പ്രശാന്തതയുടെ ചിറകടികൾ...

ബാല്യത്തിലെ ഓർമ്മകളിൽ ഏറ്റവും മിഴിവാർന്നു നില്കുന്നത് കിളികളെ തേടിയുള്ള യാത്രകളാണ്. പക്ഷികളെയും അവയുടെ ഒഴിഞ്ഞ കൂടുകളും തേടി, കാടും കാവും താണ്ടി ഞാൻ ഏറെ അലഞ്ഞിട്ടുണ്ട്. സമപ്രായക്കാരായ കുട്ടികൾ അവരുടേതായ കളികളിലും വിനോദങ്ങളിലും മുഴുകുമ്പോൾ പക്ഷികളെത്തേടിയുള്ള യാത്രയിലായിരുന്നു ഞാൻ. തുന്നാരന്റെയും, കാട്ടുപുള്ളിന്റെയും തൂക്കണാംകുരുവിയുടെയും..മറ്റും ..മറ്റും ഒഴിഞ്ഞ കൂടുകൾ ഒരേ അത്ഭുതത്തോടെ, യാതൊരു വിവേചനവും കൂടാതെ എന്റെ പേരമരം ഏറ്റുവാങ്ങിയിരുന്നു. ഒരിക്കലും തിരിച്ചെത്തില്ലെന്ന് ഉറപ്പുണ്ടായിട്ടും ആ കൂടുകൾക്കുള്ളിലെ കിളിയൊച്ചകൾക്ക് വേണ്ടി കാതോർത്തു. പിന്നീടെപ്പോഴോ ജീവിതത്തിന്റെ തിക്കിലും തിരക്കിലും ആ ചിറകടിയൊച്ചകൾ ഞാൻ കേൾക്കാതെയായി. വേഷപ്പകർച്ചകൾക്കിടയിൽ വിഷാദരോഗം കത്തി നിന്നിരുന്ന കാലങ്ങളിൽ യാത്രകളായിരുന്നു കൂട്ട്. പക്ഷെ ആ ഭൂതകാലം തരണം ചെയ്ത് വർത്തമാന കാലത്തിലേക്ക് എത്തിപെട്ടപ്പോഴും യാത്രകളോടൊപ്പം കിളികാഴ്ചകളും കിളിനാദങ്ങളും ഉള്ളിന്റെയുള്ളിൽ ചേർത്തുവെച്ചു. ക്യാമറയോ ബൈനോക്കുലറോ സ്വന്തമാക്കാൻ കഴിയുന്നതിനും മുൻപേ തട്ടേക്കാടും ഭൂതത്താൻകെട്ടിലും കാട്ടുവഴികളിലൂടെ കിളിയൊച്ചകൾക്ക് പിന്നാലെ വെറുതെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്നു. പിന്നീട് എട്ടു വർഷങ്ങൾ കൊണ്ട് ഇന്ത്യയിലെ 21 സംസ്ഥാനങ്ങളും കടന്ന് നേപ്പാളും ഭൂട്ടാനും വരെ എത്തി എന്റെ ഏകാന്ത യാത്രകൾ. ആ യാത്രകളിലൊക്കെയും കിളിയൊച്ചകൾ എനിക്ക് കൂട്ടായിരുന്നു.


