ഇന്ദ്രിയാതീതം .. വാരണാസി

വാരാണസി, ആത്മീയത അലതല്ലുന്ന തീരം. കാശി എന്നും ബനാറസ്‌ എന്നും പല പേരുകള്‍. വിശ്വാസമോ ആത്മീയതയോ അല്ല യാത്രികനെന്ന നിലയില്‍ അതിന്‍റെചരിത്രപ്രാധാന്യവും പൈതൃകവുമാണ് അവിടെക്കുള്ള യാത്രയ്ക്ക് എന്നെ പ്രേരിപ്പിച്ചത്. യാത്രകള്‍ എന്നാല്‍ കേവലം കാഴ്ചകള്‍ മാത്രമല്ലല്ലോ, വ്യത്യസ്ഥ ദേശങ്ങളിലൂടെ പലതരം അനുഭവങ്ങളിലൂടെ പൈതൃകങ്ങളിലേക്കും സംസ്കൃതിയിലെക്കുംകൂടി നീളുന്നവയാണ് എന്റെ യാത്രകൾ.
ഇന്ത്യയുടെ ആധ്യാത്മിക സാംസ്കാരത്തിന്‍റെ പ്രതീകമായ വാരണാസിയിലേക്കുള്ള യാത്ര, ആഴമേറിയ ചിന്തോദ്ധീപകങ്ങളായ ഒരുപിടി അനുഭവങ്ങളാണ് എനിക്ക് നല്കിയത്. ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുക ഇന്ത്യയെ മുഴുവന്‍ അറിയുക എന്ന ലക്‌ഷ്യവുമായാണ് വാരാണസിയിലേക്കും യാത്ര തിരിച്ചത്. മുംബൈ-വാരണാസി-ലക്നൗ എന്നിങ്ങനെ ആയിരുന്നു സഞ്ചാരപാത. മുംബൈയില്‍ ഒട്ടനവധി തവണ പോയിട്ടുള്ളതാണെങ്കില്‍കൂടി, ഉത്തരേന്ദ്യയിലേക്കുള്ള യാത്രകളില്‍ അവിടെയെത്തി ആത്മസുഹൃത്ത് കൂടിയായ ഫാദര്‍ ഫ്രാന്‍സിസിന്‍റെ അനുഗ്രഹം വാങ്ങിയശേഷമേ യാത്രതുടരുക പതിവുള്ളു. മുംബൈ പവായിലുള്ള കല്യാണ്‍രൂപത ബിഷപ്പ് ഹൗസിലെ ചാന്‍സലര്‍ ആണ് അദ്ദേഹം.

മുംബൈയില്‍ കൂടുതല്‍ യാത്രകളൊന്നും തീരുമാനിച്ചിരുന്നില്ല, എങ്കിലും രാത്രിയോടെ ഫാദറുമൊന്നിച്ച്‌ നഗരത്തിലൂടെ ഓട്ടപ്രദിക്ഷണം നടത്തി.
പത്തുമണിയോടെ യാത്രആരംഭിച്ചപ്പോള്‍ രാത്രി ജീവിതത്തിന്‍റെ തിരക്കിലേക്ക് വഴുതിവീണു തുടങ്ങിയിരുന്നു ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരം. ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അറബിക്കടലില്‍ മുഖം നോക്കി നില്ക്കുകയാണ് കമാനം.
ജോര്‍ജ് അഞ്ജാമന്‍ രാജാവിന്‍റെയും മേരി രാജ്ഞിയുടെയും ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഓര്‍മ്മയ്ക്കായി പണിതീര്‍ത്ത ഈകമാനത്തിന്‍റെ നിര്‍മ്മാണം 1911ല്‍ആരംഭിച്ച് 1924ല്‍ പൂര്‍ത്തിയായതാണ്.

നിരവധി തവണ ഭീകരാക്രമണത്തെ നേരിടേണ്ടിവന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ചു തലയെടുപ്പോടെ പ്രകടമായ ആത്മവീര്യം പ്രദര്‍ശിപ്പിച്ചുകൊണ്ട് നിലകൊള്ളുകയാണ് 26 മീറ്റെര്‍ ഉയരമുള്ള ഈ നിര്‍മ്മിതി. അല്പസമയം അവിടെ ചിലവഴിച്ച ശേഷം നരിമാന്‍ പോയിന്‍റെിലേക്ക് തിരിച്ചു. അര്‍ദ്ധരാത്രിയിലും തനിച്ചു സഞ്ചരിക്കുന്ന സ്ത്രീകളെ കാണാന്‍ കഴിയുന്ന ഇന്ത്യയിലെ ചുരുക്കം ചില നഗരങ്ങളിലൊന്നാണ് മുംബൈ. ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും സുരക്ഷിതമായ പട്ടണം എന്നാണ് മുംബൈയെ കുറിച്ച് പറയുക, ഈ അടുത്തിടെ ഉണ്ടായ ചില സംഭവങ്ങള്‍ അതിന് ഒരപവാദമാണെങ്കില്‍ പോലും.







കടലില്‍നിന്നടിക്കുന്ന തണുത്ത കാറ്റേറ്റ് നരിമാന്‍പോയിന്‍റെിലൂടെ കുറെ ദൂരം നടന്നു. ജീവിതതിരക്കില്‍നിന്നും ആശ്വാസത്തിന്‍റെ പഴുതുകള്‍ തേടി കടല്‍കാറ്റേറ്റിരിക്കുന്നവര്‍ നിരവധി. തീരത്ത് കടലിന് അഭിമുഖമായി ഇരുന്നപ്പോള്‍ തലയ്ക്ക് മുകളില്‍ ആകാശം മുഴുവന്‍ നക്ഷത്രങ്ങളെ കൊണ്ട് മൂടിയിരിന്നു. രാത്രി മുഴുവന്‍ അങ്ങനെ ഇരുന്നു കഴിച്ചുക്കൂട്ടാനായിരുന്നു എന്‍റെ ആഗ്രഹം.
ചക്രവാളത്തിലെ കറുത്ത ശൂന്യതയെ നോക്കി ഇരിക്കുമ്പോള്‍ ഫാദര്‍ ചോദിച്ചു "വാരണാസിയില്‍ നീ എന്തുചെയ്യാന്‍പോവുന്നു?"
"അറിയില്ല"എന്ന എന്‍റെ മറുപടിയില്‍ അത്ഭുതാധീനനായി എന്നെ നോക്കികൊണ്ട് അദ്ദേഹം പറഞ്ഞു "ഇത് അസാധാരണമായൊരു ഭ്രാന്താണ്".
ശരിയായിരിക്കാം സത്യത്തില്‍ എന്‍റെ അന്തര്‍ഗതം എന്തെന്ന് എനിക്ക് അജ്ഞാതമായിരുന്നു. വാരണാസി എന്നോഎപ്പോഴോ എന്നെ പ്രലോഭിപ്പിച്ചു തുടങ്ങിയതാണ്‌. ഗംഗയിലെ പടവുകള്‍ എന്‍റെ മനോരാജ്യത്തില്‍ കടന്നുകൂടി അതിന്‍റെ വശീകരണ ശക്തിയാല്‍ എന്നെ പിടിച്ചുലയ്ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.

മടങ്ങാനുള്ള സമയമായിരിക്കുന്നു എന്ന് ഫാദര്‍ ഓര്‍മ്മിപ്പിച്ചു. നിവൃത്തിയില്ലാതെ തിരികെ നടന്നു. രാത്രിയുടെ നിഗൂഢമായ സ്വഛതയില്‍ പ്രണയചേഷ്ടകളില്‍ മുഴുകിയിരിക്കുന്ന യുവമിഥുനങ്ങള്‍ അവിടെ ഒരു പുതുമയുള്ള കാഴ്ചയല്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവരിവിടെ ഉണ്ടാവും. ചുറ്റുമുള്ള ലോകത്തില്‍നിന്നും വേര്‍പെട്ട്, ആനന്ദപാരവശ്യത്താല്‍ കെട്ടിപ്പടുത്തിയ നാല് ചുമരുകള്‍ക്കുള്ളിലാണവര്‍. അവിടെ ആരും തന്നെ അവരുടെ സ്വകാര്യതയിലേക്ക് കടന്നു ചെല്ലുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇവിടെ ഇങ്ങു കേരളത്തിലാണെങ്കില്‍ ചുരുങ്ങിയപക്ഷം 10 മൊബൈല്‍ ക്യാമറ എങ്കിലും അവര്‍ക്ക് ചുറ്റും കാണുമായിരുന്നു എന്നെനിക്കു തോന്നി.
തിരക്കൊഴിഞ്ഞുതുടങ്ങിയ റോഡിലൂടെ കാര്‍ പായുകയായിരുന്നു. വേഗതയെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്‌ അദ്ദേഹം, ഡ്രൈവിങ്ങിലും ഔദ്യോഗിക കാര്യങ്ങളിലും.  അദ്ദേഹത്തോടൊപ്പമുള്ള യാത്രകള്‍ അത് കാറിലായാലും ബൈക്കിലായാലും എന്നെ ചിലപ്പോഴെങ്കിലും ആശങ്കപ്പെടുത്താറുണ്ട്. ഭക്ഷണം കഴിച്ചു മുറിയിലെത്തിയപ്പൊഴെക്കും പുലരാന്‍ തുടങ്ങിയിരുന്നു. തിടുക്കത്തില്‍ ഗാഢനിദ്ര പ്രാപിച്ചു.

പിറ്റേന്ന് ഉച്ചകഴിഞ്ഞ് 3 മണിക്കായിരുന്നു വാരണാസിയിലെക്കുള്ള ട്രെയിന്‍. ഒരു ദിവസത്തിലേറെ നീളുന്ന, ഏകദേശം 30 മണിക്കൂറോളം നീണ്ടുനില്ക്കുന്ന യാത്രയാണത്. കൃത്യസമയത്ത് ആരംഭിച്ച ട്രെയിന്‍യാത്രയില്‍ കാര്യമായ തിരക്കില്ലായിരുന്നു.അലഹബാദിലെക്കു പോവുന്ന മന്‍സൂര്‍ എന്ന മദ്ധ്യവയസ്കനും അദ്ധേഹത്തിന്‍റെജേഷ്ഠനും ഭാര്യയുമടങ്ങുന്ന കുടുംബവും പട്ടാളത്തിലേക്ക് പരിശീലനത്തിന് പോവുന്ന ഹരിയാന സ്വദേശിയായ യുവാവുമായിരുന്നു എന്‍റെ സഹയാത്രികര്‍.
മന്‍സൂര്‍ സംസാരപ്രിയനാണ് രസികനും. നേരെമറിച്ച് സംസാരിക്കാന്‍ വിമുഖനാണ് എന്ന് തോന്നിപ്പിക്കുന്ന മുഖഭാവവുമായി ഇരുന്ന യുവാവ് എന്നെ വന്യമായി തുറിച്ചു നോക്കികൊണ്ടിരുന്നു. പുറം കാഴ്ചകളില്‍നിന്ന് പിന്‍വാങ്ങി നോക്കുമ്പോഴെല്ലാം അവന്‍റെ കൂര്‍പ്പിച്ച കണ്ണുകള്‍ എന്‍റെ മുഖത്ത് തറഞ്ഞിരുന്നു. കേരളത്തില്‍ നിന്നൊരുത്തന്‍ നട്ടഭ്രാന്തുമൂത്ത് ഇറങ്ങി തിരിച്ചിരിക്കുന്നു എന്നതായിരിക്കാം ആ നോട്ടത്തിനു പിന്നിലുള്ള ചേതോവികാരം എന്ന് ഞാന്‍ ഊഹിച്ചു. യാത്ര തീരുമാനിച്ചപ്പോള്‍ നാട്ടില്‍നിന്നും എനിക്ക് ഏറ്റുവാങ്ങേണ്ടിവന്ന പ്രതികരണങ്ങളില്‍ ചിലത് ഏറെ വ്യത്യസ്ഥമായിരുന്നില്ല എന്നതാണ് അങ്ങനെ ഒരു നിഗമനത്തില്‍ എത്തിചേരാന്‍ എന്നെ പ്രേരിപ്പിച്ചത്.

മന്‍സൂരിന് 'പാന്‍' അനിവാര്യമായ സംഗതിയാണ്. യാത്രയിലുടനീളം അദ്ദേഹം അത് ഉപയോഗിച്ചിരുന്നു. അടക്കയും അമൂല്യമായ വസ്തു കണക്കെ പൊതിഞ്ഞു സൂക്ഷിച്ചിട്ടുള്ള ചുണ്ണാമ്പും സാധനസാമഗ്രികളും ചേര്‍ത്ത് ഹൃദയത്തിന്‍റെ ആത്യന്തികമായ സ്നേഹഭാവത്തോടെ  എനിക്ക് നേരെ നീട്ടി. ആദ്യം മടിച്ചെങ്കിലും എനിക്ക് തികച്ചും അപരിചിതമായ സംഗതിയില്‍ പ്രലോഭിതനായി കൗതുകപൂര്‍വ്വം പരീക്ഷിച്ചുനോക്കി, സംഗതി തരക്കേടില്ല.
അതോടെ അദേഹത്തിന്‍റെ സവിശേഷപ്രീതിക്ക് പാത്രീഭവിച്ചുകൊണ്ട് അലഹബാദ് എത്തുന്നതുവരെ മുറുക്കി ചുവന്ന ചുണ്ടുകളുമായി അദ്ദേഹത്തിന്‍റെ നേരമ്പോക്ക് കലര്‍ത്തിയ അനുഭവകഥകള്‍ കേട്ടിരുന്നു.
പ്രായംചെന്ന അദ്ധേഹത്തിന്‍റെ ജേഷ്ഠത്തിക്ക് അറിയേണ്ടത് നെല്ലും തേങ്ങയും നിറയെ ഉള്ള കേരളത്തെക്കുറിച്ചായിരുന്നു. ഇത് രണ്ടും ഇന്ന് കേരളത്തില്‍ കിട്ടാനില്ല എന്ന വാസ്തവം വെളിപ്പെടുത്താന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല പകരം എന്‍റെ കൈവശമുണ്ടായിരുന്ന ചിത്രങ്ങള്‍  അവരെ കാണിച്ച് കേരളത്തെ കുറിച്ചുള്ള അവരുടെ സൌന്ദര്യ സങ്കല്പങ്ങളെ കൂടുതല്‍ പരിപോഷിപ്പിക്കുയാണ് ചെയ്തത്.

