ധൈര്യത്തോടെ അകത്തുകയറി കൊത്തിപെറുക്കി നടക്കാന്‍തുടങ്ങി. മേശപ്പുറത്ത് വച്ചിരിക്കുന്ന ക്യാമറ എടുക്കാനായി ഞാന്‍ പുതപ്പു മാറ്റി എഴുന്നേല്‍ക്കാന്‍ തുടങ്ങിയതോടെ നിമിഷനേരം കൊണ്ട് ജാലകത്തിലൂടെ ചാടി മറഞ്ഞു ആ നാണക്കാരന്‍.
എനിക്ക് അതിരാവിലെ പുറപ്പെടെണ്ടിയിരുന്നു, ദാല്‍തടാകം കണ്ടശേഷം ലഡാഖിലേക്കു പോവാന്‍ ആണ് പ്ലാന്‍ ചെയ്തിരുന്നത്. ലഡാഖില്‍ പാങ്കോന്ഗ് തടാകം, നുബ്ര വാലി, ഇവയാണ് എനിക്ക് സന്ദര്ശികേണ്ടത്. ശ്രിനഗറില്‍നിന്നും കാര്‍ഗില്‍വഴി 435കി.മില്‍ അധികം സഞ്ചരിച്ചു വേണം ലഡാഖിന്‍റെ തലസ്ഥാനമായ "ലേ"യില്‍ എത്തിച്ചേരുവാന്‍.
ജമ്മു-കാശ്മീര്‍ സ്റ്റേറ്റ്ട്രാന്‍സ്പോര്‍ട്ട്ബസ് ഉണ്ടെങ്കിലും 2 ദിവസത്തെ യാത്രയ്ക്കൊടുവിലെ അവിടെ എത്തി ചേരുവാന്‍ കഴിയു, രാത്രി കാര്‍ഗിലില്‍ തങ്ങിയ ശേഷം പിറ്റേന്ന് വെളുപ്പിന് മാത്രമേ ബസ് അവിടെ നിനും പുറപ്പെടുകയുള്ളൂ. അത് കൊണ്ട് ഷെയര്‍കാറില്‍ പോവാനാണ് ഞാന്‍ തീരുമാനിച്ചത്. രാവിലെ പുറപ്പെടുന്ന കാറുകള്‍ രാത്രിയോടെ ലേയില്‍ എത്തിച്ചേരും. മന്സൂരിനോടും കുടുംബത്തോടും യാത്ര പറഞ്ഞു പുറപ്പെട്ടു. ശ്രീനഗറിലെ തെരുവുകള്‍ വിജനമാണ്. പട്ടണമാകെ ഒരു പുതിയ പ്രഭാതത്തില്‍ തുടുത്തു വരുന്നു. തണുപ്പിന്‍റെ പുതപ്പു മാറ്റി നഗരം ഇതുവരെ ഉണര്ന്നിടില്ല. വിജനമായ തെരുവിലൂടെ രണ്ടു കിലോമീറ്റര്‍ നടന്നു, പല സൈനികരോടും വഴി ചോദിച്ചു മനസ്സിലാക്കി ഞാന്‍ തലേന്ന് രാത്രി എത്തിയ ടാക്സി സ്റ്റാന്‍ഡില്‍ എത്തിച്ചേര്‍ന്നു. അവിടെ നിന്നും വീണ്ടും ഒരുകിലോമീറ്റര്‍ നടന്ന ശേഷം ദാല്‍ തടാകത്തിന്‍റെ കരയില്‍ എത്തി. നിരവധി ചലച്ചിത്രങ്ങളിലൂടെയും ഫോട്ടോകളിലൂടെയും എന്നെ മോഹിപ്പിച്ച ദാല്‍തടാകം. സഞ്ചാരികളെ കാത്തു ഷികാര എന്ന കൊച്ചു വഞ്ചികള്‍ തടാകകരയില്‍ നിരന്നു കിടക്കുന്നു. ഒരു മണികൂറിനു 200 രൂപയാണ് വഞ്ചിയില്‍ സഞ്ചരിക്കുന്നതിനു നല്‍കേണ്ടത്. ക്യാമറയുമായി നടന്ന എന്നെ വഞ്ചി തുഴയുന്നവരുടെ ഒരു കൂട്ടം തന്നെ പിന്തുടര്‍ന്നു. ആവശ്യമില്ലെന്നു പറഞ്ഞു ഒഴിഞ്ഞ കുറച്ചു ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയശേഷം ഒഴിഞ്ഞ ഒരിടത്തുപോയി ഞാന്‍ഇരുന്നു. ഇളം വെയില്‍ കായലില്‍ വീഴുന്നത് കണ്ടു ഇരുന്നപ്പോള്‍ വൃദ്ധനായ ഒരാള്‍ വഞ്ചിയുമായി വന്നു. ഒരുമണിക്കൂറിനു 100 രൂപയാണ് എന്നോട് ചോദിച്ചത്. ഞാന്‍വഞ്ചിയില്‍ കയറി. ചിത്രത്തിലെഴുതിയതുപോലെ സുന്ദരമായ തടാകം. നിശ്ചലമായ താടാകത്തിന്‍റെ കൈ വഴികളിലൂടെ സഞ്ചരിച്ചു താമര പൊയ്കയില്‍ എത്തി. പൂക്കള്‍ ഒന്നുംതന്നെ വിരിഞ്ഞിട്ടില്ല, താമരചെടികള്‍ക്കിടയില്‍ കൊത്തി പെറുക്കി നടക്കുന്ന നീലക്കോഴി എന്ന നീര്‍പക്ഷി ധാരാളമുണ്ട്. പൌരാണിക ഗാംഭീര്യം പേറുന്ന നിരവധി ബോട്ടുകള്‍ എങ്ങും കാണാം. തടാകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ശരീരവും മനസ്സും നഷ്ടപ്പെടുന്നതായി തോന്നി. ഒരു താപസന്നെ പോലെ ശാന്തമായിരുന്നു മനസ്സ്. ഇളം കാറ്റിനോപ്പം തടാകത്തിലൂടെ ഒഴുകി നടന്നു. വെയില്‍ വളര്‍ന്നു തുടങ്ങിയതും മടങ്ങാന്‍ നേരമായതും ഞാന്‍ അറിഞ്ഞില്ല. അതിന്‍റെ അനന്തരഫലം വളരെ വലുതായിരുന്നു, തിരികെ ചെന്നപ്പോള്‍ ലഡാഖിലേക്കു പോവാനുള്ള അവസാനത്തെ വാഹനവും പൊയികഴിഞ്ഞിരുന്നു. വളരെ ദൈര്‍ഘ്യമേറിയതും ദുര്‍ഘടവുമായ യാത്രയായതിനാല്‍ രാവിലെ 9 മണിക്ക് മുന്‍പേ തന്നെ വാഹനങ്ങള്‍ പുറപ്പെടും. അത് അറിയാഞ്ഞിട്ടല്ല, തടാകയാത്രയുടെ രസമറിഞ്ഞുള്ള നിമിഷങ്ങളില്‍ ഞാന്‍ മറ്റെല്ലാം മറന്നു പോയിരുന്നു. ഇനി ചിന്തിച്ചിട്ട് കാര്യമിലെന്നു മനസ്സിലായി, ലഡാഖില്‍ നഷ്ടപെട്ട ഒരു ദിവസം ശ്രീനഗറില്‍ ലഭിച്ചിരിക്കുന്നു. ദാല്‍ തടാകത്തിലെ കൈവഴിയിലുള്ള ഹൌസ് ബോട്ടില്‍ ഒരു ദിവസത്തെ താമസം തരപ്പെടുത്താം എന്ന് പറഞ്ഞു കൊണ്ട് മുഷ്‌താഖ് എന്ന യുവാവ് എന്നെ സമീപിച്ചു. കേരളത്തില്‍ നിന്നാണ് എന്നുള്ളത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണന ലഭിച്ചു, അതിനൊരു കാരണവും ഉണ്ട്. അവിടെ അടുത്തുള്ള കത്തോലിക ദേവാലയത്തിലെ വികാരി, കേരളത്തില്‍ എവിടെയോ നിന്നുള്ള മാത്യു എന്ന ഒരു അച്ഛന്‍ ആണ്. മുഷ്താഖ്ന്‍റെ സുഹൃത്തായ അദ്ദേഹം മുഖേനേ നിരവധി ടൂറിസ്റ്റുകള്‍ ഈ ബോട്ടില്‍ താമസിക്കാന്‍ എത്താറുണ്ട്. 400-500 രൂപയുള്ള ബോട്ടിലെ ഒരു മുറി 300 രൂപയ്ക്കാണ് എനിക്ക് ലഭിച്ചത്. സീസണ്‍ അവസാനിച്ചിരുന്നതിനാല്‍ ടൂറിസ്റ്റുകള്‍ തീരെയില്ലായിരുന്നു, ബോട്ടില്‍ ഞാന്‍ തനിച്ചായിരുന്നു. അങ്ങനെ അപ്രതീക്ഷിതമായി ശ്രീനഗറില്‍ ലഭിച്ച ഒരു ദിവസം, മുഷ്‌താഖില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് അവിടെത്തെ പ്രസിദ്ധമായ പൂന്തോട്ടങ്ങള്‍ ( ഷാലിമാര്‍, നിഷാന്ത് ) സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. അല്ലെങ്കില്‍തന്നെ മുന്‍കൂട്ടി നിഴ്ചയിച്ച യാത്രകള്‍ ചിലപോഴെങ്കിലും വിരസമായി തോന്നാം, തീരുമാനങ്ങളെ മാറ്റാന്‍ തക്കവിധം എന്തെങ്കിലുമൊന്നു സംഭവിക്കുബോളാണ് കൂടുതല്‍ രസകരമാവുന്നത്. ഉച്ചഭക്ഷണം കഴിയുന്നത്‌വരെ ഞാന്‍ ബോട്ടില്‍ വിശ്രമിച്ചു. പത്തു മിനിട്ട് ബസ്സില്‍ സഞ്ചരിച്ച ശേഷം ഷാലിമാര്‍ ഗാര്‍ഡനില്‍ എത്തിചേര്‍ന്നു. പല വര്‍ണ്ണങ്ങളിലുള്ള പൂക്കളുടെ ഭംഗി കണ്ടു ആശ്ചര്യപെട്ട് നില്കുകയായിരുന്നു ഞാന്‍. അഗാധമായി മനസ്സിനെ പിടിച്ചുലച്ച സൗന്ദര്യം. പൂന്തോട്ടങ്ങളിലൂടെ നടന്ന് നടന്നു എത്തിച്ചേര്‍ന്നത് മുഘള്‍കാലഘട്ടത്തിലായിരുന്നു. മേഘങ്ങള്‍ മുട്ടി നില്‍ക്കുന്ന മലകളുടെ പച്ചവിരിച്ച താഴ്വരയില്‍, മുഘള്‍ ചക്രവര്‍ത്തി ജഹാന്ഗിര്‍ അദ്ധേഹത്തിന്‍റെ ഭാര്യ നൂര്‍ജഹാന് വേണ്ടി 1619 ഇല്‍ നിര്‍മിച്ചതാണ്, ഈ പൂന്തോട്ടവും അതിനു നടുവിലെ ഓര്‍മ്മ കുടീരവും. മരങ്ങളുടെ പച്ചപടര്പ്പിനുള്ളില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഓര്‍മ്മ കുടീരത്തിനു മുകളില്‍ പറന്നു കളിക്കുന്ന പ്രാവുകള്‍. വാതിലുകളില്ലാത്ത ആ സ്മാരകത്തിന്‍റെ ഉള്ളിലേക്ക് കയറി, ആരും തന്നെയുണ്ടായിരുന്നില്ല അവിടെ. നൂറ്റാണ്ടുകളുടെ ചരിത്രം എനിക്ക് അജ്ഞാതമായ ഭാഷയില്‍ രേഖപെടുത്തിയിരിക്കുന്ന ചുവരുകളും, മനുഷ്യ സാമീപ്യം അറിഞ്ഞു മച്ചില്‍ ചിറകടിച്ചു പറക്കുന്ന പ്രാവുകളും ഞാനും മാത്രം. എവിടെ നിന്നൊക്കെയോ ഉതിര്‍ന്നു വീഴുന്ന പ്രാവുകളുടെ കുറുകല്‍ വല്ലാത്തൊരു നിഗൂഡത സൃഷ്ടിച്ചു.