പക്ഷികളെ തേടിയുള്ള യാത്രകളിൽ എനിക്കേറെ പ്രിയപ്പെട്ട ഒരിടമാണ് രാജസ്ഥാനിലെ കേവൽദേവ് നാഷണൽപാർക്ക്- മുൻപ് അത് ഭരത്പൂർ പക്ഷി സങ്കേതം എന്നാണ് അറിയപ്പെട്ടിരുന്നത്.കിളിയൊച്ചകളാലും ചിറകടികളാലും സമൃദ്ധമാണ് അവിടെത്തെ പാതകളോരോന്നും. ഭരത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കി.മി അകലെയായാണ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.മഞ്ഞുകാലത്തെ മരവിച്ച പുലർവെളിച്ചത്തിലൂടെയാണ് റയിൽവേ സ്റ്റേഷന് പുറത്തിറങ്ങിയത്. ദേശീയോദ്യാനത്തിനു സമീപമുള്ള കൊച്ചു പട്ടണം ലക്ഷ്യമാക്കി റിക്ഷയിലേക്ക് കയറി. 70 വയസ്സിലേറെ പ്രായം വരുന്ന ഒരു വൃദ്ധനായിരുന്നു എന്റെ സാരഥി. കനത്ത മൂടൽമഞ്ഞിനിടയിലൂടെ ദിക്കുകൾ തെളിഞ്ഞുവരുന്നതും നോക്കിയിരിക്കെ വസ്ത്രത്തിനകത്തുകൂടി തണുപ്പിന്റെ കത്തിമുനകളാഴ്ന്നിരുന്നു. ദൂരക്കാഴ്ച മറച്ചുകൊണ്ട് കോടമഞ്ഞു കട്ടപിടിച്ചിരുന്നു. നാമമാത്രമായ വാഹനങ്ങളെ വഴിയിലുണ്ടായിരുന്നുള്ളു. അവതന്നെ വളരെ അടുത്തെത്തിയതിനു ശേഷംമാത്രമേ കാഴ്ചയിലേക്ക് എത്തിപ്പെട്ടിരുന്നുള്ളു. വഴിയരികിൽ കണ്ട പെട്ടിക്കട ചായയുടെ സുഖകരമായ അനുഭൂതിയെ ഓർമ്മിപ്പിച്ചു."ഒരു ചായ കുടിച്ചിട്ട് യാത്ര തുടർന്നാലോ "ചോദ്യം കേട്ട് അദ്ദേഹം പിൻതിരിഞ്ഞു ചിരിച്ചപ്പോൾ ഏറെ പരിചിതനായി തോന്നി. എനിക്ക് മുന്നേ കടയിലേക്ക് കയറി എനിക്കായി ഒരു മസാല ചായ ആവശ്യപ്പെട്ടു. ഇഞ്ചിയും ഗ്രാമ്പൂവും കറുവപ്പട്ടയുമൊക്കെ കല്ലിലിട്ടു ചതച്ചുണ്ടാക്കിയ അത്യുഗ്രൻ ചായ. ചുണ്ടിൽ ഒരു ബീഡിയുമായി അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് എനിക്കരികിലിരുന്നു. വാക്കുകൾ ഓരോന്നും പെറുക്കി, വളരെ സൂക്ഷിച്ച് അല്പമാത്രമായ സംഭാഷണങ്ങളായിരുന്നു അയാളുടേത്. ഒരേ സമയം പരിചിതനും എന്നാൽ അന്യനുമായി തോന്നി അയാൾ. ആ ചിരിയിൽ, നരച്ച താടിരോമങ്ങളിൽ വാത്സല്യത്തിന്റെ മുനപ്പുകൾ. ചായയുടെ അവാച്യമായ അനുഭൂതിക്ക്‌ ശേഷം യാത്ര വീണ്ടും അതിന്റെ ഏകാന്തഛായ വീണ്ടെടുക്കുകയായി.രാജസ്ഥാനിലെ സവായിമധോപൂരിൽ സ്ഥിതിചെയ്യുന്ന രന്തൻബോർ കടുവ സങ്കേതത്തിൽ നിന്നുമാണ് ഞാൻ ഭരത്പൂർക്കുള്ള യാത്ര തുടങ്ങിയത്. കടുവയെത്തേടി രണ്ടുദിവസമായി അലഞ്ഞതും ഉറക്കം നഷ്ടപ്പെടുത്തികൊണ്ടുള്ള തീവണ്ടി യാത്രയും എന്നെ തെല്ല് ക്ഷീണിപ്പിച്ചിരുന്നു. എന്നിരുന്നാലും മുറിയെടുത്ത ശേഷം എത്രയുംപെട്ടെന്ന് കേവൽദേവ് ദേശീയോദ്യാനത്തിലേക്ക് എത്തിപ്പെടുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. പക്ഷി നിരീക്ഷണത്തിന് ഏറ്റവും അനുയോജ്യം പുലർകാലമാണ് എന്നത് തന്നെ കാരണം.ഞാൻ ആവശ്യപ്പെട്ടതനുസരിച്ച്‌, താരതമ്യേനെ വിലകുറഞ്ഞതും പരിമിത സൗകര്യങ്ങളുള്ളതുമായ ഒരു ഹോട്ടലിനുമുന്നിൽ അയാൾ എന്നെ ഇറക്കിവിട്ടു. അവിടെത്തെ വൃത്തിയുള്ള കുഞ്ഞു മുറികൾ എനിക്ക് നന്നേ ബോധിച്ചു. 500 രൂപയായിരുന്നു ഒരു ദിവസത്തെ മുറിവാടക. മുറിയെടുത്ത ശേഷം തിടുക്കത്തിൽ ക്യാമറയുമായി ദേശീയോദ്യാനത്തിലേക്ക് തിരിച്ചു.