പുലര്‍കാഴ്ച അതിമനോഹരമായിരുന്നു. കരിമ്പും ചോളവും കടുകും വിളയുന്ന ഗ്രാമത്തിന്‍റെ നിറച്ചാര്‍ത്തുകളിലൂടെ ഉല്ലാസപൂര്‍ണ്ണങ്ങളായ കാഴ്ചകളെകൊണ്ട് നിറഞ്ഞ ഒരുയാത്ര.
മഹാരാഷ്ട്രയില്‍ നിന്നും മധ്യപ്രദേശിന്‍റെ മാറിലൂടെ ഉത്തര്‍പ്രദേശിലേക്ക്. ഒരുപകല്‍  മുഴുവന്‍ വിസ്മയിപ്പിക്കുന്ന കാഴ്ചകളും നേരമ്പോക്കുകളുമായി ഇരിക്കവേ എന്‍റെ സഹയാത്രികരെ പിരിയാനുള്ള സമയമായി. വൈകുന്നേരം അഞ്ചു മണിയോടെ അലഹബാദില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പ്രായം നിഴല്‍വീഴ്ത്തിയ നരച്ച മിഴികളുമായി അവര്‍ എന്നോട് യാത്ര പറഞ്ഞു പിരിഞ്ഞു. യാത്രകളുടെ നിഴല്പാടുകള്‍ തീര്‍ത്ത ജീവിതത്തില്‍ ഒര്‍മചെപ്പില്‍ സൂക്ഷിക്കാന്‍ ചില മുഖങ്ങള്‍കൂടി.
അലഹബാദില്‍നിന്നും രണ്ടുമണിക്കൂര്‍കൂടി എനിക്ക് യാത്രചെയ്യേണ്ടതുണ്ട്.
അവര്‍പിരിഞ്ഞശേഷം വന്നുചേര്‍ന്ന ദുസ്സഹമായ ഏകാന്തതയില്‍നിന്നും കരകയറാന്‍ ഞാന്‍അശ്രാന്തപരിശ്രമം നടത്തികൊണ്ടിരുന്നു. ഗൌരവമയമായ മുഖഭാവത്തോടെ കൂടെയുള്ള യുവാവ് ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു.
പുറത്തെ കാഴ്ചകളിലേക്ക് മുഖംതിരിച്ച് സായാഹ്നസൂര്യന്‍റെ ദീപ്തിയില്‍ തിളങ്ങുന്ന പാടങ്ങളെ നോക്കിയിരിക്കുമ്പോള്‍ പകല്‍വെളിച്ചം മറഞ്ഞുതുടങ്ങി. നക്ഷത്രങ്ങളെ വിതറിക്കൊണ്ട് നിശ കടന്നുവന്നു. കാഴ്ചകള്‍ നിഴലുകള്‍ക്കുള്ളില്‍ പൂഴ്ന്നുകളഞ്ഞപ്പോള്‍ ബാഗെല്ലാം ഒരുക്കി ഇറങ്ങാന്‍ തയ്യാറായി ഞാന്‍ ഇരുന്നു. അവ്യക്തങ്ങളായ ഏതൊക്കെയോ ആലോചന നുറുങ്ങുകളുമായി മനോരാജ്യം കണ്ടിരിക്കുകയായിരുന്നു ഞാന്‍. ട്രെയിന്‍ നിശ്ചലമായ ഉടനെ പുറത്തേക്ക് നോക്കികൊണ്ട്‌ വാരണാസി എത്തിയിരിക്കുന്നു എന്ന് കൂടെയുള്ള യുവാവ് പറയുകയുണ്ടായി. ഗഹനമായ ചിന്തയിലാണ്ടിരുന്ന ഞാന്‍ തിടുക്കത്തില്‍ ബാഗുമെടുത്ത് പുറത്തിറങ്ങി. പക്ഷെ സ്പഷ്ടമായ ഒരു അസ്വസ്ഥത എന്നെ വിഹ്വലനാക്കി തീര്‍ത്തു. പ്ലാട്ഫോം എന്നുപോലും പറയാന്‍പറ്റാത്ത ഒന്നായിരുന്നു അത്. എനിക്ക് ചുറ്റും ഏകാന്തതയും ഇരുട്ടുമല്ലാതെ മറ്റൊന്നുമില്ല. എതിര്‍വശത്തായി നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന വയലുകളും അവയ്ക്കിടയില്‍ അങ്ങിങ്ങായി റാന്തലുകള്‍ തൂക്കിയ കുടിലുകളും മാത്രമാണ് ദൃഷ്ടിപഥത്തിലുള്ള കാഴ്ചകള്‍. തീര്‍ച്ചയായും എനിക്ക് അബദ്ധം പിണഞ്ഞിരിക്കുന്നു എന്ന് മനസ്സിലായ ഉടനെ ട്രെയിനിലേക്ക്‌ തിരികെ കയറി. നിമിഷങ്ങള്‍ക്കകം ട്രെയിന്‍ പുറപ്പെടുകയും ചെയ്തു. കാര്യങ്ങള്‍ എനിക്ക് വ്യക്തമായി മറ്റേതോ ട്രെയിന്‍ കടന്നുപോവാനായി നിര്‍ത്തിയിട്ടതാണ്.പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തുന്ന ഏതെങ്കിലും ചെറിയ സ്റ്റെഷനായിരിരുന്നിരിക്കണം അത്. ഏതായാലും സഹയാത്രികന്‍റെ അബദ്ധധാരണയുടെ ഫലമായി വന്നു ചേരേണ്ടിയിരുന്ന വലിയൊരു അപകടത്തില്‍ നിന്നാണ് ഞാന്‍ രക്ഷപെട്ടിരിക്കുന്നത്. തിരികെ ഇരിപ്പിടത്തിലെത്തിയപ്പോള്‍ ചിരിയോടെ യുവാവ്‌ എന്നെ സ്വാഗതം ചെയ്തു. എനിക്ക് ചിരിക്കുക അചിന്ത്യമായിരുന്നു ആ സാഹചര്യത്തില്‍. എങ്കിലും ചുണ്ടില്‍ മന്ദഹാസം വിരിയിച്ചുകൊണ്ട്‌ എന്‍റെ പരിമിതമായ ഭാഷപരിജ്ഞാനത്തില്‍ മലയാളത്തില്‍ എനിക്ക് അറിയാവുന്ന തെറിവാക്കുകളെല്ലാം അവനെ വിളിച്ചു. അതിനേക്കാള്‍ നീതിപൂര്‍വകവും ആശ്വാസകരവുമായ മറ്റൊരു പ്രതിഷേധരീതിയും എന്‍റെ ചിന്തയില്‍ കടന്നുവന്നില്ല. പുഞ്ചിരിയോടെ തന്നെ അവന്‍ അതെല്ലാം ഏറ്റുവാങ്ങി.


സുദീര്‍ഘമായ യാത്രയ്ക്ക് വിരാമമിട്ടുകൊണ്ട് രാത്രി ഏഴുമണിയോടെ വാരണാസിയില്‍ വണ്ടിയിറങ്ങിയപ്പോള്‍ ഡിസംബര്‍ മാസത്തിലെ തണുപ്പ് അതിന്‍റെ പാരമ്യതയില്‍ എത്തിയിരുന്നു. എണ്‍പതിലധികം  ഘാട്ടുകള്‍ഉള്ള വാരണാസിയിലെ അസ്സിഘാട്ടിനു സമീപമാണ് ഞാന്‍ താമസത്തിന് തിരഞ്ഞെടുത്തിരുന്നത്. മറ്റു ഘാട്ടുകളെ അപേക്ഷിച്ച് താരതമ്യേന തിരക്കുകുറവാണ് എന്നതാണ് അതിനു കാരണം. റെയില്‍വേ സ്റ്റെഷനില്‍നിന്നും അഞ്ചുകി.മി. ദൂരമുള്ള താമസസ്ഥലത്തേക്ക് റിക്ഷയില്‍ യാത്രയായി. ചരിത്രത്തെക്കാള്‍ പഴക്കമുള്ള വാരണാസിയിലെ ഇടുങ്ങിയ തെരുവുകളിലൂടെ പൊടിയും മാലിന്യവും നിറഞ്ഞ ഊടുവഴികളിലൂടെ സഞ്ചരിച്ചു ഹോട്ടെലില്‍ എത്തിചേര്‍ന്നു.

300രൂപ മുതല്‍ നക്ഷത്ര സൌകര്യമുള്ള മുറികള്‍ വരെ വാരാണസിയില്‍ ലഭ്യമാണ്. സൂര്യോദയത്തിനു മുന്‍പ് ഗംഗാ തീരത്ത് എത്തിച്ചേരണം എന്നുള്ളതിനാല്‍ എത്രയും പെട്ടെന്ന് ഭക്ഷണം കഴിച്ചു വിശ്രമിക്കാം എന്ന തീരുമാനത്തിലെത്തി. ഞാന്‍ താമസിച്ചിരുന്ന ഹോട്ടെലിനു മുകള്‍നിലയിലുള്ള ഭക്ഷണശാലയിലേക്ക് നടന്നു. നാലുനിലകളുള്ള ഹോട്ടലിന്‍റെ മുകളിലായി തുറസായ ഒരു  ഭക്ഷണശാല. വൃത്തിയും ഭംഗിയുമുള്ള ഇരിപ്പിടങ്ങളില്‍ ഭൂരിഭാഗവും വിദേശികളായ സഞ്ചാരികളാണ്. ചുമരുകളില്ലാത്ത ഭക്ഷണശാലയില്‍ഇരിക്കുമ്പോള്‍ കുറച്ചകലെയായി ഒഴുകുന്ന ഗംഗാ നദി കാണാം. നദിയെ തഴുകി എത്തുന്ന കാറ്റിനു അസഹ്യമായ തണുപ്പായിരുന്നു. അപ്പോഴാണ് മുറിയില്‍ നിന്നും എടുക്കാന്‍ മറന്ന ജാക്കെറ്റിനെ കുറിച്ച് എനിക്കോര്‍മ്മ വന്നത്. തിരികെ പോയി അതെടുക്കാനുള്ള അലസത മൂലം തണുപ്പിനെ പ്രതിരോധിക്കുക തല്‍കാല സാഹചര്യത്തില്‍ അസാധ്യമായിരുന്നു. തിടുക്കത്തില്‍ ഭക്ഷണം കഴിച്ചു മുറിയിലെത്തി. മൂന്നാംനിലയിലെ എന്‍റെ മുറിയിലെ ജനല്‍ തുറന്നപ്പോള്‍ അലസയായി മന്ദംമന്ദം ഒഴുകുന്ന ഗംഗാനദി. തീരത്തായി സന്യാസിമാരും തീര്‍ത്ഥാടകരും വേണ്ടതിലധികമുണ്ട്. ക്ഷീണവും കഠിനമായ തണുപ്പുംമൂലം കുറച്ചു സമയം മാത്രമേ അസുലഭ സൌന്ദര്യം വീക്ഷിക്കാനായുള്ളൂ. വൃത്തിയുള്ള മുറിയും  കിടക്ക വിരികളും കണ്ടതോടെ മറ്റൊന്നും ആലോചിക്കാതെ കിടക്കയിലേക്ക് വീണു.


പുലര്‍ച്ചെ അഞ്ചുമണിക്ക് ഉണര്‍ന്നെഴുന്നേറ്റു. പ്രാഥമിക കൃത്യങ്ങള്‍ക്കുശേഷം തട്ടുകടയില്‍ നിന്നും ചൂട് ചായയും മോന്തി നദീ തീരത്തേക്ക് നടന്നു. മൂടല്‍മഞ്ഞില്‍മുങ്ങി ഇരിക്കുകയാണ് പരിസരം.  ഗംഗയുടെ ഉപരിതലത്തിൽനിന്നും ഉയർന്നുപടരുന്നു. മഞ്ഞില്‍ ഉറഞ്ഞതുപോലെ നിശ്ചലയായി കിടക്കുന്ന ഗംഗ. ചുറ്റും ഏകാന്തത മാത്രം, അനിര്‍വചനീയമാം വിധം അത്രമേല്‍ ശാന്തമായിരുന്നു അന്തരീക്ഷം. മഞ്ഞുത്തുള്ളികള്‍  നനവ്‌ ചാര്‍ത്തിയ പടവുകളില്‍ അഗാധതരമായ ശാന്തതയുടെ നടുവില്‍ സൂര്യോദയം പ്രതീക്ഷിച്ചു ഞാന്‍ ഇരുന്നു.

