പ്രശാന്തതയുടെ താഴ്വരകള്‍


ഒരുമനുഷ്യജീവിതം സന്തോഷപൂര്‍ണ്ണമാക്കുവാന്‍തക്ക മനശാന്തി നല്‍കുവാന്‍ യാത്രയ്ക്ക്‌ കഴിയും. എന്നെസംബന്ധിച്ചിടത്തോളമാണെങ്കില്‍, ഞാനെന്‍റെയാത്രകളെ അതിയായിസ്നേഹിക്കുകയും, മറ്റെന്തിനെക്കാളുമാധികം യാത്രകള്‍ക്കായി മനസ്സില്‍ ഇടംകൊടുക്കുകയും ചെയ്തിരിക്കുന്നു. മറ്റെല്ലാ വിചാരങ്ങളില്‍ നിന്നും, എന്നെ കുറിച്ച് തന്നെയുള്ള ചിന്തകളില്‍നിന്നും എന്നെ അടര്‍ത്തിമാറ്റിക്കൊണ്ട്, ഏകാന്തതയുടെ മാധുര്യം തേടിയാണ് ഞാനെന്‍റെ യാത്രകളെല്ലാം ആവിഷ്ക്കരിച്ചത്.

പുതിയയാത്ര തീരുമാനിച്ചപ്പോള്‍ തന്നെ സുഹൃത്ത് സാഗര്‍ കൂടെ വരുന്നുന്ടെന്നു പറഞ്ഞു. ആഗ്ര, ഡല്‍ഹി, ഷിംല, മനാലി വഴി ലഡാക്കിലേക്കായിരുന്നു യാത്ര തീരുമാനിച്ചത്. എനിക്ക് ഏറെ പ്രിയപ്പെട്ട ശ്രീനഗറിലേക്ക് വരുവാന്‍ സാഗര്‍ താല്പര്യം പ്രകടിപ്പിക്കാത്തതിനാല്‍ അവിടം ഒഴിവാക്കിയാണ് പ്ലാന്‍ ചെയ്തിരുന്നത്. എന്‍റെ തീവ്രമായതും ചിരകാലമായി അഭിലഷിച്ചതുമായ ഒരു യാത്രയുടെ സാക്ഷാത്കാരം കൂടിയായിരുന്നു അത്:- കല്‍ക്കയില്‍ നിന്നും ഷിംലയിലേക്കുള്ള പൈതൃക തീവണ്ടിയിലൂടെയുള്ള യാത്രയായിരുന്നു അത്. ടോയ്ട്രെയിന്‍ യാത്രയെ കുറിച്ചുള്ള ചിന്തകള്‍ അതിനു പരിചിതമായ പാതകളിലൂടെ, ഏറെ നാളുകളായി ന്‍റെ ഉള്ളില്‍ വട്ടം ചുറ്റുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഞാന്‍ ഈ യാത്രയ്ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ പുതിയ യാത്രകളുടെയും തിരക്കുകളുടെയും തള്ളികയറ്റത്തില്‍ അത് എന്‍റെ ചിന്താധാരയില്‍നിന്ന് അകന്നുപോവുകയായിരുന്നു.

എറണാകുളത്ത് നിന്നും കേരള എക്സ്പ്രെസ്സില്‍ ആഗ്രയിലേക്ക്. ആന്ധ്രപ്രദേശിലെ വരണ്ട ഭൂമി ചൂടുകൊണ്ടു പുകയുകയായിരുന്നു. വരണ്ടമണ്ണില്‍ നിന്നടിക്കുന്ന ചൂടുകാറ്റേറ്റ് ചെവികുള്ളില്‍ മുഴക്കം കേള്‍ക്കാമായിരുന്നു. താമസിയാതെ മഹാരാഷ്ട്ര അതിര്‍ത്തിയില്‍ ചാറ്റല്‍മഴ സ്വാഗതമേകി. ജനല്‍അടക്കാതെ മഴയ്ക്ക്‌ മുഖം കൊടുത്ത് ഇരിക്കവേ മഴശക്തമായി. വാതില്‍ പടിയില്‍ചെന്ന്‌നിന്ന് രണ്ടുപേരും മഴ മുഴുവന്‍ ഏറ്റുവാങ്ങി. ഗൌരവപെട്ട നോട്ടമെറിഞ്ഞു ഞങ്ങളുടെ ഈ "അബദ്ധപ്രവൃത്തിയെ" നോക്കിയവരെ കണ്ടില്ലെന്നുനടിച്ചു. അത്രമേല്‍ ഉല്ലാസപൂര്‍ണ്ണമായ ഒരുയാത്ര ആരംഭിക്കാന്‍ ഇതിലധികം മറ്റൊന്നുംതന്നെ വേണമെന്ന് തോന്നിയില്ല.

മൂന്നാം ദിവസം രാവിലെ പത്തുമണിയോടെ ആഗ്രയിലെത്തി. റെയില്‍വേസ്റ്റെഷനില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ തണുപ്പ് പൂര്‍ണ്ണമായും വിട്ടുമാറിയിരുന്നില്ല. ആഗ്രഫോര്‍ട്ട്, താജ്മഹല്‍, ലോക്കല്‍മാര്‍ക്കെറ്റ് എന്നിവ കാണുന്നതിനായി സ്റ്റെഷനില്‍നിന്നുതന്നെ പ്രിപെയിഡ്ടാക്സി വിളിച്ചു. ആദ്യം ആഗ്ര ഫോര്‍ട്ടിലേക്ക്.  




യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടംനേടിയതാണ് ആഗ്രകോട്ട.  മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ പണികഴിപ്പിച്ചതാണ് ഇന്നത്തെ ആഗ്രകോട്ട. താജ്മഹലില്‍ നിന്നും രണ്ടര കി.മി. അകലെയായാണ് യമുനാനദിക്കു സമാന്തരമായി നിലകൊള്ളുന്ന ആഗ്രയിലെ ഈചെങ്കോട്ട. 
താജ്മഹലിനോളംതന്നെ ഒരുപക്ഷെ അതിനെക്കാളുപരി നിര്‍മാണത്തിലെയും, ചരിത്രത്തിന്‍റെയും പ്രത്യേകതകളാല്‍ ന്‍റെയുള്ളില്‍ അനശ്വരമായപ്രതിധ്വനികള്‍ സൃഷ്ടിച്ചുകൊണ്ട്‌ എന്നെ കീഴ്പ്പെടുത്തികളഞ്ഞു  ഈകോട്ട.
ബാബര്‍ മുതല്‍ ഔറംഗസേബ് വരെയുള്ള മുഗള്‍ ചക്രവര്‍ത്തിമാര്‍ ഈകോട്ടയില്‍ നിന്നാണ് സാമ്രാജ്യം ഭരിച്ചിരുന്നത്. ആദ്യകാലത്ത് ചുടുകട്ടകൊണ്ട് നിര്‍മ്മിക്കപ്പെട്ട ഈകോട്ട,1080ഇല്‍ പണികഴിപ്പിച്ചതാനെന്നു ചരിത്രംപറയുന്നു. പാനിപത്ത് യുദ്ധത്തിലെ വിജയത്തിന്ശേഷം മുഗളര്‍ ഈകോട്ട പിടിച്ചെടുക്കുകയായിരുന്നു. കോഹിനൂര്‍ രത്നമടക്കമുള്ള വന്‍ നിധി ശേഖരം ലകഷ്യമിട്ടായിരുന്നു അത്.




ഷാജഹാന്‍റെ ജീവിതാന്ത്യത്തില്‍, അദ്ദേഹത്തിന്‍റെ പുത്രനായ ഔറംഗസേബ് അദ്ദേഹത്തെ ഈ കോട്ടയില്‍ തടവിലാക്കി. ബംഗാളി-ഗുജറാത്തി ശൈലികളിലുള്ള മനോഹരമായ അഞ്ഞൂറ് കെട്ടിടങ്ങള്‍ ഈകോട്ടയ്ക്കകത്തുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ചിലത്, തന്‍റെ വെണ്ണക്കല്‍ക്കെട്ടിടങ്ങളുടെ നിര്‍മ്മിതിക്ക് ഷാജഹാന്‍  പൊളിച്ചുമാറ്റിയത്രെ!. "കഷ്ടം,!!അവര്‍ക്കൊക്കെ പിന്നെഎന്തുമാവാമല്ലോ വെറുതെയായിരിക്കില്ല  ഔറംഗസേബ് പിടിച്ചു പൂട്ടിയിട്ടത്, എന്നാണ് എനിക്ക് തോന്നിയത്. 





മനോഹരങ്ങളായകൊത്തുപണികള്‍ ചെയ്തകോട്ടമുഴുവന്‍ കണ്ടുതീര്‍ക്കണമെങ്കില്‍ ഒരുപകല്‍ വേണ്ടി വരും. താഴെകാറ്റിലുലയുന്ന കുറുനിരകള്‍കണക്കെ ഓളംതല്ലുന്നയമുനാനദി
യമുനയുടെതീരത്തുള്ള ബാല്‍ക്കണിയില്‍നിന്നും നോക്കിയാല്‍ അകലെയായി വെണ്ണക്കല്ലില്‍  തിളങ്ങുന്ന തജ്മഹല്‍കാണാം. 
അവിടെയെത്തിയപ്പോള്‍ അപൂര്‍ണ്ണമായ ആ മഹാപ്രണയത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു എന്‍റെമനസ്സുനിറയെ. എത്രയെത്ര രാതികളില്‍ ഷാജഹാന്‍ചക്രവര്‍ത്തി പ്രിയതമയുടെ ഓര്‍മകളുമായി ഇവിടെയെത്തി, തന്‍റെപ്രണയത്തിന്‍റെ ഋതുഭേദങ്ങള്‍ ഏറ്റുവാങ്ങി നില്ക്കുന്ന താജ്മഹല്‍ ര്‍ശിച്ചിട്ടുണ്ടാവും.