മൂടൽമഞ്ഞിന്റെ കനത്ത പുതപ്പിനടിയിൽ മൗനത്തിന്റെ ഗഹന സാന്ദ്രതകളിൽ ഉറങ്ങി കിടക്കുകയായിരുന്നു ഉദ്യാനം. സമയം ആറര കഴിഞ്ഞിരുന്നു, സന്ദർശകർ ആരും എത്തിയിട്ടില്ല. പ്രവേശന കവാടത്തിന്റെ വലതു വശത്ത് ഏതാനും സൈക്കിൾ റിക്ഷകൾ നിരന്നു കിടപ്പുണ്ട്. ടിക്കറ്റ് കൗണ്ടറിനകത്ത് പ്രായം ചെന്ന മനുഷ്യന്റെ നിഴൽമുഖം വിളർത്തു തെളിഞ്ഞു.75 രൂപയാണ് പ്രവേശന ഫീസ്. 29 ചതുരശ്ര കി.മി. വ്യാപിച്ചു കിടക്കുന്ന ദേശീയോദ്യാനത്തിൽ മോട്ടോർ വാഹനങ്ങൾ അനുവദനീയമല്ല. നടന്നുകാണുകയോ, സൈക്കിൾ അല്ലെങ്കിൽ സൈക്കിൾ റിക്ഷയോ സന്ദർശകർക്ക് ഉപയോഗിക്കാം. നടക്കുന്നതാണ് എനിക്ക് താല്പര്യമെങ്കിലും വെയിൽ കനക്കുന്നതിനുമുന്പ് ഉദ്യാനം മുഴുവൻ കണ്ടുതീർക്കുക പ്രായോഗികമല്ലാത്തതിനാൽ സൈക്കിൾ തിരഞ്ഞെടുത്തു. 5 മണിക്കൂർ സമയത്തേക്ക് 25 രൂപയാണ് സൈക്കിൾ വാടക. സൈക്കിൾ റിക്ഷയാണെങ്കിൽ ഗൈഡ് കൂടിയായ റിക്ഷ ഡ്രൈവറുടെ സേവനം ലഭിക്കും- അതിന് ഗൈഡ് ഫീസ് അധികം നൽകണമെന്ന് മാത്രം.ആ ദിവസത്തെ ആദ്യ സന്ദർശകൻ ഞാനായിരുന്നു. മഞ്ഞിന്റെ പ്രഭാവത്തെ കീഴ്പ്പെടുത്തികൊണ്ട് സൈക്കിൾ യാത്ര ആരംഭിച്ചപ്പോൾ, പ്രഭാത സവാരിക്ക് ഇറങ്ങിയ ഒന്നുരണ്ട് ഉദ്യോഗസ്ഥരല്ലാതെ മറ്റാരും തന്നെ വഴിയിലെങ്ങും ഉണ്ടായിരുന്നില്ല. ഒരു നേർരേഖപോലെ നീണ്ടുകിടക്കുകയാണ് പ്രധാനപാത. മൂടൽമഞ്ഞ് പൂർണ്ണമായും മറച്ചു കളഞ്ഞ വഴിയിൽ, പാത ഏതെന്നോ എവിടേക്ക് നീളുന്നെന്നോ അല്പംപോലും വ്യക്തമാവാതെ വളരെ ശ്രമപ്പെട്ടാണ് സൈക്കിൾ ചവിട്ടിയത്. ഇരുവശവുമുള്ള കൂറ്റൻ മരങ്ങളുടെ നിഴലുകൾ അവ്യക്തമായി കാണാമായിരുന്നു.അതിരുകളിലെ ഹരിതഭംഗികളുടെ മൂടൽകാഴ്ചകൾ നോക്കി, നടുവിലുള്ള പാതയെ സങ്കൽപ്പിച്ചുകൊണ്ടായിരുന്നു മുന്നോട്ടുള്ള നീക്കം. ഏകാന്തതയാൽ തിങ്ങി നിറഞ്ഞ്, മഞ്ഞിൽ വിറച്ചുകൊണ്ട് ഏതോ മാന്ത്രിക ലോകത്തിലേക്ക് ഒഴുകി നീങ്ങുന്ന അവസ്ഥ.മൂടൽമഞ്ഞ് അല്പമൊന്നു ശമിച്ചപ്പോൾ പെട്ടെന്ന് മുന്നിൽ തെളിഞ്ഞ കാഴ്ച എന്നെ അമ്പരിപ്പിച്ചു. ഇതാ കണ്മുന്നിൽ ശരിക്കുമൊരു മാന്ത്രികലോകം. അസംഘ്യം മാനുകളും കുരങ്ങുകളും ചേർന്ന് വഴി ഉപരോധിച്ചിരിക്കുകയാണ്. തൊട്ടടുത്തെത്തിയിട്ടുപോലും യാതൊരു ഭാവഭേദവുമില്ലാതെ നിൽക്കുകയായിരുന്നു അവറ്റകൾ. ഒരു നിമിഷം, ആക്രമണത്തിനുള്ള പുറപ്പാടാണോ എന്ന് സംശയിച്ചു ഞാൻ. അല്പസമയം സൈക്കിൾ നിർത്തി ഞാൻ കാത്തുനിന്നു. യാതൊരു കൂസലുമില്ല. കുറച്ചു കഴിഞ്ഞപ്പോഴേക്കും പ്രഭാത സവാരിക്ക് ഇറങ്ങിയ ഉദ്യോഗസ്ഥൻ അവിടെ എത്തി. അദ്ദേഹം അവയ്ക്കിടയിലൂടെ ശ്രമപ്പെട്ട് കടന്നുപോയി. ഞാനും അയാൾക്ക്‌ പിന്നാലെ വച്ചുപിടിച്ചു. സൈക്കിൾ അടുത്തെത്തിയപ്പോഴേക്കും കഷ്ടിച്ച് എനിക്ക് കടന്നുപോവാനുള്ള വഴിയൊരുക്കിതന്നു ആതിഥേയർ. അജ്ഞാത ലോകത്തിൻറെ വിസ്മയിപ്പിക്കുന്ന കാഴ്ചകളായിരുന്നു പിന്നീടങ്ങോട്ട്.





യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഉദ്യാനത്തിന്റെ പ്രധാനപാത, ആരംഭം മുതൽ അവസാനിക്കുന്നിടംവരെ വളവോ തിരിവോ ഇല്ലാതെ കൃത്യമായ നേർ രേഖയിലാണ് കിടക്കുന്നത്. തുടക്കത്തിൽ പ്രധാന പാതയ്ക്ക് ഇരുവശവും പുൽമേടുകളും ഇടതൂർന്നു വളർന്ന മരങ്ങൾ നിറഞ്ഞ വനഭാഗവുമാണ് . എന്നാൽ കുറച്ചു ദൂരം പിന്നിട്ടാൽ അത് നീർത്തടങ്ങൾക്ക് വഴിമാറുന്നു. പ്രധാന പാതയിൽനിന്നും പുൽമേടുകളിലേക്കും, തണ്ണീർത്തടങ്ങളുടെ നടുവിലേക്കും നീളുന്ന നടപ്പാതകളുണ്ട്.29 ചതുരശ്ര വിസ്തൃതിയുള്ള ഉദ്യാനത്തിന്റെ മൂന്നിൽ രണ്ടുഭാഗവും തണ്ണീർത്തടങ്ങളാണ്. കാഴ്ചകളോരോന്നും അത്രതന്നെ അസാധാരണമല്ലെങ്കിലും, പ്രകൃതിയുടെ മാത്രം ശബ്ദം പകരുന്ന സംഗീതം നമ്മെ ധ്യാനോന്മുഖമായ അവസ്ഥയിലേക്ക് നയിക്കും. പക്ഷികളെ പ്രതീക്ഷിച്ചു ചെന്ന എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് പുള്ളിമാനും, കൃഷ്ണമൃഗവും, നീൽഗായും കാഴ്ചയുടെ വിരുന്നൊരുക്കി അടുത്തെത്തി. ദേശാടനപക്ഷികളുടെ പറുദീസയാണ് അവിടം. സമീപ ഗ്രാമങ്ങളിൽ വളർത്തുന്ന പശുക്കളും കാളകളുമെല്ലാം പുൽമേട്ടിലും നീർത്തടങ്ങളിലും മാനുകളോടൊപ്പം മേഞ്ഞു നടക്കുന്നത് മറ്റൊരു കൗതുക കാഴ്ചയാണ്. ദേശാടന പക്ഷികൾ അടക്കം നാന്നൂറിലധികം ഇനം പക്ഷികളെ അവിടെ കാണാൻ കഴിയും.




