പ്രയാഗിലേക്ക് ഒരു പ്രയാണം..
യാത്രകള്‍, ജീവിതത്തിന്‍റെ പ്രവാഹത്തിനിടയിലുള്ള ക്ഷണികമായ ദ്വീപുകള്‍. അവ ആഴ്ചകളോ മാസങ്ങളോ, മണിക്കൂറുകള്‍ മാത്രം ആയുസ്സുള്ളവയോ ആയിക്കൊള്ളട്ടെ, എന്‍റെ ജീവിതവുമായി അവയ്ക്ക് അഭേദ്യമായ ബന്ധമുണ്ട് എന്നത് സത്യമാണ്. അതുകൊണ്ട് തന്നെയാണ് ഇതിഹാസഭൂമിയായ അലഹബാദിലേക്ക്, ഒരു വ്യാഴവട്ടകാലത്ത് മാത്രം ആചരിക്കുന്ന കുംഭമേളയിലേക്ക്, ഏകനായി യാത്ര തിരിച്ചത്. അന്ധവിശ്വാസങ്ങളും, പ്രാകൃതമായ ആചാരങ്ങളും ഇഴപിരിഞ്ഞു കിടക്കുന്ന ഒരിടം, സ്വാഭാവികമായും ചോദ്യങ്ങളും, നിരുല്സാഹപ്പെടുത്തലുകളും പതിവുപൊലെ..... പക്ഷെ പ്രാകൃതമായ ആചാരാനുഷ്ഠാനങ്ങളെയും, ദിഗംബര സന്യാസിമാരെയും അടുത്തറിയാനുള്ള, എന്‍റെ ആഴത്തിലുള്ളതും ആത്മാര്‍ത്ഥത നിറഞ്ഞതുമായ ആഗ്രഹത്തിനു വിരുദ്ധമായി ഒന്നും തന്നെ കേള്‍ക്കാന്‍ ഞാന്‍ താല്പര്യപ്പെട്ടില്ല. എന്നെ പിന്തിരിപ്പികാന്‍ ആരെയും അനുവദിച്ചില്ല. എന്‍റെ ജീവിതനേട്ടങ്ങള്‍ ഈ യാത്രകള്‍ മാത്രമാണ്. യാത്രകളില്‍ നിന്ന് വേര്‍തിരിച്ചു ചിന്തിക്കാനോ പറയാനോ കഴിയാത്തവിധം അത്രമേല്‍ അവ എന്നോട് ചുറ്റിപിണഞ്ഞു കിടക്കുകയാണ്.
ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റെഷനില്‍ പുലര്‍ച്ചെ ട്രെയിന്‍ ഇറങ്ങുമ്പോള്‍ മഞ്ഞിന്‍റെ വെളുത്തപുക കനത്തില്‍ വ്യാപിച്ചിരുന്നു. ഈര്‍പ്പം നിറഞ്ഞ ഭൂമിയില്‍ മഞ്ഞിന്‍റെ പടര്‍ന്ന പാടുകള്‍ കാണാം. അലഹബാദിലേക്ക് നേരിട്ടുള്ള യാത്ര ടിക്കറ്റ് ലഭ്യമാകാഞ്ഞതിനെ തുടര്‍ന്നാണ് ഝാന്‍സിയില്‍ ഇറങ്ങി യാത്രതുടരാം എന്ന് തീരുമാനിച്ചത്. റോഡ് മാര്‍ഗ്ഗം കാണ്പൂര്‍ വഴി അലഹബാദിലേക്ക് പോവാന്‍ തീരുമാനിച്ചിരുന്നു എങ്കിലും, അതേസമയത്ത് ട്രെയിന്‍ ലഭ്യമാണോ എന്നറിയാന്‍ അന്വേഷണ വിഭാഗത്തിലേക്ക് നടന്നു. വലിയ ഒരു ആള്‍ക്കൂട്ടമാണ് അവിടെ എന്നെ സ്വാഗതം ചെയ്തത്. അന്വേഷണ വിഭാഗത്തിനു മുന്‍പില്‍ തിക്കിതിരക്കി നില്‍ക്കുന്ന യാത്രക്കാര്‍. വളരെ പണിപെട്ട് ഞാനും ഒരുവിധത്തില്‍ കൌണ്ടറിനു മുന്നിലെത്തി. അവിടെ അല്പം ദൂരെയായി പഴകിയ ഒരു മരകസേരയില്‍, നീണ്ട ഒരു ചൂരലുമായി മ്ലാനനായി കാണപ്പെട്ട ഒരാള്‍ ഇരിക്കുന്നു. അന്വേഷണങ്ങള്‍ക്ക് മറുപടിയായി തനിക്കു പിറകിലുള്ള ബോര്‍ഡില്‍ എഴുതിയിരിക്കുന്ന തീവണ്ടിയുടെ പേരും സമയവും ചൂരല്‍ കൊണ്ട് കാണിച്ചുതരും. പഴകിതേഞ്ഞ ആ കസേര, അയാളില്‍ നിന്നും വേര്‍പെടുത്താന്‍ ആവാത്ത വിധം, ശരീരത്തിന്‍റെ ഒരു ഭാഗമെന്നവണ്ണം അയാളോട് പറ്റിചേര്‍ന്നിരിക്കുന്നു. അയാള്‍ ആ കസേരയില്‍ നിന്നും എഴുന്നേല്‍ക്കുമെന്നോ, എന്തെങ്കിലും സംസാരിക്കുമെന്നൊ എന്നുള്ള പ്രതീക്ഷ അസ്ഥാനത്താണെന്ന് മനസ്സിലായി. ഹിന്ദി എന്നഭാഷ എന്നെ സംബന്ധിച്ചിടത്തോളം കീറാമുട്ടിയാണ്. ഞാന്‍ അലഹബാദിലേക്കുള്ള ട്രെയിന്‍ വിവരങ്ങള്‍ ചോദിച്ചു. ആംഗലേയ ഭാഷയിലുള്ള ചോദ്യം കേട്ടപ്പോള്‍, അതൊരു ഭീഷണിയോ, അപമാനമോ അല്ലെങ്കില്‍ അത്തരമൊരു കാര്യമോ ആണ് എന്നവിധം നെറ്റിചുളിച്ചുകൊണ്ടാണ് അയാള്‍ നേരിട്ടത്. മഞ്ഞനിറം ബാധിച്ച അയാളുടെ കണ്ണുകള്‍ ഉരുട്ടികൊണ്ടു മാറി പൊയ്ക്കോള്ളൂ' എന്ന ആഗ്യം കാണിച്ചു. ഇത്തരമൊരു അനുഭവം എനിക്ക് പുതുമയല്ല പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍. അയാള്‍ ചൂരലുമായി വീണ്ടും ജോലിയില്‍ വ്യാപൃതനായി. ഒടുവില്‍ റെയില്‍വേ പോലീസില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ 8:30 നു അലഹബാദിലേക്ക് ചംബല്‍ എക്സ്പ്രസ്സ് ഉണ്ടെന്നു അറിഞ്ഞു. പക്ഷെ ട്രെയിന്‍ 2 മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. ഞാന്‍ സമയം നോക്കി, 7 മണി ആവുന്നതെഉള്ളു. 3 മണിക്കൂറിലധികം സമയമുണ്ട്. ബസ്സിനു പോവണോ എന്ന് ആലോചന ഉണ്ടായിരുന്നെങ്കിലും റെയില്‍വേ പോലീസിന്‍റെ നിര്‍ദ്ദേശത്തില്‍ തീവണ്ടി യാത്ര തന്നെ തിരഞ്ഞെടുത്തു. ഏതാണ്ട് 400 കി.മി. ദൂരമുണ്ട് ഝാന്‍സിയില്‍ നിന്നും അലഹബാദിലേക്ക്.