ഉച്ചയോടെ താജ്മഹലിലെക്ക് പുറപെട്ടു. താജ്മഹല്‍..മഹത്തായ പ്രണയത്തിന്‍റെ സാക്ഷാത്കാരം. കാലങ്ങളായി ഓര്‍മ്മയുടെ അടരുകളില്‍ സൂക്ഷിച്ചിട്ടുള്ള ചിത്രങ്ങളുമായി അവിടെഎത്തിച്ചേര്‍ന്നു. എന്നാല്‍ തുടക്കത്തില്‍ കാര്യങ്ങള്‍ അത്രസുഖപ്രദമായിരുന്നില്ല. മദ്ധ്യാഹ്നസൂര്യന്‍റെ ഉഗ്രമായചൂടേറ്റു ഊര്‍ദ്ധശ്വാസം വലിക്കുകയായിരുന്നു ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍. ഞായറാഴ്ച ആയിരുന്നതിനാല്‍  സഞ്ചാരികളുടെ ബാഹുല്യംമൂലം ടിക്കറ്റ്‌ എടുക്കാന്‍തന്നെ നന്നേപണിപ്പെട്ടു. താജ്മഹല്‍, പേര്‍ഷ്യന്‍ സംസ്കാരത്തിന്‍റെയും മുഗള്‍ സംസ്കാരത്തിന്‍റെയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്.

ഇതിന്‍റെനിര്‍മ്മാണം 1632 ല്‍തുടങ്ങി 1653 ല്‍ തീര്‍ന്നുഎന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികള്‍ ചേര്‍ന്നാണ് ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 




താജ്മഹലിന്‍റെ പുറമേയുള്ള അലങ്കാരങ്ങള്‍ മുഗള്‍വംശത്തിലെ ഏറ്റവും മികച്ച വാസ്തുവിദ്യകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. അലങ്കാരങ്ങള്‍ എല്ലാം കൃത്യമായി ആനുപാതികമായിട്ടാണ് പിസ്താക്കുളിലും ചുമരുകളിലും ചെയ്തിരിക്കുന്നത്. ഇസ്ലാം മതത്തിന്‍റെ പ്രാധാന്യങ്ങളും വിലക്കുകളും കണക്കിലെടുത്ത് അലങ്കാരങ്ങള്‍ പ്രധാനമായും കൈയക്ഷരങ്ങള്‍ ഉപയോഗിച്ചും, സസ്യലതാദികളുടെ രൂപാകൃതിയിലുമാണ്.


താജ്മഹലിന് മുന്നിലുള്ള പൂന്തോട്ടത്തോട്ചേര്‍ന്ന് ഇരുവശങ്ങളിലുമായി വന്‍രങ്ങള്‍ തിങ്ങിവളര്‍ന്നുനില്ക്കുന്ന വലിയൊരു ഉദ്യാനവും ഉണ്ട്. അവയ്ക്കിടയിലുള്ള ബഞ്ചുകളിലൊന്നില്‍, താജ്മഹലിന് അഭിമുഖമായി തികഞ്ഞ ശാന്തതയോടുകൂടി, അത്ഭുതകരമായ ഭാവഭേദത്തോടുകൂടി മഹത്തരമായ ആ പ്രണയസൃഷ്ടി ആസ്വദിച്ചുകൊണ്ട്‌ ഇരിക്കവേ, അതൊരു ജീവനുള്ള സത്ത്വമാണെന്ന് എനിക്ക് തോന്നിപ്പോയി. അത് കാണുന്നു, അത് കേള്‍ക്കുന്നു, അത് പ്രണയിക്കുന്നു. അസംഖ്യം പ്രേമഭാജനങ്ങളുടെ പ്രണയം മുഴുവന്‍, ദുഖസ്മൃതികളോടെ ഏറ്റുവാങ്ങിക്കൊണ്ട്, നിറഞ്ഞ ചൈതന്യത്തോടുകൂടി ഉയിര്‍കൊള്ളുന്ന അത്ഭുതരൂപം.  

ആഗ്രയിലെ ലോക്കല്‍ മാര്‍ക്കെറ്റുകളും കണ്ടശേഷം റെയില്‍വേസ്റ്റെഷനിലേക്ക് തിരിച്ചു. വൈകിട്ട് 5:30-നാണ് ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍. പിറ്റെന്നു രാവിലെ 7 മണിക്ക് അവിടെന്നു കല്ക്കയിലെക്കുള്ള ശധാബ്തി എക്സ്പ്രെസ്സിനു പോവെണ്ടതാണ്. ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ എത്താന്‍ ഇനിയും സമയമുണ്ട്. പ്ലാട്ഫോമില്‍ പത്രം വിരിച്ചു കിടന്നു മയങ്ങിയപ്പോഴേക്കും ട്രെയിന്‍  എത്തിചേര്‍ന്നു. തിരക്കുകാരണം റിസേര്‍വ്ചെയ്ത സീറ്റിലേക് എത്തിച്ചേരാന്‍തന്നെ കഷ്ടപെടേണ്ടിവന്നു. തിക്കിതിരക്കി സീറ്റില്‍ എത്തിയപ്പോഴുണ്ട് ഞങ്ങളുടെ സീറ്റുകളില്‍ കുറച്ചു പെണ്‍കുട്ടികള്‍. സീറ്റുകള്‍ മാത്രമല്ല, പാത്രങ്ങളും ബക്കറ്റുകളുമൊക്കെയായി കംബാര്‍റ്റ്മെന്റ് തന്നെ നിറഞ്ഞിരിക്കുകയാണ്. എനിക്ക് സൈഡ് സീറ്റ് വേണമെന്ന് നിര്‍ബന്ധമാണ്. ഹിന്ദിഭാഷ എനിക്ക് കീറാമുട്ടിയായാതിനാല്‍ സീറ്റുമാറിതരുവാനുള്ള ഹിന്ദിവാക്കുകള്‍ തപ്പുകയായിരുന്നു ഞാന്‍ അപ്പോള്‍. ഉടനെ മലയാളത്തിലുള്ള സംസാരം അവിടെന്നു കേട്ടു. 
അപ്പോള്‍ അങ്ങനെയാണ്കാര്യങ്ങള്‍, ഉത്തരേന്ത്യന്‍ പര്യടനത്തിനിറങ്ങിയ കാലടി ശ്രീശങ്കര കോളെജിലെ വിദ്യാര്‍ഥിനികളായിരുന്നു, അധ്യാപകരും  കൂടെയുള്ള വിദ്യാര്‍ഥികളും മറ്റുകമ്പാര്‍ട്ട്മെന്റുകളിലാണ്. ഞങ്ങളുടെ സീറ്റ്വിട്ടുകൊടുകാതിരുന്നതിനാലും അവരുടെ സീറ്റുകള്‍ കണ്ഫോം ആവാതിരുന്നത് കൊണ്ടും രണ്ടുപെണ്കുട്ടികള്‍ ഒഴികെ കൂടെയുണ്ടായിരുന്നവര്‍  മറ്റിടങ്ങളിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോഴേക്കും  അവരുടെ അധ്യാപകര്‍ ഞങ്ങള്‍ക്കരികിലെത്തി. മലയാളികളാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷം. ഒന്ന് ശ്രദ്ധിച്ചുകൊള്ളണേ എന്ന് ഞങ്ങളോട് ആവശ്യപെട്ടു. അധ്യാപകരോടുള്ള ബഹുമാനാര്‍ത്ഥം, ഡല്‍ഹിയില്‍ എത്തുന്നത് വരെ ഞങ്ങളുടെ രണ്ടു കണ്ണുകളും അവര്‍ക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്തു. രാത്രി ഒന്പതരയോടെ ഡല്‍ഹിയില്‍ എത്തുന്നത് വരെ അന്താക്ഷരിയും, പാട്ടുകളുമായി അവരും ഞങ്ങളോടൊപ്പം കൂടി.

ല്‍ഹി റെയില്‍വേസ്റ്റെഷന് സമീപം തന്നെ മുറിയെടുത്തു. കുളിച്ചു ഫ്രഷ്‌ ആയി പുറത്തിറങ്ങിയപ്പോള്‍ 11 മണി ആയി. പിന്നീട് ഡല്‍ഹിയിലെ തെരുവിലൂടെ രാത്രി നടത്തം. വാഹനത്തിരക്ക് കുറഞ്ഞു വരുന്നേ ഉള്ളു എങ്കിലും, ഭക്ഷണശാലകള്‍ സജീവമായിരുന്നു. അത്താഴം കഴിച്ചശേഷം വീണ്ടും നടന്നു. തിരിച്ചു മുറിയിലെത്തിയപ്പോഴേക്കും 12 മണി കഴിഞ്ഞു. പിന്നീട് കരിമ്പടത്തിനുള്ളിലേക്ക് ചുരുണ്ട് കൂടി. 