സമയമേറവേ സൂര്യകിരണങ്ങൾ തീഷ്ണമായതോടെ മഞ്ഞുപടലം നേർത്തുവരികയും കാഴ്ച്ചകൾ കൂടുതൽ തെളിയുകയും ചെയ്തു. മഞ്ഞുപടലങ്ങൾക്കിടയിൽനിന്നും, മായാജാലം പോലെ സൈക്കിൾ റിക്ഷകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.പാതയോരങ്ങളിൽ സന്ദർശകർക്ക് വിശ്രമിക്കാൻ സിമെന്റ് ബെഞ്ചുകൾ ഉണ്ട്. സാധ്യമായിട്ടുള്ളതിൽ ഏറ്റവും ഏകാന്തമായ നിമിഷങ്ങളിൽ, ശൂന്യതയിൽ, ധ്യാനത്തിന്റെ യഥാർത്ഥ മുഖം ദർശിച്ച്‌ ആ ബെഞ്ചുകളൊന്നിൽ ഇരിക്കുമ്പോൾ ഞാൻ എന്തിനവിടെ എത്തി ചേർന്നു എന്നുപോലും ഞാൻ മറന്നിരുന്നു. ഉള്ളിൽ ശൂന്യത മാത്രം. അല്ല പൂർണ്ണത. ശൂന്യതയിൽ നിന്നും സർവ്വവും സൃഷ്ടിക്കപ്പെടുന്നു. ഏറെ ദൂരം പിന്നിട്ടു വാച്ച് ടവറിൽ എത്തി. അതി സുന്ദരമാണ് അതിനുമുകളിലെ കാഴ്ചകൾ. കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന തണ്ണീർത്തടങ്ങളിൽ അസംഖ്യം നീർ പക്ഷികൾ. അവയോടൊപ്പം പായലും പുല്ലും തിന്ന് മേഞ്ഞുനടക്കുന്ന മാനുകളും, നീലക്കാളകളും.വാച്ച് ടവറിനു മുകളിൽ ഇരിപ്പിടങ്ങൾ ഉണ്ട്. വെയിൽ പരന്നു തുടങ്ങിയിട്ടുണ്ടെങ്കിലും നീർത്തടങ്ങൾക്കു മേൽ അപ്പോഴും മഞ്ഞിന്റെ നേർത്ത പുതപ്പുണ്ടായിരുന്നു. എല്ലാത്തിൽനിന്നും വിടുതൽ വാങ്ങി, ചുറ്റുമുള്ള പച്ചപ്പിനുമേൽ നൃത്തം വച്ച് വരുന്ന തണുത്ത കാറ്റേറ്റ്, കിളികളുടെ പാട്ടല്ലാതെ മറ്റൊരു ശബ്ദവും കേൾക്കാതെ അവിടെ ഇരുന്ന് മേഘങ്ങളെ കാണുന്നതിന്റെ രസം സങ്കല്പിക്കുന്നതിനേക്കാൾ മനോഹരമാണ്.എരണ്ടയെ തേടി നടക്കുന്നതിനിടയിൽ യാദൃശ്ചികമായാണ് ഒരു പുൽമേട്ടിലേക്ക് എത്തിപ്പെട്ടത്. അവിടെ കണ്ട അസാധാരണമായ കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ദിവസങ്ങൾക്ക് മുൻപ് ചത്തുവീണ മൃഗത്തിൻറെ ശരീര അവശിഷ്ടങ്ങൾ ഭക്ഷിക്കാൻ എത്തിയ കാട്ടുപന്നി, മൃതശരീരത്തിനുള്ളിൽ കുടുങ്ങിപ്പോയിരിക്കുന്നു. എന്തുചെയ്യണം എന്ന് യാതൊരു രൂപവുമുണ്ടായിരുന്നില്ല. ഒരു നിമിഷം അമ്പരന്നു നിന്നെകിലും അതിനെ രക്ഷപെടുത്താനായി എന്റെ ശ്രമം. പക്ഷെ രക്ഷപ്പെടുത്താനുള്ള എൻറെ ശ്രമത്തെ, അക്രമ സ്വഭാവത്തോടെ പ്രതിരോധിച്ചുകൊണ്ടിരുന്നു അത്. പിന്നെ ഞാൻ ആ സാഹസം അവസാനിപ്പിച്ചു. തിരിച്ചു പോകുമ്പോൾ ഫോറെസ്റ് ഓഫിസിൽ അറിയിക്കാം എന്ന ചിന്തയിൽ അവിടെ നിന്നിറങ്ങി.വെയിലിന് ചൂട് പിടിച്ചതോടെ തിരികെപോകാൻ തീരുമാനിച്ചു. 