വെയില്‍ ചാഞ്ഞതോടെ അവിടെ നിന്നിറങ്ങി. തിരികെ പോവാനുള്ള ബസ്സില്‍ കയറി ഇരുന്നപ്പോള്‍ വെറുതെ പുറത്തേക് നോക്കിയപ്പോളാണ്, ഇരുവശവും കല്ലുകള്‍ അടുക്കിവച്ച ഒറ്റയടി പാത കണ്ടത്. എങ്ങോട്ട് നീളുന്ന പാതയെന്നറിയില്ല എന്നിട്ടും ഒരു നിമിഷം പോലും ആലോചിക്കാതെ ഞാന്‍ ബസ്സില്‍ നിന്നും ചാടി ഇറങ്ങി. പേരറിയാത്ത പൂക്കള്‍ വീണു കിടന്നിരുന്ന ആ ഒറ്റയടിപാതയിലൂടെ പ്രത്യേകിച്ചു ഒരു ലകഷ്യവുമില്ലാതെ ആവേശത്തോടെ തെല്ലു കൌതുകത്തോടെ നടന്നത് എന്തിനാണെന്ന് ഇപ്പോഴും എനിക്കറിയില്ല. ചെമ്മേരിയാടുകള്‍ മേഞ്ഞിരുന്ന, കൊയ്ത്തു കഴിഞ്ഞ ഗോതമ്പ് പാടത്തെക്കാണ് ആ പാത അവസാനിച്ചത്. കൊയ്തുവച്ച കച്ചകള്‍ കൂട്ടി വയ്ക്കുന്ന കര്‍ഷകര്‍ ക്യാമറയുമായി വന്ന എന്നെ ആശ്ചര്യത്തോടെ നോക്കുനത് ഞാന്‍ അറിഞ്ഞു. കൃഷി ഭൂമി കാണുന്നത് തന്നെ മനസ്സിന് സന്തോഷം നല്‍കും. കണ്ട കാഴ്ച്ചകളെക്കാളേറെ ഒരുപാടുണ്ട് ഇനിയും കാണാന്‍. ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം അവിടെ നിന്നും തിരിച്ചു.
ദാല്‍ തടാക കരയില്‍ എത്തിയപ്പോള്‍ ആകാശത്ത് വര്‍ണ്ണ പ്രപഞ്ചം തീര്‍ത്തു സൂര്യന്‍ വിടവാങ്ങാന്‍ ഒരുങ്ങിയിരുന്നു. വളരെ മനോഹരമായ ഒരു ലാന്‍ഡ്സ്കേപ്. ഉരുകിയൊലിക്കാന്‍ തുടങ്ങിയ സൂര്യന് താഴെ തടാകത്തില്‍ ചിതറി കിടക്കുന്ന ഷികാര വഞ്ചികള്‍. ഇരുട്ട് പരന്നതോടെ ബോട്ട് ലകഷ്യമാക്കി നടന്നു. വഴിയരികില്‍ തള്ളിനീക്കുന്ന വണ്ടിയുമായി നിരവധി ആളുകള്‍, കമ്പിയില്‍ കോര്‍ത്തുവച്ച ആട്ടിറച്ചി കനലില്‍ ചുട്ടു നല്കുകയാണ് റോട്ടിയോടൊപ്പം. ഇരുപതു രൂപ മാത്രമേ വിലയുള്ളൂ. വാങ്ങി കഴിച്ചു, 15 രൂപയ്ക്ക് തേന്‍പോലെ മധുരിക്കുന്ന ഒരു കിലോ ആപ്പിള്‍ കൂടി വാങ്ങിയതോടെ അത്താഴം ഗംഭീരമായി. മുഷ്താഖ് എനിക്ക് വേണ്ടി കാത്തിരിക്കുനുണ്ടായിരുന്നു. ലഡാഖിലേക്കുള്ള വാഹനം മുഷ്താഖ് ആണ് തരപ്പെടുത്തിയിരിക്കുനത്, 1500 രൂപയാണ് ഷെയര്‍ കാറില്‍ ഒരാള്‍ക്ക് നല്‍കേണ്ടത്, മുഷ്തഖിന് പരിചയമുള്ള ഒരു വാഹനത്തില്‍ 1200 രൂപയ്ക്ക് എനിക്ക് വേണ്ടി സീറ്റ്റിസേര്‍വ് ചെയ്തു തന്നു ആനല്ല സുഹൃത്ത്. രാവിലെ 5 മണിയോടെ പോവാനുള്ള വാഹനം എത്തും എന്ന് മുഷ്താഖ് പറഞ്ഞു. രാത്രി ഒരുപാട് വൈകുംവരെ ഞങ്ങള്‍ സംസാരിച്ചിരുന്നു.