രാവിലെ ചായ കുടിച്ചു പുറത്തിറങ്ങിയപ്പോഴേക്കും പ്രഭാതത്തിന്‍റെ ഊഷ്മളമായ തെളിച്ചം വ്യാപിച്ചിരുന്നു. സ്റ്റെഷനില്‍ ഞങ്ങളുടെ ട്രെയിന്‍ പുറപ്പെടാന്‍ തയ്യാറായി കിടക്കുന്നു. മുഴുവന്‍ എയര്‍കണ്ടീഷന്‍ ചെയ്ത കല്‍ക്ക ശധാബ്ധിഎക്സ്പ്രെസ്സില്‍ വിമാനത്തിലെ എയര്‍ഹൊസ്റ്റെസുമാരെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ഭക്ഷണവും പത്രങ്ങളും വിതരണം ചെയ്യാന്‍ ആളുകളുണ്ട്. സുഖകരമായ ആ യാത്ര 12 മണിയോടെ കല്‍ക്കയില്‍ അവസാനിച്ചു. 12;30 ന് ആണ് അവിടെന്നു ഷിംലയിലേക്കുള്ള ഞങ്ങളുടെ ഹിമാലന്‍ക്വീന്‍ പുറപ്പെടുക. ഉച്ചഭക്ഷണം വാങ്ങി ട്രെയിനില്‍ കയറി. അത്രമേല്‍ ആഴത്തിലും അത്രമേല്‍ അസാധാരണമായും എന്‍റെ മനസ്സിനെ കീഴ്പ്പെടുത്തിയ യാത്ര അവിടെ തുടങ്ങുകയായി.  എന്‍റെ വളരെ കാലമായുള്ള ആഗ്രഹത്തിന്‍റെ സഫലീകരണമായിരുന്നു ആ യാത്ര. ചെറുതും വലുതുമായ നൂറിലധികം തുരങ്കങ്ങള്‍ പിന്നിട്ട്, പൈന്‍- ദേവദാരു മരങ്ങള്‍ക്കിടയിലൂടെയുള്ള ടോയ് ട്രെയിന്‍ യാത്ര. 
ഹിമാലയത്തിന്‍റെ താഴ്വരയില്‍ വ്യാപിച്ചു കിടക്കുന്ന ചെറിയ സംസ്ഥാനമായ ഹിമാചല്‍പ്രദേശിന്‍റെ തലസ്ഥാനമാണ്‌ ഷിംല. ഹിമാലയപര്‍വത നിരകളുടെ വടക്കു പടിഞ്ഞാ‍റായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പില്‍ നിന്നും 7000-ല്‍ അധികം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം കൂടിയാണ് ഹിമാചല്‍







ഓരോ കാഴ്ചയും മനോഹാരിത കൊണ്ടും, മാസ്മരികത കൊണ്ടും സ്വര്‍ഗ്ഗീയ അനുഭൂതി സൃഷ്ടിക്കുന്നു. പൈന്‍- ദേവദാരു മരങ്ങള്‍ക്കിടയിലൂടെയുള്ള മനോഹരമായ യാത്ര. ദൂരെ മേഘങ്ങളേ ചുംബിക്കുന്ന മലകള്‍. വിസ്മയിപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളും ആവിഷ്കരിക്കാന്‍മാത്രം പര്യാപ്തമല്ല എന്‍റെ വാക്കുകള്‍ എന്ന് ഞാന്‍ മനസ്സിലാക്കുന്നു. 
വൈകിട്ട് അഞ്ചരയോടെ ഷിംലയില്‍ എത്തിചേര്‍ന്നു. സ്റ്റെഷനില്‍ ഇറങ്ങിയ ഉടനെ മുറിഏര്‍പ്പാട്ചെയ്യാനായി എജെന്റ്മാര്‍ പൊതിഞ്ഞു. ആരയും വകവയ്ക്കാതെ, ആര്‍ക്കുംപിടികൊടുക്കാതെ നടന്നു. കുന്നിന്‍ മുകളിലെ ഒരു ഹോട്ടലില്‍ തന്നെ മുറിയെടുത്തു. ജനല്‍ തുറന്നാല്‍ ദൂരെ മഞ്ഞു മൂടിയ മലനിരകള്‍കാണാം.ആകാശവും മലനിരകളും ഒന്നുചേര്‍ന്ന രാത്രിയുടെ ഇരുണ്ട പശ്ചാത്തലത്തില്‍ ഞങ്ങള്‍ നടക്കാനിറങ്ങി. കുന്നിന്‍മുകളില്‍ നിന്നും താഴേക്ക്‌ നോക്കിയാല്‍ വൈദ്യുത പ്രഭയില്‍ മുങ്ങി നില്ക്കുന്ന ഷിംല പട്ടണം കാണാം. തിളങ്ങുന്ന പ്രകാശ ദീപങ്ങള്‍ ഒന്നുചേര്‍ന്ന്  സ്വര്‍ഗ്ഗീയപ്രഭ ചൊരിയുന്നു. ആകാശത്തുനിന്നും നക്ഷത്രങ്ങള്‍ ആരോ താഴേക്ക്‌ വാരിവിതറിയത് പോലെ. തണുപ്പിന്‍റെ അകമ്പടിയോടെ കാറ്റ് ശക്തമായിരുന്നു. തണുപ്പ് അസഹനീയമായപ്പോള്‍ മുറിയിലേക്ക് നടന്നു, അര്‍ദ്ധ രാത്രിയോടെ മുറിയിലെത്തി നിദ്രയിലാണ്ടു. ഷിംലയില്‍ കൂടുതല്‍ യാത്രകള്‍ പ്ലാന്‍ ചെയ്തിരുന്നില്ല, പിറ്റെന്നു തന്നെ മനാലിയിലേക്ക് പോകുവാനായിരുന്നു ഞങ്ങളുടെ തീരുമാനം. ഹിമാചല്‍ റോഡ്‌ ട്രാന്സ്പോര്ട്ടിന്‍റെ ബസ് രാവിലെ ഒന്പതരയ്ക്ക് പുറപ്പെടും എന്നു അറിഞ്ഞിരുന്നു. രാവിലെ തന്നെ ബസ് സ്റ്റെഷനിലേക്ക് തിരിച്ചു.
അങ്ങനെ  കുളു വഴി മനാലിയിലേക്ക് 8 മണിക്കൂര്‍ നീണ്ട യാത്ര ആരംഭിച്ചു. ബിയാസ് നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന  മനാലി നഗരം കുളുതാഴ്വരയുടെ വടക്കേ അറ്റത്തായി  8612അടി ഉയരത്തിലാണ്. പ്രകൃതിയുടെ അനന്തമായ അത്ഭുതങ്ങളില്‍ ധ്യാന നിമഘ്നനായി ലയിച്ചു കൊണ്ടായിരുന്നു ആയാത്ര. കഴിഞ്ഞ വര്‍ഷം ലഡാഖില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രമദ്ധ്യേ മനാലിയില്‍ വന്നിരുന്നു എങ്കിലും കൂടുതല്‍ സ്ഥലങ്ങള്‍ കാണാല്‍ സാധിച്ചിരുന്നില്ല.  
വൈകിട്ട് 6 മണിയോടെ മനാലിയില്‍ എത്തി. രാത്രിയില്‍ ചെറിയതോതിലുള്ള ഷോപ്പിംഗ്‌ നടത്തി. പഷ്മിന ഷാളുകളും ജാക്കെറ്റുകളുമൊക്കെ വളരെ വിലക്കുറവില്‍ ലഭിക്കുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ കബളിക്കപ്പെടാല്‍ സാദ്ധ്യതയുണ്ട്.

പിറ്റേന്ന് ടാക്സിയില്‍ സോളാങ്ങ് വാലിയിലേക്ക്‌ പുറപ്പെട്ടു. മനാലിയില്‍നിന്നും 14 കി. മി. അകലെയായാണ് മഞ്ഞുമലകളാല്‍ ചുറ്റപ്പെട്ട ഈതാഴ്വര. സ്കൈഡൈവിങ്ങ്, കേബിള്‍കാര്‍, ഹോഴ്സ്റൈഡിംഗ് എന്നിവയാണ് ഇവടെത്തെ പ്രധാനആകര്‍ഷണം. മലമുകളിലേക്കുള്ള കേബിള്‍ കാറില്‍ ഒരാള്‍ക്ക്‌ 500 രൂപയാണ് നല്‍കേണ്ടത്. മുകളില്‍ ഇറങ്ങി വിശ്രമിച്ചശേഷം കേബിള്‍കാറില്‍ തന്നെതിരിച്ചുവരാം. ഞങ്ങളും മലമുകളിലേക്ക് യാത്രയായി, അത്യധികം ആവേശത്തോടും ഉന്മേഷത്തോടും കൂടി ആ യാത തുടങ്ങി. 












ഉയരത്തിലേക്ക് പോവുന്തോറും ചുറ്റുമുള്ള കാഴ്ചകള്‍ പൊടുന്നനെ വിശാലവും വൈവിധ്യവുമായി തീര്‍ന്നു. പൈന്‍ മരങ്ങളും ദേവദാരു വൃക്ഷങ്ങളും നിറഞ്ഞ കുന്നുകളുടെ പശ്ചാത്തലത്തില്‍  ദൂരെ മഞ്ഞു മൂടി കിടക്കുന്ന ഹിമാലയാന്‍ മലനിരകള്‍മുകളിലെത്തുമ്പോള്‍ കുറച്ചു നിമിഷത്തേക്ക് കേബിള്‍ കാര്‍ നിശ്ചലമാകും, ആ സമയത്തിനുള്ളില്‍ നമുക്ക് അവിടെ ഇറങ്ങാം. ചായയും സ്നാക്സും കിട്ടുന്ന ചെറിയ ഒരു കടയുമുണ്ട് അവിടെ. പലനിറത്തിലുള്ള പൂക്കള്‍ വിരിഞ്ഞു നില്കുന്ന മലനിരകള്‍. വളരെ കുറച്ചു സഞ്ചാരികളെ മാത്രമേ മുകളില്‍ കണ്ടുള്ളൂ. ചിത്രങ്ങള്‍ എടുത്തശേഷം, പൈന്‍ മരങ്ങളുടെ തണലില്‍ ഇരുന്നു. ഹൃദയത്തെ ആഴത്തില്‍ ബാധിക്കുന്ന കാഴ്ചകളാണ് ചുറ്റും, വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍. പുല്‍മേടുകളിലും, മഞ്ഞുകൊണ്ടു നനഞ്ഞ പൂക്കളെതൊട്ടും നടന്നു സമയം ഒരുപാട് കഴിഞ്ഞിരുന്നു. കാലിയായ മറ്റൊരു കേബിള്‍ കാറില്‍ കയറി താഴേക്കു യാത്രയായി. 