പ്രഭാതഭക്ഷണം കഴിച്ചശേഷം ടിക്കറ്റ് എടുക്കാനായി കൌണ്ടറിലേക്ക് നടന്നു. കാര്യമായ തിരക്കില്ല. ആരുടെയോ നിര്‍ബന്ധത്തിനുവഴങ്ങി ജോലിക്ക് വരാന്‍വിധിക്കപ്പെട്ടതെന്നു തോന്നിച്ച ഒരു സ്ത്രീ അതിനകത്ത്. സ്ലീപ്പെരും, എസിയുമൊന്നുമില്ല, ജനറല്‍ മാത്രമേഉള്ളു വേണമെങ്കില്‍മതി എന്ന് മറുപടി. ടിക്കെറ്റും വാങ്ങി പ്ലാറ്റ്ഫൊമിലേക്ക് നടന്നു. തിരക്കൊഴിഞ്ഞ മൂലയില്‍ സ്ഥാനംപിടിച്ചു. ട്രെയിനില്‍ ഉണ്ടായേക്കാവുന്ന തിരക്കിനെ കുറിച്ചോര്‍ത്തായിരുന്നു എന്‍റെ ആശങ്ക. കയ്യില്‍ കരുതിയിരുന്ന പുസ്തകങ്ങളും പാട്ടുകളുമായി സമയം ചെലവഴിച്ചു. ഒടുവില്‍ ട്രെയിന്‍ എത്തിയപോള്‍ സമയം 11:30. ഭയന്നത്രയും തിരക്കില്ല. പക്ഷെ വലിയ ബാഗുമായി ആയാസപ്പെട്ട് കയറിയപ്പോഴേക്കും സീറ്റുകള്‍ നിറഞ്ഞിരുന്നു. 6 മണിക്കൂറിലധികം യാത്രയുണ്ട് അലഹബാദിലേക്ക്. അപൂര്‍വവും അസാധാരണവുമായ സംഭവവികാസങ്ങളിലൂടെ എന്നെ വിസ്മയിപ്പിച്ച ഒരുയാത്ര അവിടെ ആരംഭിക്കുകയായിരുന്നു. ട്രെയിന്‍ നീങ്ങിതുടങ്ങിയതോടെ ഞാന്‍ വാതില്‍പടിയില്‍ ചെന്നിരിന്നു. ഉച്ചവെയിലിന് ചൂട് തീരെഅനുഭവപ്പെട്ടില്ല. ഏതാനും മാസങ്ങളായി കൊടുംതണുപ്പിന്‍റെ പിടിയിലാണ് ഉത്തരേന്ത്യ. മഞ്ഞുകാലം പിന്‍വാങ്ങി തുടങ്ങുന്നതേയുള്ളൂ. തണുത്ത കാറ്റ്മൂലം സുഖകരമായ അവസ്ഥയായിരുന്നു അത്. നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന, മഞ്ഞപ്പട്ടുവരിച്ച കടുക് പാടങ്ങള്‍ക്കിടയിലൂടെയാണ് ട്രെയിന്‍ പോവുന്നത്. അത് തന്നെയാണ് ഈ യാത്രയുടെ പ്രധാന ആകര്‍ഷണം. ഇടയ്ക്ക് ഒറ്റപ്പെട്ട കാര്‍ഷികഗ്രാമങ്ങള്‍, മണ്ണ് കൊണ്ട് നിര്‍മ്മിച്ച ഒറ്റമുറി വീടുകള്‍, പശുക്കളും എരുമകളും മേയുന്ന വിശാലമായ മുറ്റത്തെ മരത്തണലില്‍ ഇട്ടിരിക്കുന്ന കട്ടിലില്‍ നാട്ടുവിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന പുരുഷന്മാരും സ്ത്രീകളും തുടങ്ങി പതിവ് ഉത്തരേന്ത്യന്‍ കാഴ്ചകള്‍.
അധികം വൈകാതെ സീറ്റുലഭിച്ചു, ജനാലയ്ക്കരികില്‍തന്നെ. തണുത്ത കാറ്റിനു മുഖം കൊടുത്തു പുറത്തെ കാഴ്ചകളിലേക്ക് മിഴിനട്ടിരുന്നു. കര്‍ഷകരും കൂലിപ്പണിക്കാരും ഉള്‍പെട്ട താഴെത്തട്ടിലുള്ള ജനങ്ങള്‍ തന്നെയാണ് ട്രെയിനില്‍ ഭൂരിഭാഗവും. ഇവരില്‍ ടിക്കറ്റ് എടുത്തു യാത്ര ചെയ്യുന്നവര്‍ വിരളമായിരിക്കും. കേരളത്തിലെ ഇന്നത്തെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതിയില്‍ നിന്നും 25 വര്‍ഷമെങ്കിലും പിന്നിലേക്ക് സഞ്ചരിക്കേണ്ടിവരും ഉത്തര്‍പ്രദേശ് എന്ന സംസ്ഥാനത്തെ അവലോകനം ചെയ്യാന്‍ എന്നാണു എനിക്ക് തോന്നിയത്. തലസ്ഥാനമായ ലക്നൊവ് ഒഴികെയുള്ള പട്ടണങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. ഉച്ചകഴിഞ്ഞിരിക്കുന്നു, ഏതെങ്കിലും പ്രധാനസ്റ്റെഷനില് ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഭക്ഷണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഞാന്‍. പക്ഷെ പ്ലാട്ഫോം പോലുമില്ലാത്ത സ്റ്റേഷനുകള്‍,.... ഇതിനിടയില്‍ ട്രെയിന്‍ പലയിടത്തും നിര്‍ത്തിയിടുന്നു. ചായയോ കാപ്പിയുമായൊ പോലും ആരുംവരുന്നില്ല. കാത്തിരിപ്പിനൊടുവില്‍ വലിയ കുട്ടയുമായി തടിച്ചു വീർത്തൊരു സ്ത്രീ എന്‍റെ കമ്പാര്‍ട്ട്മെന്റില്‍ എത്തി. ചെനാമസാല എന്ന അവരുടെ ദേശിയ ഭക്ഷണവും കൊണ്ടാണ് എത്തിയിരിക്കുന്നത്. മുളപ്പിച്ച കടല സവാളയും ഉപ്പും മുളകും ചേര്‍ത്തുകുഴച്ചു നല്‍കുകയാണ്. എനിക്ക് കനത്ത വിശപ്പ് അനുഭവപ്പെട്ടിരുന്നു. അവരുടെ അഴുക്കു പുരണ്ട കൈവിരലുകളും ചെളിനിറഞ്ഞ നഖങ്ങളും ഉപയോഗിച്ച് കടല മസാലയുമായി യോജിപ്പിക്കുനത് കണ്ടപ്പോള്‍ തന്നെ വിശപ്പ് ഏതാണ്ട് തീര്‍ന്നുകിട്ടി. കഴിഞ്ഞ കുംഭമേളയ്ക്ക് കുളിച്ചതാവാനെ തരമുള്ളൂ. തീര്‍ത്തും സുഖകരമല്ലാത്ത ഒരു കാഴ്ചയായാണ് എനിക്ക് അത് അനുഭവപ്പെട്ടത്. ഞാനൊഴികെ മറ്റാരെങ്കിലും ഇതൊന്നും ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നിയില്ല. എനിക്ക് നേരെനീട്ടിയ പൊതി സ്നേഹപൂര്‍വ്വം ഞാന്‍ നിരസിച്ചു. മിനിട്ടുകള്‍ക്കകം കുട്ടകാലിയാക്കി അവര്‍ ഇറങ്ങി. ട്രെയിന്‍ വളരെയധികം വൈകിയിരിക്കുന്നു.
ഇതിനിടയില്‍ ഞാന്‍ സന്തോഷ്കുമാര്‍ എന്ന ഇന്‍റെലിജന്‌സ് ഓഫീസറെ ഫോണില്‍ ബന്ധപ്പെട്ടു. കുംഭമേളയ്ക്ക് വേണ്ടി കേരളത്തില്‍നിന്നും നിയോഗിക്കപ്പെട്ട 3പോലീസ് ഓഫീസര്‍മാരില്‍ ഒരാളാണ് ആദ്ധേഹം. അലഹബാദിലെ മീഡിയ സെന്‍റെറില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിൽ നിന്നുള്ള രണ്ടുപേരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് ഓഫീസര്‍ പറഞ്ഞത്. മാദ്ധ്യമ പ്രവർത്തകനായ മറ്റൊരു വ്യക്തിയോടോപ്പമാണ് പോവാന്‍ തീരുമാനിച്ചിരുന്നത് എങ്കിലും മറ്റുചില കാരണങ്ങളാല്‍ യാത്ര തനിയെ ആക്കുകയായിരുന്നു. ട്രെയിന്‍ അകാരണമായി വൈകുന്നതിലുള്ള ആശങ്ക ഞാന്‍ അദ്ദേഹത്തെ അറിയിച്ചെങ്കിലും, എത്രതന്നെ വൈകിയാലും എനിക്കുവേണ്ടി സ്റ്റെഷനില് കാത്തുനില്‍ക്കും എന്നാണ് നല്ലവനായ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. സന്തോഷകരമായ ആവാര്‍ത്ത എന്‍റെ ആശങ്ക തെല്ലുകുറച്ചു.