രാവിലെ 5 മണിക്കു മുന്‍പ് തന്നെ ഇറങ്ങി, സ്റ്റാന്‍ന്റിലേക്ക് എന്നോടൊപ്പം മുഷ്താഖ് വന്നു. തണുപ്പ് അസഹനീയമായിരുന്നു, മഞ്ഞും അരണ്ട വെളിച്ചവും നിറഞ്ഞ വഴിയിലൂടെ വിറയ്ക്കുന്ന കാലുകളോടെ നടന്നു. മുഷ്താഖ് നിസ്കരിക്കാനായി പള്ളിയിലേക്ക് കയറിയപ്പോള്‍ തണുപ്പിനെ കൊല്ലാനുള്ള മാര്‍ഗ്ഗം എന്ന് കരുതി അടുത്തുള്ള പെട്ടികടയില്‍ നിന്നും ചൂട്ചായ കുടിച്ചു. അടുപ്പില്‍ നിന്നെടുത്തു ഗ്ലാസ്സിലേക്ക് പകര്‍ന്നു ചുണ്ടോടു അടുപ്പിക്കുമ്പോഴേക്കും തണുപ്പ് ചായയിലേക്ക് പടരാന്‍ തുടങ്ങിയിരിക്കും. മുഷ്താഖ് തിരിച്ചെത്തിയപ്പോഴേക്കും 3 ചായ എന്‍റെ ഉള്ളിലേക്ക് എത്തിയിരുന്നു. കാത്തിരിപ്പിനൊടുവില്‍ എനിക്ക് പോവാനുള്ള വാഹനം എത്തി. ചുവന്ന ക്വാളിസ് കാറിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും മംഗോളിയന്‍ മുഖച്ഛായയുള്ള യുവാവ് ഇറങ്ങി വന്നു. ചിരിച്ചു കൊണ്ട് എന്‍റെ അടുത്തേക്ക് ഓടിവന്ന ആ മനുഷ്യന്‍, പൊടുന്നനെ എന്നെ എടുത്തുയര്‍ത്തിയ ശേഷം വട്ടംചുറ്റി. പരിഭ്രമത്തോടെ മിഴിച്ചു നില്‍ക്കുകയായിരുന്ന ഞാന്‍ താഴെ ഇറക്കാന്‍ പറഞ്ഞെങ്കിലും എനിക്ക് അജ്ഞാതമായ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു ചിരിക്കുനുണ്ടായിരുന്നു. മുഷ്താഖ് ഇത് കണ്ടു ചിരിച്ചുകൊണ്ട് നില്‍ക്കുകയാണ്. ഡ്രൈവര്‍ വളരെ ഫ്രന്റ്‌ലി ആണെന്നു മുഷ്താഖ് പറഞ്ഞിരുന്നെങ്കിലും ഇത്രയും ഊഷ്മളമായ ഒരു സ്നേഹപ്രകടനം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. താഴെ ഇറക്കിയ ശേഷം വീണ്ടും ഗാഡമായ ആലിംഗനം. വാഹനത്തിന്‍റെ മുന്‍സീറ്റില്‍ അതെ മുഖച്ഛായയുള്ള ഒരു യുവതി ഇരിപ്പുണ്ട്. മറ്റാരും അതിലില്ല. ഇനിയും ഒരു സ്നേഹപ്രകടനം ഭയന്നു ഞാന്‍ മുന്‍പിലെ സീറ്റ് വേണ്ടെന്നു പറഞ്ഞു പിറകിലേക്ക് കയറി. മുഷ്തഖിനോട് വിടപറഞ്ഞു യാത്രയായി. ഏറ്റവും പിറകിലായി നിരവധി ബാഗുകള്‍ അടുക്കി വച്ചിരുന്നു. അപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. ലേ യിലേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോവുന്ന, ഏതോ ഒരു കമ്പനിയുടെ സ്വകാര്യ വാഹനമായിരുന്നു അത്. എന്‍റെ കയ്യില്‍ നിന്നും നിന്നും അനധികൃതമായി 1200 രൂപ ലഭിച്ചതിന്‍റെ സന്തോഷ പ്രകടനമാണ് മുന്‍പ് കണ്ടത്. എന്ത് തന്നെയായാലും എനിക്ക് മറ്റു ശല്യങ്ങള്‍ ഒന്നുമില്ലാതെ സുഖമായി യാത്ര ചെയാം എന്നുള്ളത് കൊണ്ട് ഞാന്‍ കൂടുതല്‍ ചിന്തിച്ചില്ല.