തിരികെ മുറിയിലെത്തി വിശ്രമിച്ച ശേഷം വൈകുന്നേരത്തോടെ ബീയാസ് നദിയുടെ തീരത്തുള്ള പൈന്‍ഫോറെസ്റ്റിലെക്കു നടന്നു. നട്ടുച്ചയ്ക്കുപോലും സൂര്യപ്രകാശം കടന്നുവരാത്ത, വനപാതയിലൂടെ അല്പദൂരം  നടന്നാല്‍ നദിക്കരയിലെത്താം. വെള്ളാരന്‍ കല്ലുകളില്‍ തട്ടി പതഞ്ഞു പതഞ്ഞൊഴുകുന്ന നദി. മഞ്ഞുരുകി എത്തുന്ന വെള്ളത്തിനു അസ്ഥി തുളയ്ക്കുന തണുപ്പാണ്. ഞങ്ങളെ പിന്തുടര്‍ന്ന് ഒരാള്‍ കൂടിയുണ്ടായിരുന്നു, എവിടെന്നോ വന്ന ഒരു നായ. പല വിധത്തില്‍ അവനെ ഒഴിവാക്കാന്‍ നോക്കിയെങ്കിലും ഞങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. എന്നെ പിന്തുടര്‍ന്ന്, അവന്‍റെ അവകാശം എന്ന നിലയില്‍ ന്‍റെ എല്ലാ ചിത്രങ്ങളിലും അവന്‍ ഇടംപിടിക്കുകയും ചെയ്തു. അസ്തമനത്തോടെ അവസാന സന്ധ്യാ രശ്മിയും പിന്‍വാങ്ങുകയും, വാരിവിതറിയ മണല്‍തരികള്‍പോലെ ആകാശത്തില്‍ നക്ഷത്രങ്ങള്‍ വിരിയുകയും ചെയ്തതോടെ  ഞങ്ങള്‍ തിരികെ മുറിയിലേക്ക് നടന്നു.






പിറ്റേന്ന് രാവിലെ ലഡാഖിലേക്ക് തിരിച്ചു.  ഹിമാചല്‍ റോഡ്‌ ട്രാന്‍സ്പോര്ട്ടിന്‍റെ ബസ്സുകളും, ഷെയര്‍ ടാക്സികളും ലഭ്യമാണ്. ലോകത്തെ ഏറ്റവും അപകടകരമായ പത്തു വഴികളില്‍ ഒന്നായ റോത്താങ്ങ് പാസ് വഴിയാണ് ലഡാഖിലേക്ക് പോവേണ്ടത്. ഒക്ടോബര്‍ പകുതിയോടെ, ശക്തമായ മഞ്ഞു വീഴ്ച്ചയാല്‍ ഇതിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നതോടെ റോഡ്‌ അടയ്ക്കും. മെയ്‌/ ജൂണ്‍ മാസത്തോടെ മാത്രമേ പിന്നീട് ഇതിലൂടെ സഞ്ചരിക്കാന്‍ കഴിയു. ഷെയര്‍ ടാക്സികള്‍ രാത്രികളില്‍ പുറപെട്ടു പിറ്റെന്നു വൈകുന്നേരത്തോടെ ലഡാഖില്‍ എത്തിച്ചേരും. എന്നാല്‍ ട്രാന്സ്പോര്‍ട്ട് ബസ്സുകളില്‍ പോകുമ്പോള്‍ കീലൊങ്ങ് എന്ന സ്ഥലത്ത് ചെന്ന് പിറ്റെന്നു മറ്റൊരു ബസ്സില്‍ പോവേണ്ടി വരും. ടാക്സിയിലെ ദീര്‍ഘമായ യാത്ര ഒഴിവാക്കുനതിനു വേണ്ടി കീലോങ്ങിലേക്ക് പോകുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 


ചില യാത്രകള്‍ അങ്ങനെയാണ്, അവയുടെ ആവിഷ്കാരം ആത്മാവിനുണ്ടാക്കി തീര്‍ക്കുന്ന അസുലഭ സുന്ദരമായ നിര്‍വൃതിയില്‍ ജീവിതം ഒരുആഘോഷമായിമാറും. എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമ്മായ യാത്രകളില്‍ ഒന്നായിരിക്കും അത് എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. കട്ടപിടിച്ചു കിടക്കുന്ന മഞ്ഞിനെ കീറിമുറിച്ചുകൊണ്ട്, മലമുകളിലേക് യാത്ര തുടരവേ മേഘങ്ങള്‍ ഞങ്ങള്‍ക്ക് താഴെയായി. സോപ്പുപതപോലെ, താഴേക്കുള്ള കാഴ്ച മറച്ചുകൊണ്ട്‌ ഒഴുകി നടക്കുന്ന മേഘങ്ങള്‍. നേര്‍ത്ത സൂര്യ പ്രകാശത്തില്‍ തിളങ്ങുന്ന മഞ്ഞുമൂടിയ മലനിരകള്‍. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത കാഴ്ചകള്‍ തുടരവേ ഞങ്ങളുടെ വണ്ടി പഞ്ജറായി. പുറത്തേക്കിറങ്ങാന്‍ തണുപ്പ് അനുവദിക്കുന്നുണ്ടായിരുന്നില്ല. എങ്കിലും പുറത്തിറങ്ങി കുറച്ചു ദൂരം നടന്നു. ഇളവെയിലിന് ചൂട് ഒട്ടും തന്നെയുണ്ടായിരുന്നില്ല. പത്തു മിനിട്ടിനു ശേഷം യാത്രതുടര്‍ന്നു. 








ഉച്ചയ്ക്ക് മുന്‍പ് തന്നെ കീലോങ്ങില്‍ എത്തി. ഇന്ത്യ-ടിബറ്റ്‌ അതിര്‍ത്തിയില്‍, ഹിമാലയാന്‍ മലനിരകള്‍ക്ക് താഴെയായി നിലകൊള്ളുന്ന മനോഹരമായ കൊച്ചുഗ്രാമമാണ് കീലൊങ്ങ്. ടിബറ്റന്‍ ബുദ്ധവിശ്വാസികളാണ് ഭൂരിഭാഗവും. ബസ്‌സ്റ്റെഷനു സമീപം തന്നെ മുറിയെടുത്തു. പിറ്റെന്നു രാവിലെ അഞ്ചുമണിക്ക് ലഡാഖിലേക്ക് പുറപ്പെടുന്ന ബസ്‌ ടിക്കറ്റ്‌ റിസേര്‍വ് ചെയ്യുകയും ചെയ്തു. 


സാഗറിന് "ഹോംസിക്നെസ്സ്" പിടിപെട്ടു തുടങ്ങിയിരിന്നു, എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി പുറത്തിറങ്ങിയെങ്കിലും അവനു താല്പര്യമില്ലാത്തതിനാല്‍ മുറിയിലേക്ക് തിരിച്ചുപോവുകതന്നെ ചെയ്തു. ഭക്ഷണം കഴിക്കാന്‍പോലും താല്പര്യമില്ലാത്ത വിധം അസ്വസ്ഥനായാണ്‌ അവന്‍ കാണപ്പെട്ടത്. കഷ്ടം, ഭാരിച്ച ചിന്തകളും വ്യാകുലമായ വിചാരങ്ങളുമില്ലാതെ, സ്വതന്ത്രമായ മനസ്സുണ്ടെങ്കില്‍ മാത്രമേ യാത്ര ആസ്വദിക്കാന്‍ കഴിയു. അല്ലെങ്കില്‍ അതിനു മുതിരാതിരിക്കുന്നതാണ് നല്ലത്. എന്‍റെ സാമീപ്യംപോലും അവനു ആലോസരമുണ്ടാക്കുന്നതായി തോന്നിയപ്പോള്‍ സുഹൃത്തിനെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ, അവനെ അവന്‍റെ ചിന്തകളുടെകൂടെ തനിയവിട്ടു ഞാന്‍ പുറത്തിറങ്ങി. 





മട്ടണ്‍ ആണ്  അവിടെ സുലഭമായി കിട്ടുന്ന വിഭവം. പത്തു രൂപയ്ക്ക് മട്ടണ്‍ സൂപ്പ് ലഭിക്കും. ന്യൂടില്‍സും മട്ടണ്‍ സൂപ്പും കഴിച്ചു നടക്കാനിറങ്ങി. മഞ്ഞു പുതച്ചു നില്ക്കുന്ന മലനിരകളാണ്‌ ഗ്രാമത്തിനു ചുറ്റും. സായഹ്നമായത്തോടെ തണുപ്പ് ശക്തമായി. മദ്യത്തോടു യാതൊരുവിധ അകല്‍ച്ചയും പ്രകടിപ്പിക്കാത്തവരാണ് അന്നാട്ടുകാര്‍. ഒരുപക്ഷെ  പ്രതികൂലമായ കാലാവസ്ഥയില്‍ കാലക്രമം കൊണ്ട് അവഗണിക്കാന്‍ കഴിയാത്ത, അത്യന്താപേക്ഷിതമായ ഒന്നായി തീര്‍ന്നതാവാം. എന്തു തന്നെയായാലും ഞാന്‍ നടക്കാനിറങ്ങിയപ്പോള്‍ കണ്ട ഒരു കാഴ്ച, മധ്യവയസ്സ് പിന്നിട്ട ഒരുസ്ത്രീ, മൂന്നു ഫുള്‍ബോട്ടില്‍ വിസ്കിയുമായി മദ്യഷോപ്പില്‍ നിന്നും ഇറങ്ങി വരുന്നതാണ്. സംതൃപ്തിമയമായ പ്രസന്നതയോട് കൂടി ഇറങ്ങി വന്ന ആ അമ്മച്ചി, എന്നെ കണ്ടു പുഞ്ചിരിച്ചു കൊണ്ട്, തല താഴ്ത്തി അഭിവാദ്യം ചെയ്യുകയുണ്ടായി. ഞാന്‍ ഭക്ഷണം കഴിക്കാനായി ചെന്ന ഹോട്ടെലിലും കുറച്ചുപേര്‍ കൂട്ടമായിരുന്നു മദ്യപിക്കുനുണ്ടായിരുന്നു. നടത്തിപ്പുകാരിയായ സ്ത്രീ വളരെ സന്തോഷത്തോടെ അവര്‍ക്കുവേണ്ട ഭക്ഷണവും "ടച്ചിങ്സും" നല്കുന്നു. തുടക്കത്തില്‍ കൌതുകമായി തോന്നിയെങ്കിലും അത് തികച്ചും സാധാരണമായ ഒരു കാഴ്ചയായാണ് പിന്നീട് അനുഭവപെട്ടത്‌.