മുറിയിലെത്തി അൽപനേരം വിശ്രമിച്ചിട്ടു വൈകിട്ട് വീണ്ടുമെത്തണം. പുലർച്ചെയും വൈകുന്നേരവുമാണ് പക്ഷികളെ നിരീക്ഷിക്കാൻ ഏറ്റവും യോജിച്ച സമയം. ഫോറെസ്റ് ഓഫിസിലെത്തി കെണിയിൽ അകപ്പെട്ട കാട്ടുപന്നിയുടെ ചിത്രങ്ങൾ അവരെ കാണിച്ചശേഷം ഹോട്ടലിലേക്ക് തിരിച്ചു. രാവിലെ കണ്ട പട്ടണമല്ല ഇപ്പോൾ. വാഹനങ്ങളുടെ തിരക്കും പൊടിയും ചൂടുംകൊണ്ട് വീർപ്പുമുട്ടുന്ന പട്ടണം. നല്ലൊരു ഭക്ഷണശാല അനേഷിച്ചായി പിന്നെ നടത്തം. അധികം അലയേണ്ടി വന്നില്ല. നല്ലൊരു പഞ്ചാബി റെസ്റ്റോറന്റ്. ഇഷ്ടപ്പെട്ട ചിക്കൻ വിഭവങ്ങൾ എല്ലാമുണ്ട് മെനുവിൽ. ഉച്ചഭക്ഷണത്തിനു ശേഷം അൽപനേരം വിശ്രമിച്ചശേഷം വൈകുന്നേരത്തോടെ വീണ്ടും പാർക്കിലെത്തി. സൂര്യൻ ചക്രവാളത്തിനുപിന്നിൽ മറയുന്നതുവരെ, ആകാശത്ത് നക്ഷത്രങ്ങൾ തിളങ്ങാൻ തുടങ്ങുന്നത് വരെ, തണുത്ത കാറ്റേറ്റ് പിന്നിട്ട വഴികളിലൂടെ വീണ്ടും അലഞ്ഞു. അനിർവചനീയമായ ഒരു വിശ്രാന്തി പകർന്നു നൽകിയ യാത്രയ്ക്ക് അങ്ങനെ പരിസമാപ്തി കുറിച്ചുകൊണ്ട് തിരികെ മുറിയിലേക്ക്.