മരവിച്ചു നിശ്ചലമായി കിടക്കുന്ന ദാല്‍ തടാകത്തില്‍ നിന്നും നീരാവി മേലോട്ടുയരുന്നു. മരംകോച്ചുന്ന തണുപ്പിലും ആയുധവുമായി തടാകകരയില്‍ നില്‍ക്കുന്ന സൈനികനെ, മനസ്സ് കൊണ്ട് സല്യൂട്ട് ചെയ്തു. ഓറന്ജും, ചുവപ്പും നിറത്തിലുള്ള മരങ്ങള്‍ അതിരിടുന്ന വഴികളും, എതിര്‍വശത്ത്, ഇളവെയിലില്‍ തിളങ്ങുന്ന സിന്ധു നദിയും. ആ യാത്രയെ വിവരിക്കാന്‍ എന്‍റെ പരിമിതമായ പദസമ്പത്ത് അനുവദിക്കുന്നില്ല, സുഹൃത്തുകള്‍ ക്ഷമിക്കുക. ഒരിക്കലും അവസാനിക്കരുതെ എന്ന് കരുതി പോവുന്ന യാത്ര. അതെ ഇത് തന്നെയാണ് ഞാന്‍ കണ്ടെത്തിയ എന്‍റെ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി. പ്രകൃതിയുടെ സൗന്ദര്യം പകര്‍ത്താന്‍ എന്‍റെ ക്യാമറ പലപ്പോഴും പരാജയപ്പെട്ടുന്നതായി എനിക്ക് തോന്നി.
സോനമാര്ഗ് പിന്നിട്ടാല്‍ പിന്നെ വഴി വളഞ്ഞു പുളഞ്ഞു മുകളിലേക്ക് പോവും. മഞ്ഞു വീണു തുടങ്ങിയ മലനിരകളില്‍ നിന്നും ഇടയന്മാര്‍ പാലായനം ചെയ്തിരിക്കുന്നു. അര്‍ദ്ധ വര്ഷം കഴിഞ്ഞു മഞ്ഞുരുകി തുടങ്ങുമ്പോള്‍ അതിജീവനത്തിന്‍റെ ബീജങ്ങളുമായി മണ്ണിനടിയില്‍ ഉറങ്ങുന്ന ചെടികള്‍ പുറംതോട് പൊട്ടിച്ചു മുളച്ചുപൊന്തും. മലകള്‍ വീണ്ടും പുല്ലുകളും പൂക്കളും കൊണ്ട് നിറയുമത്രേ, അപ്പോള്‍ ആടുകളുമായി അവര്‍ വീണ്ടും എത്തും. അപ്പോഴാണ് ഇവിടെ എത്തേണ്ടത് എന്ന് ഡ്രൈവര്‍ പറഞ്ഞു. തീര്‍ച്ചയായും മഞ്ഞുരുകി ഈ താഴ്വരകളില്‍ പൂക്കള്‍ നിറയുമ്പോള്‍, അടുത്ത വര്‍ഷം തന്നെ ഞാന്‍ ഇവിടെ എത്തും, അന്ന് പക്ഷെ ഞാന്‍ തനിച്ചായിരിക്കില്ല, എനിക്ക് ഏറെ പ്രിയപ്പെട്ട ഒരാള്‍ കൂടി ഉണ്ടാവും. ഞാന്‍ വാക്ക് കൊടുത്തപ്പോള്‍ ഡ്രൈവര്‍ കള്ള ചിരിയോടെ എന്നെ നോക്കി. മലയിടുക്കുകളില്‍ അവിടവിടെയായി ഒറ്റപ്പെട്ട വീടുകള്‍ കാണാം. സ്ലേറ്റുകല്ലുകള്‍ അടുക്കിവച്ചു നിര്‍മ്മിച്ച വീടുകള്‍. ആധുനിക സംസ്കൃതിയില്‍ നിന്നും കാതങ്ങളകലെ നിലകൊള്ളുന്ന പോലെ കുറച്ചു ജീവിതങ്ങള്‍. അര്‍ദ്ധ വര്‍ഷത്തേക്ക് മാത്രമാണ് അവരുടെ ഈ ജീവിതം. മഞ്ഞു പെയ്തു തുടങ്ങുമ്പോള്‍ അവരും യാത്രയാവും, വിദൂരമായ ഏതെങ്കിലും തീരങ്ങളിലേക്ക്.
ദ്രാസ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഭക്ഷണം കഴിക്കാനായി ഇറങ്ങി. ലോകത്ത് ജനവാസമുള്ള ഏറ്റവും കൂടുതല്‍ തണുപ്പുള്ള രണ്ടാമത്തെ പ്രദേശം ആണ് അത്. സൈബീരിയ ആണ് ലോകത്ത് ജനങ്ങള്‍ ജീവിക്കുന്ന ഏറ്റവും തണുപ്പുള്ള സ്ഥലം. ഉച്ചവെയില്‍ പോലും തണുപ്പിന്‍റെ മുന്‍പില്‍ തോറ്റു പോവുന്നു. ഭക്ഷണശേഷം യാത്ര തുടര്‍ന്നു. ചെങ്കുത്തായ മലകള്‍ക്കിടയിലൂടെയുള്ള നേര്‍ത്ത പാത ഒരേസമയം അത്ഭുതവും ഭയവും നിറച്ചു. കൊക്കയിലേക്ക് മറിഞ്ഞു അപകടപ്പെട്ടു കിടക്കുന്ന വാഹനങ്ങള്‍ രണ്ടിടത്തു കണ്ടതോടെ ഭയം വര്‍ധിച്ചു. ജമ്മുവില്‍ നിന്നുള്ള യാത്രയില്‍ പേടിക്കാന്‍ മദാമ്മ കൂടെയുണ്ടായിരുന്നു. പരിചിതമായ കാഴ്ചകള്‍ മാത്രം എന്നമട്ടില്‍ ഡ്രൈവിംഗ് തുടരുകയാണ്. മുന്‍പിലിരിക്കുന്ന അമ്മച്ചി ആണെങ്കില്‍ ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി പാട്ടും കേട്ട് കിടക്കുന്നു...ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന ഭാവം തന്നെ ആ മുഖത്തും. കാര്‍ഗില്‍ എന്ന കൊച്ചു പട്ടണത്തെ രണ്ടായി കീറിമുറിച്ചു കൊണ്ട് പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദിയാണ് സുരു. ഇരമ്പിയൊഴുകുന്ന ആ നദിക്കരയില്‍ അല്‍പ സമയം വിശ്രമിച്ചശേഷമായിരുന്നു പിന്നീടുള്ള യാത്ര.