ക്യാമെറയോടും ഫോട്ടോയോടും  നാട്ടുകാര്‍ക്കു വലിയതാല്പര്യമാണ്. കുന്നിന്‍ചെരിവിലൂടെ നടക്കുന്നതിനിടയില്‍ അരുവിയുടെ കരയിലാണ് എത്തിയത്. ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍, ജോലി കഴിഞ്ഞുമടങ്ങുകയായിരുന്ന കുറച്ചു സ്ത്രീകള്‍ അവിടെ എത്തി. ക്യാമെറയുമായി നില്ക്കുന്ന എന്നെ കണ്ടപ്പോള്‍, ചില സ്ത്രീകള്‍ അവരുടെ ഫോട്ടോ എടുക്കാന്‍ ആവശ്യപ്പെട്ടു. ചിത്രങ്ങള്‍ എടുക്കുകമാത്രമല്ല, ക്യാമെറയില്‍ അതുകണ്ട് ഇഷ്ട്ടപെട്ടതിനു ശേഷമാണ്  അവര്‍ പോയത്. വളരെ നിഷ്കളങ്കമായി പെരുമാറുന്ന അവരോടു ഒരുപാട് കാര്യങ്ങള്‍ ചോദിക്കാന്‍, ഒരുപാട് സംസാരിക്കാന്‍ തീവ്രമായി ആഗ്രഹിച്ചപ്പോഴും, എന്‍റെ ഭാഷപരിജ്ഞാനം അതിനുമാത്രം പര്യാപ്തമല്ല എന്ന വ്യസനകരമായ യാഥാര്‍ത്ഥ്യം മനസിലാക്കി ഞാന്‍ പിന്‍വലിഞ്ഞു. 



നിറങ്ങള്‍ വാരിവിതറിയ സായംസന്ധ്യക്ക്‌ശേഷം  നിശ ഗ്രാമത്തെ പൊതിഞ്ഞതോടെ, ഇന്ദ്രജാലം പോലെ നക്ഷത്രങ്ങള്‍ ആകാശത്തു തെളിഞ്ഞു. മഞ്ഞു തുള്ളികള്‍ പെയ്തുതുടങ്ങവേ, തിരികെ മുറിയിലേക്ക് നടക്കാന്‍ ഒരുങ്ങുമ്പോഴാണ്, എതിരെയുള്ള മലയുടെ കുറച്ചു മുകളിലായി തീകൂട്ടിയിരിക്കുന്നതായി കണ്ടത്. പ്രത്യേകിച്ചു ഒരുകാരണമോ,വിചാരമൊകൂടാതെ, എന്‍റെമനോരാജ്യത്തില്‍ ആഴ്ന്നുകൊണ്ട് ഞാന്‍ മലമുകളിലേക്ക് നടന്നു. അവിടെ മധ്യവയസ്കനായ ഒരാള്‍ ചുണ്ടില്‍ എരിയുന്ന സിഗെരെറ്റുമായി തീ കായുന്നു. എന്‍റെ തണുത്തു വിറച്ച കൈകള്‍ തീയ്ക്കരികിലേക്ക് നീട്ടികൊണ്ട് അദ്ദേഹത്തിന് അഭിമുഖമായി ഞാനും ഇരുന്നു. എന്‍റെ മുഖത്തേക്ക്‌ ഒന്നുനോക്കുക മാത്രം ചെയ്തിട്ട്, വിദൂരത്തുള്ള എന്തിനെയോ നോക്കിയിരുന്ന ആമനുഷ്യന്‍, ഞാന്‍ ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് പാതി ഇംഗ്ലീഷില്‍ മറുപടി പറഞ്ഞതല്ലാതെ, മറ്റൊന്നും സംസാരിക്കാതെ സ്വപ്നത്തിലെന്നവണ്ണം ഇരുട്ടിലേക്ക്‌ തുറിച്ചുനോക്കികൊണ്ടിരുന്നു. അതിനാല്‍തന്നെ കൂടുതല്‍സംസാരിക്കാതിരിക്കാന്‍ ഞാന്‍ശ്രദ്ധിച്ചു. 
ഞങ്ങള്‍ തീകാഞ്ഞുകൊണ്ട്‌ മൗനമായി ഇരുന്നു. മഞ്ഞുതുള്ളികള്‍ നനവുചാര്‍ത്തിയ മണ്ണില്‍, കഴുത്തില്‍ ചുറ്റിയിരുന്ന ഷാള്‍വിരിച്ചു ആകാശത്തേക്ക് കണ്ണുന്നട്ടു കിടക്കവേ ഇന്നലെകളിലേക്ക് മനസ്സുകൊണ്ട്‌ ഒരുമടക്കയാത്ര നടത്തുകയായിരുന്നു ഞാന്‍. ഇന്നലെവരെ ഇന്ത്യയുടെ തെക്കേയറ്റത്ത് കഴിഞ്ഞിരുന്ന ഞാന്‍ ഇന്നിതാ, ഈരാജ്യത്തിന്‍റെ ഏതോ അതിര്‍ത്തിയില്‍, എനിക്ക് തികച്ചും അന്യമായ ഒരു നാട്ടില്‍, തികച്ചും അപരിചിതനായ ഒരാളോടൊപ്പം മലമുകളില്‍ എത്തിപ്പെട്ടിരിക്കുന്നു. കാലത്തിന്‍റെ പ്രവാഹത്തില്‍ ചിതറിയൊഴുകുന്ന ജീവിതമേ, നീ എന്നെ എവിടെക്കാണ്‌ നയിക്കുന്നത്?...

കുറച്ചുനേരം കൂടി ആകിടപ്പ് അങ്ങനെ തുടര്‍ന്നു. അപ്പോഴാണ്, ദൂരെ മലയിടുക്കില്‍നിന്ന് അസാധാരണമായ ഒരു ശബ്ദം കേട്ടത്. എനിക്ക് അപരിചിതമായ ആശബ്ദം ചെന്നായയുടെ ഓരിയിടല്‍ ആണെന് അദ്ദേഹം പറഞ്ഞുതന്നു. ഒഴിവാക്കാനാവുന്ന ദുരന്തത്തെ മുന്നില്‍കണ്ടു ഞാന്‍ അദ്ദേഹത്തോട് യാത്ര പറഞ്ഞു മുറിയിലേക്ക് നടന്നു.  
സാഗറിനെ വിളിച്ചുണര്‍ത്തി ഭക്ഷണം കഴിക്കാനിറങ്ങി. തിരികെ മുറിയിലെത്തി വിശേഷങ്ങള്‍ പങ്കുവച്ചു ഉറങ്ങാന്‍ കിടന്നപ്പോഴേക്കും രാത്രി കൌമാരം പിന്നിട്ടിരുന്നു. ദൂരെ മലയിടുക്കില്‍നിന്നും ചെന്നായയുടെ ഓരിയിടല്‍ കേള്‍ക്കാമായിരുന്നു, അതിനു മറുപടിഎന്നോണം ഗ്രാമത്തിലെ നായ്ക്കള്‍ ഉറക്കെ കുരച്ചു. ക്രമേണ ശബ്ദം കുറഞ്ഞുകുറഞ്ഞു വരുകയും, ഒരുമന്ത്രണമായി രാത്രിയുടെ നിശബ്ദതയില്‍ അലിഞ്ഞില്ലാതാവുകയും ചെയ്തു. 



രാവിലെ 5 മണിക്കുള്ള ബസ്സില്‍ "തണുത്ത മരുഭൂമിയായ" ലഡാഖിലേക്ക് പുറപ്പെട്ടു. ഞങ്ങളെ കൂടാതെ ഹോളണ്ടില്‍ നിന്നുള്ള ഏതാനും വിദേശികളും ബസ്സില്‍ ഉണ്ടായിരുന്നു. സാഗര്‍ കൂടുതല്‍ ഉന്മേഷവാനായാണ്‌ കാണപ്പെട്ടത്. റോത്താങ്ങ് പാസ് വഴിയുള്ള യാത്ര, അഗാധമായ താഴ്ചയ്ക്കരികിലൂടെ വളവുകളും തിരിവുകളും നിറഞ്ഞ വഴി, പലപ്പോഴും ശ്വാസം അടക്കിപിടിച്ചാണ് നേരിട്ടത്. വണ്ടിയുടെ ടയറില്‍തട്ടി കല്ലുകള്‍ താഴെ, ആഴത്തിലേക്ക് പതിക്കുമ്പോള്‍ ഉള്ളില്‍ ഭയം തിരയടിച്ചുയരും. സര്‍ചു ആണ്  ലഡാഖിലേക്കുള്ള യാത്രയിലെ പ്രധാന വിശ്രമ കേന്ദ്രം. അവിടെഇറങ്ങി ഉച്ചഭക്ഷണംകഴിച്ചശേഷം യാത്രതുടര്‍ന്നു. ഇടയില്‍ ടാഗ്ലങ്-ല (പേരുപറയുമ്പോള്‍ നാക്കുളുക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടിവരും) എന്ന, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മോട്ടോര്‍ പാസ്" എന്ന് അവകാശപ്പെടുന്ന സ്ഥലത്തു വണ്ടി നിര്‍ത്തി. നട്ടുച്ചയ്ക്കും മഞ്ഞു വീണു ഉറഞ്ഞു കിടക്കുന്ന താഴ്വര കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ രണ്ടുപേരും ക്യാമെറയുമായി ചാടി ഇറങ്ങി. ചിത്രങ്ങള്‍ എടുത്തു കുറെ ദൂരം പോയപ്പോഴാണ് വണ്ടിയുടെ നിര്‍ത്താതെയുള്ള ഹോണ്‍ കേട്ടത്. തിടുക്കത്തില്‍ ഓടിയെത്തി വണ്ടിയില്‍കയറി. വണ്ടിയിലുണ്ടായിരുന്നവര്‍ മുഴുവന്‍ ഞങ്ങള്‍ക്കായി കാത്തുനില്‍ക്കുകയായിരുന്നു. ആരുംതന്നെ പുറത്തിറങ്ങിയിരുന്നില്ല അല്ലെങ്കിലും ഹോളണ്ടില്‍ ജനിച്ചു വളര്‍ന്ന സായിപ്പിനും മദാമ്മയ്ക്കും എന്തോന്ന് മഞ്ഞ് !!!!