ഇതിനിടയില്‍ ഞാന്‍ സന്തോഷ്കുമാര്‍ എന്ന ഇന്‍റെലിജന്‌സ് ഓഫീസറെ ഫോണില്‍ ബന്ധപ്പെട്ടു. കുംഭമേളയ്ക്ക് വേണ്ടി കേരളത്തില്‍നിന്നും നിയോഗിക്കപ്പെട്ട 3പോലീസ് ഓഫീസര്‍മാരില്‍ ഒരാളാണ് ആദ്ധേഹം. അലഹബാദിലെ മീഡിയ സെന്‍റെറില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കേരളത്തിൽ നിന്നുള്ള രണ്ടുപേരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നാണ് ഓഫീസര്‍ പറഞ്ഞത്. മാദ്ധ്യമ പ്രവർത്തകനായ മറ്റൊരു വ്യക്തിയോടോപ്പമാണ് പോവാന്‍ തീരുമാനിച്ചിരുന്നത് എങ്കിലും മറ്റുചില കാരണങ്ങളാല്‍ യാത്ര തനിയെ ആക്കുകയായിരുന്നു. ട്രെയിന്‍ അകാരണമായി വൈകുന്നതിലുള്ള ആശങ്ക ഞാന്‍ അദ്ദേഹത്തെ അറിയിച്ചെങ്കിലും, എത്രതന്നെ വൈകിയാലും എനിക്കുവേണ്ടി സ്റ്റെഷനില് കാത്തുനില്‍ക്കും എന്നാണ് നല്ലവനായ ആ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. സന്തോഷകരമായ ആവാര്‍ത്ത എന്‍റെ ആശങ്ക തെല്ലുകുറച്ചു.
ഭാഷ, എന്നെ ചുറ്റുമുണ്ടായവരില്‍ നിന്നും വേര്‍പെടുത്തി ഒറ്റപ്പെട്ട ഒരുതുരുത്തുപോലെ ആക്കി തീര്‍ത്തു. എങ്കിലും അറിയാവുന്ന ഹിന്ദിയില്‍ അവരോടു സംസാരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
സുഖകരമായ സന്ധ്യാവെളിച്ചം കടുക് പാടങ്ങള്‍ക്കുമേല്‍ പതിച്ചിരുന്നു. മറ്റെപ്പോഴെങ്കിലും അനുഭവവേദ്യമാകാത്ത മനോഹരമായ സൌന്ദര്യമാണ് ആ കാഴ്ചഎനിക്ക് നല്‍കിയത്. അസ്തമനത്തോടെ ചുറ്റുമുള്ള കുന്നുകളില്‍ ചുവന്ന നിറം വ്യാപിച്ചു. ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന സുന്ദരമായ കാഴ്ചകള്‍. ട്രെയിനിന്‍റെ അവസ്ഥ ദാരുണവും പരിതാപകരവുമായിരുന്നു. വെളിച്ചമോ,ഫാനോ എന്തിനധികം ടോയിലെറ്റ് പോലുമില്ലാത്തതാണ് കമ്പാര്‍ട്ട് മെന്റുകള്‍. അത്യാവശ്യക്കാര്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ പുറത്തിറങ്ങി കാര്യം സാധിക്കും. ഒരുപക്ഷെ ഈ കാര്യസാധ്യ'ത്തിനു വേണ്ടിയാണോ ട്രെയിന്‍ ഇപ്രകാരം നിര്‍ത്തിയിടുന്നത് എന്നുപോലും ഒരുഘട്ടത്തില്‍ ചിന്തിച്ചുപോയി ഞാന്‍. സ്ത്രീകളും പുരുഷന്മാരും തീവണ്ടിയുടെ പുറത്തിറങ്ങി കടുക് പാടങ്ങള്‍ക്കിടയിലോ, പാഴ്ചെടിയുടെ മറയിലോ കാര്യം സാധിക്കുന്നു. എന്നാല്‍ അങ്ങനെ ഒരുമറ വേണമെന്ന് നിര്‍ബന്ധവുമില്ല പലര്‍ക്കും. ഇതിനിടയിലാണ് എന്നെ ആശ്ചര്യപെടുത്തിയ ഒരു സംഭവം അരങ്ങേറിയത്. വിജനമായിടത്തു നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ ചിന്തകളില്‍ ആഴ്ന്നിറങ്ങി ഇരിക്കുകയായിരുന്നു ഞാന്‍. എനിക്ക് മുന്‍പിലുള്ള കമ്പാര്‍ട്ട്മെന്റില്‍ നിന്നും ഒരു മുത്തശ്ശി വളരെ ആയാസപ്പെട്ട് ട്രെയിനിന്‍റെ പടികള്‍ ഇറങ്ങുന്നു. സമീപത്തെ കുറ്റിചെടികളെ മറയാക്കി മുത്തശ്ശി അത്യാവശ്യം നിറവേറ്റുന്നതിനിടയില്‍ ട്രെയിന്‍ പതിയെനീങ്ങി തുടങ്ങി. മുത്തശ്ശിയുടെ മകനും മരുമകളും എന്ന് തോന്നിച്ച രണ്ടുപേര്‍ ചാടിയിറങ്ങി, ഇരുവരും ചേര്‍ന്നു മുത്തശ്ശിയെ പൊക്കിയെടുത്തു ട്രെയിനിനു പിന്നാലെ ഓടുന്നു. മുന്നിലെയും പിന്നിലെയും കമ്പാര്‍ട്ട്മെന്റില്‍ നിന്നും ആളുകള്‍ പുറത്തേക്കുനോക്കി ഒച്ചവയ്ക്കുന്നു, ആകെ ബഹളം ജഗപൊക.. വൈകിയില്ല ട്രെയിന്‍ സാവധാനം നിന്നു, മുത്തശ്ശിയും കുടുംബവും വലിഞ്ഞു ആയാസപ്പെട്ട് തിരികെ ട്രെയിനിലേക്ക് കയറുന്നു, യാത്ര തുടരുന്നു ശുഭം. ഒരു എക്സ്പ്രസ്സ് ട്രെയിനിന്‍റെ അവസ്ഥ ഇതാണെങ്കില്‍ പാസ്സേന്ജര്‍ ട്രെയിനുകള്‍ എത്ര ഭീകരമായിരിക്കും എന്നോര്‍ത്ത് ഞാന്‍ അമ്പരന്നു.
അവസാന സന്ധ്യാരശ്മിയും പിന്‍വാങ്ങിയിരിക്കുന്നു. അടുത്തിരിക്കുന്ന ആളെപോലും വ്യക്തമായി കാണാന്‍ കഴിയാത്തവിധം കട്ടപിടിച്ച ഇരുട്ട് ട്രെയിനിനകത്ത് വ്യാപിച്ചു. ട്രെയിനിന്‍റെ ദാരുണമായ അവസ്ഥ അവിടെയുള്ള ആരുടെയെങ്കിലും ചിന്തയ്ക്കോ സംസാരത്തിനൊ വിഷയമായതായി തോന്നിയില്ല. വിചിത്രവും അവാസ്തവവുമായ ഒരുസ്വപ്നത്തെ അഭിമുഖീകരിക്കുന്നതുപോലെ ഞാന്‍മാത്രം മറ്റുള്ളവരെ നോക്കി മിഴിച്ചിരുന്നു. പോലീസ് ഓഫീസറില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് അലഹബാദിലേക്ക് ട്രെയിന്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ട് ആണെന്ന് അറിഞ്ഞു. ട്രെയിനുകളുടെ ബാഹുല്യംമൂലം ഞെരുങ്ങി ഇരിക്കുകയാണ് അലഹബാദ് സ്റ്റെഷന്‍. ദുര്‍ഗ്രഹമായ ഒരു ചുഴിയില്‍ അകപ്പെട്ടതുപോലെ എന്നെ വലച്ചു കൊണ്ടിരുന്ന, 10 മണിക്കൂറിലധികം നീണ്ടുനിന്ന ആയാത്രയ്ക്ക് വിരാമമിട്ടുകൊണ്ട് ഒടുവിൽ നൈനി എന്ന സ്റ്റേഷനില്‍ ഞാന്‍ ഇറങ്ങി. പക്ഷെ ഈയാത്ര എനിക്ക് പകര്‍ന്നുനല്‍കിയ അനുഭവങ്ങള്‍ വ്യക്തമാക്കിതന്നത് മനുഷ്യജീവിതത്തിന്‍റെ മറ്റൊരുതലങ്ങളാണ്.