അരണ്ട വെളിച്ചം പരന്നുതുടങ്ങിയതോടെ സൂര്യനമസ്കാരത്തിനായി സന്യാസിമാര്‍ എത്തിതുടങ്ങി. നോക്കിയിരിക്കെ സുവര്‍ണ്ണ രശ്മികളേറ്റ് തിളങ്ങുന്ന മഞ്ഞിനിടയിലൂടെ സൂര്യന്‍  കുതിച്ചു പൊങ്ങി. ഒരുപാടുനേരം ആകാഴ്ച്ചയില്‍ തന്നെ നിര്‍ബന്ധപൂര്‍വ്വം തങ്ങി. നിഗൂഢവും ഹൃദയാകര്‍ഷകവുമായ നിശബ്ദതയില്‍ എനിക്ക് പുറകിലായി ഒരസാധാരണമായ ശബ്ദം കേട്ടു. മണികിലുക്കുന്ന ഒച്ചയായിരുന്നു അത്. എനിക്കരികിലായി കാവിയുടുത്ത ഒരു സന്യാസിയെ കണ്ടു. കൊടും തണുപ്പിലും ശരീരത്തിന്‍റെ മേല്ഭാഗം നഗ്നമാണ്‌. ഒരു മുണ്ട് മാത്രമാണ് വേഷം. മാറില്‍ നിറയെ രുദ്രാക്ഷങ്ങളും മണികള്‍കോര്‍ത്ത മാലകളും അണിഞ്ഞിരുന്ന അദ്ദേഹം സൂര്യനമസ്കാരത്തിനായി എനിക്കരികിലായി ആസനസ്ഥനായി. ഒരു നിമിഷം ഞങ്ങള്‍ മുഖാമുഖം നോക്കി. ഒരേ ഒരു നിമിഷം മാത്രം. പക്ഷെ പക്ഷെ എന്‍റെ ജീവിതത്തില്‍ ഒരിക്കലും ആ പ്രത്യേക നിമിഷം മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്‍റെ ജ്വലിക്കുന്ന മിഴികളില്‍ നിന്നുള്ള നോട്ടം എന്‍റെ ആത്മാവിലേക്ക് തുളഞ്ഞുകയറി. ഞാന്‍ ദുസ്സഹമായ ഒരു ഭയത്തില്‍ മുങ്ങിത്താണുപോയി. പ്രകാശമാനമായ മിഴികള്‍ എന്നില്‍ അനിര്‍വാച്യങ്ങളായ വികാരങ്ങളാണ് എന്നിലുണര്‍ത്തിയത്
ഹിമാലയത്തിലെ സന്യാസിമാര്‍ ക്രിയായോഗസിദ്ധിയാല്‍ ശരീരത്തില്‍ കൃത്രിമമായ അഗ്നിയെ ഉത്പാദിപ്പിക്കാറുണ്ട് എന്ന് ഞാന്‍ വായിച്ചിടുണ്ട്. ഹിമഗുഹകളില്‍ കഴിയുന്ന അവരുടെ രക്ഷയ്ക്കായി കഠിനമായ യോഗാചര്യകളാലും തപോനിഷ്ഠകളാലും ആര്‍ജ്ജിചെടുക്കുന്ന വിദ്യയാണ് അത്. സന്യാസിയുടെ, പ്രകാശത്താല്‍ നിറയപ്പെട്ട നേത്രങ്ങള്‍ക്ക് കാരണം അതായിരിക്കുമോ എന്ന് ഞാന്‍ ആശങ്കപ്പെട്ടു. ആ മുഖത്ത് പേടിപ്പെടുത്തുന്നതും അസുഖകരവുമായ എന്തോഒന്ന് ഉള്ളതായി എനിക്ക്‌  തോന്നി. സൂര്യനമസ്കാരത്തില്‍ മുഴുകിയിരിക്കുന്ന അദ്ദേഹത്തെ മറികടന്ന് പടവുകളിലൂടെ നടന്നു. നദിയില്‍ അങ്ങിങ്ങായി മത്സ്യബന്ധനം നടത്തുന്ന വഞ്ചികള്‍ കാണാം. സ്വര്‍ണ്ണരശ്മികളേറ്റ് തിളങ്ങുന്ന നദിയിലെ പടവുകളില്‍ കട്ടപിടിച്ചു കിടക്കുന്ന മൂടല്‍മഞ്ഞിലൂടെ ഒറ്റയ്ക്കങ്ങനെ നടക്കുമ്പോള്‍ അനിര്‍വചനീയമായ ഒരു നിര്‍വൃതിയിലായിരുന്നു ഞാന്‍.







ചേദ്‌സിംഗ് ഘാട്ടിലെ കൊട്ടാരസമാനമായ കെട്ടിടതിനു മുന്നിലെ പടവുകളില്‍ ഇരിക്കുമ്പോഴാണ് എന്നില്‍വിസ്മയം ജനിപ്പിച്ചുകൊണ്ട്‌ അബ്ദുള്‍മജീദ്‌ എന്ന വൃദ്ധന്‍ കടന്നുവന്നത്. വലിയൊരു സഞ്ചിയില്‍ ധാന്യങ്ങളുമായി എത്തിയിരികുകയാണ് അദ്ദേഹം.  ഞാന്‍ നിറഞ്ഞ ജിജ്ഞാസയോടെ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. ധാന്യങ്ങള്‍ നിലത്തുവിതറിയ ശേഷം പ്രത്യേക രീതിയില്‍ ശബ്ദമുണ്ടാക്കിയതോടെ കെട്ടിടത്തിലെ പൊത്തുകളിലും ഇരുട്ടു നിറഞ്ഞ മച്ചുകളിലും കുടിയേറി പാര്‍ത്തിട്ടുള്ള അസംഘ്യം പ്രാവുകളും തത്തകളും ഇരമ്പലോടെ പറന്നെത്തി. ധാന്യങ്ങള്‍ അവയ്ക്ക് കൊടുത്തശേഷം പടവുകളിറങ്ങി നദിക്കരയിലെത്തി മറ്റൊരു സഞ്ചിയില്‍നിന്നും കുഴച്ച മാവെടുത്ത്‌ നദിയിലെ മീനുകള്‍ക്ക് നല്കാന്‍ തുടങ്ങി. ഞാന്‍ കൌതുകവും വിസ്മയവും കലര്‍ന്ന മിഴികളോടെ അദ്ദേഹത്തിന് അടുത്തെത്തിയപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് സഞ്ചി എനിക്ക് കൈമാറി. മീനുകള്‍ക്ക് ഭക്ഷണം നല്കുന്നതിനിടെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു. തലമുറകളായി ബനാറസില്‍ പട്ടുവ്യവസായം ചെയ്യുന്ന കുടുംബമാണ് അദ്ദേഹത്തിന്‍റെത്. ഇവിടെത്തെ പക്ഷികളും മത്സ്യങ്ങളുമായി അദ്ദേഹം പ്രണയത്തിലായിട്ടു വര്‍ഷങ്ങളേറെയായി. എന്നും നൂറു രൂപയോളം അവയ്ക്കായി ചെലവഴിക്കാറുണ്ട് എന്ന് ആഹ്ലാദപ്രകാശത്താല്‍ നിറഞ്ഞ നരച്ചമിഴികളോടെ അദ്ദേഹം പറഞ്ഞു. സഹജീവികളെ മനുഷ്യത്ത്വത്തോടെ കാണാന്‍ വിസമ്മതിക്കുന്ന ഈ കാലത്ത് അബ്ദുള്‍മജീദ്‌ എന്ന വ്യക്തിയുടെ മാഹാത്മ്യത്തില്‍ ആദരപൂര്‍വ്വം നമിച്ചുകൊണ്ട് ഞാന്‍യാത്ര തുടര്‍ന്നു.






 ഗംഗ അതിമനോഹരിയാണ്. ഹിമാലയത്തിലുത്ഭവിച്ച് ഉത്തരേന്ത്യന്‍ സമതലങ്ങളെ തഴുകി ബംഗാള്‍ഉള്‍കടല്‍ വരെ ഒഴുകുന്ന ആ മഹാനദിയെകുറിച്ചായിരുന്നു എന്‍റെ ചിന്തകള്‍.
സ്വര്‍ഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ എന്നാണ് ഐതീഹ്യം. ഭഗീരഥന്‍ എന്ന ഋഷി തന്‍റെ പൂര്‍വ്വ പിതാക്കന്‍മാരുടെ പാപമോക്ഷത്തിനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക എന്നത് മാത്രമായിരുന്നു ഏകഉപായം.എന്നാല്‍ ഗംഗ സ്വര്‍ഗ്ഗത്തില്‍നിന്നും ഭൂമിയിലേക്ക്‌ പതിക്കുമ്പോള്‍ അതിന്‍റെ ആഘാതം ഭൂമിക്കു താങ്ങാനാവില്ല എന്നതിനാല്‍ സ്വര്‍ഗ്ഗത്തില്‍നിന്നും ഭൂമിയിലേക്ക്‌ പതിച്ച ഗംഗയെ ശിവന്‍ തന്‍റെ ജടയില്‍ ബന്ധനസ്ഥയാക്കി. ശിവന്‍റെ ജടയില്‍നിന്നും ഉത്ഭവിച്ച ഗംഗ ദേശങ്ങളിലൂടെ ഒഴുകി മനുഷ്യരുടെ പാപങ്ങളെ കഴുകി കളഞ്ഞു കൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. ഗംഗയെ ജടയില്‍ ഉള്‍കൊണ്ടതിനാല്‍ ഗംഗാധരന്‍ എന്ന നാമത്തിലും ശിവന്‍ അറിയപ്പെടുന്നു.

വിശ്വാസങ്ങള്‍ എന്തുതനെയായലും കടുത്ത പരിസ്ഥിതിമലിനീകരണത്തിന് വിധേയയായി കൊണ്ടിരിക്കുകയാണ് ഗംഗ, എന്ന സത്യം ആരെയും ദുഖിപ്പിക്കും.
പലയിടങ്ങളിലും രൂക്ഷമായി മലിനപ്പെടുന്നു അല്ല, പ്പെടുത്തുന്നു എന്ന് പറയുന്നതാവും ശരി. പടവുകള്‍ക്കു സമീപമുള്ള മൂത്രപ്പുരകളില്‍നിന്നുള്ള മാലിന്യമടക്കം പാതി ദഹിപ്പിച്ച മൃതശരീരങ്ങള്‍ വരെ ഗംഗയിലേക്ക് ഒഴുക്കുന്നു.അവയെല്ലാം നിശബ്ദമായി ഏറ്റുവാങ്ങി മറ്റുള്ളവരെ പുണ്യപ്പെടുത്തികൊണ്ട് ഗംഗ അതിന്‍റെ പ്രയാണം തുടരുന്നു.