വൈകുന്നേരത്തോടെ ലഡാഖില്‍ എത്തിയപ്പോഴേക്കും,ശ്വസിക്കാനുള്ള ബുദ്ധിമുട്ടും, കടുത്ത തലവേദനയുമടക്കം "ഹൈ ആള്‍റ്റിട്യുഡ്‌ സിക്നെസ്" ന്‍റെ ലക്ഷണങ്ങള്‍ ഞങ്ങളില്‍ പ്രകടമായി. പ്രതിവിധി ആയി വെള്ളവും പാരസിറ്റമോളും ധാരാളം കഴിക്കേണ്ടി വന്നു. ഞങ്ങള്‍ക്ക് പോവേണ്ടത് "പാങ്ങ്കൊങ്ങ് ലേക്ക്" എന്ന തടാകത്തിലേക്കായിരുന്നു, അത് കൂടുതല്‍ ഉയരത്തിലായിരുന്നതിനാല്‍, കാലാവസ്ഥയോടു പൊരുത്തപ്പെട്ടുവരുവാന്‍ ഒരുദിവസത്തെ പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് നിര്‍ദേശം ലഭിക്കുകയുണ്ടായി. അതിനാല്‍ പിറ്റെന്നു കൂടുതല്‍ യാത്രകള്‍ ഞങ്ങള്‍ ഒഴിവാക്കികൊണ്ട്‌, "ലേ" പട്ടണത്തിലെ പാലസും, മൊണാസ്ട്രിയും കാണാന്‍, തീരുമാനിച്ചു. പുരാതന രീതിയില്‍ ചെളിമണ്ണും കല്ലും ഉപയോഗിച്ചു  1553 ഇല്‍ പണിതീര്‍ത്തതാണ് ലേപാലസ്. 450 ര്‍ത്തിലേറെ പഴക്കമുള്ള ച്ഛായാ ചിത്രങ്ങളുംമറ്റും സൂക്ഷിച്ചിട്ടുള്ള അവിടം ഇന്നൊരു മ്യുസിയമാണ്. അതിനകത്ത് കൂടുതല്‍ ചുറ്റിക്കാണുവാന്‍, താല്പര്യമില്ലാത്തതിനാല്‍ സാഗര്‍ പുറത്തേക്ക് പോവുകയാണുണ്ടായത്. വെളിച്ചംപോലും കടന്നുവരാത്ത ഇടനാഴികളും മുറികളുമാണ് അധികവും.വൈദ്യുതി ബള്‍ബുകള്‍ ഉണ്ടായിരുന്നെങ്കിലും, എങ്ങൊട്ടെന്നില്ലാതെ, ഭൂമിക്കടിയിലേക്ക്  നീളുന്ന ഇടനാഴികളില്‍ വേണ്ടത്ര വെളിച്ചം നല്കാന്‍മാത്രം പര്യാപ്തമായിരുന്നില്ല അവ. മൊബൈലിന്‍റെ വെളിച്ചത്തിലാണ് പലപ്പോഴും ഞാന്‍ നടന്നത്. ഒരു മണിക്കൂറിലേറെ അതിനകത്തു ചുറ്റിത്തിരിഞ്ഞിട്ടും ഇടയ്ക്കെപ്പോഴോ ഒരുവിദേശിയെ കണ്ടതല്ലാതെ മറ്റാരെയും അവിടെ കാണാന്‍ എനിക്ക്‌ കഴിഞ്ഞില്ല. കുറെയേറെ നടന്നു ഞാന്‍ ഒരു പ്രാര്‍ത്ഥന മുറിയില്‍ എത്തി. ബുദ്ധന്‍റെ അടക്കം ഏതൊക്കെയോ പ്രതിമകളും, ച്ഛായാ ചിത്രങ്ങളും. അതിനെക്കാളേറെ എന്നെ ആകര്‍ഷിച്ചത് ആ മുറിയിലെ അഗാധമായ ശാന്തതയാണ്. അശാന്തമായ മനസ്സുള്ളവര്‍ക്ക് ആശ്വാസം പകരുന്ന, നിറഞ്ഞു നില്ക്കുന്ന ഏകാന്തതയില്‍ ഇരുന്നപോള്‍, അവ്യക്തങ്ങളായിരുന്ന നിഴല്‍പ്പാടുകള്‍ക്കും, ചിതങ്ങള്‍ക്കും ക്രമേണ രൂപംവയ്ക്കാനും അവ എന്‍റെ മനോരാജ്യത്തില്‍ക്കൂടി സഞ്ചരിക്കാനും തുടങ്ങി. എന്തൊക്കെയാണ് ഞാന്‍ കണ്ടത്? ഏതൊക്കെ ശബ്ദങ്ങളാണ് ഞാന്‍കേട്ടത്? അറിയില്ല. അനിര്‍വചനീയമായ സ്വപ്നത്തില്‍നിന്നും ഉണര്‍ന്ന് പുറത്തേക്ക്‌ നടന്നു. 








പിടിപെട്ട "ഹോംസിക്നെസ്" ഇല്‍നിന്നും സാഗറിനെ മോചിപ്പിക്കാന്‍ ഞാന്‍ ആവുന്നത്ര ശ്രമിച്ചു കൊണ്ടിരുന്നു, പലപ്പോഴും ഞാന്‍ പരാജയപ്പെടുകയാണുണ്ടായത്. മൊണാസ്ട്രിയിലേക്ക്‌ വരാന്‍ സുഹൃത്ത് കൂട്ടാക്കിയില്ല. ക്യാമെറ ഉപയോഗിക്കാന്‍ കഴിയാതെ വരുമോ എന്നആശങ്കയോടെയാണ് മൊണാസ്ട്രിയുടെ അകത്തേക്ക് പ്രവേശിച്ചത്‌. അതിനകത്ത് കുനിഞ്ഞ മുഖവുമായി എന്തോ എഴുതികൊണ്ടിരുന്ന ബുദ്ധസന്യാസിയോട് ഭയപ്പെട്ടു കൊണ്ടാണ് ഞാന്‍ അനുവാദം ചോദിച്ചത്. മുഖമുയര്‍ത്തി  നോക്കുക പോലും ചെയാതെ അനുവാദംതന്നു അദ്ദേഹം. മനോഹരങ്ങളായ വിളക്കുകളും. ദീപങ്ങളും കൊണ്ട്‌ അലങ്കരിച്ചിരിക്കുന്ന ഭംഗിയുള്ള, ശാന്തമായ ഒരിടം. വളരെ പതിഞ്ഞ ശബ്ദത്തില്‍ ഒഴുകിഎത്തുന്ന മനോഹരമായ പ്രാര്‍ത്ഥനഗീതം. ചില്ലുവാതിലുള്ള ചുമര്‍കൂടിനുള്ളില്‍, വെള്ളിയും, സ്വര്‍ണ്ണവും പൂശിയ ദേവരൂപങ്ങള്‍. തങ്കലിപികളാല്‍ അലങ്കരിച്ച ച്ഛായചിത്രങ്ങള്‍. നരച്ചമിഴികളോടെ, പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന, കാലം ചുളിവുകള്‍ വീഴ്ത്തിയ, പ്രായംചെന്ന ഒരു സ്ത്രീയും ഞാനും മാത്രമേ അപ്പോള്‍ ആവലിയഹാളില്‍ ഉണ്ടയിരുന്നുള്ളൂ, വിശ്വാസങ്ങള്‍ വേര്‍പ്പെടുത്തിയ രണ്ടു മനുഷ്യര്‍. കുറച്ചു കഴിഞ്ഞതോടെ വേറെയും വിശ്വാസികള്‍ എത്തിത്തുടങ്ങി. ജപമാല ഉരുവിട്ടുകൊണ്ട്‌ കമഴ്‌ന്നുകിടന്നു നിശബ്ദമായി പ്രാര്‍ത്ഥിക്കുന്നവര്‍. നിശബ്ദനായി ആരാധനാലയത്തില്‍ ഇരിക്കവേ, സുഖപ്രദവും, പ്രകാശമാനവുമായ, എന്തോഒന്നിന്‍റെ അദൃശ്യസാന്നിധ്യം മനസ്സിന് അനുഭവപ്പെട്ടു എന്നത്‌ പറയാതെവയ്യ.
മനസ്സ്‌ ഒരുതാപസന്‍റെതെന്നപോലെ  ശാന്തമായിരുന്നു അവിടെനിന്നും ഇറങ്ങിയപ്പോള്‍പുറത്തിറങ്ങി കല്‍പടവില്‍ ഇരുന്ന് എടുത്ത ചിത്രങ്ങള്‍ പരിശോധിക്കുന്നതിനിടയിലാണ്, മെറൂണ്‍ നിറത്തിലുള്ള വലിയ കുപ്പായമിട്ട ഒരു കൊച്ചുബുദ്ധസന്യാസി  എനിക്കരികില്‍ എത്തിയത്. 7- 8 വയസ്സ് മാത്രം തോന്നിക്കുന്ന അവന്, ആകാശം പോലെ തിളങ്ങുന്ന കണ്ണുകളായിരുന്നു, എന്ത് ചൈതന്യമായിരുനു ആ മുഖത്ത്. ഡൊണേഷന്‍ എന്ന് പുറമേ എഴുതിയിരുന്ന ഒരു കൊച്ചുപെട്ടി പുഞ്ചിരിച്ചു കൊണ്ട്‌ അവന്‍ എനിക്ക് നേരെനീട്ടി.പെട്ടിയിലേക്ക് രൂപഇടുമ്പോഴും ഓമനത്തമുള്ള അവന്‍റെ മുഖത്തേക്കായിരുന്നു എന്‍റെശ്രദ്ധ.ബാലസഹജമായ എല്ലാവിചാരങ്ങളില്‍നിന്നും, ആഗ്രഹങ്ങളില്‍നിന്നും വേര്‍പെട്ട് സന്യാസം സ്വീകരിക്കാന്‍ വിധിക്കപ്പെട്ട ആ കുരുന്നിനോട് എനിക്ക് അതിയായ വാത്സല്യം തോന്നി. അവന്‍ എനിക്കൊപ്പം പടികളില്‍ ഇരുന്നപ്പോള്‍ അതുവരെ എടുത്ത എല്ലാ ചിത്രങ്ങളും ഞാന്‍ അവനെ കാണിച്ചുകൊടുത്തു. ഓരോ ചിത്രങ്ങള്‍ കാണുമ്പോഴും ചിരിച്ചുകൊണ്ട് നക്ഷത്രംപോലെ വിടര്‍ന്ന കണ്ണുകളുമായി അവന്‍റെ ഭാഷയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. 
അവനെ വേര്‍പ്പെട്ടുപോരുന്നേരം തീവ്രമായ,നിര്‍വചിക്കാനാവാത്ത ഒരുവേദന ഹൃദയത്തെ ആഴത്തില്‍ബാധിച്ചു. വ്യസനത്തോടെ മൊണാസ്ട്രിയുടെ പടികളിറങ്ങിയപ്പോള്‍ ഒരിക്കല്‍ കൂടി ഞാന്‍ തിരിഞ്ഞുനോക്കി. കുഞ്ഞുകൈകള്‍ വീശി അവന്‍ എനിക്ക് യാത്ര നല്‍കി.