നൈനിയില്‍ നിന്നും 3കി.മി. അധികം ദൂരമുള്ള സംഗം' എന്നിടത്തെക്കാണ് എനിക്ക് എത്തെണ്ടിയിരുന്നത്. പത്തുമണി കഴിഞ്ഞിരിക്കുന്നു. വഴിയില്‍ വാഹനങ്ങള്‍ ഒന്നുംലഭ്യമായിരുന്നില്ല. ആയുധവുമായി റോന്തു ചുറ്റുന്ന പട്ടാളക്കാര്‍ ആണ് വഴിനീളെ. അവരോടു വഴിചോദിച്ചറിഞ്ഞു ഞാന്‍ നടക്കാന്‍ തീരുമാനിച്ചു. ഉച്ചഭക്ഷണംപോലും കിട്ടാതെ അവശനായിരുന്നെങ്കിലും അരമണിക്കൂര്‍ നീണ്ട നടത്തത്തിനൊടുവില്‍ അവിടെ എത്തിചേര്‍ന്നു. തിളങ്ങുന്ന പ്രകാശദീപങ്ങള്‍ ഒന്നുചേര്‍ന്ന് സ്വര്‍ഗ്ഗീയ പ്രഭചൊരിയുന്ന 'സംഗം'. ഗംഗയും യമുനയും സരസ്വതി എന്ന സാങ്കല്‍പ്പികനദിയുമായി സംഗമിക്കുന്നു. എന്നെ ഏറെ വിസ്മയിപ്പിച്ച ആതീരത്ത് എത്തിചെര്‍ന്നപ്പോള്‍ അതുവരെയുണ്ടായിരുന്ന അസൌകര്യങ്ങളും, ക്ഷീണവും അപ്രത്യക്ഷമായിതീർന്നു. രാത്രി ഊഷ്മളവും പ്രസന്നവുമായിരുന്നു. തീര്ത്ഥാടകര്‍ നിരവധിയുണ്ട്. മരിച്ചവര്‍ക്കായി കര്‍മ്മം ചെയ്യുന്നവര്‍, ജീവിച്ചിരിക്കെ ഇഹപരമായ പാപങ്ങളില്‍ നിന്നും മോക്ഷം തേടി നദിയില്‍ മുങ്ങുന്നവര്‍.. പിറ്റേന്ന് വസന്തപഞ്ചമി ആയതിനാല്‍ തീര്ത്ഥാടകരുടെ പ്രവാഹമായിരിക്കും, അതുമുന്നില്‍ കണ്ടുകൂടിയാണ് ഞാന് ഈയാത്ര തീരുമാനിച്ചിരുന്നത്.
അല്‍പസമയത്തിനകം സന്തോഷ്കുമാര്‍ അവിടെ എത്തിച്ചേര്‍ന്നു, രജീഷ് എന്നCRPF ഓഫീസറും കൂടെഉണ്ടായിരുന്നു. രണ്ടുപേരും കേരളത്തില്‍ നിന്നുള്ളവര്‍. രാത്രിഏറെ വൈകുന്നതുവരെ അവര്‍ക്കൊപ്പം ചുറ്റിനടന്നു. ഒടുവില്‍ നഗ്നസാധുക്കളായ ആഘോരികള്‍ താമസിക്കുന്നിടത്തെത്തി. വിസ്താരമേറിയ ഒരു പ്രദേശത്ത് കൊച്ചുകൊച്ചു കൂടാരങ്ങള്‍ ഒന്നിനോടൊന്നു ചേര്‍ന്നിരിക്കുന്നു. കൂറ്റന്‍ കവാടത്തിനരികില്‍ ആയുധധാരിയായ പട്ടാളക്കാരന്‍ കാവലിനായി നിലയുറപ്പിച്ചിട്ടുണ്ട്. അരികെ കാവിവേഷവും, തലപ്പാവും ധരിച്ച് കസേരയില്‍ ഒരു സന്യാസി ഇരിക്കുന്നു. അകത്തേക്ക് പ്രവേശിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും രാത്രിയേറെ വൈകിയതിനാലും, സന്ന്യാസിമാരുടെ വിശ്രമ സമയമായതിനാലും ഞങ്ങള്‍ക്ക് അതിനുകഴിയാതെ വന്നു. മാധ്യമത്തില്‍ നിന്നാണ്എന്ന് അറിയിച്ചപ്പോള്‍ അവിടെ താമസിക്കാനുള്ള സൗകര്യം ഏര്‍പ്പാടാക്കിതരാം എന്നാണ് സന്യാസി പറഞ്ഞത്. പുലര്‍ച്ചെ നാലുമണിയോടെ നഗ്നസാധുക്കളായ ആഘോരികള്‍ സ്നാനത്തിനായി ആഘോഷത്തോടെ പുറപ്പെടും. പുറമെയുള്ള ആരെയും ആസമയത്ത് അകത്തേക്ക് കയറ്റിവിടില്ല, ചിത്രങ്ങള്‍ എടുക്കണമെങ്കില്‍ അവിടെ താമസിക്കേണ്ടിവരും എന്ന് സന്യാസി പറഞ്ഞു. അപരിചിതമായ ചുറ്റുപാടില്‍ എന്നെ അവിടെ തനിയെവിടാന്‍ സന്തോഷ്കുമാര്‍ മടിച്ചെങ്കിലും എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അന്ന് അവിടെ താമസിക്കാനുള്ള ഏര്‍പ്പാട് ചെയ്തുതന്നു. യോഗേഷ് എന്നുപേരായ ഏതാണ്ട് നാല്പതുവയസ്സോളം പ്രായംചെന്ന ആ സന്യാസിയുടെ കൂടാരത്തില്‍ തന്നെയാണ് എനിക്ക് വിശ്രമിക്കാനുള്ള സൗകര്യം ചെയ്തുതന്നത്.
ഞാന്‍ അദ്ദേഹത്തോടൊപ്പം കൂടാരത്തില്‍ എത്തി, അദ്ദേഹം പറഞ്ഞതനുസരിച്ച് ഭക്ഷണം കഴിക്കാനായി സമീപത്തുള്ള മറ്റൊരു കൂടാരത്തില്‍ എത്തിയ ഞാന്‍ അവിടേക്ക് കയറാന്‍ ആരംഭിച്ച ഉടനെ അപ്രതീക്ഷിതമായ കാഴ്ചകണ്ട് നടുങ്ങി. അകത്ത് ചടഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്ന രണ്ടു നഗ്നസാധുക്കള്‍. വലിയ ഒരു പാത്രത്തില്‍ നിറച്ചു വച്ചിരിക്കുന്ന ചോറ് കൈകൊണ്ടു പകര്‍ന്നു എടുക്കുകയായിരുന്നു അവര്‍. അവിചാരിതമായ കാഴ്ച സമ്മാനിച്ച ആഘാതത്തില്‍നിന്നിരുന്ന എന്നെ അവര്‍ അകത്തേക്ക് ക്ഷണിച്ചു. ഞാന്‍ അമ്പരപ്പോടെ ഒരുവശത്തേക്ക് ഒതുങ്ങി നില്‍ക്കുക മാത്രമാണ് ചെയ്തത്. ജീവിതത്തില്‍ ഒരിക്കലെങ്കിലും അവരെ അടുത്തറിയണമെന്നു ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ദിഗംബര സന്യാസിമാരുമായി ഇങ്ങനെയൊരു കൂടികാഴ്ച നല്‍കിയ ഭീതിയും ആകാംക്ഷയും മറച്ചുവയ്ക്കാന്‍ ഞാന്‍ വൃഥാ പരിശ്രമിച്ചു. ആസമയം ഇരമ്പലോടെ വീശിയ മഞ്ഞുകാറ്റ് എന്നെയും കൂടാരത്തെയും പിടിച്ചുകുലുക്കിയശേഷം കടന്നുപോയി. ശരീരം മുഴുവന്‍ ഭസ്മംതേച്ചിരിക്കുന്ന യുവാവായ ഒരുസന്യാസി തോര്‍ത്തുപോലുള്ള ചെറിയതുണി ചുറ്റിയിട്ടുണ്ട്. കണ്ണുകളില്‍ വാര്‍ദ്ധക്യത്തിന്‍റെ നിഴല്‍ വീണ മറ്റൊരാള്‍ പൂര്‍ണ്ണ നഗ്നനായിരുന്നു. ഹിന്ദിയിലാണ് അവര്‍ എന്നോട് സംസാരിച്ചത്. ഹിന്ദി കേട്ടാല്‍ മനസ്സിലാവും പക്ഷെ സംസാരിക്കാന്‍ ബുദ്ധിമുട്ടാണ് എന്ന സത്യം ഹിന്ദിയില്‍ തന്നെ ഒരുവിധത്തില്‍ അവരെ പറഞ്ഞു മനസ്സിലാക്കി. എന്നെ വിസ്മയിപ്പിച്ചുകൊണ്ട് പ്രായംചെന്ന സന്യാസി ഒഴുക്കോടെ ആംഗലേയ ഭാഷ സംസാരിക്കാന്‍ തുടങ്ങി. പക്ഷെ യുവാവായ സന്യാസിക്കു ഇന്ഗ്ലിഷ് തീരെവശമില്ല, കുംഭ്മേളയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ കേരളത്തില്‍ നിന്നും എത്തിയതാണെന്നുള്ള വിവരങ്ങള്‍ വളരെ താല്പര്യത്തോടെ, അതിലേറെ അതിശയത്തോടെ സന്യാസി യുവാവിന് തർജ്ജമ ചെയ്തുനല്കി. അവര്‍ കൂടാരത്തിനു വെളിയില്‍ പോയശേഷം മാത്രമാണ് ഞാന്‍ അകത്തേക്ക് പ്രവേശിച്ചത്. ചപ്പാത്തിയും ചീരകറിയും കഴിച്ചശേഷം തിരികെ യോഗേഷ് എന്ന സന്യാസിയുടെ കൂടാരത്തില്‍ എത്തി. സമയം ഏതാണ്ട് ഒരുമണി കഴിഞ്ഞിരിക്കുന്നു. ഞാന്‍ വല്ലാതെ ക്ഷീണിച്ചിരുന്നെങ്കിലും, സ്വാമിയില്‍ നിന്നും ഒരുപാട് കാര്യങ്ങള് അറിയേണ്ടിയിരുന്നതിനാല്‍ രാത്രിയിലുടനീളം ഞങ്ങളുടെ സംസാരം തുടര്‍ന്നു. മനുഷ്യജീവിതത്തിന്‍റെ ശിരോലിഖിതങ്ങളെകുറിച്ച് അദ്ദേഹം വാചാലനായി. 18 വര്‍ഷമായി സന്യാസജീവിതം നയിക്കുന്ന അദ്ദേഹത്തോട് സന്യാസപൂര്‍വ്വ ജീവിതത്തെ കുറിച്ച് ചോദിച്ചെങ്കിലും ആഴത്തിലുള്ള വിസ്മയം പൂണ്ട ഒരുനോട്ടം മാത്രമായിരുന്നു മറുപടി. സുഖഭോഗങ്ങള്‍ ആസ്വദിച്ച നാളുകള്‍ അവരെ സംബന്ധിച്ചിടത്തോളം വിസ്മൃതിയിലായിരിക്കുന്നു. സംഭാഷണങ്ങള്‍ക്കിടെ ശാന്തത വര്‍ദ്ധിച്ചു. പക്ഷെ അത് ക്ഷണികനേരം മാത്രം ആയുസുള്ള ഒരു നീര്‍കുമിളപോലായിരുന്നു. പെട്ടിയിൽ നിന്നും കറുത്ത ചരട് എടുത്തു എന്റെ കാലിൽ കെട്ടുന്നതിനിടയിൽ അദ്ദേഹം പറഞ്ഞത് സ്വവര്‍ഗ്ഗ ലൈംഗികത അവരില്‍ ചിലരെങ്കിലും ആചാരമോ അനുഷ്ഠാനമോ ആയികരുതുന്നു എന്നതാണ്. വൈദ്യുതാഘാതം ഏറ്റതുപോലെ ഞാൻ പെട്ടെന്ന് കാൽ പിൻവലിച്ചു. അദ്ദേഹത്തിനും അതിൽ താല്പര്യം ഉണ്ടെന്നറിഞ്ഞതോടെ രാത്രി അവിടെ കഴിച്ചുകൂട്ടുക എന്നത് എനിക്ക് ചിന്തിക്കാൻ കഴിയാത്ത അത്ര ദുഷ്കരമായി തീർന്നു. ഉറങ്ങാൻ എന്നെ നിർബന്ധിചെങ്കിലും അദ്ദേഹത്തിനു ശുഭരാത്രി നേർന്നുകൊണ്ട് ഫോണ്‍ ചെയ്യാനെന്ന വ്യാജേന പുറത്തിറങ്ങാൻ തുടങ്ങവേ, എന്റെ അന്ദർഗതം മനസ്സിലാക്കിയിട്ടെന്നവണ്ണം അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇഷ്ടമില്ലാത്ത ഒരുകാര്യത്തിനും എന്നെ നിർബന്ധിക്കുകയില്ലെനും ധൈര്യമായി ഉറങ്ങിക്കോള്ളാനും പറഞ്ഞു. ഒഴിവാക്കാനാവുന്ന ഒരു ദുരന്തത്തെ മുന്നില്‍കണ്ടുകൊണ്ട് ഞാന്‍ കൂടാരത്തിന് പുറത്തിറങ്ങി. മൂകമായ അന്ധവിശ്വാസങ്ങളും, എഴുതപ്പെടാത്ത വിശുദ്ധ നിയമങ്ങളും അവരെഅങ്ങനെ ആക്കിതീര്‍ത്തതാവാം.
ഒന്നിനോടൊന്നു ചേര്‍ന്ന് നില്‍ക്കുന്ന കൂടാരങ്ങളിലെല്ലാം ആളുകള്‍ നിദ്രയിലാണ്ടു കഴിഞ്ഞിരിക്കുന്നു. തണുപ്പ് ശക്തമായിരുന്നതിനാല്‍ ഓരോ കൂടാരത്തിന് പുറത്തും എരിഞ്ഞു തീരാറായ വിറകുകള്‍ ഉണ്ടായിരുന്നു. ഒരു നിദ്രാടകനെന്നപോലെ സാവകാശം ഞാന്‍ ഓരോ കൂടാരത്തെയും കടന്നുപോയി. തീര്ത്ഥാടകരും സന്യാസിമാരും, മാധ്യമങ്ങളില്‍ നിന്നുള്ളവരും അവിടെയുണ്ട്. ഏതോ ഒരുകൂടാരത്തിന് മുന്നിലെ എറിഞ്ഞുതീരാറായ വിറകുകള്‍ക്ക് സമീപം ഞാന്‍ ഇരിന്നു. സമീപത്തുള്ള കടലാസുകളും വിറകുകളും ശേഖരിച്ചു തീയുണ്ടാക്കി. ഞാന്‍ ഒരു നിമിഷം പോലീസ് ഓഫീസിര്‍മാരെ കുറിച്ച് ഓര്‍ത്തു. അല്‍പ്പനേരംകൊണ്ട് തന്നെ അവരുമായി ഊഷ്മളമായൊരു അടുപ്പത്തിന്‍റെ വലയം ഉടലെടുത്തിരുന്നു. ഞാന്‍ അവിടെ സുരക്ഷിതനാണോ എന്നറിയാന്‍ അവര്‍ പലതവണ വിളിച്ചിരുന്നു. 2 കി.മി. അകലെയുള്ള അവരുടെ താമസസ്ഥലത്തേക്ക് പോവണോ എന്ന് ആലോചിച്ചെങ്കിലും, ലഭിച്ച അവസരം നഷ്ടപ്പെടുത്തി വീണ്ടും ഒരു കുംഭമേളയ്ക്കായി 12 വര്‍ഷക്കാലം കാത്തുനില്‍ക്കുക എന്നത് എനിക്ക് സാധ്യമല്ലായിരുന്നു. സമയം രണ്ടരയോടടുക്കുന്നു. സ്വാമിയുടെ കൂടാരത്തിലിരിക്കുന്ന എന്‍റെ ബാഗിനെയോ ക്യാമെറയെയോ കുറിച്ച് എനിക്ക് തെല്ലും ഭയമുണ്ടായിരുന്നില്ല, എന്തുകാരണംകൊണ്ടോ അതവിടെ സുരക്ഷിതമായിരിക്കും എന്ന് ഞാന്‍ വിശ്വസിച്ചു. ഏതുയാത്രയിലും എനിക്കൊപ്പമുള്ള അദൃശ്യശക്തിയുടെ, എന്‍റെ കാവല്‍മാലാഖയുടെ സാന്നിധ്യം അറിഞ്ഞുകൊണ്ട്, നാല് മണിക്കുവേണ്ടി അലാറം തയ്യാറാക്കിയശേഷം അവിടെയുണ്ടായിരുന്ന ഒരു മരത്തടിയില്‍ തലചായ്ച്ചുകിടന്നു. നക്ഷത്രങ്ങളും നിലാവെളിച്ചവും നല്‍കി കൊണ്ട് രാത്രി എന്നെ പുണര്‍ന്നു. ഒന്നര മണിക്കൂര്‍ നീണ്ട സുഖസുഷുപ്തി.