ഏതൊരു നാടിന്റെയും സ്വത്വത്തെ അറിയുന്നതിനുള്ള രണ്ടു മാർഗ്ഗങ്ങളാണ് അവിടെത്തെ ഉത്സവങ്ങളും ചന്തകളും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചെന്നെത്തുന്ന എല്ലാ നാടുകളിലെയും ഉത്സവങ്ങൾ കാണുക പ്രായോഗികമല്ല. അപ്രതീക്ഷിതമായി ചില ആഘോഷങ്ങളിലേക്കു ചെന്നെത്തുകയാണ് പതിവ്. പക്ഷെ ഏതൊരു നാട്ടിൽ ചെന്നാലും അവിടെത്തെ ചന്തകളിലേക്ക് പോവുക എന്നത് എനിക്കെന്നും ആവേശമാണ്. അത്‌കൊണ്ട് തന്നെയാണ് രാത്രിയിൽ ഭരത്പൂർ മാർക്കറ്റിലൂടെ എന്തിന്നെന്നറിയാതെ അലഞ്ഞു തിരിഞ്ഞത്. നിറങ്ങൾ, ശബ്ദകോലാഹലങ്ങൾ, ഗന്ധങ്ങൾ, രുചികൾ. തിക്കും തിരക്കും, അവയ്ക്കിടയിലൂടെ ഒഴുകി നടക്കുക. വെറുമൊരു കാഴ്ചക്കാരനോ, സഞ്ചാരിയോ ആയല്ല, ആ നാടിന്റെ ഭാഗമായി, അവരിലൊരാളായി ആൾകൂട്ടത്തിൽ ലയിക്കുക. ആ നാടിനെ അറിയാൻ ഇതില്പരം മറ്റൊരിടം ഇല്ലതന്നെ. പുലർച്ചെ, മൗനത്തിന്റെ ഗഹനമായ സ്രോതസ്സിൽ പക്ഷികളോടൊപ്പം മാത്രമായിരുന്നു ഞാൻ, രാത്രിയിലിതാ ആൾ തിരക്കിന്റെ പാരമ്യതയിൽ, ദൈനംദിന ജീവിതത്തിന്റെ തിരക്കിലേക്ക് ഒരു അടർത്തിയെറിയൽ.ഈച്ചയാർക്കുന്ന തെരുവിൽ, തിളച്ചുമറിയുന്ന എണ്ണയിൽ നിന്നും രൂപപ്പെടുന്ന ചൂട് ജിലേബിയും, പഞ്ചസാര മിട്ടായിയുമായി തെരുവുകളിലൂടെയും, കടകളിലൂടെയും ഇടവഴികളിലൂടെയും ആൾക്കൂട്ടത്തിനിടയിലൂടെ അത്ഭുതം നിറഞ്ഞ മിഴികളുമായി അലഞ്ഞുതിരിഞ്ഞു നടന്നു. വഴിയോര കച്ചവടക്കാരനെ പൊതിഞ്ഞു നിന്ന ആൾക്കൂട്ടത്തിനിടയിൽ, ആരുടെയോ തമാശ കേട്ട് അവരോടൊപ്പം പൊട്ടിച്ചിരിച്ചു. നിറങ്ങൾ, കാഴ്ചഭംഗികൾ, തെരുവ് മാലിന്യങ്ങൾ, നായ്ക്കൾ, ശബ്ദങ്ങൾ, പൊട്ടിച്ചിരികൾ, കൊതിയൂറുന്ന ഗന്ധങ്ങൾ, സ്പർശനങ്ങൾ, കാൽപ്പാടുകൾ എല്ലാമെല്ലാം എനിക്ക് നൽകിയത് ആ നാടിൻറെ, അവിടെത്തെ ജീവിതത്തെ കുറിച്ചുള്ള ആഴമാർന്ന ഒരവബോധമാണ്. ഒന്ന് തിരിച്ചറിയുന്നു, അവിടെ ഞാൻ വെറുമൊരു കാഴ്ചക്കാരൻ മാത്രമായിരുന്നില്ല. അനുഭവിച്ചതൊക്കെയും അറിഞ്ഞതൊക്കെയും എന്നെപ്പറ്റിയാണ്, അതെല്ലാം ഞാൻ തന്നെയായിരുന്നു.












Comments

  1. മനുഷ്യ മനസ്സിലേക്ക് ആഴത്തില്‍ പതിയുന്ന അല്ലെങ്കില്‍ നേര്‍കാഴ്ചയുടെ വിസ്മയം വായനക്കാരില്‍ എത്തിക്കുന്ന എഴുത്തുകള്‍...

    ReplyDelete
  2. മനുഷ്യ മനസ്സിലേക്ക് ആഴത്തില്‍ പതിയുന്ന അല്ലെങ്കില്‍ നേര്‍കാഴ്ചയുടെ വിസ്മയം വായനക്കാരില്‍ എത്തിക്കുന്ന എഴുത്തുകള്‍...

    ReplyDelete

Post a Comment

Popular posts from this blog

ലളിത സുന്ദരം... സിക്കിം

കുതിരമുഖി എന്ന സുന്ദരി