പാങ്കൊങ്ങ്തടാകത്തിലേക്കുള്ള യാത്രയ്ക്ക് അവിചാരിതമായ തടസ്സങ്ങള്‍ നേരിടേണ്ടി വന്നു. ഞങ്ങള്‍ക്കുള്ള പെര്‍മിറ്റ്‌ ലഭിക്കുന്നതിനുള്ള കാലതാമസവും, മറ്റുചിലസാങ്കേതിക പ്രശ്നങ്ങളും. പാങ്ങ്കൊങ്ങ് ഒരു സ്വപ്നമായി അവശേഷിപ്പിച്ചു തിരികെ പോരാന്‍ തീരുമാനിച്ചു. മണാലി വഴിയാണ് തിരിച്ചുള്ള യാത്ര തീരുമാനിക്കപെട്ടിരുന്നത് എന്നിരുന്നാലും, ശ്രീനഗറിലേക്ക് പോവാം എന്ന്‌ സാഗര്‍ ആവശ്യപ്പെടുകയായിരുന്നു. ശ്രീനഗര്‍, സാഗര്‍ ഏറ്റവുംകൂടുതല്‍ ഭയപെടുന്ന പട്ടണമാണ്, ഞാന്‍ ഏറെഇഷ്ടപ്പെടുന്നതും. അപ്രതീക്ഷിതമായുള്ള അവന്‍റെ തീരുമാനത്തില്‍ ഞാന്‍ സന്തോഷിച്ചു. റോത്താങ്ങ്പാസ് അവനെ കൂടുതല്‍ ഭയപ്പെടുത്തിയിരുന്നു എന്നതാണ് സത്യം. ഞാന്‍ ഉടനെ ശ്രീനഗറിലുള്ള എന്‍റെ സുഹൃത്ത് മുഷ്താഖിനെ വിളിച്ച് ഹൌസ്ബോട്ടില്‍ മുറിബുക്ക്‌ ചെയ്യുകയുണ്ടായി. ലേ പട്ടണത്തില്‍നിന്നും വൈകുന്നേരം പുറപെടുന്ന ഷെയര്‍ടാക്സിയില്‍ പോകുവാന്‍ തീരുമാനിച്ചു. 

ടാറ്റാസുമോയില്‍ മുന്നിലുള്ള സീറ്റുകള്‍ തന്നെ ഞങ്ങള്‍ കൈവശപ്പെടുത്തി. 10 പേര്‍ തികഞ്ഞാല്‍ മാത്രമെ വണ്ടി പുറപ്പെടുകയുള്ളൂ  എന്ന്‌ ഡ്രൈവര്‍ അറിയിച്ചു. ലഡാഖില്‍ കച്ചവടം നടത്തുന്ന കാശ്മീരികളാണ്‌ വണ്ടിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. അവരുടെവേഷത്തിലെ പ്രത്യേകത, മീശയില്ലാതെ നീണ്ട താടിയും. വലിയ പാകിസ്ഥാനി കുര്‍ത്തയും, തലപ്പാവും മറ്റും സാഗറിനെ കൂടുതല്‍ പരിഭ്രമിപ്പിച്ചതായി കാണപ്പെട്ടു. അതിന് അവന്‍ കാരണമായി പറഞ്ഞത്, തീവ്രവാദികളുമായി അവര്‍ക്കുള്ള പ്രകടമായ സാമ്യമാണ്. തീവ്രവാദികളെ എപ്പോഴാണ് കണ്ടിട്ടുള്ളത് എന്ന ചോദ്യത്തില്‍നിന്നും അവന്‍ ഒഴിഞ്ഞുമാറി. കഴിഞ്ഞ വര്‍ഷം ശ്രീനഗറില്‍ എത്തിയപ്പോള്‍ കണ്ടുമുട്ടിയ, ദാല്‍തടാകത്തിലെ വഞ്ചി തുഴയുന്ന മനുഷ്യന്‍ പറഞ്ഞ വാക്കുകളാണ് എന്‍റെ ഓര്‍മ്മയിലേക്ക് ഓടിഎത്തിയത്. ശ്രീനഗറിനെ ഭീകരമായി ചിത്രീകരിക്കുന്ന മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്, കാശ്മീരില്‍ ഭീകരതയുണ്ട് എന്നത് സത്യമാണ്, എന്നാല്‍ എല്ലാ കാശ്മീരികളും ഭീകരരല്ല എന്നാണ്. ശാന്തിയും സമാധാനവും സ്വപ്നം കാണുന്ന ഒരു പൗരന്‍റെ വാക്കുകള്‍. അതെല്ലാം പറഞ്ഞു സാഗറിനെ ആശ്വസിപ്പിക്കാന്‍ ഞാന്‍ ഒരു വിഫലശ്രമം നടത്തി. 

ഉറുദുവിലാണ് അവര്‍ സംസാരിച്ചിരുന്നത് എന്നത്‌  അവനെ കൂടുതല്‍ ആശങ്കയിലാഴ്ത്തി. എന്തിനെക്കുറിച്ചായിരിക്കും അവര്‍സംസാരിക്കുന്നത്‌ എന്ന്‌  അവന്‍ ഇടയ്ക്ക്എന്നോട്‌ ചോദിക്കുകയുണ്ടായി.നമ്മെ പാകിസ്താന്‍തീവ്രവാദികള്‍ക്ക് വില്‍ക്കുന്നതിനെ കുറിച്ചല്ലാതെ മറ്റൊന്നുമാവാന്‍ തരമില്ല എന്ന്‌ ഗൌരവം ഭാവിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. അതിനു എനിക്ക് ലഭിച്ച മറുപടി ഇവിടെ എഴുതാന്‍ കഴിയില്ല. 

കാത്തിരിപ്പിനൊടുവില്‍ 8 പേരടങ്ങുന്ന "ഭീകരവാദി"കളുമായി ഞങ്ങളുടെ വണ്ടി പുറപ്പെട്ടു. 2 പേര്‍ മറ്റെവിടെയോ കാത്തുനില്‍പ്പുണ്ടെന്ന് ഡ്രൈവര്‍ പറഞ്ഞിരുന്നു. സാഗറിനെ സംബന്ധിച്ചിടത്തോളം പരിതാപകരമായ വിചാരങ്ങളുടെ വേലിയേറ്റം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. വണ്ടി നേരെ ചെന്നെത്തിപ്പെട്ടതു ലേ യിലെ ജയിലിനു മുന്‍പിലാണ്. അവിടെ നേരത്തെ സൂചിപ്പിച്ച "തീവ്രവാദി വേഷത്തിലുള്ള " രണ്ടുപേര്‍  വലിയ ബാഗുമായി നില്ക്കുന്നു. സാഗര്‍ എന്നെ ദയനീയമായി നോക്കി. അവര്‍ രണ്ടുപേരും ഞങ്ങളുടെ തൊട്ടുപിന്നിലുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ചു. ശ്രീനഗര്‍ എത്തുന്നതുവരെ സാഗര്‍ തിരിഞ്ഞുനോക്കിയതേയില്ല. 