ഉച്ചഭാഷിണിയില്‍നിന്നുള്ള ഭജന്‍ കേട്ടാണ് ഉണര്‍ന്നത്. വളരെ പണിപ്പെട്ട് ഞാന്‍ എന്നെത്തന്നെ വീണ്ടെടുത്തു. നാലുമണിയായിട്ടില്ല. പ്രാഥമിക കൃത്യങ്ങള്‍ക്കായി താല്‍ക്കാലികമായി നിര്‍മ്മിച്ച പ്രദേശത്ത് ആളുകളുടെ തിരക്ക്. ബാഗില്‍നിന്നും ആവശ്യസാധനങ്ങള്‍ എടുക്കാനായി കൂടാരത്തിലെത്തിയപ്പോഴും സ്വാമി ഉറക്കത്തിലാണ്ട് കിടക്കുകയായിരുന്നു. പ്രാഥമിക കൃത്യങ്ങള്‍ക്ക് ശേഷം ക്യാമറയുമായി പുറത്തിറങ്ങി. അഘോരികള്‍ ഓരോരുത്തരായി സ്നാനത്തിനു തയ്യാറായി വരുന്നു. ചിലര്‍ കുതിരപ്പുറത്ത് രാജകീയ ഭാവത്തിലാണ്. അവരുടെ ഓരോ പ്രവൃത്തിയിലും ഒരു ഗംഭീരഭാവം നിഴലിച്ചിരുന്നു. കൊടുംതണുപ്പിലും നഗ്നശരീരത്തില്‍ ഭസ്മം പുരട്ടി നൂല്‍ബന്ധമില്ലാതെ നില്‍ക്കുന്നു. ചുറ്റും തൊഴുകൈകളോടെ ഭക്തജനങ്ങള്‍. 'ഹര്‍ഹര്‍ മഹാദേവ്' വിളികള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു. ചിലര്‍ ജമന്തിപ്പൂക്കളാല്‍തീര്‍ത്ത മാല അരയില്‍ ചുറ്റി അത്യാവശ്യം ഭാഗങ്ങള്‍ മറച്ചിട്ടുണ്ട്. പക്ഷെ ആവേശം അതിരുകടക്കുമ്പോള്‍ പൂക്കള്‍ പറിച്ചെടുത്ത് ഭക്തര്‍ക്ക് നേരെ എറിയുന്നു. മറഡോണ കണ്ണൂരില്‍ ഫുട്ബോള്‍ തട്ടികൊടുത്തപ്പോള്‍ യുവാക്കള്‍ക്കുണ്ടായിരുന്ന അതേ ആവേശത്തോടെ ആളുകള്‍ ആ പൂക്കള്‍ക്കായി മത്സരിക്കുന്നു.
വിദേശത്ത് നിന്നുള്ള മാധ്യമ പ്രവര്‍ത്തകരാണ് ഭൂരിഭാഗവും. ഞാന്‍ ഭയന്നതില്‍നിന്നും നേര്‍വിപരീതമെന്നോണം ക്യാമറയോട് കൂടുതല്‍ അടുപ്പമാണ് സന്യാസിമാര്‍ കാണിച്ചത്. കുതിരപ്പുറത്ത്ഇരിന്നിരുന്ന ഒരു സന്യാസിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ അദ്ദേഹം എന്നെ രൂക്ഷമായി നോക്കുന്നതായി തോന്നി. ഭയന്നുപോയ ഞാന്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് നിര്‍ത്തിയശേഷം ആകാംക്ഷയോടെ ഒരുവശത്തേക്ക് ഒതുങ്ങിനിന്നു. പക്ഷെ എന്‍റെക്യാമറയ്ക്ക് മുന്നില്‍ തടസ്സംനിന്നവരോട് മാറിനില്‍ക്കാന്‍ ആംഗ്യം കാണിച്ചശേഷം കൂടുതല്‍ വ്യക്തമായ ചിത്രമെടുക്കാന്‍ അടുത്തേക്ക് വിളിക്കുകയാണ് അദ്ദേഹം ചെയ്തത്. സന്തോഷത്താല്‍ മതിമറന്ന ഞാന്‍ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം കുറച്ചു സമയത്തേക്ക് ക്യാമറ ഓഫ് ചെയ്ത് ബാഗിലിട്ട ശേഷം കൈകള്‍ ഉയര്‍ത്തി, അദ്ദേഹത്തിന്‍റെ വാക്കുകളെ രഹസ്യമന്ത്രണംപോലെ പിന്തുടര്‍ന്നുകൊണ്ട് ഉറക്കെ വിളിച്ചു 'ഹര്‍ ഹര്‍ മഹാദേവ് ...... "
സന്യാസികളെ പിന്തുടര്‍ന്നുകൊണ്ട് ഭക്തരും സ്നാനത്തിനായി സംഗമത്തിലേക്കു നീങ്ങി. പ്രവാഹം കണക്കു നീങ്ങിത്തുടങ്ങിയ ആള്‍ക്കൂട്ടത്തിലൂടെ ഞാനും നടന്നു. ശബ്ദമയവും, ആവേശഭരിതവുമായ ജീവിതങ്ങളെയാണ് അവിടെ കണ്ടത്. വിശ്വാസം, അത് ചിലപ്പോള്‍ അന്ധമായിരിക്കാം എന്നിരുന്നാലും അതുവഴി ഒരാള്‍ക്ക് തന്‍റെ സാമൂഹികവും വ്യക്തിപരവുമായ ജീവിതത്തില്‍ പ്രശാന്തത നേടാന്‍ കഴിഞ്ഞാല്‍ അതാണ് വിശ്വാസത്തിന്‍റെ മുഖ്യആവിഷ്കാരം. വിശ്വാസലഹരിയുടെ മിഥ്യാബോധം ഉണര്‍ത്തുന്ന കോലാഹലങ്ങളാണ് അവിടെ കാണാന്‍ സാധിച്ചത്. ജമന്തിപ്പൂക്കള്‍ ആളുകള്‍ക്കുമേല്‍ വീണുകൊണ്ടിരുന്നു, നഗ്നത കൂടുതല്‍ അനാവൃതമാവുകയും ചെയ്തു. നദിയോട് കൂടുതല്‍ അടുത്തതോടെ പോലീസ്, ഞാനുള്‍പ്പെടെയുള്ള മുഴുവന്‍ ക്യാമറമാന്‍മാരെയും ബാരികേടിനുള്ളില്‍ തടഞ്ഞു. മാധ്യമപ്രവര്‍ത്തകരാണ് എന്നുള്ളകാര്‍ഡു കാണിച്ചിട്ടുപോലും, സന്യാസിമാര്‍ക്കൊപ്പം നദിയിലേക്ക് പോവാന്‍ ആരെയും അനുവദിച്ചില്ല. വിദേശികളായ ചില ഫോട്ടൊഗ്രാഫര്മാര്‍ പോലീസുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടെങ്കിലും ഞാന്‍ അതിനൊന്നും മുതിരാതെ ബാരികേട് നുഴഞ്ഞുകയറി നദിക്കരയിലെത്തി.
പ്രഭാതം പട്ടണത്തെയും നദിയിലെ ജലത്തെയും സ്പര്‍ശിച്ച് ഒരുപാടുനേരം കഴിഞ്ഞിരുന്നില്ല. ക്യാമറ മഞ്ഞുകൊണ്ടു നനഞ്ഞിരുന്നു. തിളങ്ങുന്ന മഞ്ഞിനിടയിലൂടെ സൂര്യന്‍ കുതിച്ചുപൊങ്ങി. ഉദിക്കുന്ന സൂര്യനൊപ്പം അവരുടെ വികാരവും ഉയരുന്നതായിതോന്നി. സന്യാസികള്‍ പിന്‍വാങ്ങി തുടങ്ങിയതോടെ ഗംഗാതീരം ഭക്തരെ കൊണ്ട് നിറഞ്ഞു. ഇഹപരമായ പാപങ്ങളില്‍ നിന്നും മുക്തിതേടി ഗംഗയില്‍ മുങ്ങുന്നവര്‍. പലതരക്കാര്‍, പലതട്ടിലുള്ളവര്‍. ആളുകളുടെ ഉയര്‍ച്ചയോ താഴ്ച്ചയോ നോക്കാതെ, ജനിമൃതികളും, പാപങ്ങളും ഏറ്റുവാങ്ങികൊണ്ട് ഗംഗ പ്രവാഹം തുടര്‍ന്നുകൊണ്ടിരിക്കുന്നു. നദിയില്‍ പറയത്തക്ക മാലിന്യമില്ല. നൂറ്റാണ്ടുകളായുള്ള മനുഷ്യതലമുറയുടെ പാപങ്ങള്‍ ഏറ്റുവാങ്ങി, കാലക്രമത്തില്‍ സ്വാഭാവികമായും ഗംഗ മലിനപെട്ടിടുണ്ടാവും എങ്കില്‍ പോലും അനശ്വരതയെ പ്രതിഫലിപ്പിച്ചുകൊണ്ട് ഗംഗ ഒഴുകുന്നു.
ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടെ എന്‍റെ കണ്ണുകള്‍ വൃദ്ധനായ ഒരു സന്യാസിയില്‍ പതിഞ്ഞു. മിനുസമാര്‍ന്ന നനഞ്ഞമണലില്‍ സ്വപ്നത്തിലോ യാഥാര്‍ത്ഥ്യത്തിലോ എന്നവണ്ണം ചിന്തകളില്‍ ആഴ്ന്നിറങ്ങി നിറഞ്ഞമിഴികളോടെ, മുന്നിലുള്ള നദിയെ നോക്കിയിരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ മുന്നിലുള്ള നദിയെയല്ല, ഏറെ വിദൂരത്തുള്ള മനസ്സിലാവാത്ത ഒന്നിനെ നോക്കുന്നതുപോലെയാണ് അദ്ദേഹം കാണപ്പെട്ടത്. വാര്‍ദ്ധക്യത്തിന്‍റെ നിഴല്‍വീണ മിഴികള്‍ എന്തിനാവും നിറഞ്ഞത് എന്ന് ഞാന്‍ വെറുതെ ചിന്തിച്ചു, ഒരുപക്ഷെ ഈ ജന്മത്തില്‍നിന്നും താന്‍ വേര്‍പെടുത്തികളഞ്ഞ ബന്ധങ്ങളെ ഓര്‍ത്ത്, പരിത്യജിച്ച പ്രിയപ്പെട്ടവരെ ഓര്‍ത്താവുമൊ... അറിയില്ല.