രാത്രി എട്ടുമണിക്ക് മുന്പായി ലേയില്‍ എത്തി ചേര്‍ന്നു. ചെറിയ ടിബറ്റ് എന്നാണ് പര്‍വ്വതങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന ഈ കൊച്ചു പട്ടണം അറിയപ്പെടുന്നത്. കുറച്ച് അലഞ്ഞ ശേഷമാണു വൃത്തിയുള്ള ഒരു താമസ സൗകര്യം കണ്ടുപിടിക്കാന്‍ എനിക്ക് കഴിഞ്ഞത്. കുന്നിന്‍ മുകളിലുള്ള ഗസ്റ്റ് ഹൌസില്‍ എത്തിചേര്ന്നപ്പോഴേക്കും ഞാന്‍ വല്ലാതെ തളര്‍ന്നിരുന്നു. 80 വയസ്സിലധികം പ്രായം തോന്നിക്കുന്ന ടിബറ്റെന്‍ അമ്മൂമ്മയാണ് വാതില്‍ തുറന്നത്. മഞ്ഞുപോലെ വെളുത്ത മുടി രണ്ടായി പിന്നിട്ടു റിബ്ബണ്‍ കൊണ്ട് കെട്ടിയിരിക്കുന്ന, നീളന്‍ കുപ്പായമിട്ട വൃദ്ധയെ കണ്ടപ്പോള്‍ ബാല്യത്തില്‍ എപ്പോഴോ വായിച്ച ഏതോ മുത്തശ്ശി കഥയിലെ രൂപമാണ് മനസ്സിലേക്ക് ഓടിഎത്തിയത്. മുത്തശ്ശി ചെറുമകനെ വിളിച്ചു, എനിക്കുള്ള മുറി കാണിച്ചുതരാന്‍ പറഞ്ഞു. അത്താഴം കഴിച്ചിട്ടില്ലാത്തതിനാല്‍ നന്നേക്ഷീണം തോന്നിയിരുന്നു. പുറത്തെ അസഹ്യമായ തണുപ്പില്‍ ഭക്ഷണം കഴിക്കാനായി പോകാനൊരുങ്ങിയ എന്നെ അവര്‍ നിരുല്സാഹപ്പെടുത്തി. പുറത്തു നിന്നും ആ സമയത്ത് ഭക്ഷണം കിട്ടില്ല എന്ന് അവര്‍ പറഞ്ഞു. വളരെ വൈകി ഉണരുകയും നേരത്തെതന്നെ അവരവരിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന ജനങ്ങളാണ് അവിടെ. എനിക്ക് വേണ്ടി നൂഡില്‍സ് ഉണ്ടാക്കിതരാം എന്ന് അവര്‍ പറഞ്ഞു. കുറച്ചു സമയത്തിന് ശേഷം വലിയ ഒരു പാത്രത്തില്‍ ആട്ടിന്‍ സൂപ്പ് ചേര്‍ത്ത നൂഡില്‍സും, അത് കഴിക്കാനായി രണ്ടു നീണ്ട കമ്പും എന്‍റെ മുറിയില്‍ എത്തി. പത്തു മിനിട്ടോളം ഞാനും കമ്പുമായി യുദ്ധം തുടര്‍ന്നു. നാക്കില്‍ കുത്തി നോവിച്ചതല്ലാതെ അകത്തേക്ക് കാര്യമായി ഒന്നും പോയില്ല. അവസാനം തോല്‍വി സമ്മതിച്ച് ഞാന്‍ മുത്തശ്ശിയോട് സ്പൂണ്‍ വാങ്ങി. ഭക്ഷണശേഷം മുകളിലെ ബാല്‍കണിയില്‍ വിശ്രമിച്ചു കൊണ്ട് പര്‍വതങ്ങളിലെ മഞ്ഞു വീഴ്ച കണ്ടിരുന്നപ്പോഴാണ്, അരികിലുള്ള മുറിയിലെ താമസക്കാര്‍ കൂടി അവിടേക്ക് വന്നത്. ഫ്രാന്‍സില്‍ നിന്നുള്ള രണ്ടു യുവാക്കള്‍. ട്രെക്കിംഗ് ആണ് ഹരം. സംസാരത്തിനിടെ നുബ്രാവാലിയിലെ ട്രെക്കിംഗ് ആണ് എന്‍റെയും ലക്‌ഷ്യം എന്ന് അറിഞ്ഞപ്പോള്‍ പിറ്റെന്നു ഒരുമിച്ചു പോവാന്‍ തീരുമാനിച്ചു.