പുലര്‍ച്ചെ ആറുമണിക്ക് ശ്രീനഗറിര്‍ എത്തിയപ്പോള്‍മുഷ്തഖ് ഞങ്ങളെക്കാത്ത് ബസ്സ്റ്റെഷനില്‍ ഉണ്ടായിരുന്നു. ബോട്ടിലെത്തി ഉച്ചവരെ വിശ്രമിച്ചു. ദാല്‍ തടാകത്തിന്‍റെ കൈവഴികളിലോന്നിലാണ് ഞങ്ങളുടെ ബോട്ട്. സിന്ധു നദിയുടെ ഒരു പോഷകനദിയായ ഝലം നദിയുടെ ഇരുകരകളിലുമായി ആണ് ശ്രീനഗര്‍ സ്ഥിതിചെയ്യുന്നത്.വൈകുന്നേരത്തോടെ ഷാലിമാര്‍ഗാര്‍ന്‍ സന്ദര്‍ശിച്ചു. ഇളംചുവപ്പില്‍ തിളങ്ങുന്ന തീഷ്ണരശ്മികളുമായി സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുന്നു. മനോഹരമായ പൂന്തോട്ടങ്ങള്‍ കണ്ടു തിരിച്ചു വരുമ്പോള്‍ ദാല്‍തടാക കരയില്‍നിന്നും കനലില്‍ചുട്ട ആട്ടിറച്ചിയും കുബ്ബൂസും കഴിച്ചുതിരികെ ബോട്ടിലെത്തി. 











പിറ്റെന്നു പുലര്‍ച്ചെ ദാല്‍തടാകകരയിലൂടെയുള്ള അലസനടത്തം. സാഗറിന് താല്പര്യമില്ലാത്തതിനാല്‍ ഞാന്‍തനിയെ ഇറങ്ങി. വസന്തത്തിലെ പുലര്‍കാലംപോലെ, മനസ്സിന്നു ശാന്തത നല്കുന്ന മറ്റൊന്നും തന്നെയില്ല. മൂടല്‍മഞ്ഞിനെ വകഞ്ഞുമാറ്റിനടന്നു. ശാന്തഗംഭീരമായൊഴുകുന്ന തടാകാത്തിന്‍റെ വിരിമാറില്‍ വെള്ളി മേഘങ്ങള്‍ മുഖം നോക്കുന്നു. വീണ്ടും വീണ്ടും എത്താന്‍ എന്നെ പ്രേരിപ്പിക്കുന എന്തോ ഒന്ന് ഇവിടെ ഉണ്ട്. ഒരുപക്ഷെ ഈ തടാകവും, പുലരിയിലുള്ള നടത്തവും ആകാം. മനോഹരങ്ങളായ ചിത്രങ്ങള്‍ എനിക്ക് ലഭിച്ചത് പുലരിയിലുള്ള സവാരിയിലൂടെയാണ്. തിരികെ മുറിയിലെത്തിയ ശേഷം വീണ്ടും പുറത്തിറങ്ങി. ഉച്ചവരെ പട്ടണത്തില്‍ ചുറ്റിതിരിഞ്ഞശേഷം വൈകുന്നേരം സാഗറുമൊത്ത്  ദാല്‍തടാകത്തില്‍ ബോട്ടിംഗ് നടത്തി. രാത്രി ഏറെവൈകുന്നതുവരെ മുഷ്തഖിനൊടു സംസാരിച്ചിരുന്നു. 

ശ്രീനഗര്‍എന്നാല്‍ എനിക്ക്‌, ഓര്‍മ്മയുടെഅടരുകളില്‍ ഒളിമങ്ങാതെ സൂക്ഷിച്ചിരിക്കുന്ന കാഴ്ചകള്‍ ആണ്. കാലം,അശാന്തിയുടെകൈകളാല്‍ അതിന്‌ ഒരുപരിവര്‍ത്തനവും സൃഷ്ടിക്കാതിരിക്കട്ടെ, എന്ന് സ്വയംആശ്വസിച്ചുകൊണ്ട്‌, ജീവിതത്തിന്‍റെ പ്രാവഹത്തില്‍ തീര്‍ച്ചയായും ഞാന്‍ ഇനിയുംഇവിടെ എത്തും എന്ന് ഉറപ്പു കൊടുത്തുകൊണ്ടു  മുഷ്തഖിനോട് യാത്ര പറഞ്ഞു പിരിഞ്ഞു.
ശ്രീനഗറില്‍ നിന്നും 90 കി.മി. അകലെയുള്ള പഹല്‍ഗാം എന്ന മനോഹരമായ താഴ്‌വരയിലേക്കായിരുന്നു യാത്ര. ലിഡെര്‍ നദിയുടെ തീരത്തുള്ള ഈ താഴ്വര, 80 -90കളില്‍ ബോളിവുഡ്  സിനിമകള്‍ക്ക്‌, തികച്ചും അനിവാര്യമായ ഒന്നായിരുന്നു. പഹല്‍ഗാം പട്ടണത്തില്‍നിന്നും 16 കി.മി. അകലെയാണ് അമര്‍നാഥ്‌ യാത്രയോട് അനുബന്ധിച്ചുള്ള വിശുദ്ധ ഗുഹ.


പട്ടണത്തില്‍ നിന്നും 2കി.മി. അകലെയായി, പൈന്‍ മരങ്ങള്‍ നിറഞ്ഞ മലകളുടെ മനോഹരമായ താഴ്വരയും അതിനോട് ചേര്‍ന്ന് ചെറിയ മൃഗശാലയും ഉണ്ട്. പുള്ളിപുലിയും, കരടിയും മാനുകളും അടക്കമുള്ള വന്യ ജീവികളെ പാര്‍പ്പിച്ചിരിക്കുന്ന താഴ്വരയിലെത്തി വിശ്രമിച്ചു. ഉല്ലാസപൂര്‍ണമായ പ്രകൃതി, ചുറ്റുംവിരിഞ്ഞു നില്ക്കുന്ന പലതരം പൂക്കള്‍, കിളികളുടെ ആര്‍ദ്രമായ പാട്ട്‌, സുന്ദരമായ ആപ്രദേശത്തിലെ ഭംഗി ആസ്വദിച്ചു മരങ്ങളുടെയും, മഞ്ഞിന്‍ മൂടലുകളുടെയും ഇടയിലൂടെനടന്ന് തിരികെ എത്തിയപ്പോള്‍  ഞാന്‍ കണ്ടത് പൈന്‍മരത്തിന്‍റെ തണുത്ത നിഴലേറ്റു സുഖമായുറങ്ങുന്ന എന്‍റെ സുഹൃത്തിനെയാണ്. ഒഴുകിനടക്കുന്ന കുളിര്‍ക്കാറ്റിലും നീലാകാശത്തിലെ മേഘങ്ങളെ നോക്കികൊണ്ടും, ആ നിശ്ചലതയിലും ഏകാന്തതയിലും സ്വയം അലിഞ്ഞു ചേര്‍ന്ന് ഒറ്റയ്ക്കിരിക്കുന്നത് സുഖകരമായിരുന്നു. 
പിന്നിട്ട യാത്രാ വഴികളില്‍, മനോഹാരിതകൊണ്ട്‌ എന്നെവിസ്മയിപ്പിച്ച പ്രദേശങ്ങളില്‍, മുന്‍നിരയില്‍ തന്നെ പഹല്‍ഗാം എന്ന ഈ താഴ്വരയുണ്ടാവും.






പിറ്റെന്നു ഞങ്ങളുടെ മടക്കയാത്ര ആരംഭിക്കുകയായി. ജമ്മുവില്‍നിന്നും ഡല്‍ഹിയിലേക്കും, അവിടെന്നു കേരളത്തിലേക്കും. 
സന്തോഷകരമായ ഒരു ഘോഷയാത്രപോലെ ആ ദിവസങ്ങള്‍ ഒന്നിനുപിറകെ ഒന്നായി കടന്നു പോയിരിക്കുന്നു.
പൊയ്പോയ യാത്രകളുടെ സുഖസ്മരണകള്‍, മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ പ്രാപ്തമാണ്. ഒരു യാത്രയ്ക്ക് യഥാര്‍ത്ഥമായതോ അല്ലാത്തതോ ആയ കാരണങ്ങള്‍ ഉണ്ടാവും. എന്ത്‌ തന്നെയായാലും അത് നമ്മുടെ കാഴ്ചപ്പാടുകളെ, ചിന്തകളെ ആഴത്തില്‍ സ്വാധീനിക്കും,യാത്ര ആസ്വദിക്കാനുള്ള സ്വതന്ത്രമായ മനസ്സും ധൈര്യവും ഉണ്ടെങ്കില്‍മാത്രം. എന്‍റെചിന്തകളുടെ അഗാധതയില്‍നിന്നും ഒരു കൊച്ചു ബുദ്ധസന്യാസി എന്നിലേക്ക് നടന്നടുക്കുന്നു. മഴകഴിഞ്ഞ് ആകാശത്തില്‍ തെളിയുന്ന നക്ഷതങ്ങളെ പോലെ പ്രകാശിക്കുന്ന കണ്ണുകളോടെ എനിക്ക് നേരെ പുഞ്ചിരികൊണ്ട് പറയുന്നു "Sabbe satta sukhi hontu":  ........May all beings be well /happy.

Comments

  1. Excellent Travelogue… Keep travelling and writing more n more…

    Ks.

    ReplyDelete
  2. നീ ചവിട്ടി നടന്ന ആ പാതകൾ ഇപ്പോൾ മാഞ്ഞു പോയോ എന്നറിയില്ല.
    പക്ഷെ ഞാൻ ആ ചുവടുകൾ പിന്നിടാൻ തീരുമാനിച്ചു !!

    ReplyDelete

Post a Comment

Popular posts from this blog

പ്രശാന്തതയുടെ ചിറകടികൾ...

ലളിത സുന്ദരം... സിക്കിം

കുതിരമുഖി എന്ന സുന്ദരി