നിറഞ്ഞ തീരങ്ങല്‍ക്കിടയിലായി ഇരംബിയൊഴുകുന്ന വെള്ളത്തിന് മുകളിലായി ധാരാളം നടപ്പാലങ്ങള്‍ ഉണ്ട്. എന്നെ ഇവിടേയ്ക്ക് നയിച്ച ചിന്തകളിലും വികാരങ്ങളിലും നിമഗ്നനായി ഞാന്‍ അതിലൂടെ നടന്നു ഏറെനേരം. 10 മണിയോടെ ക്യാമറയുമായുള്ള യുദ്ധം അവസാനിപ്പിക്കേണ്ടി വന്നു, ബാറ്റെറി തീര്‍ന്നിരിക്കുന്നു. ക്യാമറ ബാഗിലിട്ടു പ്രയാഗിലൂടെ ചുറ്റിതിരിഞ്ഞുനടന്നു. ഞാന്‍ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തതും അസാധ്യവുമായ കാഴ്ചകളുടെ അതിരുകള്‍ വികസിക്കുന്നത് ഞാന്‍ അറിഞ്ഞു. സ്വന്തം ലൈംഗികാവയവങ്ങള്‍ കൊണ്ട് വിചിത്രമായ അഭ്യാസമുറകള്‍ നടത്തുന്നവര്‍, അവിശ്വാസത്തോടെ നെറ്റി ചുളിച്ചുകൊണ്ടാണ് എനിക്ക് പലതും കാണേണ്ടി വന്നത്. ലൌകിക ജീവിതത്തോടുള്ള ബന്ധങ്ങള്‍ അടര്‍ത്തിമാറ്റി അവനവനില്‍നിന്നും മുക്തരാകുവാന്‍, അല്ലെങ്കില്‍ അങ്ങനെയൊരു പൊള്ളയായ മൂടുപടമണിഞ്ഞുകൊണ്ടു പലരും ആശ്രയിക്കുന്നത് കന്ജാവിലും ഭാന്ഗിലുമാണ്. ചുവന്നു കലങ്ങിയ കണ്ണുകളോടും വരണ്ട മുഖത്തോടും കൂടിയായിരിക്കും അവരുടെ ഇരിപ്പ്. കന്ജാവിനു അടിമപ്പെട്ടവര്‍,... അവരെ സംബന്ധിച്ചിടത്തോളം ഇതിലും പ്രിയപ്പെട്ട ഒരു സംഗതി ഭൂമിയില്‍ ഇല്ലതന്നെ... കഷ്ടം!!!!!
എന്നാല്‍ യഥാര്‍ത്ഥ സന്യാസം ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ദൈവവിശ്വാസംഎന്ന ലഹരി മാത്രം ആസ്വദിച്ചുകൊണ്ട് മനുഷ്യ ജീവിതത്തിന്‍റെ അര്‍ത്ഥം അറിഞ്ഞുകൊണ്ട്, അതിന്‍റെ ആവിഷ്ക്കാരത്തിനായി ലൌകിക സുഖങ്ങൾത്യജിച്ചുകൊണ്ട് , മറ്റുമനുഷ്യരുടെ മഹത്തായതും നന്മയേറിയതുമായ ജീവിതത്തിനായി സ്വയം ഉഴിഞ്ഞുവച്ച ഒരാളാണ് യഥാര്‍ത്ഥ സന്ന്യാസി എന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെയുള്ള പലരുംഇവിടെയുണ്ട്, അവരില്‍ ഒരാളെ കണ്ടെത്തി, മുഖാമുഖ സംഭാഷണത്തിലൂടെ പലകാര്യങ്ങളും അറിയുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം.
മറ്റൊരുക്കൂട്ടരെ കണ്ടുമുട്ടി, വീട്ടിലെ പശുകിടാവിനെ പട്ടുതുണി പുതപ്പിച്ച് എത്തിയിരിക്കുകയാണവര്‍. ഗോമാതാവിന്‍റെ അനുഗ്രഹം ആവശ്യമുള്ളവര്‍ ഉടമസ്ഥന് ചില്ലറയോ,നോട്ടോ നല്‍കി കിടാവിന്‍റെ വാലില്‍ തൊട്ടുവന്ദിക്കുന്നു. ചില്ലറയാണ് നല്‍കുന്നതെങ്കില്‍ 'ഗോസ്വാമിയുടെ' മുഖത്ത് നിന്നുള്ള പ്രസാദം കുറയും. ഭക്തിയും വിശ്വാസവും വിറ്റു കാശുണ്ടാക്കുന്നവര്‍. ആളുകള്‍ക്ക് സ്വന്തം വിശ്വാസമാണ് മറ്റെന്തിനെക്കാളധികവും, അതുകൊണ്ട് തന്നെ അവ ചൂഷണം ചെയ്യപ്പെടുന്നു. ഇവിടെ ഇങ്ങു പ്രബുദ്ധ കേരളത്തിലെ ആള്‍ദൈവങ്ങള്‍ കോടികള്‍ നേടുമ്പോള്‍ ഇതുപോലുള്ള ഗോസ്വാമിമാരെ കുറിച്ചോര്‍ത്തു വേവലാതിപ്പെടുന്നതില്‍ വലിയ കാര്യമില്ലെന്നുതോന്നി. കണ്ടു കണ്ടു വരവേ കാഴ്ചകള്‍ എനിക്ക് അപൂര്‍വ്വമോ അസാധാരണമോ അല്ലാതായി തുടങ്ങി. നഗ്നത എന്നത് യഥാര്‍ത്ഥ ആവശ്യംപോലെയാണ് എനിക്ക് തോന്നിയത്. എന്‍റെ വസ്ത്രങ്ങള്‍പോലും ഒരു അധികബാധ്യതയായി തോന്നിതുടങ്ങിയപ്പോഴേക്കും ഞാന്‍ സ്ഥലംകാലിയാക്കാന്‍ തീരുമാനിച്ചു. ആവശ്യത്തിനു ഉറക്കമോ, ഭക്ഷണമോ ഇല്ലാതെ ഞാന്‍ ആകെ തളര്‍ന്നിരുന്നു. പോലീസ് ഓഫീസര്‍മാരുടെ താമസസ്ഥലത്തേക് പോവുന്നതിനു മുന്‍പ് എന്‍റെ ബാഗ് എടുക്കാനായി സ്വാമിയുടെ കൂടാരത്തില്‍ എത്തി. അവിടെ രണ്ടു വിദേശികള്‍ സ്വാമിയെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ടായിരുന്നു. എന്നെ കണ്ടയുടന്‍ സ്വാമി എന്നെ അവര്‍ക്ക് പരിചയപെടുത്തി. ബാഗെടുത്തു തിടുക്കത്തില്‍ പുറത്തിറങ്ങാന്‍നേരം, രാത്രി അവിടെ താമസിക്കാമെന്നും, തീര്‍ച്ചയായും വരണമെന്നുമാണ് സ്വാമി പറഞ്ഞത്. ചുണ്ടില്‍ തടഞ്ഞുവച്ച കയ്പ്പേറിയ വാക്ക് ഉരിയാടാതെ ഞാന്‍ കൂടാരത്തിന് പുറത്തിറങ്ങി.