ശ്രിനഗറില്‍ നഷ്ടപെട്ട ഒരു ദിവസം, പാങ്കോന്ഗ് തടാകം കാണുക എന്നുള്ള എന്‍റെ വലിയൊരു സ്വപ്നമാണ് ഇല്ലാതാക്കിയത്. മുറിയില്‍ കയറി ജനാലയിലൂടെ മലനിരകളില്‍ മഞ്ഞു വീഴുന്നത് കണ്ടിരുന്നു. മലകളുടെ അതിരുകള്‍ക്കപ്പുറം ചൈനയാണ്. ഞാന്‍ എന്‍റെ നാടിനെ കുറിച്ചോര്‍ത്തു ഒരു നിമിഷം. ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്നും കിലോമീറ്ററുകള്‍ താണ്ടി ഞാന്‍ എങ്ങനെ ഇവിടെ എത്തി. എന്‍റെ ഏകാന്തയാത്രയെ കുറിച്ച് അറിഞ്ഞവരില്‍ നിന്നും ഞാന്‍ കൂടുതല്‍ കേട്ട ഒരു ചോദ്യം എന്തിനാണ് ഈ സാഹസം എന്നാണ്. പക്ഷെ ഒന്നുണ്ട്, ജീവിതസായാഹ്നത്തില്‍ നാം എന്തിനെ കുറിച്ചെങ്കിലും പശ്ചാത്താപികേണ്ടി വന്നാല്‍ അത് ഒരിക്കലും നാം എടുത്ത തീരുമാനങ്ങളെ കുറിച്ചായിരിക്കില്ല മറിച്ച് നാം ഏറ്റെടുക്കാതിരുന്ന സാഹസങ്ങളെ കുറിച്ചും, നേരിടാന്‍ വിമുഖത കാട്ടിയ ഭയത്തെ കുറിച്ചായിരിക്കും എന്ന്. എന്‍റെ സാഹസങ്ങളുടെ അതിരുകള്‍ ഭേദിക്കുമ്പോഴാണ് എന്‍റെ സ്വാതത്ര്യം. അവിടെ ഞാന്‍ എന്ന സഞ്ചാരിയും, വിസ്മയിപ്പിക്കുന്ന കാഴ്ചകളും, വിശുദ്ധമായ സൌഹൃദങ്ങളും മാത്രമുള്ളു.
പിറ്റെന്നു അതിരാവിലെ കൊടുംതണുപ്പിലാണ് ഞങ്ങള്‍ യാത്രതുടങ്ങിയത്.
മഞ്ഞിന്‍റെ ആഴങ്ങളിലൂടെയായിരുന്നു യാത്ര. എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്രകളില്‍ ഒന്നായിരിക്കും അത് എന്ന് നിസ്സംശയം പറയാം ...പക്ഷെ നിര്‍ഭാഗ്യം എന്നെ പിന്തുടരുനുണ്ടായിരുന്നു. പതിനായിരത്തിലധികം അടിയിലധികം ഉയരമുള്ള വഴികളിലൂടെയാണ് യാത്ര. എനിക്ക് ഹൈആള്‍റ്റിറ്റൂട് സിക്ക്നെസ് പിടിപെടാന്‍ തുടങ്ങി. ഒക്സിജെന്‍ ലഭിക്കാതെ ആയതോടെ കടുത്ത തലവേദന തുടങ്ങി. മുന്‍കൂട്ടി അറിയാവുന്നത് കൊണ്ട് കയ്യില്‍ കരുതിയ പാരസിറ്റമോള്‍ കഴിച്ചുഎങ്കിലും മുകളിലേക്ക് പോവുംതോറും വേദനയും ഹൃദയമിടിപ്പും കൂടുകയാണ് ചെയ്തത്. മൂക്കോലിപ്പാണെന്ന് കരുതി ഉപയോഗിച്ച തൂവാലയില്‍ ചോരതുടിപ്പുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ട്രെക്കിംഗ് തുടരേണ്ട എന്ന കര്‍ശന നിര്‍ദേശം എനിക്ക് ലഭിച്ചു. അങ്ങനെ ഇനിയും ബാക്കിയായ സ്വപ്നങ്ങളുമായി, മഞ്ഞുരുകി എത്തുന്ന തടാകകരയില്‍ മറ്റുള്ളവര്‍ തിരിച്ചെത്തുന്നത് വരെ ഞാന്‍ കാത്തിരുന്നു.