വെയില്‍നാളങ്ങള്‍ തീഷ്ണമാകവേ മറ്റൊരു ഘാട്ടിന്‍റെ പടവുകളിലൂടെ തെരുവിലേക്ക് കടന്നു. ഇടുങ്ങിയ പൊടിനിറഞ്ഞ തെരുവുകളാണ് വാരണാസിയുടെ പ്രത്യേകത. പ്രധാന റോഡില്‍നിന്നും ആരംഭിക്കുന്ന കച്ചവട തെരുവുകള്‍ക്ക്‌ കഷ്ടിച്ച് 2 മീറ്റര്‍മാത്രമാണ് വീതി. ഇരുവശവും കച്ചവടസ്ഥാപനങ്ങളുള്ള  ഇടുങ്ങിയ തെരുവുകള്‍ മനുഷ്യരെപ്പോലെതന്നെ ഒരുപക്ഷെ അതിലുപരിയായി തെരുവ് നായ്ക്കള്‍ക്കും പശുക്കള്‍ക്കും കൂടി അവകാശപ്പെട്ടതാണ്. മനുഷ്യരെയോ നാല്ക്കാലികളെയോ സ്പര്‍ശിക്കാതെ തെരുവുകളിലൂടെ നടക്കുക ദുഷ്കരമാണ്.
വാരണാസിയിലെ തെരുവുകളില്‍ വര്‍ണ്ണക്കാഴ്ചകളാണ്.പലനിറങ്ങളിലുള്ള കസവുനൂലുകളില്‍ നെയ്തെടുത്ത ബനാറസ്‌ പട്ടുസാരികള്‍ തന്നെയാണ് മുഖ്യകച്ചവടം.ഇരുന്നൂറ് രൂപ മുതല്‍ ഇരുപതിനായിരം രൂപ വരെയുള്ള സാരികള്‍ അവിടെ ലഭിക്കും. പക്ഷെ പട്ടിനെ കുറിച്ച് പൂര്‍ണ്ണവും വ്യക്തവുമായ ധാരണ ഇല്ലാത്തപക്ഷം കബളിക്കപ്പെടാന്‍ സാധ്യതയുണ്ട്.
പ്രത്യേകിച്ചു യാതൊരു ലകഷ്യവുമില്ലാതെ തെരുവുകളിലൂടെയും കടകളില്‍കയറി വസ്ത്രങ്ങള്‍ നോക്കിയും അലഞ്ഞു നടന്നു. വാരണാസിയില്‍ ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ ലഭിക്കുന്ന നിരവധി ഹോട്ടെലുകള്‍ഉണ്ട്. അവയിലൊന്നില്‍നിന്നും സ്വാദേറിയ മസാലദോശയും കഴിച്ചു അലയുന്നതിനിടയിലാണ് അസ്വാസ്ഥ്യത്തിന്‍റെ തീരീങ്ങളിലേക്ക് എന്നെകൊണ്ടെത്തിച്ച അത്യന്തം അവിചാരിതമായ സംഭവം അരങ്ങേറിയത്. എന്‍റെ മൊബൈല്‍ഫോണ്‍ എവിടെയോ നഷ്ടപ്പെട്ടിരിക്കുന്നു എന്നത് എന്നെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയത്. അസുഖകരമായ ചിന്താനുറുങ്ങുകള്‍ എന്‍റെ തലച്ചോറിനുള്ളില്‍ വട്ടംച്ചുറ്റി. വീട്ടുകാരുടെതടക്കം ഒരാളുടെപോലും നമ്പര്‍ എനിക്ക് മനപ്പാഠമല്ല എന്നതായിരുന്നു എന്നെ കൂടുതല്‍ ചിന്താവ്യഗ്രനാക്കിയത്‌. വഴിയിലെവിടെയെങ്കിലും നഷ്ടപ്പെട്ടതായിരിക്കും എന്നെനിക്കു തോന്നി. പിന്നിട്ട വഴികളിലൂടെ തിരികെ നടക്കുന്നതിനിടെ എന്‍റെ ഫോണിലേക്ക് വിളിക്കുന്നതിനായി സമീപത്തു കണ്ട കടയില്‍ കയറി കടയുടമയോട് കാര്യം പറഞ്ഞു. എന്നേക്കാള്‍ അധികം പരിഭ്രമമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. വിവേകപൂര്‍വ്വമായ പ്രവൃത്തിയായി കരുതിയാവണം അദ്ദേഹം അടുത്ത കടയിലുള്ളവരോടായി വിളിച്ചു പറഞ്ഞു. കണ്ണടച്ചുതുറക്കുന്നതിനു മുന്‍പേ ചെറിയൊരു ആള്‍ക്കൂട്ടത്തിനുള്ളിലായി ഞാന്‍. എനിക്കുചുറ്റും സഹതാപത്തിന്‍റെയും നിസ്സഹായതയുടെയും പരിഹാസത്തിന്‍റെയും മിഴികള്‍. പല ചോദ്യങ്ങള്‍ പലഭാഗത്തു നിന്നും നീണ്ടുവന്നു. ഫോണ്‍ നഷ്ടപ്പെട്ടതിനേക്കാള്‍ അധികം പരിഭ്രമമാണ് എനിക്കപ്പോള്‍ അനുഭവപ്പെട്ടത്.
കേരളത്തില്‍നിന്നാണ് എന്നുപറയേണ്ട താമസം "മലയാളി ആണോ "എന്നൊരു ചോദ്യം ആള്‍ക്കൂട്ടത്തില്‍ നിന്നുയര്‍ന്നു. ഗഹനമായ ചിന്തയിലാണ്ടിരുന്ന എന്നില്‍ ആചോദ്യം അഭൂതപൂര്‍വ്വമായ ആഹ്ലാദമാണ്‌ ഉണര്‍ത്തിയത്. സന്തോഷ്‌ എന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് എനിക്കരികിലെത്തി തെരുവില്‍ രുദ്രാക്ഷവും മാലകളും വില്ക്കുകയാണ് അവന്‍റെ ജോലി. മലയാളം ഒഴുക്കോടെ അല്ലെങ്കിലും സംസാരിക്കാന്‍ അവനറിയാം. എന്‍റെ രക്ഷാകര്‍തൃത്ത്വം അവന്‍ ഏറ്റെടുത്തതായി സസന്തോഷം മറ്റുള്ളവരെ അറിയിച്ചുകൊണ്ട്‌ എന്‍റെ ഫോണിലേക്ക് വിളിക്കാന്‍ തുടങ്ങി. ഭയങ്കരമായി എന്നെ അലട്ടികൊണ്ടിരുന്ന ഉല്‍ക്കണ്ഠയ്ക്ക് വിരാമമിട്ടുകൊണ്ട് ആരോ ഫോണ്‍എടുത്തെങ്കിലും അവ്യക്തമായി എന്തോപറഞ്ഞുകൊണ്ട് അവസാനിപ്പിച്ചു. വീണ്ടും ശ്രമിച്ചപ്പോഴൊക്കെ ഇത് തന്നെ ആവര്‍ത്തിച്ചതോടെ ഞാന്‍ പിന്നിട്ട ഇടനാഴികളിലൂടെ ഞങ്ങള്‍ വീണ്ടും നടന്നു. വിഷമകരമായ അവസ്ഥയില്‍ വഴിയില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കണ്ടുമുട്ടിയത്‌  എന്‍റെ ആശങ്ക അല്പം ദുരീകരിച്ചു.
കാര്യബോധമുള്ള പോലീസുകാരന്‍ എന്‍റെ ഫോണിലേക്ക് വിളിക്കാന്‍ തുടങ്ങവേ ഓടിക്കിതച്ചു കൊണ്ട് ഒരു ആണ്‍കുട്ടി എനിക്കരികിലെത്തി.
അടുത്തുള്ള വ്യാപാരശാലയില്‍നിന്നും എന്നെ തിരഞ്ഞ് എത്തിയിരിക്കുകയാണ് അവന്‍. അസ്വാഭാവികമാംവിധം വിളറിയ മുഖത്തോടെയുള്ള അവനെ  പിന്തുടര്‍ന്ന് കടയിലെത്തിയപ്പോള്‍ എന്നില്‍ വിസ്മയമുണത്തികൊണ്ട് കടയുടമ എന്‍റെ ഫോണുമായി എന്നെ കാത്തിരിക്കുകയായിരുന്നു. സന്ദര്‍ശനവേളയില്‍ എന്‍റെപക്കല്‍നിന്നും എങ്ങനെയോ നഷ്ടപ്പെട്ടതാണ്. അദ്ദേഹത്തോട് നന്ദിപറയാന്‍ ഉചിതമായ വാക്കുകള്‍കിട്ടാതെ വിഷമിച്ചു. കൃതജ്ഞതാ സൂചകമായി ഒരു ബനാറസ്‌ പട്ടുസാരിയും വാങ്ങിയാണ് അവിടെ നിന്നിറങ്ങിയത്.
ഭയപരിപൂര്‍ണ്ണമായിരുന്ന അവസ്ഥയില്‍ സന്തോഷിനെ കുറിച്ച് കൂടുതല്‍ ചോദിച്ചിരുന്നില്ല. സന്തോഷ്‌ എന്നാണ് പേരെങ്കിലും അവന്‍ അവനെതന്നെ  അഭിസംബോധന ചെയുന്നത് "രോഹിത്" എന്നാണ്. അമ്മയുടെ സ്വദേശം പാലക്കാട് ആണെന്നും വളരെ കുറച്ചു തവണ മാത്രമേ കേരളത്തില്‍ വന്നിട്ടുള്ളു എന്നും അവന്‍റെ മുഖത്തു സദാകാണുന്ന പരന്ന പുഞ്ചിരിയോടെ പറയുകയുണ്ടായി. അവന്‍റെ അസാധാരണമായ മലയാളം ഉച്ചാരണരീതി കേള്‍ക്കാന്‍ കൗതുകകരമായിരുന്നു.
എന്നെ വെറുതെഅങ്ങ് വിടുവാന്‍ അവനു തീരെ താല്പര്യമുണ്ടായിരുന്നില്ല. കയ്യിലും കാലിലും കഴുത്തിലുമായി എട്ടോളം രുദ്രാക്ഷങ്ങളും ചരടുകളും അണിയിച്ചാണ് യാത്രയാക്കിയത്.




തിരികെ മുറിയിലെത്തി മുകള്‍നിലയിലെ ഭക്ഷണശാലയിലേക്ക് കടന്നു. പതിവുപോലെ വിദേശികളാണ് അധികവും. തീര്‍ത്ഥാടനകേന്ദ്രം എന്നതിലുപരി വിനോദസഞ്ചാരകേന്ദ്രമായി മാറിയിരിക്കുന്നു ഇന്ന് വാരണാസി. എവിടെയും വിദേശ സഞ്ചാരികളെ കാണാം. റിക്ഷക്കാര്‍ മുതല്‍ വലിയ ഹോട്ടെലുകള്‍വരെ അവരെ ആശ്രയിച്ചു കഴിയുന്നു.വലിയ ഷോപ്പിങ്മാളുകളും തിയെറ്റെരുകളുമെല്ലാം വാരാണസിയില്‍ ഉണ്ടെങ്കിലും അവര്‍ക്ക് അതൊന്നും ആവശ്യമില്ല. അവയെല്ലാംതന്നെ അതിനെക്കാള്‍ എത്രയോ മികച്ചത് അവരുടെ നാട്ടില്‍ ലഭ്യമാണ്.
പൊടി, മലം, നാല്ക്കാലികള്‍, മാലിന്യങ്ങള്‍ തുടങ്ങി അവര്‍ക്ക് ആവശ്യമുള്ളതെല്ലാം വാരണാസിയിലുണ്ട്‌. ഇവയെല്ലാം കണ്ടറിഞ്ഞും ചിത്രീകരിച്ചും ഇതാണ് ഇന്ത്യ എന്നഅയഥാര്‍ത്ഥമായ സങ്കല്പങ്ങളുംപേറി അവര്‍ തിരിച്ചു പോവുന്നു.






ഭക്ഷണം കഴിച്ചശേഷം മുറിയിലെത്തി അല്പസമയം വിശ്രമിച്ചു. ഉച്ചവെയിലിന്‍റെ കാഠിന്യം കുറഞ്ഞതോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലേക്ക് തിരിച്ചു.
ശിവന്‍റെനാടായ കാശിയിലുള്ള ഈ ക്ഷേത്രം, ഭാരതത്തിലെ  ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ്. പുരാണങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട് ഈ ക്ഷേത്രത്തിന്.ശിവനെ ജ്യോതിര്‍ലിംഗ രൂപത്തില്‍ ആരാധിക്കുന്ന, ഭാരതത്തിന്‍റെ തെക്കെഅറ്റത്തുള്ള രാമേശ്വരം മുതല്‍ വടക്കേഅറ്റത്തെ കേദാര്‍നാഥ് വരെയുള്ള 12 ശിവക്ഷേത്രങ്ങളിലെ ഏറ്റവും പ്രധാനക്ഷേത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം.
വളരെ ഇടുങ്ങിയ വഴിയിലൂടെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കനാവുക. ആയുധങ്ങളേന്തി നില്ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കടന്ന്, കനത്ത പരിശോധനയിലൂടെ മാത്രമേ അകത്തു കടക്കാന്‍ കഴിയു. ക്യാമറയും ഫോണും മുതല്‍ പേന വരെ ക്ഷേത്രത്തിനകത്ത് കൊണ്ടുപോവാന്‍ സാധ്യമല്ല.
ക്ഷേത്രത്തിലേക്കുള്ള വാതില്‍ ഒരു പഴുതുപോലെ ഇടുങ്ങിയതാണ്. തിക്കി തിരക്കിയുള്ള പ്രവേശനം അല്പം ബുദ്ധിമുട്ടേറിയതാണെന്ന് പറയാതെ നിര്‍വാഹമില്ല. ഗൌരവവും നിരര്‍ത്ഥകവുമായ നോട്ടമെറിഞ്ഞു നില്ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ കടന്ന്  തിക്കി തിരക്കി ഞാനും അകത്തു കടന്നു.

1033 മുതല്‍ 1669 വരെയുള്ള കാലഘട്ടങ്ങളില്‍ നിരവധി തവണ തകര്‍ക്കപ്പെടുകയും പുനരുദ്ധരിക്കുകയും ചെയ്തിട്ടുള്ളതാണ്‌ ക്ഷേത്രം.1669ല്‍  ഔറംഗസേബ് ക്ഷേത്രം തകര്‍ക്കുകയും തല്‍സ്ഥാനത്ത് പള്ളി പണിയുകയും ചെയ്തു. 1790ല്‍  റാണി അഹല്യ പുനര്‍നിര്‍മ്മിച്ചതാണ് ഇന്ന് കാണുന്ന ക്ഷേത്രം. പഞ്ജാബിലെ രഞ്ജിത്ത് സിംഗ് മഹാരാജാവ് 1835ല്‍ ക്ഷേത്രത്തിലെ ഗോപുരങ്ങള്‍ സ്വര്‍ണ്ണം പൂശുകയുണ്ടായി. ആയിരം കിലോയിലധികം സ്വര്‍ണ്ണമാണ് ഇതിനു വേണ്ടി വന്നത്.
നേപ്പാള്‍ രാജാവ് സംഭാവനയായി നല്കിയ വലിയൊരു നാഴികമണി ക്ഷേത്രത്തിനകത്ത്‌ സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ മനോജ്ഞവും സവിശേഷവുമായ ക്ഷേത്രനിര്‍മ്മിതികളുടെ അടിസ്ഥാനത്തില്‍ മനോഹരങ്ങളായ സങ്കല്പങ്ങളുംപേറി അവിടെഎത്തിയ എനിക്ക്, കാശിവിശ്വനാഥക്ഷേത്രത്തെ കുറിച്ച് ഞാന്‍ പുലര്‍ത്തിപോന്ന സങ്കല്പ്പങ്ങള്‍ക്ക് വിരുദ്ധമായ ഒന്നാണ് കാണാനായത്‌.
മറ്റുക്ഷേത്രങ്ങളിലേതുപോലെ അകത്തളങ്ങളില്‍ സവിശേഷമായഭംഗി എടുത്തുപറയാന്‍ കഴിയില്ലെങ്കിലും ചരിത്രപരമായ കാരണങ്ങളാല്‍ ശ്രേഷ്ഠമായ ഒന്നായി എനിക്ക് അനുഭവപ്പെട്ടു. സ്വര്‍ണ്ണം പൂശിയ മനോഹരങ്ങളായ താഴിക കുടങ്ങള്‍ കണ്ടുനടക്കുന്നതിനിടയില്‍ തിരക്ക് ശക്തമായി. അല്പസമയം അവിടെ ചെലവഴിച്ച ശേഷം തിരക്കില്‍നിന്നും രക്ഷതേടി പുറത്തെത്തി.