ചെറിയ ടെന്ടുകള്‍ ഒന്നിനോടൊന്നു ചേര്‍ത്തു വച്ചിരിക്കുന്ന ഒരു വലിയ ഒരു മൈതാനത്തിലാണ് പോലീസ് ഓഫീസര്‍മാർ താമസിക്കുന്നത്. പ്രതികൂല കാലാവസ്ഥയും, അടിസ്ഥാന സൌകര്യങ്ങളുടെ അഭാവവുമൊന്നും വകവയ്ക്കാതെ, പരിമിതമായ അന്തരീക്ഷത്തില്‍ ജോലിയോടുള്ള ആത്മാര്‍ത്ഥതയില്‍ കഴിയുകയാണിവര്‍. അന്ന് അവരോടൊപ്പം അവരുടെ കൂടാരത്തില്‍ കഴിയാന്‍ തീരുമാനിച്ചു. പിറ്റെന്നു രാവിലെ ആഗ്രയിലേക്കും, ഒരു ദിവസത്തെ ആഗ്ര സന്ദര്‍ശനത്തിനുശേഷം തിരികെ നാട്ടിലേക്ക് പോവാനുമാണ് ആലോചിച്ചിരുന്നത്. തൊട്ടടുത്ത കൂടാരത്തിലെ CRPF ഓഫീസര്‍മാരായ രജീഷ്, മാത്യു എന്നീ മലയാളികള്‍ ഒഴിച്ചാല്‍ ബാക്കിയുള്ള മുഴുവന്‍ ടെന്ടുകളിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പോലീസ്, സൈനിക ഉദ്ധ്യോഗസ്ഥരാണ്. ഉച്ചയോടെകൂടി കനത്ത തണുപ്പോടെ മഴ കോരിചോരിഞ്ഞു. എല്ലാവരും ടെന്ടിനുള്ളില്‍ ഒരുമിച്ചുകൂടി. സംസാരവും, കളിയും ചിരിയും കൊണ്ട് സമ്പുഷ്ടമാക്കിയ ദിവസമായിരുന്നു അത്. രാത്രിയില്‍ വളരെവൈകി മഴശമിച്ചതോടെ ഞങ്ങള്‍ പുറത്തിറങ്ങി. താഴെ ഗംഗയുടെ തീരങ്ങള്‍, രാത്രിയിലും മന്ത്രണങ്ങളും, ഭജനുകളുമായി നിറയുന്നു. ഗംഗ മര്‍മരങ്ങളോടെ ആ ഗാനങ്ങളെ അനുഗമിക്കുന്നു. ചരിത്ര സംഭവങ്ങള്‍ നിറഞ്ഞ ഈപട്ടണം മികച്ചസംരക്ഷണമോ മേല്‍നോട്ടമോ കൂടാതെ ജീര്‍ണ്ണവസ്ഥയിലേക്ക് നീങ്ങുന്നു. കുറെയേറെ നടന്നിരുന്നു. തിരികെ കൂടാരത്തിലേക്ക്. രാത്രി വാചാലമായിരുന്നു. നക്സലുകള്‍ വാഴുന്ന മധ്യപ്രദേശിലെ കൊടുംകാടുകളിലെ അനുഭവങ്ങളുമായി രജീഷും മാത്യുവും എനിക്കൊപ്പം കൂടി. വനത്തിനു നടുവിലെ കുളത്തില്‍നിന്നും കാട്ടുപോത്തുകളെ ഓടിച്ചുവിട്ടശേഷം ചെളിനിറഞ്ഞ ജലം കോരികുടിക്കേണ്ടി വന്നതും, ചുണ്ട് നനയ്ക്കാന്‍ പോലും വെള്ളമില്ലാതെ കവിളിലൂടെ ഒഴുകിയ വിയര്‍പ്പിനു വേണ്ടി നാവു നീട്ടിയതുമടക്കം എത്രയെത്ര അനുഭവങ്ങള്‍!!!.... വിഷാദംപൂണ്ട കണ്ണുകളോടെ, നിശബ്ദമായി കേട്ടുനില്‍ക്കുകയായിരുന്നു ഞാന്‍. ഇതുപോലെ രാജ്യത്തിന് വേണ്ടി കഷ്ടപ്പെടുന്ന, എന്‍റെ പ്രിയ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള, ആയിരക്കണക്കിന് വ്യക്തികള്‍ക്കായി ഹൃദയം നിറഞ്ഞൊരു സല്യൂട്ട് നല്‍കി ഉറങ്ങാനായി പിരിഞ്ഞു.
മൂകമായാണ് പുലരി കാണപ്പെട്ടത്. പുലര്‍ച്ചെതന്നെ കോരിച്ചൊരിയുന്ന മഴയെത്തി. അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ആഗ്രയിലേക്കുള്ള യാത്ര ഒരുദിവസത്തെക്കുകൂടിനീട്ടി. സത്യത്തില്‍ ആഴത്തിലും തീവ്രമായും ഞാന്‍ ആസ്വദിച്ച ദിനങ്ങളുടെ പട്ടികയിലേക്ക് ഒരുദിവസംകൂടി രേഖപ്പെടുത്തുന്നതില്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു. മഴ ശക്തമായതോടെ കൂടാരത്തിനകത്തേക്ക് വെള്ളം കയറാന്‍ തുടങ്ങി. നിമിഷനേരം കൊണ്ട് മുട്ടോളം വെള്ളത്തിലായി. കട്ടിലും ബാഗുകളും വാരിക്കെട്ടി സമീപത്തുള്ള സ്റ്റെജിലേക്ക് പാലായനം. അന്ന് മുഴുവന്‍ അവിടെ കഴിയേണ്ടി വന്നു. വൈകുന്നേരമായതോടെയാണ് മഴതോര്‍ന്നത്. അവസാന സന്ധ്യാരശ്മിയും പിന്‍വാങ്ങിയതോടെ ഇന്ദ്രജാലംപോലെ നക്ഷത്രങ്ങളും നിലാവും നല്‍കികൊണ്ട് രാത്രി കടന്നുവന്നു. സന്യാസിയുമായുളള കൂടികാഴ്ചയ്ക്കായി സന്തോഷും രജീഷും എനിക്കൊപ്പം വന്നു. ദിവസത്തിലുടനീളം പട്ടണം നനഞ്ഞു കാണപ്പെട്ടു. മൂകരായി കുനിഞ്ഞ മുഖത്തോടെ ഇരിക്കുന്ന സന്യാസിമാര്‍. എല്ലാവരും ശാന്തരായും വിഷണ്ണരായും കാണപ്പെട്ടു. സന്യാസം എന്നാല്‍ എന്തെന്നു ഞാന്‍ മനസ്സിലാക്കിയത് ഞങ്ങള്‍ കണ്ടുമുട്ടിയ യോഗിയില്‍ നിന്നാണ്. രജീഷ് മുഖാന്തരമാണ് ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയത്. തുടക്കത്തില്‍ വ്യക്തിപരമായ പലചോദ്യങ്ങള്‍ക്കും ഉത്തരംനല്‍കാന്‍ അദ്ദേഹം വിമുഖത കാട്ടിയെങ്കിലും എന്‍റെ ജിജ്ഞാസയെപ്രതി ഒരുപാട്കാര്യങ്ങള്‍, വേദങ്ങളുംഉപനിഷത്തുകളും ഹൃദിസ്ഥമാക്കിയനാള്‍ മുതല്‍ ഒരു യോഗിയായി തീര്‍ന്നതുവരെയുള കാര്യങ്ങള്‍ എനിക്ക് വിശദീകരിച്ചുതന്നു. രാജസ്ഥാനിലെ വനത്തിനു നടുവിലെ അദ്ദേഹത്തിന്‍റെ ആശ്രമത്തിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്തു. തീര്‍ച്ചയായുംവരും എന്ന് ഉറപ്പുകൊടുത്തു പിരിഞ്ഞു.
പുലര്‍ച്ചെ 7 മണിക്കുള്ള ബസ്സില്‍ ആഗ്രയിലേക്ക് തിരിച്ചു. ഒരുയാത്രയുടെ അദ്ധ്യായം എനിക്ക് സമ്മാനിച്ച ആ നല്ല സുഹൃത്തുക്കള്‍ ബസ്‌സ്റ്റെഷനിലെക്കു എന്നെ അനുഗമിച്ചിരുന്നു. യാത്ര പറയാന്‍വേണ്ട ഉചിതമായ വാക്കുകളും ഭാവങ്ങളും എനിക്ക് ലഭിച്ചില്ല. ബസ് നീങ്ങിത്തുടങ്ങി, കാണാന്‍ കഴിയാത്തവിധം അവര്‍ കാഴ്ചയില്‍ നിന്നും മറഞ്ഞപ്പോള്‍ ഇരമ്പലിന്‍റെ അകമ്പടിയോടെ നിശബ്ദത എന്നില്‍ പരന്നു. ദൂരെ സ്ഥിതിചെയുന്ന ഇതിഹാസഭൂമിയായ അലഹബാദിന് എന്‍റെ ജീവിതവുമായി എന്തെങ്കിലും ബന്ധമുണ്ടാവും എന്ന് ഒരിക്കല്‍പ്പോലും ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ ഇന്ന് അനശ്വരമായ പ്രതിധ്വനികള്‍ സൃഷ്ടിച്ച് അവ എന്‍റെ ഹൃദയത്തിലേക്ക് തുളഞ്ഞു കയറിയിരിക്കുന്നു. കീഴടക്കാനാവാത്ത സൌന്ദര്യത്തോടെ ഗംഗ അതിന്‍റെ പ്രവാഹം തുടരുന്നു, എന്‍റെ യാത്രകളും.







Very Nice.
ReplyDeleteThis comment has been removed by the author.
ReplyDeleteവളരെ നന്നായിരിക്കുന്നു.
ReplyDelete