വൈകുന്നേരമായതോടെ ഞാന്‍ ലേ നഗരത്തില്‍ ചുറ്റികറങ്ങി. മനോഹരമായ ഭൂപ്രകൃതി എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാത്ത ഒരു പട്ടണം എന്നാണ് എനിക്ക് തോന്നിയത്. അതിജീവനത്തിന്‍റെ, പുനരുദ്ധാരണത്തിന്‍റെ കഥകള്‍ പറയാനുണ്ടാവും ഈ നഗരത്തിലെ ഓരോ പുല്കൊടിക്കും. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മേഘസ്ഫോടനം നടന്നു ഈ പട്ടണമൊന്നാകെ ഒലിച്ചു പോയതാണ്. ആ തുടച്ചു മാറ്റലിന്‍റെ, അവശേഷിക്കുന്ന തകര്‍ക്കപ്പെട്ട ചിലബിംബങ്ങള്‍ ഇപ്പോഴും കാണാം. മെറൂണ്‍ വസ്ത്രങ്ങളണിഞ്ഞ, ബുദ്ധസന്യാസിമാരെയും കൊച്ചുലാമകളെയും വഴിയിലെങ്ങും കാണാം. തുണികളും ഉണക്കിയ ആപ്രികോട്ട് പഴങ്ങളും വില്‍ക്കുന്ന കടകള്‍ ധാരാളമുണ്ട്. തിരക്കേറിയ തെരിവുകളിലൂടെ ഏറെ നടന്നു. അതി സുന്ദരികളാണ് അവിടെത്തെ സ്ത്രീകള്‍, പക്ഷെ കാര്യമില്ല, കുളിയും നനയുമില്ല. 3 ദിവസമായി ഞാന്‍ കാഷ്മീരികളോട് ഐക്യദാര്ട്യം പ്രഖ്യാപിച്ചിരിക്കുകയാണ് ...കുളിക്കുന്ന കാര്യത്തില്‍. വെയില്‍ ചാഞ്ഞുതുടങ്ങിയതോടെ തണുത്ത കാറ്റില്‍ പട്ടണമാകെ വിറയ്ക്കാന്‍ തുടങ്ങി. തണുപ്പിലേക്ക് താഴ്ന്നു പോവുന്ന സന്ധ്യകള്‍ ആണ് അവിടെ. 7 മണിക്ക് മുന്‍പ് തന്നെ കടകള്‍ അടയ്ക്കുകയും പാതകള്‍ വിജനമാവുകയും ചെയ്തു. തെരുവ് വിളക്കുകള്‍ ഇല്ലാത്ത ഇരുണ്ടതും നിര്‍ജീവവുമായ വഴികളിലൂടെ ഏറെ നടന്നു. രാത്രി 12.30 നു മണാലിയിലേക്ക് പുറപെടുന്ന വാഹനത്തില്‍ എനിക്ക് മടങ്ങേണ്ടാതാണ്. മണാലി വഴി ഡല്‍ഹിയിലേക്കാണ് എന്‍റെ മടക്കം. ഷെയര്‍ വാഹനം തന്നെയാണ് ആശ്രയം.1800 രൂപയാണ് ടെമ്പോ ട്രവെല്ലെറില്‍ മണാലിയിലേക്ക് പോവാനുള്ള ചാര്‍ജ്ജ്.
10 മണിയോടെ മുത്തശ്ശിയോട് യാത്ര പറഞ്ഞിറങ്ങി. ബസ്സ്റ്റേഷനില്‍ എത്തിയപ്പോള്‍ എനിക്ക് പോവാനുള്ള വാഹനം അവിടെ ഉണ്ടായിരുന്നെങ്കിലും ശൂന്യമായിരുന്നു. ഉറഞ്ഞുപോയ ഒരു തീരംപോലെ നിര്‍ജീവമായിരുന്നു അവിടം. വെളിച്ചമോ, മറ്റു സൌകര്യങ്ങളോ ഇല്ലാത്ത, മനുഷ്യരേക്കാള്‍ അധികം കഴുതകളും കന്നുകാലികളുംമേഞ്ഞു നടക്കുന്ന ഒരിടം. 12 മണിയോടെ യാത്രികര്‍ എത്തിത്തുടങ്ങി. പുറത്തു മഞ്ഞുവീഴ്ച ശക്തമായതോടെ വാഹനം കടന്നു പോവാന്‍ കഴിയാതെ പലയിടത്തും നിര്‍ത്തേണ്ടി വന്നു. മഞ്ഞുമൂടി കിടക്കുന്ന മലനിരകള്‍ക്കിടയിലൂടെ, മാന്ത്രിക ശോഭയാര്‍ന്ന താഴ്വാരങ്ങളിലൂടെ ഋതുഭേദങ്ങളേറ്റു വാങ്ങികൊണ്ട് സഞ്ചരിക്കുമ്പോള്‍ കാഴ്ചകള്‍ സ്വപ്‌നങ്ങളായി രൂപാന്തരപെടുന്നു. ഒരാഴ്ചയോളം കാഴ്ചകളുടെ പ്രപഞ്ചത്തിലൂടെ സ്വപ്നാടകനെപോലെ സഞ്ചരിച്ചു.
ഇവിടെ കാഴ്ചകളും സ്വപ്നങ്ങളും ത്രസിപ്പിച്ച ഒരു യാത്ര അവസാനിക്കുന്നു.
പൂക്കളും, അരുവികളും മഞ്ഞും എല്ലാം വിദൂരമായി. സ്വപ്നങ്ങളില്‍ ഞാന്‍ വരച്ചിട്ട ചിത്രങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല, ഞാന്‍ അനുഭവിച്ച കാഴ്ചകള്‍. ഓര്‍മയില്‍ ജ്വലിച്ചു നില്‍ക്കുന്ന കുറെവിസ്മയ ചിത്രങ്ങള്‍. തിരക്കുകളുടെ തീരങ്ങള്‍ വീണ്ടും മടുപ്പിക്കുമ്പോള്‍, എന്‍റെ ഏകാന്തമായ സാഹസങ്ങള്‍ ഇനിയും തുടര്‍ന്നുകൊണ്ടിരിക്കും.



























Really nice...
ReplyDeleteSK pottakadine anusmaripikkuna yatra vivaranam
ReplyDeleteമഞ്ഞുരുകി പൂക്കൾ നിറയുന്ന അടുത്ത വര്ഷം എത്തി .പ്രിയതമയുമയി പോകുന്ന കാര്യം മറന്നോ ???????????
ReplyDeleteനന്ദി ദിപിൻ....ഏറെ ഇഷ്ടപെടുന്ന കാശ്മീർ സൌന്ദര്യം ദിപിന്റെ വകുകളിളുടെ അനുഭവിക്കാൻ ആയതിൽ.........................
Very Nice.......................