സായാഹ്നത്തിന്‍റെ നിഴല്‍വീണ പടവുകളിലൂടെ നടക്കുമ്പോഴാണ് മൗനി ബാബയെ കണ്ടുമുട്ടിയത്‌.
ഗംഗാ തീരത്തായി നിര്‍മ്മിക്കപ്പെട്ട ഒരു ചെറിയ കൂടാരമായിരുന്നു അത്. കൂടാരത്തിനു പുറത്ത് വെള്ളിപൂശിയ ശൂലങ്ങള്‍ നിരത്തിവച്ചിരുന്നു. പുലിതോലിന്‍റെ മാതൃകകള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ തൂക്കിയിട്ടിരിക്കുന്ന വാതിലിനിടയിലൂടെ ഞാന്‍ കൗതുകപൂര്‍വ്വം കൂടാരത്തിനകത്തേക്ക് തലയിട്ടു നോക്കി.
പുകയുന്ന ഹോമകുണ്ടത്തിനു മുന്നില്‍ യുവാവായ ഒരു സന്യാസി ആസനസ്ഥനായിരിക്കുന്നു. ധ്യാനശീലം കൊണ്ട് പ്രതാപം തുടിക്കുന്ന മുഖം. തലപ്പാവില്‍നിന്നും മുടിനാരുകള്‍പോലെ നീളുന്ന രുദ്രാക്ഷമാലകള്‍ ശരീരം മുഴുവനും മറയ്ക്കുന്നു. കൂടാരത്തിനകത്തേക്ക് നീണ്ട എന്‍റെ തല കണ്ടതോടെ ആഹ്ലാദം നിറഞ്ഞ ഒരു മന്ദസ്മേരം അദ്ദേഹം എനിക്ക് സമ്മാനിച്ചു ഞാന്‍ തിരിച്ചും. കയറി വരാന്‍ ആഗ്യം കാണിച്ചു.
ഭസ്മത്തിന്‍റെയും ചന്ദനതിരികളുടെയും സമ്മിശ്രഗന്ധം പരന്നൊഴുകിയിരുന്ന കൂടാരത്തിനുള്ളിലേക്കു കടന്നുചെന്നപ്പോള്‍ ആഗ്യഭാഷയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു.
അദ്ദേഹത്തിന് അഭിമുഖമായി ഞാനും ആസനസ്ഥനായി. വളരെ നേര്‍ത്തശബ്ദത്തിലുള്ള ശിവസ്തുതികള്‍ പാട്ടുപ്പെട്ടിയില്‍നിന്നും ഒഴുകി എത്തുന്നുണ്ടായിരുന്നു.
അദ്ദെഹത്തിനരികിലായി ഒരു അനുയായി ഇരിക്കുന്നതൊഴിച്ചാല്‍ മറ്റാരുംതന്നെ അവിടെ ഉണ്ടായിരുന്നില്ല. എനിക്ക്‌ തീര്‍ത്തും അപരിചിതവും വിചിത്രവുമായി തോന്നിയ കുറെ വിഗ്രഹങ്ങള്‍ നിരന്നിരിക്കുന്നു. ചിത്രങ്ങള്‍ പകര്‍ത്തുന്നതിനുള്ള അനുവാദം ചോദിച്ചപ്പോഴും സംസാരിക്കാതെ കണ്ണുകള്‍ കൊണ്ടാണ് അനുവാദം തന്നത്. അനുയായി എന്നെ സമീപിച്ച്  കാതില്‍ പറഞ്ഞു " മൗനി ബാബയാണ്, ഇന്ന് ഒന്നും തന്നെ സംസരിക്കില്ല". വിസ്മയം കലര്‍ന്ന മിഴികളോടെ ഞാന്‍ ചിത്രങ്ങള്‍ എടുത്തു കഴിഞ്ഞയുടനെ ബാബ, കടലാസ്സില്‍ എന്തോ കുത്തികുറിച്ച് അനുയായി വഴി എന്‍റെ കൈവശംതന്നു. കാര്യമിതാണ്‌ വിഗ്രഹങ്ങളില്‍ ചാര്‍ത്താനായി പൂമാലയ്ക്കുള്ള പണം സംഭാവനയായി നല്കണം. പണം നല്കിയതോടെ ആഹ്ലാദതിളക്കമുള്ള കണ്ണുകളോടെ വീണ്ടും എന്തോ കുറിച്ച് അനുയായിക്ക്‌ നല്കി. നിഗൂഢമായ ചിരിയോടെ അനുയായി എന്നെ നോക്കിയശേഷം സമീപമുണ്ടായിരുന്ന പാത്രത്തില്‍ നിന്നും അല്പം വെള്ളം ഗ്ലാസിലേക്കു പകര്‍ന്നശേഷം അതിലേക്കു കടുംപച്ച നിറമുള്ള ഒരു വസ്തു ചേര്‍ത്ത് എനിക്ക് നേരെനീട്ടി. ഗ്രീന്‍ടീ ആയിരിക്കണം ഞാന്‍ മനസ്സില്‍കരുതി. ബാബാ എന്തായാലും ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധാലുവാണ് എന്നെനിക്കു തോന്നി. പ്രത്യേകിച്ചു രുചി വ്യത്യാസമൊന്നുംതന്നെ അനുഭവപ്പെട്ടില്ല. അല്പസമയം കൂടി അവിടെ ചെലവഴിച്ചശേഷം പോകാന്‍ ഒരുങ്ങവേ ഒരു വല്ലായ്മ അനുഭവപ്പെട്ടു. തലയ്ക്കുള്ളില്‍ എന്തോ വട്ടം ചുറ്റുന്നതുപോലെയും തലയ്ക്കകത്ത് നിന്നും മരവിപ്പ് താഴേക്ക്‌ അരിച്ചിറങ്ങുന്നതു പോലെയും അനുഭവപ്പെട്ടു. എനിക്ക് അവിടെ നിന്നും എഴുന്നേല്ക്കാന്‍ വല്ലാത്ത ബുദ്ധിമുട്ട് തോന്നി.  എന്‍റെ  ഭാരമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നതായും ഒരു തൂവല്‍പോലെ വായുവിലൂടെ ഒഴുകി നീങ്ങുന്നതായും അനുഭവപ്പെട്ടതോടെ ഞാന്‍ അനുയായിയോട്‌ കാര്യം പറഞ്ഞു. അപ്പോഴാണ്‌ ഭയങ്കരമായി എന്നെ ഞെട്ടിച്ചു കളഞ്ഞ സത്യം അറിഞ്ഞത്. അദ്ദേഹം എനിക്ക് നല്കിയത് "ഭാംഗ്" പ്രസാദമാണ്.
കഞ്ചാവ് ചെടിയുടെ ഇലകളും പൂക്കളും ചേര്‍ത്ത് അരച്ചെടുക്കുന്ന ഒരു ലഹരി പദാര്‍ത്ഥമാണത്. മൗനി ബാബ പണിപറ്റിച്ചിരിക്കുന്നു. ഉത്കണ്‍ഠയും അസ്വസ്ഥതയും നിറഞ്ഞ വിചാരങ്ങള്‍ എന്‍റെ മനസ്സിലേക്ക് തള്ളികയറി. അസ്വസ്ഥത നിറഞ്ഞ മനസ്സുമായിനിന്ന എന്നോട് അതവിടെ സര്‍വ്വസാധാരണമായ ഒന്നാണെന്നും ശിവരാത്രി തുടങ്ങിയ വിശേഷാവസരങ്ങളില്‍ അമ്പലങ്ങളില്‍നിന്നും പ്രസാദമായി നല്കാറുള്ളതാണെന്നും അനുയായി പറയുകയുണ്ടായി. ഇരുട്ട് പരന്നു കഴിഞ്ഞിരുന്നതിനാല്‍ എത്രയും പെട്ടെന്ന് മുറിയിലെത്താനുള്ള ഗഹനമായ ചിന്തയിലായിരുന്നു ഞാന്‍. ക്യാമറ കൈവശമുള്ളതിനാല്‍ വഴിയിലെവിടെയെങ്കിലും കിടപ്പിലായിപോയാല്‍ സംഭവിക്കുന്ന ഭവിഷ്യത്തിനെ കുറിച്ചോര്‍ത്ത് ചിന്താവ്യഗ്രനായി. വേച്ചു വേച്ച കാലടികളുമായി എനിക്ക് യാതൊരറിവുമില്ലാത്ത ഇരുട്ടടഞ്ഞ തെരുവുകളിലൂടെ തിടുക്കത്തില്‍നടന്നു. എന്‍റെ കാല്ച്ചുവട്ടില്‍ അഗാധമായി എന്തൊക്കെയോ പൊളിഞ്ഞുതകരുന്നു. ഇടുങ്ങിയ തെരുവില്‍ ആരെയൊക്കെയോ കൂട്ടിമുട്ടി. ആഴങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും ആടിമറിയുകയായിരുന്നു. ഒരു വിധത്തില്‍ മുറിയിലെത്തി കിടക്കയിലേക്ക് വീണു.





ചില പരിചയപ്പെടലുകള്‍ ആകസ്മികമാണ്. ഹൃദയാകര്‍ഷകമായ ഒരുപരിചയപ്പെടലിന്‍റെ അനന്തരഫലമായി ചില നല്ലസുഹൃത്തുക്കളെ അവിടെ ലഭിക്കുകയുണ്ടായി.
വസ്ത്രങ്ങള്‍ വാങ്ങാനായി ഒരു വ്യാപാരശാലയിലെത്തിയതായിരുന്നു ഞാന്‍.
അലക്‌ഷ്യമായ ചുറ്റിതിരിയലിനിടയില്‍ തലേന്നും അവിടം സന്ദര്‍ശിച്ചിരുന്നു. മൂന്നു യുവാക്കള്‍ ചേര്‍ന്നുനടത്തുന്ന സ്ഥാപനമാണത്.
ബിരുദപഠനം കഴിഞ്ഞയുടന്‍ പട്ട് വ്യവസായത്തിലേക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണവര്‍.
വസ്ത്രങ്ങള്‍ വാങ്ങുന്നതിനിടയില്‍ അസാധാരണമായൊരു സൌഹൃദവലയം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു. നെരമ്പൊക്കുകളുമായി അവരോടൊപ്പം കൂടവേ കടയില്‍ തിരക്കേറിയപ്പോള്‍ അവരെ സഹായിച്ചുകൊണ്ട് പട്ടുവ്യവസായത്തിലും നല്ലൊരു ഭാവിയുണ്ടെന്നു തെളിയിക്കാന്‍ അവസരം ലഭിച്ചു. നെയ്ത്തുശാല സന്ദര്‍ശിക്കണമെന്നുള്ള എന്‍റെ ആഗ്രഹം അറിയിച്ചതോടെ 5 കി.മി. ദൂരെയുള്ള അവരുടെ നെയ്ത്തുശാലയിലേക്ക് എന്നെ കൊണ്ടുപൊവാമെന്നു സമ്മതിച്ചു. തുടക്കത്തില്‍  ഒരാള്‍ മാത്രമാണ് എനിക്കൊപ്പം വരാന്‍ തീരുമാനിച്ചതെങ്കിലും ഒരു മണിക്കൂര്‍ നേരത്തേക്ക് കടയുടെ ഉത്തരവാദിത്വം മറ്റൊരാളെ ഏല്പ്പിച്ചുകൊണ്ട് മൂന്നുപേരും എനിക്കൊപ്പം  ചേര്‍ന്നു. രണ്ടു ബൈക്കുകളിലായി ഞങ്ങള്‍ യാത്ര തിരിച്ചു.

വെയില്‍നാളങ്ങള്‍ ഓളംവെട്ടുന്ന ഗ്രാമക്കാഴ്ച്ചകളിലേക്ക്. പട്ടണമായാലും ഗ്രാമമായാലും ഇടുങ്ങിയ, പൊടിനിറഞ്ഞ ഊടുവഴികളാണ് വരണാസിയുടെ മുഖമുദ്ര. നെയ്ത്തുശാലയിലേക്ക് അടുത്തതോടെ രൂക്ഷമായ ഗതാഗത കുരുക്കില്‍ അകപ്പെട്ടതിനാല്‍ വാഹനം ഒരിടത്ത് സൂക്ഷിച്ചിട്ടു ഇറങ്ങി നടക്കേണ്ടി വന്നു.
ആ യാത്രയ്ക്ക്‌ അത്ഭുതകരമായ മറ്റൊരു വിശേഷമുണ്ടായിരുന്നു.പാലിന്‍റെയും നെയ്യുടെയും കൊതിയൂറുന്ന ഗന്ധം പരന്നൊഴുകുന്ന മിഠായി തെരുവ് കടന്നു വേണം നെയ്ത്തുശാലയിലേക്ക് എത്തിചേരാന്‍.
ജിലേബിയും പേഡയും കുല്‍ഫിയും അടക്കമുള്ള മധുരപലഹാരങ്ങള്‍ പിറവിയെടുക്കുന്ന തെരുവുകള്‍. സന്തോഷപാരവശ്യം കൊണ്ട് നിറഞ്ഞ ഹൃദയവും മധുരപലഹാരങ്ങള്‍ കൊണ്ട് നിറഞ്ഞ വയറുമായി ഞങ്ങള്‍ നടന്നു.





ഇരുട്ടടഞ്ഞ വലിയ ഒരു തളത്തിലേക്കാണ് ഞങ്ങള്‍ ആനയിക്കപ്പെട്ടത്. ഒരു മൂലയില്‍ കത്തുന്ന മെഴുതിരി വിളക്കിന്‍റെ വെളിച്ചത്തില്‍ ചിലനിഴല്‍രൂപങ്ങളെ കണ്ടു. വെളിച്ചം നന്നേചുരുങ്ങിയ മുറിയുടെ കോണില്‍നിന്നും ഞങ്ങള്‍ക്കരികിലെത്തിയ രണ്ടു മൂന്നു യുവാക്കളെ എനിക്ക് പരിചയപ്പെടുത്തിതന്നു.
പട്ടിന്പുകള്‍പെറ്റ ബനാറസിലെ ഇന്നത്തെ ദുസ്സഹമായ അവസ്ഥ അവര്‍ എനിക്കു വെളിപ്പെടുത്തി. ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെയാണ് പകല്‍സമയങ്ങളില്‍ വൈദ്യുതി മുടങ്ങുന്നത്. വേനല്‍ക്കാലങ്ങളില്‍ അത് 12 മണിക്കൂര്‍വരെ നീളുമത്രേ. പലനെയ്ത്തുശാലകളും നഷ്ടപ്രതാപത്തിന്‍റെ ദുഃഖസ്മരണകളുംപേറി വിസ്മൃതിയിലാണ്ടു കഴിഞ്ഞു.
സാരിനെയ്യുന്നത് എങ്ങനെയെന്ന്‌ താല്കാലികമായ വെളിച്ചത്തിന്‍റെ സഹായത്തോടെ അവര്‍ എനിക്ക് വിശദീകരിച്ചു. ബനാറസിലെ തറികളില്‍നിന്നും പിറവിയെടുക്കുന്ന പട്ട് ലോകം മുഴുവന്‍ പ്രിയങ്കരമാണ്.
ഒരുദിവസം മുതല്‍ ഒരുമാസംവരെ സമയമെടുത്താണ് ആറര മീറ്ററില്‍ നെയ്തെടുക്കുന്ന സാരി എന്ന വിസ്മയം പൂര്‍ത്തിയാക്കുന്നത്.ദുഃഖമയമായ പരിതസ്ഥിതിയിലും സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ച അവരോടൊപ്പമുള്ള നിമിഷങ്ങള്‍ എന്നില്‍ അനിര്‍വചനീയമായ ആഹ്ലാദമാണ്‌ ഉണര്‍ത്തിയത്. മടക്കയാത്ര വളരെ തിടുക്കത്തിലായിരുന്നു.
വാരണാസിയിലെ മൂന്നു ദിവസങ്ങളില്‍ ഭൂരിഭാഗം സമയവും കാവിവസ്ത്രത്തിനകത്തായിരുന്നു എന്‍റെ സഞ്ചാരം. അതുകൊണ്ട്തന്നെ ഞാന്‍ ഒരു സന്യാസിയാണെന്ന് തെറ്റുദ്ധരിക്കപ്പെട്ട സന്ദര്‍ഭങ്ങളുണ്ടായി. എന്‍റെ കഴുത്തിലും കയ്യിലും കാലിലുമായി ധരിച്ചിട്ടുള്ള രുദ്രാക്ഷങ്ങളും മാലകളും അങ്ങനെ ഒരു തെറ്റ്ദ്ധാരണയ്ക്ക് ആക്കം കൂട്ടിയിരിക്കാനെ വഴിയുള്ളൂ.
ഊഷ്മളമായ തെളിച്ചമുള്ള സായാഹ്നത്തില്‍ നദീതീരത്തെപടവില്‍ അസ്തമയ സൂര്യന്‍റെ പ്രഭാവത്തില്‍ കുളിച്ചു കിടക്കുന്ന വീതിയേറിയ നദിയിലേക്ക് നോക്കികൊണ്ട്‌ കാവ്യാത്മകമായ ഏതോ ദിവാസ്വപ്നത്തില്‍ മുഴുകിയിരിക്കുകയായിരുന്നു ഞാന്‍. നദിയെ തഴുകിയെത്തുന്ന കാറ്റേറ്റ് ഇരിക്കുമ്പോള്‍ നദിയിലേക്ക് ഇറക്കിവച്ച കാലുകളില്‍ മീനുകള്‍ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് കുറച്ചകലെയായി ഒരു മനുഷ്യന്‍ ഗംഗയില്‍ മുങ്ങി നിവരുന്നത്‌ കണ്ടത്. നദിയെ തൊഴുതുകൊണ്ട് എന്തൊക്കെയോ കര്‍മ്മങ്ങള്‍ ചെയ്യുകയാണ് അദ്ദേഹം. പക്ഷെ അതിനിടയിലും അദ്ദേഹത്തിന്‍റെ കൂര്‍ത്ത മിഴികള്‍ ഇടയ്ക്കിടെ എന്‍റെ നേര്‍ക്ക്‌ നീളുന്നത് ഞാനറിഞ്ഞു. ഞാനെന്‍റെ അവസ്ഥയെയും പ്രവൃത്തിയെയും വിചിന്തനം ചെയ്തു. ഇല്ല, അരുതാത്തതൊന്നും ഞാന്‍ചെയ്തിട്ടില്ല പക്ഷെ അയാളുടെ കണ്ണുകളില്‍ എന്തോ പ്രത്യേകത സ്ഫുരിക്കുന്നു. അതിന്‍റെ അര്‍ത്ഥമെന്താണെന്ന്എനിക്ക് മനസ്സിലായില്ല. അല്പസമയം കഴിഞ്ഞതോടെ അയാള്‍ എനിക്കരികിലേക്ക് നടന്നടുത്തു. ഞാന്‍ ആശങ്കകലര്‍ന്ന മിഴികളുമായി നോക്കിയിരിക്കെ അയാള്‍ എനിക്കരികിലെത്തി ഒരുനിമിഷം എന്നെ അടിമുടി നോക്കിയശേഷം കൈകള്‍കൂപ്പി നമിച്ചു. പെട്ടെന്ന് പരിഭ്രമിച്ച മുഖവുമായി നിന്ന ഞാന്‍ നിമിഷാര്‍ധം കൊണ്ട് അതില്നിന്നും മുക്തി നേടി. മറ്റൊന്നും നോക്കാതെ ഉടനെ കൊടുത്തു കൈയ്യുയര്‍ത്തി ഒരു അനുഗ്രഹം. ഭക്തി തുളുമ്പുന്ന മിഴികളുമായി എന്‍റെ മുന്‍പില്‍ നിന്ന അദ്ദേഹത്തെനിരാശപ്പെടുത്താന്‍ എനിക്ക് മനസ്സ് വന്നില്ല. ക്ഷീണിച്ച വിളറിയ മുഖത്ത് സന്തോഷത്തിന്‍റെ പ്രഭാപൂരവുമായി "എന്‍റെ ഭക്തന്‍" മടങ്ങി.
എന്നിരുന്നാലും എന്‍റെ മനസ്സ് നിരാശയിലാണ്ടു. ശൂന്യതയില്‍നിന്നും ഭസ്മവും സ്വര്‍ണ്ണമാലയും സൃഷ്ടിക്കുക, ഭാവിപ്രവചിക്കാനുള്ള അത്യസാധാരണമായ ഗ്രഹണശക്തി ആര്‍ജ്ജിക്കുക തുടങ്ങിയ വിശേഷസിദ്ധികള്‍ അഭ്യസിക്കാതിരുന്നതില്‍ ഞാന്‍ തീര്‍ത്തും നിരാശനായിരുന്നു. കുറഞ്ഞപക്ഷം നാട്ടിലേക്കുള്ള യാത്രക്കൂലി എങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തരപ്പെടുത്താന്‍ കഴിയുമായിരുന്നു എന്ന് തോന്നി


ഗംഗാആരതി കാണുവാനായി വഞ്ചിയില്‍ പുറപ്പെട്ടു. ഗംഗാ മാതാവിനെ പൂജിക്കുന്ന ചടങ്ങാണത്‌. എല്ലാ സായാഹ്നങ്ങളിലും ദസസ്വമേത് ഘാട്ടിലാണ് ഇത് അരങ്ങേറുന്നത്.
ഒരുമണിക്കൂര്‍ വഞ്ചിയാത്രയ്ക്ക് 100 രൂപയാണ് എന്നോട് ആവശ്യപ്പെട്ടത്. കൃത്യമായകൂലി ഇല്ലെങ്കിലും തിരേക്കേറിയ ഘാട്ടുകളില്‍ ഇതിന്‍റെ പലമടങ്ങാണ് ആവശ്യപ്പെടുന്നത്. പോക്കുവെയില്‍ പരന്നൊഴുകിയ ഗംഗയിലെ അസ്സിഘാട്ടില്‍നിന്നും യാത്ര തുടങ്ങിയപ്പോള്‍ അസാധാരണമായൊരു ശാന്തതയായിരുന്നു നദിയ്ക്ക്. സൂര്യന്‍ പടിഞ്ഞാറേ ദിശയില്‍ ആഴ്ന്നിറങ്ങാന്‍ തുടങ്ങവേ ഗംഗയ്ക്ക്‌മേല്‍ ഇരുള്‍പരന്നുതുടങ്ങി.
പടവുകളില്‍നിന്നും ഒഴുക്കിവിടുന്ന ചെരാതുകള്‍ സ്വര്‍ണ്ണ പ്രഭ ചൊരിഞ്ഞുകൊണ്ട്‌ ഓളങ്ങള്‍ക്കുമേല്‍ തെന്നിയൊഴുകുന്നു. കുറച്ചു ദൂരം പോകവേ അസാധാരണമാംവിധം  അസംഖ്യം ചെരാതുകള്‍ നദിയില്‍ പ്രകാശപൂര്‍ണ്ണമാര്‍ന്ന ദീപ്തിയോടെ ഒഴുകി നടക്കുന്നതു കാണായി. അവിശ്വസനീയതയോടെ ഞാന്‍ അവ നോക്കികണ്ടിരുന്നപ്പോള്‍ വഞ്ചി തുഴഞ്ഞിരുന്ന വൃദ്ധനാണ് അതിന്‍റെ രഹസ്യം എനിക്ക് വെളിപെടുത്തി തന്നത്. ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പിന്‍റെ പരസ്യചിത്രീകരണത്തിനായി ഒഴുക്കിവിട്ടതാണ് ഇത്രയുമധികം ചെരാതുകള്‍. അങ്ങുദൂരെ പടവില്‍ ചിത്രീകരണം നടക്കുന്നത് കാണാമായിരുന്നു. ഏതായാലും അവിസ്മരണീയമായൊരു യാത്രയായി തീര്‍ന്നു എനിക്കത്. അത്രമേല്‍ അത്ഭുതകരമാംവിധം ശാന്തമായിരുന്നു അന്തരീക്ഷം. തുഴയെറിയുന്ന ശബ്ദമല്ലാതെ മറ്റൊന്നും തന്നെയില്ല. അഗാധതരമായ ശാന്തതയെ മുറിപ്പെടുത്താന്‍ തുഴപോലും ഭയപ്പെട്ടതുപോലെ തോന്നിപ്പോയി. തിളങ്ങുന്ന ദീപങ്ങള്‍ക്കിടയിലൂടെയുള്ള ആ യാത്ര ഒരിക്കലും അവസാനിക്കാതെ, ഏറെ വിദൂരമായ, എനിക്ക്‌ തീര്‍ത്തും അജ്ഞാതമായ ഒരു തീരത്തേക്ക്‌ എന്നെ കൊണ്ടുപോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി.



ഗംഗാആരതി ദീപങ്ങളുടെ ഉത്സവമാണ്. തീരത്തേക്ക് വഞ്ചിയടുപ്പിച്ച് അതിലിരുന്നാണ്  ആരതി കണ്ടത്. ക്ഷേത്രമണികള്‍ മുഴങ്ങവെ തിളങ്ങുന്ന പട്ടുവസ്ത്രമണിഞ്ഞ നാലഞ്ചു യുവാക്കള്‍ ഗംഗാനദിയ്ക്ക് അഭിമുഖമായി അണിനിരന്നു. കുന്തിരിക്കത്തിന്‍റെ ഗന്ധംകലര്‍ന്ന പുകച്ചുരുളുകള്‍ അന്തരീക്ഷത്തില്‍ വ്യാപിച്ചു. ഭജനുകളും ശിവസ്തുതികളും മുഴങ്ങവെ അനവധി തിരിയിട്ടു തെളിയിച്ച വലിയ വിളക്കുമായി അവര്‍ സ്ത്രൈണതയാര്‍ന്ന ചുവടുകളോടെ നൃത്തം ചെയ്യാന്‍ തുടങ്ങി. ശാന്തമായും ക്രമാനുസാരമായും ആയിരുന്നു അവരുടെ ചലനങ്ങള്‍.  ഭക്തിതുളുമ്പുന്ന മിഴികളുമായി പടവുകളിലും വഞ്ചികളിലും നിറഞ്ഞിരുന്ന വിശ്വാസികള്‍ തൊഴുകൈകളോടെ ശിവസ്തുതികള്‍ ജപിക്കുന്നു. യുവാക്കളുടെ കൈയ്യിലെ ദീപങ്ങള്‍ അന്തരീക്ഷത്തില്‍ ഉയരുകയും താഴുകയും ചെയ്തുകൊണ്ടിരുന്നു. നയന മനോഹരമായ കാഴ്ച. തിളങ്ങുന്ന ദീപങ്ങള്‍ ഒന്നുചേര്‍ന്ന് പകര്‍ന്ന മാസ്മരസൌന്ദര്യം അവര്‍ണ്ണനീയമായ ഭാവവിശേഷത്തോടുകൂടി ഞാന്‍ കണ്ടിരുന്നു.
വഞ്ചിയില്‍ തിരികെ താമസസ്ഥലത്തേക്ക്. നദിയില്‍ സ്വര്‍ണ്ണപ്രഭ ചൊരിഞ്ഞിരുന്ന ചെരാതുകള്‍ ഭൂരിഭാഗവും ആഴങ്ങളിലേക്ക് പതിച്ചിരിക്കുന്നു. ചന്ദ്രകിരണങ്ങളേറ്റ് നിശ്ചലയായി കിടക്കുന്ന ഗംഗാനദി. ഹരിശ്ചന്ദ്രഘാട്ടില്‍ എരിയുന്ന ചിതകള്‍ കാണാമായിരുന്നു. ഇരുട്ടിനോട്‌ പൊരുതിക്കൊണ്ട് അണഞ്ഞു തുടങ്ങുന്ന ചിതകൾ. ഒടുവിൽ ചുവന്ന കനലുകൾക്ക് മീതെ കറുത്ത ചാരം മൂടപ്പെട്ടു.  ഒരേ സമയം ഏറെആശ്ചര്യപ്പെടുത്തുകയും ഗഹനമായ ചിന്തകളിലേക്ക് തള്ളി വിടുകയും ചെയ്ത കാഴ്ചയായിരുന്നു അത്. മനുഷ്യജീവിതം എത്രമാത്രം നിഗൂഢതകള്‍ നിറഞ്ഞതാണ്. പലദേശങ്ങളില്‍നിന്നായി പലജീവിതാവസ്ഥയിലൂടെ കടന്നുപോയവര്‍ അവസാനം ഒരുപിടി ചാരമാവാന്‍ ഇവിടെ ഒത്തുചേരുന്നു. മനുഷ്യജീവിതത്തിന്‍റെ ക്ഷണികതയെ കുറിച്ച് ഒരുനിമിഷം ആലോചിച്ചുപോയി ഞാന്‍.

ഗംഗയ്ക്ക്‌മേല്‍ വീശിയ  ശീതക്കാറ്റ് ശക്തമായതോടെ ഞാന്‍ തണുത്തു വിറച്ചു. വഞ്ചിയില്‍ നിന്നിറങ്ങി തിടുക്കത്തില്‍ മുറിയിലേക്ക് നടന്നു.
രാത്രിയില്‍ ജനലിനുപുറത്ത് കാറ്റിന്‍റെ ഓരിയിടല്‍ കേള്‍ക്കാമായിരുന്നു. എത്ര ശ്രമിച്ചിട്ടും നിദ്ര കടാക്ഷികുന്നമട്ടില്ല. ജനല്‍ തുറന്നതോടെ കാറ്റിരച്ചു കയറി മുഖത്തടിച്ചു. നിലാവില്‍മുങ്ങിയ ഗംഗാ ശാന്തമായി ഒഴുകുന്നു. രാത്രി വൈകിയും തീര്‍ത്ഥാടകരുണ്ട് പടവുകളില്‍. പാപങ്ങളെ കഴുകികളഞ്ഞ് ഗംഗ അവരെ ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. നാളെ രാത്രിയോടെ ഞാന്‍ ഈ പട്ടണത്തോടു വിടപറയും. അനിര്‍വചനീയമായ മനോരാജ്യങ്ങള്‍ക്കിടയില്‍ ഏതൊക്കെയോ ആലോചന നുറുങ്ങുകളുമായി ഒരുപാട്സമയം നദിയെ നോക്കിയിരുന്നു. തണുപ്പ് അരിച്ചു കയറിയപ്പോള്‍ ജനല്‍ അടച്ചു കിടന്നു. എപ്പോഴോ നിദ്രയിലേക്ക് വീണു.

വാരണാസിയില്‍നിന്നും 13 കി.മി. അകലെയുള്ള സാര്‍നാഥ് എന്ന ചരിത്ര ഭൂമിയിലെക്കായിരുന്നു എന്‍റെ അടുത്ത യാത്ര. ചരിത്രമുറങ്ങുന്ന, ബുദ്ധഭഗവാന്‍റെ കാലടികള്‍ പതിഞ്ഞയിടം.
ഓട്ടോറിക്ഷയിലാണ് അവിടെ എത്തിയത്.  രണ്ടു മണിക്കൂര്‍ കാത്തുനില്ക്കുന്നതിനുള്ള കൂലി അടക്കം തിരികെ വാരണാസിയില്‍ എത്തിക്കുനതിനു 400 രൂപയാണ് ഡ്രൈവര്‍ എന്നോട് ആവശ്യപ്പെട്ടത്‌.
വിലപേശലിനൊടുവില്‍ "ഗുരുജി" ആയതുകൊണ്ട് മാത്രം 300 രൂപ തന്നാല്‍മതി എന്നായി. എന്തായാലും എന്‍റെ കാവി വസ്ത്രം അവിടെയും ഫലം ചെയ്തിരിക്കുന്നു എന്ന് മനസ്സിലായി.


സ്തൂപവും ബുദ്ധക്ഷേത്രവും വിഹാരങ്ങളും ബോധിവൃക്ഷവും അടക്കം കാണാനും അനുഭവിക്കാനും ഒത്തിരി കാര്യങ്ങള്‍ ഇവിടെയുണ്ട്. ശ്രീബുദ്ധന്‍റെ ജനനത്തെകുറിച്ച് ആധുകാരികമായ രേഖകള്‍ ലഭ്യമല്ല എന്നിരുന്നാലും ക്രിസ്താബ്ദത്തിന് അഞ്ഞൂറിലേറെ വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു  അദ്ദേഹത്തിന്‍റെ ജനനം എന്ന്‌ വിശ്വസിക്കപ്പെടുന്നു. 25 വര്‍ഷത്തോളം ലൌകികസുഖങ്ങള്‍ ആസ്വദിച്ചു ജീവിച്ചതാണ് ഗൗതമ സിദ്ധാര്‍ഥന്‍ എന്ന് ആദിമ പേരായ ബുദ്ധന്‍. പിന്നീട് മനുഷ്യരുടെ ദുഖങ്ങളെയും കഷ്ടപാടുകളെയും കുറിച്ച് ഗഹനമായി ചിന്തിക്കുകയും അവ ദുരീകരികാനുള്ള മാര്‍ഗ്ഗങ്ങള്‍ തിരയുകയും ചെയ്തു. അവസാനം ഇരുപത്തിയൊന്‍പതാമത്തെ വയസ്സില്‍ ഭാര്യയും കുട്ടികളുമുള്‍പ്പെടെ സകല കുടുംബ ബന്ധങ്ങളും ഉപേക്ഷിച്ച് വനത്തിലേക്ക് പുറപ്പെട്ടു. പക്ഷെ അവിടെയും അദ്ദേഹത്തിന് സംതൃപ്തി ലഭിച്ചില്ല. പിന്നീട് ഗയയിലെത്തി അഞ്ചു വര്‍ഷത്തെ കഠിനതപസ്സിനൊടുവില്‍ ബോധോദയം ഉണ്ടായ അദ്ദേഹം കാശിയിലെ സാര്‍നാഥില്‍ എത്തുകയും പൂര്‍വ്വസ്നേഹിതന്മാരെ കണ്ടെത്തി ആദ്യമായി ധര്‍മ്മത്തെ കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. അഭൂതപൂര്‍വ്വമായ വേഗത്തിലാണ് ബുദ്ധമതത്തില്‍ ചേര്‍ന്നവരുടെ എണ്ണം വര്‍ദ്ധിച്ചത്. അതില്‍ കൃഷിക്കാരും ദരിദ്രരും മുതല്‍ സന്യാസിമാരും പ്രഭുക്കന്‍മാരും വരെ സമൂഹത്തിലെ എല്ലാ തലങ്ങളില്‍നിന്നുള്ള ആളുകള്‍ ഉണ്ടായിരുന്നു.   മനുഷ്യവര്‍ഗ്ഗത്തിന് തന്നാല്‍ ചെയ്യാന്‍ കഴിയുന്ന വലിയ സഹായം അവരെ ദുഖത്തില്‍ നിന്നും കരകയറ്റുക എന്നതാണെന്ന് അദ്ദേഹം വിശ്വസിച്ചു.



അഷ്ടമാര്‍ഗ്ഗങ്ങളാണ് ബുദ്ധമതത്തിന്‍റെ അടിസ്ഥാനം. ദുഃഖകാരണങ്ങളായ തൃഷ്ണ, ദുര്‍മോഹം, കാമം, സ്വാര്‍ത്ഥം എന്നിവയില്‍നിന്നും രക്ഷനേടുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് അഷ്ടമാര്‍ഗ്ഗങ്ങള്‍. മനുഷ്യവര്‍ഗ്ഗത്തിലെ ദുഃഖങ്ങള്‍ക്ക് കാരണം അവന്‍റെ ഒരിക്കലും ഒടുങ്ങാത്ത ആഗ്രങ്ങളാണ്.

ബുദ്ധോപദേശങ്ങള്‍ എന്‍റെ ഉള്ളിലേക്ക് തുളഞ്ഞു കയറി തലച്ചോറിനുള്ളില്‍ ലഹളകൂട്ടി. എന്‍റെ ജീവിതവീക്ഷണങ്ങള്‍ക്ക് വികാസം നല്കാന്‍ ഈ യാത്ര ഒന്നുകൊണ്ട് മാത്രം കഴിയും എന്നെനിക്കു പൂര്‍ണബോധ്യമായിരുന്നു. അഷ്ടമാര്‍ഗ്ഗങ്ങളെ കുറിച്ച് അദ്ദേഹം പ്രഭാഷണം നടത്തിയ സാര്‍നാഥില്‍ ഇന്ന് വലിയൊരു സ്തൂപം നിലകൊള്ളുന്നു. അശോക ചക്രവര്‍ത്തിയാണ് അതവിടെ സ്ഥാപിച്ചത്. അതിനാല്‍ തന്നെ അശോകസ്തൂപം എന്ന പേരിലും അതറിയപ്പെടുന്നു. ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോകസ്തംഭം ഈ സ്തൂപത്തിനു മുകളിലാണ് സ്ഥാപിച്ചത്. നാല് സിംഹങ്ങള്‍ നാലുദിക്കിലേക്കും തിരിഞ്ഞു നില്ക്കുന്ന രീതിയിലുള്ള ശില്പം ഇപ്പോള്‍ സാരനാഥ് കാഴ്ച ബംഗ്ലാവിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ സ്തംഭത്തില്‍ ആലേഖനം ചെയ്തിട്ടുള്ള ഇരുപത്തിനാല് അരകാലുള്ള ചക്രമാണ് ഇന്ത്യയുടെ ദേശീയ പതാകയുടെ മദ്ധ്യത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
സദാസമയവും ഇളംകാറ്റ് ഒഴുകി നടക്കുന്ന വലിയൊരു പുല്മേടിന്‍റെ നടുവിലാണ് സ്തൂപം സ്ഥിതിചെയ്യുന്നത്.
സ്തൂപവും ബുദ്ധന്‍റെ വലിയ പ്രതിമയുള്ള ക്ഷേത്രവും വിഹാരങ്ങളും പിന്നിട്ട് ബോധി വൃക്ഷച്ചുവട്ടില്‍ ഇരുന്നപ്പോള്‍ താപസന്‍റെതുപോലെ ശാന്തമായിരുന്നു മനസ്സ്.ഹൃദയത്തെ സംശുദ്ധമാക്കികൊണ്ട് ചിന്തകളെ നവോന്മേഷ പൂര്‍ണ്ണമാക്കാന്‍ ആസന്ദര്‍ശനം ധാരാളം മതിയായിരുന്നു. കാറ്റിനു മുഖം കൊടുത്ത് ബോധിവൃക്ഷച്ചുവട്ടില്‍ ഇരിക്കവേ നൂറ്റാണ്ടുകള്‍ക്കപ്പുറത്ത് ഏറെ വിദൂരമായ കാലത്തില്‍നിന്നും എന്നെ തഴുകിയ ആ കരസ്പര്‍ശം ആരുടെതാണ്?.




വെയില്‍ചാഞ്ഞുതുടങ്ങിയപ്പോള്‍ തിരികെയുള്ള യാത്ര ആരംഭിച്ചു.വാരണാസി അടുത്തതോടെ ഇടുങ്ങിയ റോഡില്‍ ഗതാഗതകുരുക്ക്  രൂക്ഷമായി. വണ്ടികളുടെ അനന്തമില്ലാതെ നീളുന്നനിരയിലേക്ക് മറ്റു വാഹങ്ങളുടെ തള്ളികയറ്റവും ചെവിക്കല്ല് പൊട്ടുന്ന വിധത്തില്‍ മുഴക്കുന്ന ഹോണ്‍വിളികളും അന്തരീക്ഷം തീര്‍ത്തും അസഹ്യമാക്കി. ഭേദകരമായ മാര്‍ഗ്ഗം എന്ന്‌ തോന്നിയതിനാല്‍ വണ്ടിയില്‍ നിന്നിറങ്ങി നടക്കാന്‍ തീരുമാനിച്ചു. 1 കി.മി. നടക്കേണ്ടി വരും എന്ന് ഡ്രൈവര്‍ പറഞ്ഞു. വഴിയെകുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഡ്രൈവറില്‍നിന്നും ശേഖരിച്ചുകൊണ്ട് നടത്തം തുടങ്ങി.
തെരുവ് കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയിലാണ് അസുഖകരമായ ഒരു വസ്തുത ഞാന്‍ മനസ്സിലാക്കിയത്. എനിക്ക് എവിടെയോ വഴി തെറ്റിയിരിക്കുന്നു. ഒരേ മാതൃകയിലുള്ള തെരുവുകള്‍ ഒന്നിനോടൊന്നു ചേര്‍ന്ന് കിടക്കുന്നു. തെരുവുകളുടെ ഈ ശൃംഗലയ്ക്ക്‌ മുന്നില്‍ എങ്ങോട്ട് പോവണമെന്നറിയാതെ ഞാന്‍ മിഴിച്ചു നിന്നു. അപ്പോഴേക്കും വലിയഒച്ചയിലുള്ള മുദ്രാവാക്യങ്ങള്‍ എനിക്ക് പിന്നില്‍നിന്നും കേട്ടുതുടങ്ങി. എന്‍റെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍  ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിഷേധ പ്രകടനമാവും എന്നാണ് കരുതിയത്‌. ആദ്യത്തെ കാഴ്ചയില്‍ ഒന്നാമതായി കാണുന്ന ആര്‍ക്കും അതിലും അധികമായി ഒന്നും തന്നെ തോന്നുകയില്ല.  ആ കാരണം കൊണ്ട് തന്നെ വഴിയുടെ ഓരംചേര്‍ന്നുകൊണ്ട് ഞാന്‍ ഒതുങ്ങിനിന്നു.
അടുത്തെത്തിയപ്പോഴാണ് മൃതശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയാണ് അതെന്നു മനസിലാക്കിയത്. തിളങ്ങുന്ന പട്ടുതുണിയില്‍ പൊതിഞ്ഞ ശവമന്ജം നാലഞ്ചുപേര്‍ ചേര്‍ന്ന് വഹിച്ചിട്ടുണ്ട്‌. ധാരാളം ആളുകള്‍ എന്തൊക്കെയോ മുദ്രാവാക്യങ്ങളുമായി വേഗതയാര്‍ന്ന ചുവടുകളോടെ അതിനെ അനുഗമിക്കുന്നു. തമിഴ്നാട്ടിലും മറ്റും കാണുന്നതുപോലെ കൊട്ടും പാട്ടുമൊന്നുമില്ലെങ്കിലും ആ കാഴ്ച എനിക്ക് അസാധാരണമായിതോന്നി. വിസ്മയം കലര്‍ന്ന ഭാവത്തോടെ അത് നോക്കിയിരുന്നപ്പോഴാണ് അവര്‍ തീര്‍ച്ചയായും ഹരിശ്ചന്ദ്ര ഘാട്ടിലെക്കായിരിക്കും പോവുകഎന്നചിന്ത മനസ്സിലേക്കോടിയെത്തിയത്. വഴിയറിയാതെ ദുസ്സഹമായ വിചാരത്തിലാഴ്ന്നുനിന്ന എനിക്ക് അത് ബുദ്ധിപൂര്‍വ്വമായൊരു മുന്നറിവായി തീര്‍ന്നു. മറ്റൊന്നും നോക്കാതെ അവര്‍ക്കിടയിലേക്ക് നുഴഞ്ഞു കയറി.
എനിക്ക് അന്യമായ ഏതോ ദേശത്ത് ജീവിച്ച തീര്‍ത്തും അപരിചിതനായ ഒരു മനുഷ്യാത്മാവ്. ജനനവും മരണവും എന്ന രണ്ടു അപാരതകള്‍ക്കിടയില്‍ ഞങ്ങള്‍ ഒരിക്കല്‍പോലും പരസ്പരം അറിഞ്ഞിട്ടില്ല. എന്നിട്ടും മരണത്തിന്‍റെ അഗാധതയിലേക്ക്‌ ഒഴുകിയിറങ്ങിപോയ ആ മനുഷ്യാത്മാവിന്‍റെ മൃതശരീരത്തെ അനുഗമിക്കുവാന്‍ ലോകാന്തരത്തിലെ മറ്റൊരു കോണില്‍നിന്ന് ഞാന്‍ ഇതാ ഇവിടെ എത്തപ്പെട്ടിരിക്കുന്നു. ഈശ്വരന്‍റെ അനിര്‍വാച്യങ്ങളായ വികൃതിയില്‍ അത്ഭുതപ്പെട്ട് അവരിലൊരാളായി ഞാനും നടന്നു.

രാത്രിയില്‍ വരണാസിയോട് വിടചൊല്ലി ഇറങ്ങി. രാത്രി പന്ത്രണ്ടുമണിക്കായിരുന്നു ലക്നൗ ലേക്കുള്ള തീവണ്ടി. നക്ഷത്രങ്ങള്‍ തിളങ്ങുന്ന രാത്രിയില്‍ ചന്ദ്രകിരണങ്ങളേറ്റ് നിശ്ചലയായി കിടക്കുന്ന ഗംഗയുടെ തീരത്തൂടെ പ്രധാന തെരുവ് ലക്‌ഷ്യമാക്കി ഞാന്‍നടന്നു. ശാന്തതയെകൊണ്ടുള്ള സ്വര്‍ഗ്ഗമായിരുന്നു അവിടം. നദിയുടെ ശാന്തതയും ഹൃദയത്തിന്‍റെ ശാന്തതയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് നടക്കുമ്പോള്‍ ആത്മാവിന്‍റെ ആഴങ്ങളില്‍ ഈലോകത്തെ സംബന്ധിച്ച യാതൊന്നുംതന്നെ ഉണ്ടായിരുന്നില്ല, ആഹ്ലാദകരമായ ശൂന്യതയല്ലാതെ.
പലര്‍ക്കും പലതാണ് വരാണാസി. എന്‍റെ യാത്രയുടെ താളുകളില്‍ വാരണാസി എന്ന അദ്ധ്യായം നിറഞ്ഞിരിക്കുന്നത്‌ വിസ്മയജനകമായ ഒരുപിടി അനുഭവങ്ങള്‍കൊണ്ടാണ്. വാരണാസിയോട് യാത്രപറഞ്ഞ്‌ ട്രെയിനില്‍ കയറി.

സുഖകരമായ നിദ്രയ്ക്കുശേഷം ആറുമണിയോടെ ഉണര്‍ന്നപ്പോള്‍ തീവണ്ടി ലക്നൗവിലേക്ക് അടുത്തുകൊണ്ടിരിക്കുകയായിരുന്നു. നവാബ്മാരുടെ നഗരമായ ലക്നൗ ഉത്തര്‍പ്രദേശ്‌ സംസ്ഥാനത്തിന്‍റെ തലസ്ഥാനമാണ്. പതിനെട്ട്‌, പത്തൊന്‍പത്  നൂറ്റാണ്ടുകളിലെ നവാബ്മാരുടെ ഭരണകാലത്താണ് ലക്നൗ ഇന്ത്യയിലെ ഏറ്റവും വലിയ പട്ടണങ്ങളില്‍ഒന്നായി വികസിച്ചത്. കൊട്ടാരങ്ങളുടെയും മോസ്കുകളുടെയും നാടായ ഇവിടം അക്കാലങ്ങളില്‍ ഇസ്ലാമിക ചിന്തകളുടെയും സാഹിത്യത്തിന്‍റെയും കേന്ദ്രമായിരുന്നു.
ഒരുപകലും രാത്രിയും മാത്രമാണ് എനിക്ക് ലക്നൗ-ല്‍ ലഭിക്കുക. എന്‍റെ  ലക്‌ഷ്യസ്ഥലമായ ബാര-ഇമംബാര എന്നഅത്ഭുത നിര്‍മ്മിതി കണ്ടുതീര്‍ക്കാന്‍തന്നെ അത് തികയാതെവരും എന്നറിയാമായിരുന്നെങ്കില്‍കൂടി കിഴക്കിന്‍റെ സുവര്‍ണ്ണനഗരത്തിലൂടെയുള്ള ഒരുചുറ്റിതിരിയല്‍ മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്. 

ലക്നൗ ലെ നവാബ് ആയിരുന്ന അസഫ്-ഉദ്-ദൌള 1784 ല്‍പണികഴിപ്പിച്ചതാണ് നഗരത്തിലെ ഏറ്റവും മഹത്തായ നിര്‍മിതികളില്‍ ഒന്നായ ബാര ഇമംബാര. തദ്ദെശീയരായ ഇസ്ലാംമത വിശ്വാസികള്‍ മുഹറം ആഘോഷവേളയില്‍ എല്ലാ വര്‍ഷവും ഇവിടെ ഒരുമിച്ചുചേരുന്നു.





രണ്ടു പ്രധാനകവാടങ്ങളിലൂടെയാണ് പ്രവേശനം. പുഷ്പങ്ങളുടെ സാമ്രാജ്യമായ വലിയൊരു പൂന്തോട്ടത്തിനും പുല്മേടിനും നടുവിലാണ് കൊട്ടാരം സ്ഥിതിചെയ്യുന്നത്.
പൌരാണിക സൌന്ദര്യം കവിഞ്ഞൊഴുകുന്ന നിര്‍മ്മാണരീതിയാണ് കൊട്ടാരത്തിന്‍റെ പ്രത്യേകത. കലയും സൌന്ദര്യവും വിളക്കിചേര്‍ത്ത കൊട്ടാരത്തിന്‍റെ ഗാംഭീര്യത്തിനു മുന്‍പില്‍ അന്തംവിട്ടു നില്ക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ. 
ഒരു സംസ്കൃതിയെ തന്നെ പ്രദര്‍ശിപ്പിക്കുന്ന ഇതുപോലുള്ള നിര്‍മ്മിതികള്‍ അധികമുണ്ടാവില്ല.
സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന കമാനആകൃതിയിലുള്ള കൂറ്റന്‍ഹാള്‍ ആണ് എന്നെ ഏറെ വിസ്മയിപ്പിച്ചത്. അന്‍പതു മീറ്റെര്‍ നീളവും പതിനഞ്ചു മീറ്റെര്‍ ഉയരവുമുള്ള അതിന്‍റെ മേല്ക്കൂര, തൂണുകളുടെയോ ഭീമുകളുടെയോ സഹായമില്ലാതെ ഇന്‍റെര്‍ലോക്കിംഗ് രീതിയിലുള്ള ചുടുകട്ടകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുഗള്‍കാലഘട്ടത്തെ വാസ്തുസൌന്ദര്യത്തിലും, മഹത്തരമായ കലാ വൈദഗ്ദ്യത്തിനുമുന്നിലും വിസ്മയപ്പെട്ടുകൊണ്ട് ഞാന്‍ നടന്നു. 
കൌശലാത്മകങ്ങളായ ഇടനാഴികളും, തുരങ്കങ്ങളും ഗൈഡിന്‍റെ സഹായമില്ലെങ്കില്‍ തീര്‍ച്ചയായും നമ്മെ വഴിതെററിക്കും. മുന്നറിയിപ്പ് അവഗണിച്ചുകൊണ്ട് ഒറ്റയ്ക്ക് നടന്നു കാണാന്‍ തീരുമാനിച്ച എന്‍റെ അഹങ്കാരത്തിനേറ്റ വലിയ തിരിച്ചടിയായിതീര്‍ന്നു ആസന്ദര്‍ശനം. ശത്രുക്കളെ വഴിതെറ്റിച്ച് കുരുക്കില്‍ അകപ്പെടുത്താനും കൊട്ടാരത്തിന്‍റെ സുരക്ഷയ്ക്കുമായി നിര്‍മ്മിച്ചിട്ടുള്ള ഇരുളടഞ്ഞ ഇടനാഴികളില്‍ ഒന്നില്‍പെട്ടുപോയ ഞാന്‍ പുറത്തേക്കുള്ള വഴി കണ്ടുപിടിക്കാന്‍ വേണ്ടി മാത്രം ഒരുമണിക്കൂറിലധികം സമയം അലഞ്ഞുതിരിഞ്ഞു. ഒന്നിനോടൊന്നു ചേര്‍ന്ന് കിടക്കുന്ന ഇരുട്ടടഞ്ഞ തുരങ്കങ്ങളിലൂടെ നടന്നു അവസാനം ചെന്നെത്തുക ഇരുമ്പഴികള്‍ തീര്‍ത്ത കല്തുറങ്കിലായിരിക്കും. അവിടെ കൊടുംതണുപ്പും കട്ടപിടിച്ച ഇരുട്ടും മാത്രമാണ് കൂട്ടുണ്ടാവുക. പലതവണ ഇതാവര്‍ത്തിച്ചതോടെ ഞാന്‍ തളര്‍ന്നുപോയി. മൊബൈല്‍ ഫോണിന്‍റെ വെളിച്ചത്തില്‍ തിരികെ വീണ്ടും ഇടനാഴിയിലൂടെ നടന്നു. ദുസ്സഹമായ ഭയത്തിന്‍റെ പിടിയില്‍ മുങ്ങിത്താണുകൊണ്ട് ഏകാന്തതയുടെ ഉള്ളിലേക്ക് ഞാന്‍ ഉറക്കെ നിലവിളിച്ചു. പ്രതിധ്വനികള്‍മാത്രം സൃഷ്ടിച്ചുകൊണ്ട് എന്‍റെ ശബ്ദം ഇരുളില്‍ ലയിച്ചു. വീണ്ടും നിസ്സഹായതയിലേക്കും ഭയത്തിലെക്കും വഴുതിവീണുകൊണ്ട് നടക്കുന്നതിനിടയിലാണ് ഇടനാഴിയില്‍നിന്നും മനുഷ്യശബ്ദം കേട്ടത്. മൊബൈല്‍ഫോണിന്‍റെ വെളിച്ചത്തില്‍ പരതിനോക്കുന്നതിനിടെ രണ്ടു യുവാക്കള്‍ തല കൈകളില്‍ താങ്ങി അവശരായി ഇരിക്കുന്നത് കാണപ്പെട്ടു. എന്നെപോലെതന്നെ വഴികാട്ടിയെ ഒഴിവാക്കി ഇറങ്ങി തിരിച്ചവര്‍ തന്നെയാണ് ഇവരും. ഞാന്‍ നടത്തിയ ദീര്‍ഘവും ശോചനീയവുമായ പരാജയശ്രമങ്ങള്‍തന്നെ ഇവരും പിന്തുടര്‍ന്ന് അവശരായിരിക്കുന്നു. അനന്തമായ ആഹ്ലാദത്തില്‍ മതിമറന്നുപോയി ഞാന്‍. പിന്നീട് മൂവരും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിന്‍റെ ഫലമായി പുറത്തുകടന്നു.
അസ്ഫി മോസ്ക്, ഭൂല്‍ ഭുലയ്യ, ബൌളി എന്നിങ്ങനെ മൂന്ന് ഭാഗങ്ങള്‍കൂടി ചേര്‍ന്നതാണ് കൊട്ടാര സമുച്ചയം. വശ്യസൌന്ദര്യത്തിനു മുന്‍പില്‍ എല്ലാം മറന്നുപോയി. നൂറ്റാണ്ടുകളുടെ ചരിത്രങ്ങള്‍ രേഖാചിത്രങ്ങളായി കണ്‍മുന്നില്‍ തെളിഞ്ഞു. അന്തപുരങ്ങളിലെ കാലൊച്ചകള്‍, രഹസ്യങ്ങള്‍, കലയും കാല്പനികതയും ലഹരി പിടിപ്പിച്ച സദസ്സുകള്‍, നിഗൂഢതകള്‍ നിറംചാര്‍ത്തിയ രാജവാഴ്ചകള്‍ എല്ലാം തിരശീലയിലെന്നവണ്ണം തെളിഞ്ഞു. മാസ്മരിക ലോകത്ത് നിന്നും തത്കാലത്തേക്ക് വിടചൊല്ലി ഇറങ്ങി. 

അത്ഭുതകരമായ നിര്‍മിതിപോലെതന്നെ അവിടെ എന്നെ കീഴ്പ്പെടുത്തിയ മറ്റൊരു സംഗതി അവിടെത്തെ ബിരിയാണിയാണ്. രുചിയുടെ ശ്രേഷ്ഠവും ഭയങ്കരവുമായ രസമുകുളങ്ങളെ നാവില്‍  വിരിയിച്ചുകൊണ്ട്‌ പലസമയങ്ങളില്‍ പലരൂപത്തില്‍ ആവര്‍ത്തന വിരസതയില്ലാതെ അത് എനിക്കരികിലേക്ക് എത്തപ്പെട്ടു.

പിറ്റേന്ന് ഉച്ചയോടെ നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയായി. എന്‍റെ ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ യാത്രയായിരുന്നു അത്. അന്‍പതു മണിക്കൂറോളം നീണ്ടുനില്ക്കുന്ന ആ യാത്ര ഒഴിവാക്കാന്‍ ഞാന്‍ വിഫലശ്രമം നടത്തിയിരുന്നു.പരിമിതമായ സമയവും മറ്റു ചിലകാരണങ്ങള്‍കൊണ്ടും നിവൃത്തിയില്ലാതെ അത്  തിരഞ്ഞെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ഏതായാലും യാത്രയ്ക്കിടയില്‍ വായനയും ഉറക്കവും കൃത്യമായ ഇടവേളകളിലും ഭക്ഷണം യാതൊരു ഇടവേളകളില്ലാതെയും നടത്തിപോന്നു.

യാത്രയുടെ വര്‍ണ്ണതിളക്കങ്ങള്‍തേടി സഞ്ചാരിയായി ഞാന്‍ ഒഴുകുകയാണ്. ഒരു യാത്രികന്‍ നല്ലൊരു എഴുത്തുകാരന്‍ കൂടിയാവണം എന്ന് കേട്ടിടുണ്ട്. തീവ്രമായ ഭാഷപരിജ്ഞാനമോ രചനാ വൈഭവമൊ എനിക്ക് സ്വന്തമല്ല. എങ്കില്‍കൂടി അതിരുകളില്ലാത്ത സഞ്ചാരലോകത്തെ എന്‍റെ കണ്ണിലൂടെ കാണാനും എന്‍റെ കാലടികളാല്‍ അളക്കുവാനും എന്‍റെ പരിമിതമായ സര്‍ഗ്ഗാത്മകതയാല്‍ അത് മറ്റുള്ളവര്‍ക്ക്‌കൂടി അനുഭവഭേദ്യമാക്കുവാനും ശ്രമിക്കാറുണ്ട്. ദൂരത്തെ മനസ്സുകൊണ്ട് കീഴടക്കി, കാടുകളും മലകളും നഗരങ്ങളും കടന്ന് കണ്ടു തീര്‍ക്കേണ്ട കാഴ്ചകളുടെ നിറച്ചാര്‍ത്തുകള്‍ തേടി എന്‍റെയാത്രകള്‍ തുടരുന്നു ....

Comments

Post a Comment

Popular posts from this blog

പ്രശാന്തതയുടെ ചിറകടികൾ...

ലളിത സുന്ദരം... സിക്കിം

കുതിരമുഖി എന്ന സുന്ദരി